Posted By
ലേഖകൻ : ഡോ രാജേഷ് കുമാർ എം.പി.
കേരളത്തിൽ കണ്ടൈൻമെൻറ് സോണുകളിലൊഴികെ മിക്കയിടത്തും ജനജീവിതം സാധാരണ മട്ടിലായിട്ടുണ്ട്. മൊബൈൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റിലും ചിക്കൻ സ്റ്റാളുകളിലും, എന്തിന്, ആശുപത്രി വരാന്തകളിൽപ്പോലും യാതൊരു ഡിസ്റ്റൻസിങ്ങുമില്ലാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ലോക ശരാശരിയിലും വളരെക്കുറഞ്ഞ നിരക്കിലുള്ള കേസുകളും താരതമ്യേന രോഗലക്ഷണങ്ങൾ കാണിക്കാത്തവരോ ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരോ ആയ രോഗികളും ദൈനംദിനം രോഗമുക്തി പ്രാപിക്കുന്നവരുടെ എണ്ണവുമെല്ലാം പൊതുജനത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടാവും. കൂടാതെ, കേരള സർക്കാരിന്റെ മികച്ച രീതിയിലുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് വൻകരകൾ താണ്ടി വരുന്ന അഭിനന്ദനപ്രവാഹങ്ങളുടെ വാർത്തകളും നാം കോവിഡിന് അതീതരായിക്കഴിഞ്ഞുവെന്ന ഒരു മിഥ്യാധാരണയും ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടെന്നു വേണം സംശയിക്കാൻ.
അരക്കോടിയോളമാവുന്നു ലോകമാകെ ഇതുവരെയുള്ള കേസുകൾ. മരണം മൂന്നുലക്ഷം കവിഞ്ഞു. അമേരിക്കയിൽ മാത്രം 15 ലക്ഷമാളുകൾ രോഗികളായിക്കഴിഞ്ഞു. അൻപത്തിനായിരത്തിൽ നിന്ന് ഒരു ലക്ഷമാവാൻ, ടെസ്റ്റിംഗ് റേറ്റ് വളരെക്കുറഞ്ഞ, നമ്മുടെ രാജ്യമെടുത്ത സമയം പന്ത്രണ്ട് ദിവസം മാത്രം! അതിൽ നമ്മുടെ സംസ്ഥാനത്ത് ഇന്നലെ പോസിറ്റീവായ 29 ൽ 21 എണ്ണം വിദേശത്തുനിന്നുവന്നവരും 7 എണ്ണം അന്യസംസ്ഥാനത്തു നിന്നു വന്നവരുമായിരുന്നു. ഇന്ന് (മെയ് 19) പോസിറ്റീവായ 12 കേസിൽ നാലും എട്ടും വീതമാണത്. കേസുകൾ പടർന്നുപിടിക്കുന്ന ചെന്നൈയിൽ ഇന്ന് 552-ഉം കർണ്ണാടകയിൽ 149-ഉം വീതമാണ് കേസുകൾ. ഇതിൽ, ഷിമോഗയിൽ പോസിറ്റീവായ രണ്ട് പേരും ദാവൺഗരെയിലെ ഒരാളും തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നുള്ള ഒരാളും കേരളത്തിൽ നിന്നും യാത്ര ചെയ്തവരാണ് എന്നത് നമ്മുടെ ജോലി വർദ്ധിപ്പിക്കുമെന്നുറപ്പ്.
ചിട്ടയായ കോണ്ടാക്ട് ട്രെയ്‌സിംഗ് കൊണ്ടും ഫലപ്രദമായ ക്വറന്റൈനിങ്ങും ഐസൊലേഷനും കൊണ്ടുമാണ് കേരളം കേസുകൾ വ്യാപിക്കുന്നതിനെ തടഞ്ഞു നിർത്തിയത്. ലോക്ക് ഡൌൺ, സർക്കാരിന്റെ ജാഗ്രത, ജനങ്ങളുടെ സഹകരണം എന്നിവ ചേർന്നാണ് അത് സാധ്യമായത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുന്നേയും ലക്ഷണങ്ങളൊന്നുമില്ലാതെയും കോവിഡ്-19 രോഗം ആളുകളിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുമെന്നറിയുന്നതുകൊണ്ടാണ് നാം മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും കൈകൾ അടിക്കടി വൃത്തിയാക്കുന്നതുമെല്ലാം.
ഇപ്പോൾ സാമൂഹ്യവ്യാപനം നടന്നുവെന്ന് സംശയിക്കേണ്ട സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ വരുന്ന മുറയ്ക്ക് രോഗവ്യാപനം കൂടുമെന്നു പ്രതീക്ഷിച്ചു തന്നെയാണ് നമ്മൾ ഇരിക്കുന്നത്. വയോജനങ്ങളെയും കുട്ടികളെയും മറ്റു അസുഖങ്ങളാൽ വലയുന്നവരെയും രോഗം വരാതെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് വിരുന്നുകാരും ആതിഥേയരും ഒരുമിച്ച് യത്നിച്ചാലേ കാര്യമുള്ളൂ, അതാണ് റിവേഴ്‌സ് ക്വറന്റൈൻ. ആളുകൾ വരാനുള്ള വീടുകളിൽ നിന്നും അങ്ങനെയുള്ളവരെ ബന്ധുവീടുകളിലേക്കോ മറ്റോ മാറ്റിപ്പാർപ്പിക്കലാണ് ഒരു വഴി. വീട്ടിൽത്തന്നെ നിൽക്കേണ്ടി വരുമെങ്കിൽ വിരുന്നുകാരന് റൂം ക്വറന്റൈൻ ഉറപ്പുവരുത്തണം.വയനാടുപോലെ ഗോത്രവാസികൾ കൂടുതലുള്ളയിടങ്ങളിൽ, പണ്ട് പ്രളയസമയത്ത് ചെയ്തത് പോലെ,കുറെ കുടുംബങ്ങളെ ഒന്നിച്ച് താമസിപ്പിച്ച് അവരിൽ വൈറസ് ബാധയെത്താതെ നോക്കാവുന്നതുമാണ്.
ലോകപ്രശംസ നേടിയ കേരളമാതൃക പൊളിയാതിരിക്കണമെങ്കിൽ ജാഗ്രതയോടെ ബ്രെക്ക് ദ ചെയ്ൻ തുടരേണ്ടതുണ്ട്. കൈകഴുകലും സാനിറ്റൈസർ ഉപയോഗവും മാസ്ക് ധരിക്കലും അകലം പാലിക്കലും പോലുള്ള ലളിതമായ അടവുകൾ കൊണ്ട്, തോല്പിക്കാനായില്ലെങ്കിലും, ഈ മഹാമാരിയെ വരുതിയിലാക്കാൻ നമുക്ക് ആയേക്കും. ദുർബലവും പരിമിതവുമായ ചികിത്സാ സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേർ കഠിനമായ രോഗലക്ഷണങ്ങളുമായി എത്താതിരുന്നാൽ മാത്രമേ മരണനിരക്ക് കുറയ്ക്കാനും രാജ്യത്തിന്റെ തകർച്ച തടയാനുമാവൂ എന്ന കാര്യം നാം അടിക്കടി ഓർമ്മിച്ചുകൊണ്ടേയിരിക്കണം.
Dr. Rajesh Kumar MP advises to be extra careful during the relaxation of quarantine in safe zones as its very easy to break containment if people aren't careful.