Posted By
ലേഖകൻ :ഡോ. യു. നന്ദകുമാർ
ആധുനിക വൈദ്യശാസ്ത്രം നമ്മുടെ ആരോഗ്യത്തിൽ കാതലായ മാറ്റം സൃഷ്ടിച്ചു എന്ന് പറയാം. 1956 മുതൽ നമ്മുടെ മരണനിരക്ക്, ആയുർദൈർഘ്യം, കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യനില, പോഷകാഹാരനിലവാരം എന്നിവ പരിശോധിച്ചാൽ മതി ഇത് വ്യക്തമാകാൻ. പണ്ട് മരണകരണമായിരുന്ന പല രോഗങ്ങളും ഇക്കാലത്തു നിസ്സാരമായി ചികിൽസിക്കാവുന്നതാണ്. അതിനാൽ പ്രായം കൂടുന്നതനുസരിച്ചു രോഗസാധ്യതയും വർധിച്ചുവരും. നാൽപതു വയസ്സുകഴിഞ്ഞാൽ ക്രമേണ രോഗസാധ്യതകൾ കൂടും; എന്നാൽ ഇവയൊന്നും മാരകമാണെന്നർത്ഥമില്ല. പ്രമേഹം, രക്താതിമർദ്ദം എന്നിവ തുടർച്ചയായ ചികിത്സ കൊണ്ട് നിയന്ത്രിക്കാവുന്നതാണെല്ലോ.
എന്നാൽ പ്രശ്‌നമതല്ല. വൈദ്യശാസ്ത്രത്തിന്റെ മികവിൽ നമുക്ക് ആരോഗ്യം മെച്ചപ്പെട്ടിരിക്കാം. നമ്മുടെ സ്വര്യജീവിതത്തെ ബാധിക്കുന്ന രോഗങ്ങൾ ഉണ്ടായാൽ നാമെന്തുചെയ്യും? ദീർഘകാലാടിസ്ഥാനത്തിലുള്ള എന്ത് അസ്വാസ്ഥ്യവും നമ്മെ ഭയപ്പെടുത്തും. ശരീരത്തിൽ ഉണ്ടാകുന്ന അധിക ബ്ലഡ് പ്രഷർ, ഷുഗർ,കൊളസ്‌ട്രോൾ,എന്നിവയെല്ലാം മരുന്നുകൊണ്ട് നിയന്ത്രിക്കാം. അപ്പോഴാണ് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും നമ്മെ ഭയപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ വാർത്തകളും, പരസ്യങ്ങളും നമ്മിലെത്തുന്നത്. ശരിയാണ്, ബ്ലഡ് പ്രഷർ ഹൃദയത്തിനും തലച്ചോറിനും കേടുവരുത്തും; മരുന്നുകഴിച്ചാലോ, ക്യാൻസർ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും.
