Posted By
ലേഖകൻ: ഡോ.സുനിൽ.പി.കെ, Pediatrician, General Hospital Ernakulam
പതിവില്ലാതെ മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉറക്കമുണർന്നത്. പുലർച്ച അഞ്ചു മണിയാവുന്നതേയുള്ളൂ. ഞങ്ങളുടെ ആശുപത്രിയിലെ ഫിസിഷ്യൻ പയ്യൻസാണ്. ആകെ പരിഭ്രാന്തിയിലാണ് കക്ഷി.
"സർ ,മോൻ കട്ടിലിൽ നിന്നും വീണു. നല്ല കരച്ചിലാണ്. തല ചെറുതായി മുഴച്ചിട്ടുണ്ട്...."
പ്രായം എട്ട് മാസം കഴിഞ്ഞതേയുള്ളൂ വാവയ്ക്ക്. വാവയുടെ നിർത്താതെയുള്ള കരച്ചിലിന്റെ കൂട്ടത്തിൽ ഏങ്ങലടിക്കുന്ന ഒരു സ്ത്രീ ശബ്ദവും ഫോണിലൂടെ കേൾക്കാം.
ആരാണ്, ഇയാൾടെ ഭാര്യയാണോ കൂടെ കരയുന്നത് എന്ന എന്റെ ചോദ്യത്തിന് അവന്റെ മറുപടി ഇതായിരുന്നു "എനിക്കും കരച്ചിൽ വരുന്നുണ്ട് സർ... പിന്നെ എങ്ങനെ കരയും എന്നോർത്ത് കൺട്രോൾ ചെയ്യുന്നതാണ്..."
ചിരി വന്നില്ല. ഇതേ അനുഭവങ്ങൾ എന്നേയും എത്ര ആശങ്കപ്പെടുത്തിയിരിക്കുന്നു.
ഇവിടെ ഡോക്ടർ ദമ്പതികളുടെ കുഞ്ഞായിട്ട് കൂടി എനിക്ക് അവരെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.
മാതാപിതാക്കൾക്ക് അത്യധികം മനോവേദന ഉണ്ടാക്കുന്നവയാണ് കുട്ടികൾക്കുണ്ടാവുന്ന വീഴ്ചയും തുടർന്നുണ്ടാകുന്ന പരിക്കുകളും. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ തലയ്ക്കേൽക്കുന്ന മുറിവുകളും ക്ഷതങ്ങളും.
കുഞ്ഞുങ്ങൾ വീണോ മറ്റോ തലയ്ക്ക് മുറിവുണ്ടായാലോ, തല മുഴച്ചാലോ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് മാതാപിതാക്കളുടെ സ്ഥിരം സംശയമാണ്. കൂട്ടത്തിൽ ഇവ ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ എന്നതും.
ശ്രദ്ധിക്കണം കുഞ്ഞു വീഴ്ചകള്‍
കുട്ടികൾ വളർച്ചയുടെ പടവുകൾ കയറുമ്പോൾ കുഞ്ഞുകുഞ്ഞു വീഴ്ചകൾ സ്വാഭാവികമാണ്. ഇരിക്കാൻ, ഇഴയാൻ, മുട്ടുകുത്തി നടക്കാൻ, പിച്ചവെച്ച് നടക്കാൻ... എല്ലാകാലത്തും വീഴ്ചകളും അകമ്പടിയായുണ്ടാവും. അമ്മയ്ക്കും അച്ഛനുമെല്ലാം സന്തോഷവും കുഞ്ഞുവേദനയും സമ്മാനിക്കുന്ന ഈ കുഞ്ഞു വീഴ്ചകൾ, കുട്ടികൾ ചാട്ടവും ഓട്ടവും തുടങ്ങുന്നതോടെ അതിന്റെ പാരമ്യത്തിലെത്തും. കൂടെ കുട്ടിക്കുറുമ്പുകളും ചേരുമ്പോൾ ഒരു കുഞ്ഞിന്റെ പുറകെ നടക്കാൻ ഒരു പടതന്നെ വേണമെന്നാവും.
പഴമക്കാർ പറയാറുള്ളത് ഉണ്ണികൾ വീണാൽ ഭൂമീദേവി താങ്ങും എന്നാണ്. ഈ ചൊല്ല് ശരിവെക്കും വിധം ഭൂരിഭാഗം വീഴ്ചകളും കുട്ടികളിൽ സാരമായ പരിക്കൊന്നും ഉണ്ടാക്കുന്നില്ല. തലയോട്ടിയെ ആവരണം ചെയ്യുന്ന ശിരോ ചർമ്മത്തിനാണ് സാധാരണ കൂടുതൽ പരിക്കുണ്ടാകുന്നത്. ബാഹ്യമായുള്ള ഇത്തരം പരിക്കുകൾ സാരമുള്ളതല്ലെങ്കിലും മാതാപിതാക്കളെ അങ്ങേയറ്റം പരിഭ്രാന്തരാക്കും.
ശിരോചർമ്മത്തിൽ രക്തക്കുഴലുകൾ ഏറെയുള്ളതിനാൽ ചെറിയ മുറിവ് പോലും ഒരുപാട് രക്തസ്രാവം ഉണ്ടാക്കും. രക്തസ്രാവവും നീർക്കെട്ടും ചതവുമെല്ലാം തലയിൽ മുഴയായി രൂപാന്തരപ്പെടാം.
തലയിലുണ്ടാകുന്ന ആന്തരികമായ പരിക്ക് തലയോട്ടി, തലച്ചോർ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കാം. യഥാസമയം കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവാപായം വരെ സംഭവിക്കാനിടയുണ്ട്.
