Posted By
ലേഖകൻ : Dr. R. C. Sreekumar
കോവിഡ് 19ന് എതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് നാമിപ്പോൾ. മറ്റു ലോക രാജ്യങ്ങളുമായും ഇതരസംസ്ഥാനങ്ങളുമായും നമ്മുടെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ നമ്മൾ അല്പം മെച്ചപ്പെട്ട നിലയിലാണ് എന്ന് നമുക്ക് ആശ്വസിക്കാം. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും അതിലുപരിയായി സംസ്ഥാനത്തെ ജനങ്ങളും മാതൃകാപരമായ നടപടികൾ സ്വീകരിച്ചത് കൊണ്ടാണ് ഈ നിലയിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞത്.
പക്ഷേ ഇപ്പോഴും നാം ചില പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്, കൂടാതെ നമുക്ക് ഇനി ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ പഠനങ്ങളും ചർച്ചകളും ആവശ്യമാണ്. ദീർഘവീക്ഷണത്തോടെ, മുന്നിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടാൽ മാത്രമേ ഈ മഹാമാരിയെ പൂർണമായി നിയന്ത്രിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ വിജയിച്ചു എന്ന് പറയാൻ സാധിക്കുകയുള്ളൂ.
നമ്മുടെ പ്രധാനപ്പെട്ട ചില വെല്ലുവിളികളും പ്രശ്നങ്ങളും എന്തെന്ന് നോക്കാം. കൂട്ടായ ചിന്തയും ചർച്ചകളും പഠനങ്ങളും ഈ വിഷയങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്.
ഏറ്റവും പ്രധാനം നമ്മുടെ സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗബാധിതർ എത്ര പേരുണ്ട് എന്നത് സംബന്ധിച്ച കണക്കുകൾ നമുക്ക് ലഭ്യമല്ല എന്നുള്ളത് തന്നെയാണ്. രോഗസംക്രമണം തടയാൻ ഈ കണക്കുകൾ നമുക്ക് വളരെ ആവശ്യമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകരായ വ്യക്തികൾ രോഗം പകർത്താൻ കഴിയും എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരത്തിൽ അണുബാധ പകരുന്നത് വളരെ കുറഞ്ഞ അളവിൽ ആണെങ്കിലും, ഇത്തരം ആളുകളെ നാം തിരിച്ചറിയാത്തതിനാൽ ഇവർ യാതൊരു നിയന്ത്രങ്ങളുമില്ലാതെ സമൂഹത്തിൽ ഇടപെഴകുന്നത് അണുബാധ നിയത്രണാതീതമായ രീതിയിൽ പടരാൻ കാരണമാകും. വളരെ അപകടകരമായ ഒരു സാഹചര്യമാണ് ഇത്.
ഇതിന് ഏറ്റവും നല്ല പ്രതിവിധി ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അണുബാധയുള്ള ആളുകളെയും ടെസ്റ്റിലൂടെ തിരിച്ചറിയുക എന്നതാണ്. സമൂഹത്തിലെ രോഗികളുടെ അളവിനെ പറ്റി അറിയുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യുക എന്നതാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് ടെസ്റ്റുകൾ കൂടുതലായി ചെയ്യുന്നുണ്ടെങ്കിലും രോഗത്തെ നിയന്ത്രിക്കാൻ സാധിച്ച പല രാജ്യങ്ങളിലെയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ് എന്ന് കാണാം. കൂടുതൽ ആളുകളിൽ ടെസ്റ്റ് നടത്താനുള്ള സാമ്പത്തികമായ ബുദ്ധിമുട്ടും ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയും എല്ലാം നാം നേരിടുന്ന ചില വെല്ലുവിളികളാണ്.