മാരകമായ കെമിക്കലുകളല്ലേ മരുന്നുകൾ? ഇത്തരം ഭയമാണ് ധാരാളം പേരെ സ്വാധീനിക്കുന്നത്. ആരോഗ്യത്തെക്കുറിച്ചു ഇത്തരം ഭയം നമ്മിലെത്തിക്കുന്നത് നിരന്തരമായി നാം കാണുന്ന പരസ്യങ്ങളിലൂടെയാണ്. അവ സർവ്വസാധാരണമായി സമൂഹത്തിലുള്ള ചില രോഗങ്ങളെയോ രോഗലക്ഷണങ്ങളെയോ നമ്മുടെ മനസ്സിലേക്ക് കടത്തിവിടുന്നു. അവകളെക്കുറിച്ചു നമ്മിൽ ഭയപ്പാടുണ്ടാക്കുകയും എളുപ്പമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രഷർ, ആസ്ത്മ, ശ്വാസം മുട്ടൽ, സന്ധിവേദന, ആർത്രൈറ്റിസ്, തലകറക്കം, ഓർമ്മക്കുറവ്, തുടങ്ങി പലതാകാം സംസാരവിഷയം. പത്രങ്ങൾ, ടെലിവിഷൻ, സോഷ്യൽ മീഡിയ, തുടങ്ങി ഇന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നു.ഇങ്ങനെ ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ അനിയന്ത്രിതമായ പരസ്യങ്ങളിലൂടെ രോഗികളെ സൃഷ്ടിക്കുകയും ചികിത്സയെന്ന പേരിൽ പലവിധം ഔഷധങ്ങൾ കഴിപ്പിക്കുകയും ചെയ്യുന്ന രീതി സമൂഹത്തിൽ വളരെ ശക്തിപ്രാപിച്ചിട്ടുണ്ട്.വ്യാജവൈദ്യം, കപടചികിത്സ, എന്നൊക്കെ അറിയപ്പെടുന്ന അത്യന്തം അപകടകരമായ ചികിത്സകളാണ് ഇവ. പരിശോധന, ലബോറട്ടറി ടെസ്റ്റുകൾ, രോഗനിർണ്ണയം, ചികിത്സ, നിരീക്ഷണം, തുടർചികിത്സ എന്നീ അത്യന്താപേക്ഷിതമായ സേവനഘട്ടങ്ങളെ വ്യാജചികിത്സ ഇല്ലാതാക്കുന്നു.
പകരം വെക്കുന്നതെന്താണ്? അവർ പറയുംപോലെ നമ്മെക്കൊണ്ട് കഴിപ്പിക്കുക. ഇത് പലരീതിയിൽ അപകടകരമായി മാറാം. നാം കഴിച്ച മരുന്നുകൾ ശരീരത്തിനുള്ളിൽ കടന്നാൽ അവ അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. പരസ്യത്തിൽ കാണുന്ന മരുന്നുകൾ വിവിധ രോഗാവസ്ഥകൾക്കുള്ള പരിഹാരമായി ഉണ്ടാക്കിയതിനാൽ അനേകം ഘടകങ്ങൾ അതിലടങ്ങിയിരിക്കും. അവയിൽ പലതും മരുന്നുകഴിക്കുന്ന വ്യക്തിക്ക് ആവശ്യമുള്ളതായിരിക്കണമെന്നുമില്ല. അവശ്യമില്ലാത്ത പദാർത്ഥങ്ങൾ ദീർഘനാൾ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നതും തെറ്റാണ്.
ഒരുദാഹരണമെടുക്കാം. സമൂഹത്തിൽ ഏറ്റവും കൂടുതലാളുകൾ വേദനമൂലമാണ് കഷ്ടപ്പെടുന്നത്. പേശീവേദന, കാൽമുട്ടുകളിൽ വേദന, സന്ധിവേദനകൾ, നടുവിനും കഴുത്തിനും ഉണ്ടാകുന്ന വേദനകൾ എന്നിവയാണ് ഏറ്റവും അധികം. ഏതാശുപത്രിയിലും സാധാരണ കേൾക്കാറുള്ള രോഗലക്ഷണങ്ങളാണിവ. പല രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കും. ഇതെല്ലം രോഗലക്ഷണങ്ങളാണ്; രോഗങ്ങൾ അല്ല. അതായത്, ഡയഗ്‌നോസിസ് (രോഗനിർണയം)എന്നറിയപ്പെടുന്ന വർഗ്ഗത്തിൽ പെടുന്നില്ല എന്നർത്ഥം. മാത്രമല്ല, ഇപ്പറഞ്ഞ വേദനകളെല്ലാം ഒരേ രോഗത്തിന്റെ ലക്ഷണവുമല്ല. പലരോഗങ്ങൾക്കും സമാനമായ രോഗലക്ഷണങ്ങൾ അനവധിയാണ് എന്നപോലെ. തലവേദന, മൈഗ്രൈൻ, വൈറൽ പനികൾ എന്നിവ മൂലമാകാം, എന്നാൽ മസ്തിഷ്‌കത്തിൽ ട്യൂമർ ഉണ്ടാകുമ്പോഴും തലവേദന ലക്ഷണമാകാം. ഇത് കണ്ടെത്തുന്ന രീതിയാണ് ശാസ്ത്രീയ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് വ്യാജ ചികിത്സ ചെയ്യുന്നവരാകട്ടെ തലവേദനയ്ക്കുള്ള മരുന്നുകൾ എന്ന് അവർക്ക് മാത്രം തോന്നുന്നവ പരസ്യം ചെയ്ത് വിൽപ്പന നടത്തുന്നു. ഇവിടെ, കച്ചവടം ആയതിനാൽ വസ്തുവിന്റെ പ്രാഥമിക ഉത്തരവാദിത്തം അത് വാങ്ങുന്നയാൾക്കാണ് എന്ന് നാം മനസ്സിലാക്കണം. പലപ്പോഴും രോഗം ശമിക്കാതെ വരുമ്പോൾ ചിലർ മറ്റേതെങ്കിലും ചികിത്സ തേടിക്കൊള്ളും. കൂടാതെ സാധാരണയായി ഉണ്ടാകുന്ന തലവേദനകൾ മരുന്ന് കഴിക്കാതെയും ഭേദപ്പെടാം എന്നതിനാൽ മരുന്നുകൾ പ്രയോജനമില്ലാത്തവ ആണെങ്കിലും പ്രശ്‌നമില്ല.
സന്ധിവേദന നമ്മുടെ സന്ധികളിലോ കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളിൽ വേദനയുണ്ടാക്കുന്നു. വ്യത്യസ്തമായ അനേകം രോഗങ്ങളാൽ സന്ധികളിലും നട്ടെല്ലിലും ദീർഘനാൾ വേദന നിലനിൽക്കുന്നു. വൈറൽ രോഗങ്ങൾക്ക് ശേഷമോ,ആർത്രൈറ്റിസ്, റ്റെൻഡൻ, സന്ധിയുടെ ആവരണം എന്നിവയിൽ രോഗമുണ്ടാകുമ്പോഴോ വേദനയുണ്ടാകുന്നു. റുമാറ്റിക് രോഗങ്ങൾ എന്ന തലക്കെട്ടിൽ നാം രോഗങ്ങളെ വർഗ്ഗീകരിക്കാറുണ്ട്. റുമാറ്റിക് രോഗങ്ങളിൽ തന്നെ നൂറോളം രോഗങ്ങളുണ്ട്. അവയിൽ പലതും വിവിധ സന്ധികളിൽ വേദനയുണ്ടാക്കാം.
ആധുനിക ശാസ്ത്രമനുസരിച്ചു ഇവ ഓരോന്നും വ്യത്യസ്ത രോഗങ്ങളാണ്. അവയുടെ രോഗനിർണയവും, പരിശോധനകളും, ചികിത്സകളും വെവ്വേറെയുമാണ്. സന്ധികളിൽ സംഭവിക്കുന്ന തേയ്മാനം (degenerative joint disease or osteoarthritis) അവയിൽ ഒന്ന് മാത്രം. മറ്റൊന്നുകൂടി നാം പരിഗണിക്കേണ്ടതുണ്ട്. സന്ധിവേദന, കാൽമുട്ടുവേദന എന്നിവ പലപ്പോഴും സ്വയം പരിമിതപ്പെടുന്ന (self-limiting) രോഗങ്ങളാവാൻ സാധ്യതയുണ്ട്. പല സന്ധിവേദനകളും ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ മതമേ നീണ്ടുനിൽക്കുകയുള്ളു. ഇത് മനസ്സിലാക്കാതെ എല്ലാത്തിനും പറ്റുന്ന ദിവ്യ ഔഷധം എന്നമട്ടിൽ മരുന്ന് വാങ്ങി കഴിക്കുന്നത് ശരിയാവില്ലല്ലോ.
ഇതിനു പല കാരണങ്ങളുണ്ട്.
