Posted By
ലേഖകൻ: ഡോ. അരുണ്‍ ബി. നായര്‍
ഇന്റര്‍നെറ്റ് യുഗത്തില്‍ യുവദമ്പതികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ വിവാഹ ബന്ധങ്ങളുടെ സ്വഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കടന്നുവന്നു തുടങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വന്തം വൈവാഹിക ജീവിതത്തെ മറ്റുള്ളവരുടെ മുന്നില്‍ പൊലിപ്പിച്ചു കാട്ടാനുള്ള പ്രവണത. ഫെയ്സ് ബുക്ക്(Facebook), ഇന്‍സ്റ്റാഗ്രാം(Instagram), ട്വിറ്റര്‍(Twitter) തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലൂടെ പലപ്പോഴും വളരെ മനോഹരമായ ചിത്രങ്ങള്‍, സ്വന്തം ജീവിതത്തെപ്പറ്റിയോ അല്ലെങ്കില്‍ പങ്കാളിയോടൊപ്പമുള്ള പ്രണയരംഗങ്ങളോ യാത്രകളോ ഒക്കെ പോസ്റ്റു ചെയ്യുന്നത് വ്യാപകമാണ്. ഇത് കാണുന്ന മറ്റുള്ളവരുടെ മനസ്സില്‍ ഈ ചിത്രത്തില്‍ വരുന്ന ആളുകളുടെ വിവാഹജീവിതം സ്വര്‍ഗതുല്യമാണെന്ന തോന്നല്‍ കടന്നുവരികയാണ്. തന്റെ വിവാഹജീവിതം അതുപോലെ മനോഹരമല്ലെന്ന തോന്നലും ഇവരുടെ മനസ്സില്‍ കടന്നുവരുന്നതോടെ ഇവര്‍ വ്യാകുല ചിത്തരാകുന്നു. അവനവന്റെ വിവാഹജീവിതത്തെ സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളുടെ രൂപത്തില്‍ കാണുന്ന വ്യക്തികളുടെ വിവാഹജീവിതവുമായി താരതമ്യം ചെയ്ത് അസ്വസ്ഥരാകുന്ന ഇവരുടെ വൈവാഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പൊരുത്തക്കേടുകള്‍ തലപൊക്കിത്തുടങ്ങുന്നു. ഇക്കാരണം പറഞ്ഞുകൊണ്ട് ജീവിതപങ്കാളിയുമായി വഴക്കിടുന്നവര്‍ നിരവധിയാണ്. ഈ വഴക്കിനൊടുവില്‍, സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്ന മനോഹരമായ വൈവാഹികബന്ധമുണ്ടെന്നു സ്വയം ചിത്രീകരിക്കുന്ന ചില വ്യക്തികളുമായി ചാറ്റു ചെയ്ത് അവരുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടാനും ചിലര്‍ തയ്യാറാകുന്നു. ഇത് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ക്കാണ് കാരണമാകുന്നത്.
അയാഥാര്‍ഥ്യങ്ങള്‍ക്കു പിന്നാലെ പോകുന്നവര്‍
സാമൂഹ്യമാധ്യമങ്ങളില്‍ കാണപ്പെടുന്ന അയഥാര്‍ഥമായ ചിത്രങ്ങളും സംഗതികളും കണ്ട് മനസ്സില്‍ രൂപപ്പെടുന്ന പ്രതീക്ഷകളുടെ ഭാരമാണ് പലപ്പോഴും വിവാഹജീവിതത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. വിവാഹജീവിതത്തെപ്പറ്റി പൊതുവേ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, നിരന്തരമായ പരിചയം വെറുപ്പുളവാക്കുന്നു (Familiarity leads contempt). അതുപോലെ തന്നെ, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്ന മറ്റൊരു പ്രധാന കാര്യമാണ്, വ്യത്യസ്തതയാണ് ജീവിതത്തിന്റെ സ്വാദ് കൂട്ടുന്ന സംഗതി (Variety is the spice of life) എന്നത്.
ഒരു വിവാഹ ജീവിതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങിക്കഴിയുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന സുരക്ഷിതത്ത്വത്തെക്കുറിച്ചോ നന്മകളെക്കുറിച്ചോ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്തൊക്കെയാണ് ആ ബന്ധത്തില്‍ ലഭിക്കുന്നില്ല എന്നു ചിന്തിക്കാനായിരിക്കും താല്‍പര്യം. അതു മനുഷ്യസഹജമായ സ്വഭാവമാണ്. സ്വന്തം പങ്കാളിയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങള്‍ കിട്ടുന്നില്ലെന്നു ചിന്തിച്ച് വ്യാകുലപ്പെടുന്ന സമയത്തായിരിക്കും സാമൂഹ്യമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെയും പരിചയക്കാരുടേയുമൊക്കെ വിവാഹജീവിതത്തെക്കുറിച്ചുള്ള വര്‍ണശബളമായ ചിത്രങ്ങളും വാചകങ്ങളും മറ്റും കാണുന്നത്. സ്വാഭാവികമായും ജീവിതത്തത്തില്‍ പ്രതീക്ഷകള്‍ കൂടുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട വ്യക്തികളെപ്പോലെ സ്വന്തം ജീവിതവും വരണമെന്ന പ്രതീക്ഷകളുടെ ഭാരം വര്‍ധിച്ചു വരുന്നതോടെ അവര്‍ ജീവിതത്തില്‍ ഇല്ലായ്മകള്‍ പറഞ്ഞ് വഴക്കിടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു.