എന്നിരുന്നാലും ലോക്ഡൌൺ കഴിഞ്ഞു നാം പുറത്തേക്കിറങ്ങുമ്പോൾ രോഗികളുടെ കൃത്യമായ വിവരങ്ങളും കണക്കുകളും നമ്മുട കയ്യിൽ ഇല്ലെങ്കിൽ അതു കൊണ്ടുണ്ടാകാവുന്ന ആഘാതം വളരെയധികം വലുതായിരിക്കും. ഏറ്റവും കൃത്യമായി ഈ രോഗത്തെ നിയന്ത്രിച്ച് രാജ്യങ്ങളിലൊന്നാണ് തായ് വാൻ. രോഗലക്ഷണങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും വൻതോതിൽ ടെസ്റ്റ് ചെയ്തുകൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചത്.പ്രത്യേകിച്ചും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നമ്മുടെ ലോക്‌ഡോൺ നിയന്ത്രണങ്ങൾ കുറയ്ക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ആളുകളെ ടെസ്റ്റു ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തേണ്ടതുണ്ട്.
പുനരധിവാസമാണ് നാം അഭിമുഖീകരിക്കുന്ന അടുത്ത വെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങി കിടക്കുന്ന മലയാളികളെ നമുക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ എങ്ങിനെയാകണം അവരെ തിരിച്ചു കൊണ്ടുവരേണ്ടത്, അവരെ എങ്ങിനെ സുരക്ഷിതമായി പുനരധിവസിപ്പിക്കാം, എന്നതിനെപറ്റിയെല്ലാം കൂടുതൽ ചർച്ചകളും കൃത്യമായ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു.
ലോക്ഡൌൺ ഒരു ഒരു സ്ഥിരമായ പരിഹാരമല്ല എപ്പോഴെങ്കിലും നമുക്കത് പിൻവലിച്ചേ മതിയാകൂ. ലോകത്താകമാനം രോഗത്തെ നിയന്ത്രിക്കുന്നതിൽ ലോക്ഡൌൺ ഒരു വലിയ സഹായമായപ്പോൾ തന്നെ അതുമൂലം നമ്മുടെ സമൂഹത്തിനുണ്ടായ നഷ്ടങ്ങളും നാം കാണേണ്ടിയിരിക്കുന്നു. രോഗപ്രതിരോധത്തിനുള്ള ഒരു മികച്ച മാർഗ്ഗമായിരുന്നു ലോക്ഡൌൺ എന്നുതന്നെ പറയാം. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി അവരെ സജ്ജരാക്കാനും, ആവശ്യമായ മരുന്നുകളും മറ്റു വസ്തുക്കളും ലഭ്യമാക്കാനും ജനങ്ങളിൽ ഈ രോഗത്തെപ്പറ്റിയുള്ള അവബോധം നിറയ്ക്കാനും എല്ലാംതന്നെ ലോക്ഡൌൺ വളരെയധികം സഹായിച്ചു.
മെയ് മൂന്നിന് ശേഷം ഘട്ടം ഘട്ടമായി ലോക്ഡൌൺ പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നമ്മൾ മുൻകൂട്ടി കാണേണ്ടതുണ്ട്. ലോക്ഡൌൺ പിൻവലിച്ചശേഷം രോഗം കൂടുതൽ പേർക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ്. ഇത് ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ നമുക്ക് സ്വീകരിക്കാം എന്നതിനെപ്പറ്റി വളരെ വിശാലമായ ഒരു ചർച്ച ഉണ്ടാകേണ്ടിയിരിക്കുന്നു.
വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി മൊത്തത്തിൽ നാം നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയാണെങ്കിൽ വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ മാത്രം തുറന്നു കൊടുത്തുകൊണ്ടുള്ള ഒരു സമീപനമായിരിക്കും നമുക്ക് നല്ലത്. അത്യാവശ്യം ഇല്ലാത്തതും ആഡംബര ജീവിതത്തെ സഹായിക്കുന്നതുമായ കാര്യങ്ങളെല്ലാം തന്നെ കുറച്ചു നാൾ കൂടി നാം വേണ്ടെന്ന് വെക്കുന്നതായിരിക്കും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സമൂഹനന്മയ്ക്കും നല്ലത്.
Dr. R. C. Sreekumar gives a detailed account on the important challenges & problems that Kerala might face after the lockdown period.