Posted By
ലേഖകൻ :ഡോ. വി. സതീഷ് ,സൈക്യാട്രി വിഭാഗം മേധാവി
ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
ലോകത്താകമാനമുള്ള പ്രധാനപ്പെട്ട ഒരു മാനസികാരോഗ്യപ്രശ്നമാണ് ആത്മഹത്യ. ഓരോ ആത്മഹത്യയും ഒരു ദുരന്തമാണ്. ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് കുടുംബത്തിനും സുഹൃത്തുക്കൾക്കും കുറേയൊക്കെ സമൂഹത്തിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതും ദീർഘനാൾ നിലനിൽക്കുന്നതുമാണ്. ആത്മഹത്യയെ പ്രതിരോധിക്കാൻ കഴിയും. അതിന് ആത്മഹത്യയെപ്പറ്റിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റിയും ഒരു ധാരണ സാമാന്യജനങ്ങൾക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ലോകാരോഗ്യസംഘടനയൂടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏതാണ്ട് എട്ടുലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. 10 മുതൽ 20 ദശലക്ഷം പേർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആഗോളതലത്തിൽ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ 14 (പുരുഷന്മാർ പതിനഞ്ചും സ്ത്രീകൾ എട്ടും) ആണ്. രാജ്യത്തെ ആത്മഹത്യയുടെ സ്ഥിതിവിവര കണക്കുകൾ ലഭിക്കുന്നത് ദേശീയ കുറ്റാന്വേഷണ വിവരണ ബ്യൂറോയിൽ നിന്നാണ്. ഭാരതത്തിൽ 2015-ൽ 1,55,623 പേർ ആത്മഹത്യചെയ്തു. പുതുശ്ശേരിയാണ് ആത്മഹത്യാനിരക്കില്‍ മുന്നില്‍. ഒരു ലക്ഷത്തിൽ 43.2 പേരാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്.
എന്‍സിആര്‍ബിയുടെ(National Crime Records Bureau) കണക്കുകൾ പ്രകാരം കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിൽ 216 എന്നതാണ്. കേരളത്തിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ കൊല്ലം, തിരുവനന്തപുരം, വയനാട്, ഇടുക്കി എന്നിവയാണ്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലും. കേരളത്തിലെ ഉയർന്ന ആത്മഹത്യാ നിരക്കിന് പൊതുവായതും അതുപോലെ കേരളത്തിന്റേതു മാത്രമായതുമായ കാരണങ്ങളാണ് പ്രധാനം. മാറിയ ഉപഭോക്തൃ സംസ്കാരം, വർദ്ധിച്ചുവരുന്ന മദ്യപാനശീലം, മത്സര ബുദ്ധിയോടുകൂടിയുളള ജീവിതരീതി, അമിത പ്രതീക്ഷ, സമ്മർദ്ദങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കാനും സഹിക്കാനുമുള്ള കഴിവുകുറവ്, അനുബന്ധ മാനസികാരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് ഇവയിൽ ചിലത്. ആത്മഹത്യയുമായി ബന്ധപ്പെട്ട പല ഘടകങ്ങളും അതിലേയ്ക്ക് നയിക്കുന്ന ചില കാരണങ്ങളും ഉണ്ട്.
മാനസിക പ്രശ്നങ്ങളും രോഗങ്ങളും
പൊതുവായി പറഞ്ഞാൽ 90 ശതമാനത്തിലധികം ആത്മഹത്യകളിലും മാനസിക പ്രശ്നമോ അല്ലെങ്കിൽ രോഗമോ നേരിട്ട് ബന്ധപ്പെടുന്നതായി കാണാം. വികസിത രാജ്യങ്ങളിൽ ഇത് വിഷാദരോഗംപോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ്. മാനസികരോഗങ്ങളിൽ ഏറ്റവും പ്രധാനം വിഷാദം തന്നെ. ചിത്തരോഗം തുടങ്ങിയ മാനസിക രോഗമുള്ളവരിലും ആത്മഹത്യാസാധ്യത കുടുതലാണ്. വ്യക്തിത്വ വൈകല്യങ്ങളും മദ്യം മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാകുന്നതും ആത്മഹത്യാപ്രവണത കൂട്ടും.