ഇക്കാരണം കൊണ്ടുതന്നെ വിവാഹബന്ധങ്ങള്‍ തകരുന്നതിന്റെ പ്രധാന കാരണം സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്ന പ്രതീക്ഷകള്‍ അഥവാ unmet expectations ആണ് എന്നു പറയാം. ഇതിന്റെ കാരണമാകട്ടെ സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്ന യാഥാര്‍ഥ്യമല്ലാത്ത, നിറംപിടിപ്പിച്ച, പൊലിപ്പിച്ചു കാട്ടുന്ന ദൃശ്യങ്ങളുടെ സമൃദ്ധിയാണ്. പലപ്പോഴും സമ്പല്‍സമൃദ്ധമായ ജീവിതമുഹൂര്‍ത്തങ്ങളഉടെ ആഘോഷങ്ങള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രീകരിച്ച് ഇടാറുണ്ട്. സെല്‍ഫികള്‍, കുടുംബാംഗങ്ങളോടൊത്തുള്ള സന്തോഷകരമായ ആഘോഷ മുഹൂര്‍ത്തങ്ങള്‍, സമ്പന്നര്‍ക്കുമാത്രം ചെലവഴിക്കാന്‍ കഴിയുന്ന വലിയ റിസോര്‍ട്ടുകളിലും മറ്റും പോയി സമയം ചെലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ തുടങ്ങിയവയൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ പലരും ഇടാറുണ്ട്. അതുകണ്ടാണ് മറ്റു പലരും സ്വന്തം ജീവിതത്തെ ഈ ചിത്രങ്ങളില്‍ കാണുന്ന ആളുകളുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നത്.
വിവാഹേതര ബന്ധങ്ങള്‍
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് വലിയ സാമൂഹിക വിലക്കുകള്‍ നിലവിലുണ്ടായിരുന്നു. പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുമോ എന്നു ഭയന്ന് വളരെയധികം മുന്‍കരുതലുകള്‍ എടുത്തു മാത്രം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് ആര്‍ക്കും എവിടെവച്ചും എപ്പോള്‍ വേണമെങ്കിലും ആരുംമായും ചാറ്റ് ചെയ്യാനും യഥേഷ്ടം സ്വന്തം മനസ്സു തുറക്കാനും അതുവഴി ബന്ധങ്ങള്‍ വികസിപ്പിക്കാനുമുള്ള സാഹചര്യങ്ങളുണ്ട്. രണ്ടു തരത്തിലുള്ള വിവാഹേതര ബന്ധങ്ങളാണ് സാധാരണഗതിയില്‍ ഉണ്ടാകുന്നത്. ലൈംഗിക സ്വഭാവമുള്ള വിവാഹേതര ബന്ധങ്ങളും വൈകാരിക സ്വഭാവമുള്ള വിവാഹേതര ബന്ധങ്ങളും. വിവാഹ ജീവിതത്തില്‍ ലൈംഗിക അസംതൃപ്തി മൂലം ലൈംഗിക സുഖത്തിനു വേണ്ടിമാത്രം വിവാഹേതര ബന്ധം തേടുന്നതാണ് ലൈംഗിക വിവാഹേതര ബന്ധം. ലൈംഗിക കാരണങ്ങള്‍കൊണ്ടല്ലാതെ, മനസ്സുതുറക്കാന്‍ ജീവിതപങ്കാളി ലഭ്യമല്ലാതെ വരുമ്പോള്‍ വിവാഹത്തിനു പുറത്ത് ഒരു ആത്മസുഹൃത്തിനെ തേടാനുള്ള ശ്രമമാണ് വൈകാരിക വിവാഹേതര ബന്ധം.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷന്മാര്‍ ലൈംഗിക വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം കാട്ടുമ്പോള്‍ സ്ത്രീകള്‍ വൈകാരിക വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാനാണ് താല്‍പര്യം കാട്ടുന്നതെന്നാണ്. സ്വന്തം പങ്കാളി വൈകാരിക വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു സ്ത്രീക്ക് കൂടുതല്‍ അസഹ്യമായിരിക്കും. അതേസമയം ഒരു സ്ത്രീ ലൈംഗിക വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരിക്കും ഒരു പുരുഷന് സഹിക്കാന്‍ ബുദ്ധിമുട്ടുള്ള സംഗതി.
സാമൂഹ്യമാധ്യമങ്ങളുടെ നിയന്ത്രിതമായ ഉപയോഗം വിവാഹബന്ധങ്ങളുടെ ദൃഢതയ്ക്ക് അനിവാര്യമാണ്. ഒരു ദിവസം അരമണിക്കൂറില്‍ താഴെ സമയം മാത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചെലവഴിക്കുന്ന വ്യക്തികളുടെ വിവാഹബന്ധം കൂടുതല്‍ ദൃഢമാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘനേരം സാമൂഹ്യമാധ്യമങ്ങളുപയോഗിക്കുന്നവരുടെ മനസ്സില്‍ അയഥാര്‍ഥമായ ചിന്തകളുടെ ഭാരം കൂടാനും അവര്‍ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സാധ്യത കൂടുതലാണെന്ന് ഒട്ടേറെ അനുഭവങ്ങള്‍ തെളിയിക്കുന്നു.
Research shows that increased usage of social media may lead to marital problems