വ്യാജചികിത്സ നമ്മുടെ പണം നഷ്ടപ്പെടുത്തുന്നു. അനേകം രോഗങ്ങൾക്ക് ഉപകരിക്കണമെന്നതിനാൽ ഔഷധക്കൂട്ടുകൾ ഉണ്ടാക്കുന്നയാൾ ഏറ്റവും കൂടുതൽ രോഗങ്ങൾ ശമിപ്പിക്കുന്ന മരുന്നുകൾ ഉൾപ്പെടുത്തും. ഇത് മരുന്നുകളുടെ ആധിക്യവും വർധിച്ച പണച്ചിലവും ഉ ണ്ടാക്കാൻ കാരണമാകും.
രണ്ട്, പലപ്പോഴും ശരിയായ രോഗനിർണയവും ചികിത്സയും വൈകാൻ ഇത് കാരണമാകുന്നു. കാൽമുട്ട് വേദനയുള്ള ഒരു അമ്പതു വയസ്സുകാരനെ സങ്കൽപ്പിക്കാം. തുടക്കത്തിൽ അത് സന്ധിയിൽ തേയ്മാനം എന്നറിയപ്പെടുന്ന ഓസ്റ്റിയോആർത്രൈറ്റിസ് (Osteoarthritis)തന്നെ ആയിരിക്കും എന്നും സാങ്കൽപ്പികം. അയാളോട് വ്യാജചികിത്സകർ ആവശ്യപ്പെടുന്നതെന്താണ്? അനേകവർഷത്തെ ഗവേഷണഫലമായി കണ്ടെത്തിയ ഔഷധക്കൂട്ടാണ് പരസ്യത്തിൽ കാണുന്നത്. അത് കഴിച്ചോളൂ. അയാൾ കഴിച്ചു തുടങ്ങിയാൽ പല കാരണങ്ങൾ പറഞ്ഞു വ്യാജചികിത്സകർ ഔഷധങ്ങൾ തുടർച്ചയായി കഴിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. രോഗിയാകട്ടെ തന്റെ രോഗം വർധിച്ചു വരുന്നതോ, കൂടുതൽ സങ്കീർണ്ണമാകുന്നതോ അറിയാതെ മരുന്നുകളുമായി മുന്നോട്ടു പോകുന്നു. പലപ്പോഴും സന്ധിമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരിൽ ചിലരെങ്കിലും കൃത്യസമയത്തു ശരിയായ ചികിത്സ തേടാത്തവരാണ്.
വ്യാജചികിത്സ പരസ്യങ്ങളിലൂടെ സംഭവിക്കുന്നതിനാൽ ചികിത്സിക്കുന്ന വ്യക്തികൾ അദൃശ്യരാണ്. അവർ മുന്നോട്ടുവന്ന് ചികിത്സയുടെയും ഫലപ്രാപ്തിയില്ലെങ്കിൽ ആ പരാജയത്തിൻെറയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. മരുന്നു വാങ്ങുന്ന വ്യക്തി സ്വന്തം തീരുമാനത്തിൽ അപ്രകാരം ചെയ്യുന്നതാകയാൽ നിയമപരമായ സംരക്ഷണം കിട്ടാൻ സാധ്യതയില്ല. പലപ്പോഴും പരസ്യം ഡിസൈൻ ചെയ്യുന്നത് വ്യാജ ചികിത്സകന്റെ താല്പര്യത്തിന് ഉതകുംവിധമായിരിക്കും.
വ്യാജചികിത്സകൾ ശക്തിപ്രാപിക്കുന്നതിന് അനുഭവസാക്ഷ്യം പ്രയോഗത്തിൽ വരുത്തുന്നു. സാക്ഷ്യം പറയാൻ മുന്നോട്ടുവരുന്നത് വിരലിലെണ്ണാവുന്ന ഏതാനും പേർ മാത്രമാണെന്ന് നാമോർക്കണം. ആയിരത്തിലധികം പേർക്ക് മരുന്ന് വിറ്റുകഴിഞ്ഞാൽ മൂന്നോ നാലോ പേരെ സാക്ഷ്യം പറയാൻ കിട്ടും എന്നതിൽ തർക്കമില്ല. ചികിത്സ ഫലിക്കാതെ പോയ അനേകം പേർക്ക് സാക്ഷ്യം പറയാൻ അവസരം കിട്ടുന്നില്ല. കാരണം പരസ്യം നൽകുന്നത് ചികിത്സകനാണെല്ലോ? രോഗിക്ക് സാക്ഷ്യങ്ങൾക്കെതിരെ പറയാനുള്ള ചിലവ് താങ്ങാനാവുന്നതിലും അപ്പുറമാകുന്നു.
