Posted By
ലേഖകൻ :Dr Sribiju,Govt.Hospital of Dermatology, Chevayur, Calicut
ഇൻഫ്‌ളുവൻസ ഗണത്തിൽപ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് H1N1. പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. അഞ്ച് വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ളവർ, ഗർഭിണികൾ, ദീർഘകാല രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഈ അസുഖം മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടാകുക. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇത് ന്യുമോണിയ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. രോഗാണു ബാധിച്ച് രണ്ട് മുതൽ മൂന്നു ദിവസത്തിനുള്ളിൽ അസുഖം പ്രത്യക്ഷമാകും. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഈ അസുഖം കുറച്ചു ദിവസത്തിനകം ഭേദമാകാറുണ്ട്.
എച്ച്‌വണ്‍ എന്‍വണ്‍ പനിയോട് ആളുകള്‍ക്ക് പൊതുവേ ഒരു ഭയമുണ്ട്. 2009ലാണ് ഈ പനി വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. അതുവരെ H3N2 എന്ന വൈറസാണ് ഇന്‍ഫ്ലുവന്‍സ പനിക്ക് കാരണമായിരുന്നത്. 1968നു ശേഷം 2009 വരെ അതായിരുന്നു പ്രധാനമായ കാരണം. 2009നുശേഷം എച്ച്‌വണ്‍ എന്‍ വണ്‍ ഉണ്ടാകുകയും ആളുകളില്‍ അതിനോടുള്ള പ്രതിരോധശേഷം രൂപപ്പെട്ടുവരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ 2009നു ശേഷം അത്ര വലിയ തോതില്‍ ഈ രോഗം ഉണ്ടായിട്ടില്ല. പക്ഷേ, എല്ലാ വര്‍ഷവും ചെറിയ മാറ്റത്തോടെ (ആന്റിജനിക് ഡ്രിഫ്റ്റ്) വൈറസ് പ്രത്യക്ഷപ്പെടും. വലിയ മാറ്റത്തിന് ആന്റിജനിക് ഷിഫ്റ്റ് എന്നാണ് പറയുന്നത്. അതുണ്ടായാല്‍ പുതിയ വൈറസ് രൂപപ്പെടുകയാണ് ചെയ്യുക. അപ്പോള്‍ അതിനോട് ശരീരത്തിന് പ്രതിരോധ ശക്തി ഉണ്ടാകില്ല. രോഗം ഗുരുതരമാകുന്നത് അങ്ങിനെയാണ്.
നിലവിൽ സാധാരണ രോഗപ്രതിരോധശേഷിയുള്ള മനുഷ്യൻ ഈ അസുഖത്തിനെ മറികടക്കാനുള്ള രോഗപ്രതിരോധ സംവിധാനം സ്വായത്തമാക്കിയതിനാൽ എച്ച്‌വൺ എൻവൺ അത്ര ഗുരുതരമാകാറില്ല. എന്നാൽ അഞ്ച് വയസ്സിനു താഴെ പ്രായമുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രമേഹവും രക്തസമ്മര്‍ദ്ദവും വൃക്കരോഗവും കരള്‍രോഗവുമൊക്കെപ്പോലെ ദീർഘകാല രോഗമുള്ളവർ എന്നിവർക്ക് ഈ രോഗം ഗുരുതരമാകാറുണ്ട്. എല്ലാത്തവര്‍ ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.
ഭാവിയിലെപ്പോഴെങ്കിലും ഈ അസുഖത്തിൽ വലിയ മാറ്റം വരികയാണെങ്കിൽ മാത്രമാണ് അസുഖം സാധാരണ ജനങ്ങളിൽ ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയുള്ളൂ. കൃത്യമായ രോഗപ്രതിരോധശേഷി നേടിയെടുക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ കാരണം.
സ്‌കൂളുകളിലും ഹോസ്റ്റലുകളിലും നിന്നുമാണ് എച്ച്‌വൺ-എൻവൺ പകരാനുള്ള സാധ്യത ഏറെയുള്ളത്. അസുഖം ഭേദമായാലും 24 മുതൽ 48 മണിക്കൂർ സമയംവരെ ഈ വൈറസ് പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 48 മണിക്കൂറിന് ശേഷം മാത്രമേ മറ്റു ആളുകളുമായി അടുത്തിടപഴകാവൂ.
ഈ രോഗാണുക്കള്‍ വായുവിലൂടെയും സ്പര്‍ശനത്തിലൂടെയുമാണ് ഏറെയും പകരുന്നത്
രോഗിയില്‍ നിന്ന് മേശ, വാതില്‍പിടി, പാത്രങ്ങള്‍, കിടക്കവിരി, തലയിണകള്‍, തോര്‍ത്തുകള്‍, മാസ്കുകള്‍ തുടങ്ങി പല പ്രതലങ്ങളിലും രോഗാണുക്കള്‍ വ്യാപിച്ചേക്കാം. ഇത് പ്രതലങ്ങള്‍ക്കനുസരിച്ച് ആറു മുതല്‍ 24 മണിക്കൂര്‍വരെ അതേപോലെ നിലനില്‍ക്കാനും മറ്റുള്ളവരിലേക്ക് പകരാനും സാധ്യയുണ്ട്. ഇത്തരം സ്ഥലങ്ങള്‍ നല്ല രീതിയില്‍ അണുനാശിനികളുപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. പ്രത്യേകിച്ച് ആശുപത്രികളിലും രോഗി താമസിക്കുന്നിടങ്ങളിലും മറ്റും.
