Posted By
ലേഖിക :ഡോ. ശാന്തകുമാരി
എച്ച്.ഐ.വി (ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് Human immunodeficiency virus) എന്നസൂക്ഷ്മാണുവാണ് എയിഡ്‌സിന് കാരണമായിത്തീരുന്നത്. ഇതിന്റെ വലിപ്പം 1/1000 മില്ലീ മീറ്റർ മാത്രം!! എച്ച്.ഐ.വി റിട്രോവൈറസുകൾ (Retrovirus)മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ രോഗപ്രതിരോധ കോശങ്ങളെ ആക്രമിച്ച് രോഗപ്രതിരോധ സംവിധാനത്തെയാകെ തകർക്കുന്നു. ഈ വൈറസുകൾക്കെതിരെ ആന്റിബോഡികൾ ശരീരം നിർമ്മിക്കുമ്പോൾ പരിശോധനയിൽ എച്ച്.ഐ.വി പോസിറ്റീവ്(HIV Positive) എന്ന അവസ്ഥയിലേക്ക് രോഗി എത്തിച്ചേരുന്നു. ഈ അവസ്ഥ വന്നു കഴിഞ്ഞാൽ അഞ്ചു വർഷം മുതൽ പത്തുവർഷം വരെയുള്ള കാലയളവിൽ രോഗിയുടെ ശരീരത്തിലെ പ്രതിരോധശേഷി പൂർണ്ണമായി നശിക്കുന്നു, രോഗി നിരവധി മാരക രോഗങ്ങൾക്ക് അടിമയായിത്തീരുന്നു. ഈ അവസ്ഥയാണ് എയിഡ്‌സ്.
രോഗം പകരുന്ന വഴികൾ
1. രോഗബാധിതരായ വ്യക്തികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് 85 ശതമാനം പേരിലും രോഗാണുബാധ ഉണ്ടായിട്ടുള്ളത്. സ്വവർഗ്ഗരതിയിലൂടെയും രോഗം പകരാറുണ്ട്.
2. മയക്കുമരുന്നിന് അടിമകളായ യുവാക്കൾ സംഘം ചേർന്ന് ഒരേ സിറിഞ്ച് ഉപയോഗിച്ച് രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവയ്ക്കുമ്പോൾ ഇവരിലൊരാൾ രോഗാണു ബാധിതനാണെങ്കിൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.
3. ഇവയ്ക്കു പുറമേ രോഗബാധിതരായ വ്യക്തികളുടെ രക്തം, രക്തത്തിൽ നിന്ന് വേർതിരിച്ച ഉൽപ്പന്നങ്ങൾ, അവയവങ്ങൾ, ശുക്ലം എന്നിവ സ്വീകരിക്കുന്നവർക്കും രോഗം പകരാറുണ്ട്.
4. ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക് മറുപിള്ളയിലൂടെയും രോഗം പകർന്നേക്കാം.
5. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യാജ ഡോക്ടർമാർ രോഗാണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിക്കുമ്പോൾ പല രോഗികൾക്കും കുത്തിവെപ്പ് നൽകുന്നതിലൂടെയും രോഗാണുബാധ ഉണ്ടാകാറുണ്ട്.
എന്നാൽ ആശ്ലേഷിക്കുന്നതിലൂടെയോ കവിളിൽ നൽകുന്ന ചുംബനത്തിലൂടെയോ തിരക്കേറിയ വാഹനങ്ങളിലെ യാത്രയ്ക്കിടയിലെ സ്പർശനത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ രോഗം പകരാറില്ല. ഒരേ നീന്തൽ കുളത്തിൽ കുളിക്കുക, ഒരേ കുളിമുറിയിൽ കുളിക്കുക, വീട്ടിൽ ഒരേ മുറിയിൽ തമാസിക്കുക, ഒരേ പാത്ര ത്തിൽ നിന്ന് ഭക്ഷണം കഴിക്കുക എന്നിവയിലൂടെയൊന്നും രോഗം പകരാറില്ല. കൊതുക്, മൂട്ട എന്നിവയുടെ ദംശനത്തിലൂടെയും രോഗം പകരുന്നില്ല.