വ്യാജചികിത്സകൾ മാറിക്കൊണ്ടേയിരിക്കും. രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും പുതുതായി വരുന്ന വിജ്ഞാനങ്ങൾക്കനുസരിച്ച് പുരോഗതി കൈവരിക്കാറുണ്ട്. ശാസ്ത്ര നേട്ടങ്ങളിലൂടെ കൈവരിക്കുന്ന ഇത്തരം മാറ്റങ്ങൾ പുരോഗതിയുടെ നാഴികക്കല്ലുകളായി അടയാളപ്പെടുത്തിയിരിക്കും. ഉദാഹരണത്തിന് സന്ധി തേയ്മാനത്തിന് സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ അടുത്തകാലത്തു കണ്ടെത്തിയ മാർഗ്ഗമാണ്. അത് എന്തായാലും ആദ്യം തന്നെ പരീക്ഷിക്കേണ്ട ചികിത്സാരീതിയായി ആരും പറയുന്നില്ല. മുൻ ചികിത്സകൾ ഇപ്പോഴും ലഭ്യമാണ്. വ്യാജചികിത്സകളാണെങ്കിലോ പ്രത്യക്ഷപ്പെടുന്നതുപോലെ പൊടുന്നനെ അപ്രത്യക്ഷമാകും. അപ്രത്യക്ഷമാകുന്ന ചികിത്സകളും മരുന്നുകളും പിന്നീട് കണ്ടെത്താനാവുകയില്ല.അമ്പതു കൊല്ലങ്ങൾക്കു മുമ്പ് ശരീരം പുഷ്ടിപ്പെടുത്താനും ശക്തി വർധിപ്പിക്കാനും കരിംകുരങ്ങു രസായനം, ജീവൻ ടോൺ എന്നിവ പരസ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാലിന്ന് ഇതേകാര്യത്തിനു നാം ജിം, വെൽനെസ് സെന്റർ, ഹെൽത്ത് ക്ലബ് എന്നിവയെ ആശ്രയിക്കുന്നു. പരസ്യങ്ങൾ ആ വഴിക്കു മാറുകയും ചെയ്തു. പഴയകാലത്തെ പരസ്യങ്ങളേ ഇന്നാരോർമ്മിക്കുന്നു.
ശരിയായ ആയുർവേദ ചികിത്സയാണ് ലഭിക്കുന്നത് എന്നാണ് വ്യാജവൈദ്യ ചികിത്സക്ക് പോകുന്നവർ കരുതുന്നത്. തീർത്തും തെറ്റാണിത്. ആയുർവേദത്തിലും, രോഗിയെ കാണാതെയും രോഗനിർണ്ണയം ചെയ്യാതെയും ചികിത്സ നൽകുന്ന പതിവില്ല. അപ്രകാരം ചെയ്യുന്നത് ആയുഷ് പദ്ധതിയനുസരിച്ചും തെറ്റുതന്നെ. ഒറ്റമൂലി പ്രയോഗം ചികിത്സാരീതിയായി ആയുർവേദം പ്രോത്സാഹിപ്പിക്കുന്നില്ല. ഒറ്റമൂലികൾ ആയുർവേദ ചികിത്സക്ക് പകരം വെയ്ക്കാനുമാകില്ല. രോഗിയെ കാണാതെയും രോഗനിർണ്ണയം നടത്താതെയും രോഗിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാതെയും ചികിത്സിക്കുന്നത് ആയുർവേദത്തിന്റെ നൈതികതക്ക് ചേർന്നതുമല്ല.