നിലവില്‍ ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. ഓരോ വര്‍ഷവും ഏത് ഇനത്തില്‍പെട്ട വൈറസാണ് ഓരോ മേഖലയിലും വ്യാപിക്കുന്നതെന്ന് മനസ്സിലാക്കിയാണ് പ്രതിരോധ മരുന്ന് തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രൈവാലന്റ് വാക്സിനാണ് ഉപയോഗിച്ചത്. ഈ വര്‍ഷം അത് ക്വാഡ്രിവാലന്റ് വാക്സിനാണ്. ഒരു ഡോസ് കുത്തിവയ്പ് മാത്രം എടുത്താല്‍ മതിയാകും. ഇന്‍ഫ്ലുവന്‍സ് എ വൈറസുകളായ H1N1, H3N2 എന്നിവയേയും രണ്ട് ഇന്‍ഫ്ലുവന്‍സ ബി വൈറസുകളേയും പ്രതിരോധിക്കാനുള്ള ശേഷി ഈ കുത്തിവയ്പിനുണ്ട്. ഇന്ത്യയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ കുത്തിവയ്പെടുക്കാം. ആറുമാസം വരെ രോഗം പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ട്. എല്ലാ വര്‍ഷവും ഈ പ്രതിരോധ മരുന്ന് കുത്തിവയ്ക്കണം.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കൃത്യമായി പ്രതിരോധ കുത്തിവയ്പെടുക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. രോഗികളുമായി ഇടപഴകുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. എട്ടു മണിക്കൂറിലേറെ ഒരു മാസ്ക് ധരിക്കാന്‍ പാടുള്ളതല്ല. മാസ്കില്‍ നനവുണ്ടായലുടന്‍ അത് മാറ്റുകയും ഉപയോഗിച്ചവ ശരിയായ രീതിയില്‍ നശിപ്പിക്കുകയും വേണം.
എല്ലാവരിലും എച്ച്‌വണ്‍ എന്‍വണ്‍ പരിശോധന നടത്തേണ്ട അത്യാവശ്യം ഇല്ലെന്നതാണ് വാസ്തവം. ഭയക്കേണ്ടരീതിയില്‍ രോഗം പകരുന്ന സാഹചര്യത്തില്‍ മാത്രമേ അത്തരം പരിശോധനകള്‍ ആവശ്യമായി വരുന്നുള്ളു. കുറഞ്ഞത് 15 വര്‍ഷമെങ്കിലുമെടുത്താണ് ഇതിന്റെ വൈറസില്‍ ആന്റിജനിക് ഷിഫ്റ്റ് ഉണ്ടാകുക. അപ്പോള്‍ മാത്രമേ അപകടകരമായ പകര്‍ച്ചവ്യാധിയായി ഇതു മാറുകയുള്ളു. 2009ലാണ് അവസാനം അത്തരമൊരു സാഹചര്യമുണ്ടായത്. വൈറസില്‍ ഭയക്കേണ്ടതായി എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയാന്‍ മാത്രമാണ് പരിശോധന ആവശ്യമായി വരുന്നത്.
മുൻകരുതലുകൾ
1. പനി വന്നാൽ ആൾക്കൂട്ടത്തിനിടയിൽ പോകാതിരിക്കുക
2.ചുമയ്ക്കുമ്പോൾ ടവലോ ടിഷ്യു പേപ്പറോ ഉപയോഗിക്കുക
3. ചുമച്ചതിനു ശേഷം ടവൽ/ടിഷ്യൂ പേപ്പർ അണുവിമുക്തമാക്കുകയോ നശിപ്പികുകയോ ചെയ്യുക.
4. കൈകൾ വൃത്തിയായി കഴുകുക. അതിനായി സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിക്കുക. 20 സെക്കന്‍ഡ് സമയമെങ്കിലുമെടുത്ത് കയ്യുടെ എല്ലാ ഭാഗങ്ങളും വൃത്തിയായി കഴുകണം.
5. രോഗികളുമായി ഇടപഴകാതിരിക്കുക. പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.
6. പനിയെ ഗൗരവത്തോടെ കാണുക. പനി ബാധിച്ചാൽ ഡോക്ടറെ സമീപിക്കുക.
7. അസുഖബാധിതർ സ്പർശിച്ച പ്രതലവും വസ്തുക്കളും അണുവിമുക്തമാക്കുക.
8. പ്രതിരോധ മരുന്നുകള്‍ പ്രോത്സാഹിപ്പിക്കുക
9. രോഗികളെ ശുശ്രൂഷിക്കുന്നവർ മാസ്‌ക് ഉപയോഗിക്കുക.
H1N1 Virus (Swine Flu): Symptoms, Causes, Tests, and Treatments