കുടുംബപ്രശ്നങ്ങളും അനുബന്ധഘടകുങ്ങളും
ദാമ്പത്യപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പൊടുന്നനെയുള്ള വലിയ നഷ്ടങ്ങൾ (കുടുംബാംഗങ്ങളുടെ വേർപാട്, സ്ഥാനനഷ്ടം, പണനഷ്ടം മുതലായവ) എന്നിവയും ആത്മഹത്യയിലേക്ക് നയിക്കുന്നു. ഒരു കുടുംബാംഗത്തിന്റെ സംശയരോഗം ചിലപ്പോൾ ആത്മഹത്യയ്ക്ക് കാരണമാകാം.
ശാരീരിക രോഗങ്ങൾ
ഗൗരവവും ദീർഘകാലമായതുമായ രോഗവുമുള്ളവരിൽ ആത്മഹത്യ പ്രവണത കൂടുതലാണ്. രോഗത്തോടൊപ്പം ഉണ്ടാകുന്ന വിഷാദം, മരുന്നുകളുടെ പാർശ്വഫലമായ വിഷാദം എന്നിവ ഇതിന് കാരണമാകാം. ദീർഘകാലരോഗം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവയും ആത്മഹത്യയിലേക്ക് നയിക്കാം, ഒറ്റപ്പെടൽ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവർ, വിവാഹമോചനം നേടിയവർ, അവിവാഹിതർ എന്നിവരിൽ ആത്മഹത്യയ്ക്കുള്ള സാധ്യത കൂടുതലാണ്.
മാധ്യമങ്ങളുടെ പങ്ക്
ആത്മഹത്യ ചെയ്യുന്ന രംഗങ്ങൾ, അതിശയോക്തി കലർന്ന വാർത്തകൾ തുടങ്ങിയവ അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഉണ്ടാകുന്നത് ആത്മഹത്യയെപ്പറ്റിയുള്ള ചിന്തകളെ ശക്തിപ്പെടുത്താം.
കേരളത്തിലെ ചില മുന്നേറ്റങ്ങൾ
ആത്മഹത്യാ പ്രതിരോധ രംഗത്തിൽ കേരള സംസ്ഥാനത്ത് ശ്രദ്ധേയമായ ഇടപെടലുകൾ കുറെ വർഷങ്ങളായി തുടരുന്നുണ്ട്. 1995-98 കാലഘട്ടത്തില്‍ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ 26.2 എന്നതായിരുന്നു. അത് 2002-ൽ 308 ആയി ഉയരുകയും 2015-ൽ 218ലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്. ''ആത്മഹത്യാനിരക്ക് കുറയുന്ന ഈ പ്രവണത ആശാവഹമാണ്. ഇതിലേയ്ക്ക് നയിച്ചതിൽ സർക്കാരിന്റെയും സർക്കാർ ഇതര സംഘടനകളുടേയും പങ്ക് പ്രധാനമാണ്.
ആത്മഹത്യാപ്രതിരോധം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കിയ കേരള സംസ്ഥാന സംയോജിത ആത്മഹത്യാപ്രതിരോധ പദ്ധതി പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആത്മഹത്യാപ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പദ്ധതികളായ ജില്ലാ മാനസികാരോഗ്യ പദ്ധതി, സമഗ്ര മാനസിക ആരോഗ്യപദ്ധതി എന്നിവയും ആത്മഹത്യാപ്രതിരോധത്തിനായി വിലയേറിയ സംഭാവനകൾ നൽകുന്നു.
Helpline:
Maithri, Kochi is a registered non-governmental organisation in Kochi (Cochin), working for suicide prevention in Kerala. Phone +91 484 2342703, 91- 484- 2540530, maithrihelp@gmail.com
Suicide rate on the rise in Kerala