രോഗാണു പിടി തരാത്ത വിൻഡോ പിരീഡ്((Window period)) എന്ന ജാലകവേള
എച്ച്.ഐ.വി വൈറസ്(HIV Virus), ഹെപ്പറ്റൈറ്റിസ് ബി(Hepatitis A), സി (Hepatitis C)എന്നീ രോഗങ്ങളുടെ വൈറസ് എന്നിവ ബാധിച്ചവരുടെ രക്തപരിശോധനയിൽ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടമാണ് വിൻഡോ പിരീഡ്(Window period). വിൻഡോ പിരീഡ്(Window period) എന്ന ഘട്ടത്തിൽ രോഗാണുക്കളെ തിരിച്ചറിയാൻ സാധ്യമല്ല എന്നതാണ് സത്യം. ഇതിന് കാരണം എച്ച്.ഐ.വി അണുക്കളെ പ്രതിരോധിക്കുന്നതിനായി ശരീരത്തിൽ ആന്റിബോഡികൾ രൂപം കൊള്ളുന്നതിന് 45 ദിവസം മുതൽ 90ദിവസം വരെ വേണ്ടിവന്നേക്കാം. രക്തപരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്ന കാലയളവായിരിക്കും ഇത്. പക്ഷേ ഈ കാലഘട്ടത്തിലും രോഗിക്ക് തന്റെ രക്തത്തിലൂടെ രോഗം മറ്റൊരാൾക്ക് പകർന്ന് നൽകുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കും. അങ്ങനെ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കാൻ കഴിയുന്ന ഈ അവസ്ഥയിലുള്ള ഒരു വ്യക്തിയുടെ രക്തം സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്ന വ്യക്തി എച്ച്.ഐ.വി രോഗബാധിതനായിത്തീരുകയും ചെയ്യും.
രോഗനിർണ്ണയം
എയിഡ്‌സ് രോഗനിർണ്ണയത്തിനായി മിക്ക സ്ഥലങ്ങളിലും നിലവിലുള്ള എലിസ ടെസ്റ്റിന്റെ ഏറ്റവും വലിയ ന്യൂനത ജാലകവേളയിൽ രോഗനിർണ്ണയം സാധ്യമല്ല എന്നത് തന്നെയാണ്. എന്നാൽ എൻ.എ.ടി.യിലൂടെ രക്തത്തിലെ എച്ച്.ഐ.വിയുടെ സാന്നിദ്ധ്യം വിൻഡോ പിരീഡിലും (സാധാരണഗതിയിൽ ആറാം ദിവസം മുതൽ) തിരിച്ചറിയാവുന്നതാണ്. കേരളത്തിൽ എൻ.എ.ടി എന്ന ആധുനിക രക്ത പരിശോധനാ സംവിധാനം 2012-ൽ ഐ.എം.എയുടെ എറണാകുളം ശാഖയിലെ രക്തബാങ്കിൽ ഏർെപ്പടുത്തി. എറണാകുളത്തുള്ള അമൃത, ആസ്റ്റർ എന്നീ ആശുപത്രികളിലും ഈ സംവിധാനം ലഭ്യമാണ്. എലീസാ ടെസ്റ്റിൽ(ELISA Test) കുഴപ്പമൊന്നുമില്ല എന്ന് കണ്ടെത്തിയ 60,000 രക്ത സാമ്പിളുകൾ ഇവിടെ എൻ.എ.ടി ടെസ്റ്റ് നടത്തിയപ്പോൾ അവയിൽ 15 എണ്ണത്തിൽ അണുബാധ കണ്ടെത്തിയിട്ടുണ്ട്്. 15 എന്നത് ഒരു ചെറിയ സംഖ്യയാണെങ്കിൽ ഒരു ദാതാവിൽ നിന്ന് 3 പേർക്ക് രക്തം ഉപയോഗിക്കേണ്ടിവന്നാൽ ഈ സംഖ്യ 45 ആയി ഉയരുന്നു. കേരളത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിൽ എൻ.എ.ടി പരിശോധനയ്ക്ക് ഈടാക്കുന്ന ഫീസ് 2000 മുതൽ 4500 വരെയാണ്. പക്ഷേ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നാറ്റ് പരിശോധനക്ക് വാങ്ങുന്ന ഫീസ് വെറും 600 രൂപ മാത്രം!!ഈ സത്യം പലർക്കും അറിയില്ല.
അമേരിക്കയിലും ബ്രിട്ടണിലും കഴിഞ്ഞ പതിറ്റാണ്ടിൽ തന്നെ എൻ.എ.റ്റി (നാറ്റ്)പരിശോധന നിർബന്ധമാക്കിയിരുന്നതിനാൽ രക്തദാനം വഴി ഇവിടെ ആർക്കും എച്ച്.ഐ.വി. ബാധ ഉണ്ടായിട്ടില്ല എന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Truth and Facts about HIV/AIDS