മാത്രമല്ല, പരമ്പതാഗത ചികിത്സ, നാട്ടുചികിത്സ, പുരാതന ചികിത്സ എന്നിങ്ങനെയുള്ള പേരുകളിൽ ഒരു ചികിത്സാരീതിയും നിയമപരമായി നിലവിലില്ല. എന്നുമാത്രമല്ല, ഇത്തരം ചികിത്സാരീതികൾ നിയമം അനുശാസിക്കുന്ന ചികിത്സാപദ്ധതികൾക്ക് പുറത്തു നിലകൊള്ളുന്നു. 2002 മുതൽ സുപ്രീംകോടതിയുൾപ്പടെ പല കോടതികളും ഇത്തരം പേരുകളിൽ ചികിത്സ നടത്തരുതെന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട് നമ്മുടെ നാട്ടിൽ നിയമവിരുദ്ധത തടയാൻ പൗരർക്ക് തടസ്സങ്ങളുണ്ട് എന്നതിനാൽ ഇത്തരം പ്രവണതകൾ ശക്തിപ്രാപിക്കുന്നു.
കൂടുതൽ ശക്തിയുള്ള നിയമം കേന്ദ്രസർക്കാർ കൊണ്ടുവരുന്നുണ്ട്. ഇതനുസരിച്ച്, വ്യാജമായ ചികിത്സ പരസ്യങ്ങൾ, ഏതെങ്കിലും രോഗങ്ങൾക്ക് രോഗനിവാരണം വാഗ്ദാനം ചെയ്യുന്നതോ ആയ പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു.പരസ്യങ്ങൾ സ്വീകരിക്കുന്ന മീഡിയയും ചില നിയന്ത്രണങ്ങൾക്ക് വിധേയമാകും. പരസ്യദാതാക്കൾ സർക്കാരിൽ നിന്ന് പ്രത്യേക കോഡ് (Unique identification number - UIN) സ്വീകരിക്കുകയും അത് ഉപയോഗിച്ച് മാത്രം പരസ്യങ്ങൾ ചെയ്യുകയും വേണം. പരസ്യങ്ങൾ നിയമാനുസൃതമാണോ എന്ന് നോക്കാനൊരു മേൽനോട്ടസമിതിയും ഉണ്ടാകും. കേരളത്തിൽ മേൽനോട്ടസമിതിയെ ഇനിയും സർക്കാർ സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര നിയമമാകട്ടെ, ചില്ലറ തർക്കങ്ങളിൽ പെട്ട് ഇപ്പോൾ കോടതിയിലുമാണ്. കുറെ താമസം വരുമെങ്കിലും വ്യജചികിത്സക്ക് ഇതെല്ലാം പ്രതികൂലാവസ്ഥ ഉണ്ടാക്കും എന്ന് നമുക്ക് കരുതാം.
ഒന്നുറപ്പാണ്. പത്രങ്ങളിലും മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങൾ നൽകുന്നത് ശാസ്ത്രീയമായ അറിവുകൾ ആയിരിക്കണമെന്നില്ല. അവയെല്ലാം പരസ്യം നൽകുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ താല്പര്യങ്ങൾ മാത്രം പറയുന്നവയാകാനേ തരമുള്ളു. അതെല്ലാം സത്യമെന്നു കരുതി ചികിത്സയാരംഭിക്കുന്നത് ഏറ്റവും കുറഞ്ഞത് പണവും ശരിയായ ചികിത്സക്കുള്ള സമയവും നഷ്ട്ടപ്പെടുത്തുന്നതിനു സമം എന്നേ കരുതാനാകൂ. രോഗം സങ്കീർണ്ണമാകാനും കൂടുതൽ ചികിത്സകളിലേക്ക് പോകേണ്ടിവരാനും സാധ്യതയുണ്ട്.
Quacks continue to cheat people in Kerala through media