Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ലോകത്താദ്യമായി കോവിഡ് 19 നെതിരായ വാക്സിൻ പുറത്തിറക്കി റഷ്യ. ഓഗസ്റ്റ് 11ന് സ്പുട്നിക് വി എന്ന പേരിൽ രജിസ്റ്റർ ചെയ്ത ആദ്യ ബാച്ച് വാക്സിനാണ് പൊതുജനങ്ങളിലേക്ക് എത്തിച്ചത്. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് സ്പൂട്ട്‌നിക് 5 വാക്സിൻ വികസിപ്പിച്ചെടുത്തത്.
വൈകാതെ തന്നെ റഷ്യക്കുള്ളിൽ കൂടുതൽ പ്രദേശങ്ങളിൽ അധിക ബാച്ചുകൾ വിതരണം ചെയ്‌തേക്കും. ഓഗസ്റ്റിനു മുന്പു തന്നെ വാക്സിൻ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. സ്പുട്നിക് 5 വിപണിയിലേക്ക് എത്തിക്കാൻ തിരക്കുകൂട്ടുന്നതായും അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള പരീക്ഷണ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.
ലാൻസെറ്റ് പറയുന്നത്
ഒരാഴ്ച മുൻപാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ ജേണലായ ദി ലാൻസെറ്റ്, സ്പുട്നിക് 5 ന്റെ ഘട്ടം 1, ഘട്ടം 2 ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചത്. സ്പുട്നിക് വാക്സിന്റെ ഫലങ്ങളെക്കുറിച്ച് അന്തർദേശീയ തലത്തിൽ പ്രസിദ്ധീകരിക്കുന്നത് ഇത് ആദ്യമായാണ്. പ്രാരംഭ ഘട്ടത്തിൽ പങ്കെടുത്തവരിൽ ആന്റിബോഡി കൃത്യമായി പ്രതികരിച്ചെന്ന് വ്യക്തമാക്കിയ ലാൻസെറ്റ് അതേസമയം അതിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിന് ദീർഘകാല പരിശോധനകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ലാന്സ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ- ജൂലൈ മാസങ്ങളിൽ നടന്നിട്ടുള്ള വാക്സിൻ പരീക്ഷണങ്ങളിൽ 100% ആളുകളിലും ആന്റിബോഡിയും രൂപപ്പെട്ടു. വാക്സിൻ പരീക്ഷിച്ചവരിൽ പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്നുമാണ് ജേണലിൽ പറയുന്നത്.
ആശങ്കകൾ അവസാനിക്കാതെ
എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച് നാല് ദിവസത്തിന് ശേഷം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ശാസ്ത്രജ്ഞരുടെ ഒരു സംഘം പ്രബന്ധത്തിന്റെ രചയിതാക്കൾക്കും എഡിറ്റർ ഡോ. റിച്ചാർഡ് ഹോർട്ടണിനും ഒരു തുറന്ന കത്തെഴുതി. ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പരീക്ഷണഫലങ്ങളിലെ ഡാറ്റയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ കത്ത്. സ്പുട്നിക് അഞ്ചിന്റെ ശാസ്ത്രീയതയെ പറ്റി ശാസ്ത്രലോകം ആശങ്കാകുലരാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. റഷ്യൻ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവായതും വ്യക്തിഗത തലത്തിലുള്ള ക്ലിനിക്കൽ, ലബോറട്ടറി ഡാറ്റകൾ റഷ്യ പങ്കിടാത്തതും ആശങ്കളുയർത്തുന്നുണ്ട്.
ബഹുജന പ്രതിരോധ കുത്തിവയ്പ്പ് പരിപാടി 2020 അവസാനമോ 2021ന്റെ തുടക്കത്തിലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ പ്രതിമാസം 1.5 ദശലക്ഷം മുതൽ 2 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന റഷ്യ, ക്രമേണ ഉത്പാദനം പ്രതിമാസം 6 ദശലക്ഷം ഡോസായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. Ad5, Ad26 എന്നിങ്ങനെ രണ്ട് ഡോസുകളിലാണ് വാക്സിൻ നൽകുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വാക്‌സിൻ തന്റെ രണ്ട് പെൺമക്കളിൽ ഒരാൾക്ക് നൽകിയതായി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. യുഎഇ, ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ 20 രാജ്യങ്ങൾ വാക്സിൻ ലഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
സ്പുട്നിക് അഞ്ച് ഇന്ത്യയിൽ
അടുത്തുതന്നെ വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഇന്ത്യയിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഫിലിപ്പൈൻസ് ബ്രസീൽ എന്നീ രാജ്യങ്ങളിലും മൂന്നാം ഘട്ട പരീക്ഷണം നടക്കും. ഇതുവരെ നടത്തിയ പരീക്ഷണ വിവരങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ അടുത്ത മാസം മുതൽ പരീക്ഷണം നടത്താനാണ് തീരുമാനം. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നിലനില്‍ക്കെയാണ് റഷ്യയിൽ പൊതുജനങ്ങളിൽ വാക്സിൻ വിതരണം ചെയ്തത്.
വാക്സിനെ സംബന്ധിച്ച ആശങ്കൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ലോകത്തെ ആദ്യ ഉപഗ്രഹമായ സ്പുട്നിക്കിന്റെ സ്മരണാർത്ഥം പേര് നൽകിയിട്ടുള്ള ഈ വാക്സിൻ കോവിഡിനോട് പടപൊരുതുന്ന ലോകത്തിന് മുഴുവൻ ഒരു പുത്തൻ പ്രതീക്ഷ തന്നെയാണ്.
Russia's Covid Vaccine Released