Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
COVID-19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി അന്താരാഷ്ട്ര ഏജൻസികൾ. ലോകത്ത് ഏകദേശം 1 ബില്ല്യൺ കുട്ടികൾ ഓരോ വർഷവും ശാരീരികമോ ലൈംഗികമോ മാനസികമോ ആയ അക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്.
കുട്ടികൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങളുടെയും സംവിധാനങ്ങളുടെയും പോരായ്മയാണ് ഇത് എടുത്തുകാട്ടുന്നതെന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ലോകത്താകമാനം വളരെയധികം വർധനയുണ്ടായിട്ടുണ്ട്.
കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന ആളുകൾ വീട്ടിൽത്തന്നെയുള്ളവരോ അടുത്ത ബന്ധുക്കളോ ആയതിനാൽ ഈ ലോക്ക്ഡൌൺ കാലം മുഴുവൻ കുട്ടികൾ അവരെ നേരിടേണ്ടതായി വരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ഹെൽപ്പ് ലൈനുകളിലേക്കുള്ള കോളുകളുടെ എണ്ണത്തിൽ ഇപ്പോൾ രേഖപ്പെടുത്തുന്ന വർദ്ധനവ് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
കുട്ടികൾക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടാകാം. കോവിഡ് -19 നു ശേഷം, സ്കൂളുകൾ അടച്ചതിനു പുറമേ, നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ മാനസിക സമ്മർദ്ദങ്ങൾ കുട്ടികളെയും ബാധിക്കുന്നുണ്ട്. ഇതിനുപുറമെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ,കുടുംബ തടവ്, ഉയർന്ന തോതിലുള്ള സമ്മർദ്ദവും ഉത്കണ്ഠയും, ഒറ്റപ്പെടൽ, എന്നിവ ഉൾപ്പെടെ നിരവധി പുതിയ സമ്മർദ്ദങ്ങളെയാണ് കുട്ടികൾ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ കുട്ടികൾക്ക് വീടിനകം സൗഹാർദ്ദപരമല്ലാതാക്കി തീർക്കുന്നു.
കുട്ടികൾക്ക് സ്കൂൾ, ചങ്ങാതിമാർ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ തീരെ കുറവായത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നു. അഭയാർഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ, തെരുവിലും ചേരികളിലും ഒറ്റപ്പെട്ട കുട്ടികൾ, വൈകല്യങ്ങളുള്ളവർ, സംഘർഷബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെ ഏറ്റവും ദുർബലരായ കുട്ടികളുടെ സുരക്ഷ ഇപ്പോൾ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനായി രാജ്യങ്ങളോട് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണുകളിലും ക്വാറന്റീനിലുമുള്ള കുട്ടികൾ കൂടുതൽ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ട്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ആഗോള സ്റ്റാറ്റസ് റിപ്പോർട്ട് 2020 പ്രകാരം അക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് മിക്കവാറും എല്ലാ രാജ്യങ്ങളിലും (88%) പ്രധാന നിയമങ്ങൾ നിലവിലുണ്ടെങ്കിലും, പകുതി രാജ്യങ്ങളിൽ (47%) മാത്രമേ ഇത് ശക്തമായി നടപ്പാക്കപ്പെടുന്നുള്ളൂ.
''കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എല്ലായ്പ്പോഴും വ്യാപകമാണ്, ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.ലോക്ക്ഡൗണുകൾ, സ്കൂൾ അടയ്ക്കൽ, മറ്റു നിയന്ത്രണങ്ങൾ എന്നിവ കാരണം ധാരാളം കുട്ടികൾ അവരെ ഉപദ്രവിക്കുന്ന ആളുകളുടെ സാമീപ്യത്തിൽ തന്നെ താമസിക്കേണ്ടതായി വരുന്നുണ്ട്. ഈ സമയത്തും അതിനുശേഷവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിപുലീകരിക്കേണ്ടത് അടിയന്തിരമാണ്, സാമൂഹ്യ സേവന പ്രവർത്തകരെ അത്യാവശ്യമായി നിയോഗിക്കുകയും കുട്ടികളുടെ ഹെൽപ്പ് ലൈനുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ'' യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ പറഞ്ഞു.
ഭൂരിഭാഗം രാജ്യങ്ങളിലും (83%) കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ദേശീയ ഡാറ്റയുണ്ടെങ്കിലും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പ്രതികരിക്കുന്നതിനും 21%രാജ്യങ്ങൾ മാത്രമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. 80% രാജ്യങ്ങളിലും ദേശീയ പ്രവർത്തന പദ്ധതികളും നയങ്ങളും ഉണ്ടെങ്കിലും അഞ്ചിലൊന്ന് രാജ്യങ്ങളിൽ മാത്രമേ പൂർണ്ണമായി ധനസഹായമുള്ളതോ കൃത്യമായ ലക്ഷ്യങ്ങളുള്ളതോ ആയ പദ്ധതികളുള്ളൂ.
ബാലസംരക്ഷണ സേവനങ്ങളും ഏജൻസികളും കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാനാകുകയുള്ളു. മനശാസ്ത്രപരമായ പിന്തുണ ഉൾപ്പെടെയുള്ള അവശ്യ ആരോഗ്യ സാമൂഹിക ക്ഷേമ സേവനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. സാമൂഹിക പരിരക്ഷ,പരിചരണവും സംരക്ഷണവും ഉറപ്പാക്കുക എന്നിവ കൂടാതെ മാതാപിതാക്കൾ, പരിപാലകർ, കുട്ടികൾ എന്നിവരുമായി ആശയവിനിമയം നടത്തുകയും ഇടപഴകുകയും ചെയ്യുക എന്നിവയെല്ലാം പണ്ടത്തേക്കാൾ നന്നായി ഇപ്പോൾ പ്രവർത്തിക്കേണ്ടതുണ്ട്.
ഓൺലൈൻ ഉപദ്രവങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത്, സാങ്കേതികവിദ്യ കമ്പനികളും ടെലികോം ദാതാക്കളും കുട്ടികളെ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യണം. ദേശീയ ഹെൽപ്പ് ലൈനുകൾ, സ്കൂൾ കൗൺസിലർമാർ, മറ്റ് ശിശു സൗഹാർദ്ദ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ എന്നിവ ദുരിതത്തിലായ കുട്ടികളെ വലിയൊരു പരിധിവരെ സഹായിക്കും. എന്നാൽ ഈ COVID-19 കാലത്തിന്റെ പ്രധാന വെല്ലുവിളി ഇവയെല്ലാം ആവശ്യമുള്ളവർക്ക് ലഭ്യമാക്കുക എന്നതാണ്.
International agencies say violence against children is on the rise in the wake of COVID-19.