കുട്ടികൾ തലയടിച്ച് വീഴുമ്പോൾ ഇത്തരത്തിൽ ഗുരുതരമായ ആന്തരിക പരിക്കുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.
കുഞ്ഞ് വീണതിന് ശേഷം അൽപ്പസമയം കരയുന്നത് സ്വാഭാവികമാണ്. അതിനെത്തുടർന്ന് കുട്ടി പതിവിൻപടി കളിയും ചിരിയുമായി ഇരിക്കുന്നുവെങ്കിൽ സാധാരണ ഗതിയിൽ പേടിക്കാനില്ല.
എന്നാൽ നിർത്താത്ത കരച്ചിലോ ദേഹത്ത് തൊടുമ്പോൾ ഉള്ള കരച്ചിലോ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. കയ്യും കാലുമൊക്കെ മടക്കി നിവർത്തി നോക്കാവുന്നതാണ്. എല്ലിന് നേരിയ പൊട്ടലോ ക്ഷതമോ സംഭവിച്ചിട്ടുണ്ടെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ദേഹത്ത് പരിക്കുകളുണ്ടോ എന്ന് വിശദമായി നോക്കണം. തലയിൽ മുറിവോ ചതവോ മുഴകളോ ഉണ്ടോയെന്ന് നോക്കണം. കണ്ണിന് ചുറ്റുമോ ചെവിക്ക് പുറകിലോ ആയി രക്തം കല്ലിച്ച പാടുകൾ ഉണ്ടെങ്കിൽ അവ തലയോട്ടിക്കോ തലച്ചോറിനോ സംഭവിച്ച ക്ഷതത്തിന്റെ ലക്ഷണങ്ങളാവാം. ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ വരുന്ന രക്തമോ സ്രവമോ തലക്കേറ്റ പരിക്കിനെത്തുടർന്നുള്ള ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണമാകാം.
കൂടാതെ നിർത്താതെയുള്ള ഛർദ്ദി, ബോധക്ഷയം, മയക്കം, അപസ്മാരം, കാഴ്ചയിലും സംസാരത്തിലും വരുന്ന വ്യത്യാസങ്ങൾ, ശ്വസന പ്രക്രിയയിലുള്ള വ്യതിയാനം , നിൽക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവ തലയുടെ പരിക്ക് ഗൗരവമുള്ളതാണ് എന്നതിന്റെ സൂചനകളാണ്. അടിയന്തിരമായി കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. രോഗനിർണയത്തിനായി തലയുടെ സി.ടി.സ്കാൻ എടുക്കേണ്ടതായി വരാം.
ഇതിലുപരിയായി ഒരു പന്തിയില്ലായ്മ മാതാപിതാക്കൾക്ക് തോന്നുകയാണെങ്കിൽ മറ്റു ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ കൂടിയും കുട്ടിയെ ഡോക്ടറെ കാണിയ്ക്കുക. കുഞ്ഞിന്റെ ഒരു നേരിയ ഭാവമാറ്റം പോലും ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുക മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കാണ്!
നേരത്തേ സൂചിപ്പിച്ചതു പോലെ ശിരോചർമ്മത്തിലുണ്ടാകുന്ന തീരെ ചെറിയ മുറിവു പോലും വളരെയധികം രക്തസാവം ഉണ്ടാക്കാം. മനസ്സാന്നിധ്യം കൈവിടാതെ വൃത്തിയുള്ള പഞ്ഞിയോ, തുണിയോ വച്ച് മുറിവ് അഞ്ച് മിനിറ്റ് നേരം അമർത്തിപ്പിടിക്കണം. അണുവിമുക്തമാക്കിയ പഞ്ഞിയും ഗോസ് പാഡും ഉൾപ്പെട്ട ഫസ്റ്റ് എയ്ഡ് കിറ്റ് വീട്ടിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും.
പലപ്പോഴും കണ്ടുവരുന്നത് ഇത്തരം മുറിവുകളിൽ ചായപ്പൊടി, കാപ്പിപ്പൊടി , മഞ്ഞൾപ്പൊടി മുതലായവയോക്കെയിട്ട് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവരുന്നതാണ്.
അടുക്കളയിൽ ഉപയോഗിക്കേണ്ട സാധനങ്ങൾ മുറിവിലിടുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നതിന് പുറമേ മുറിവ് ഡ്രസ്സ് ചെയ്യാനോ തുന്നാനോ ശ്രമിക്കുന്ന ഡോക്ടർക്ക് അത് ഇരട്ടിപ്പണിയുമാവും.
നീർക്കെട്ടോ ചതവോ മൂലമുണ്ടാകുന്ന മുഴകൾക്ക് മേൽ ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് വെക്കാം. ഇത്തരം മുഴകൾ വലിഞ്ഞു പോകാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാം
പ്രത്യേകിച്ച് അപായസൂചനകളൊന്നും ഇല്ലെങ്കിൽ കൂടിയും തലയിടിച്ച് വീഴുന്ന കുട്ടികളെ ഇരുപത്തിനാലു മണിക്കൂർ നിരീക്ഷിക്കേണ്ടതാണ്. ഉറക്കത്തിന്റെ സമയമാണെങ്കിൽ ഉറക്കത്തിനിടെ കുട്ടിയെ ഉണർത്തിനോക്കി മയക്കത്തിലല്ലായെന്ന് ഉറപ്പ് വരുത്തണം.
മുൻകരുതലുകൾ
കുഞ്ഞുങ്ങൾ വീണുയർന്ന് വളർച്ചയുടെ പടവുകൾ കയറട്ടെ...
നാളെ നമ്മൾ വീഴുമ്പോൾ നമുക്ക് കൈത്താങ്ങാവട്ടെ.
Children who have a head injury from a fall from the bed may lose consciousness