Posted By
ലേഖകൻ :ഡോ.പി.അശോക് കുമാർ, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
IMHANS, കോഴിക്കോട്
(മുൻ അഡീഷണൽ സൈക്യാട്രി പ്രൊഫസർ, എം.സി.എച്ച്, കോഴിക്കോട്)
ഏതൊരു ദുരന്തത്തെയും, പ്രതിസന്ധിയെയും പോലെ കൊറോണ മഹാമാരിയും അതിജീവനത്തിന്റെ പ്രാഥമിക പാഠങ്ങൾ ഓർമ്മിപ്പിക്കുകയും പുതിയ അറിവുകൾ പകർന്നു തരുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. മാർച്ച് 24ന് ലോക്ക്ഡൌൺ തുടങ്ങിയതോടെ മദ്യവില്പന പെട്ടെന്ന് നിർത്തിയപ്പോൾ, വിടുതൽ ലക്ഷണങ്ങൾ
( withdrawalSymptoms ) കാരണം മറ്റൊരു ദുരന്തം സംഭവിക്കുമോ എന്നൊരു ആശങ്കയിലായിരുന്നു മദ്യത്തിന്റെ ഉപഭോക്താക്കളും പൊതുസമൂഹവും.
എന്നാൽ രണ്ടാഴ്ചയിൽ താഴെ സമയം കൊണ്ട് തന്നെ ഈ ഭയം അസ്ഥാനത്താണെന്ന് ഏതാണ്ടെല്ലാവർക്കും മനസ്സിലായി. ലോക്ക്ഡൌണും കൊറോണാ ഭീതിയും ഒരുമിച്ചു ചേർന്നപ്പോൾ ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്ന് കരുതിയ മദ്യനിരോധനം നടപ്പിലായി എന്നതാണ് യാഥാർത്ഥ്യം. ചുരുങ്ങിയത് 3 ആഴ്ച കാലത്തേക്കെങ്കിലും കേരളത്തിൽ മദ്യപിക്കുന്നവരിൽ 95% ൽ അധികം പേർക്കെങ്കിലും മദ്യം കഴിക്കാൻ പറ്റിയില്ലെന്ന് ന്യായമായും അനുമാനിക്കാം. വൈദ്യശാസ്ത്രത്തിന്റെ സങ്കല്പത്തിനും അപ്പുറം അതിബൃഹത്തായ ഒരു പഠനത്തിൽ നിന്ന് ലഭിക്കുന്നതിലും ആധികാരികതയുളള അറിവു ലഭ്യമാവുകയും ബോധവൽക്കരണം നടപ്പിലാവുകയുമാണ് ഈ മദ്യനിരോധത്തിന്റെ ഫലമായി സംഭവിച്ചത്.
എത്രയോ കാലമായി ലഹരി വിമുക്ത ചികിത്സകരും പ്രസ്ഥാനങ്ങളും നടത്തിയ ബോധവൽക്കരണം പരാജയപ്പെട്ടിടത്ത് കോവിഡ് 19 വെറുംഒരു മാസം കൊണ്ടാണ് വിടുതൽ ലക്ഷണങ്ങളെ പറ്റിയുള്ള അമിതമായ ഭയാശങ്കകൾ മായ്ച് കളഞ്ഞത്. അത് പോലെ തന്നെ മദ്യ ഉപയോഗം പെട്ടെന്ന് നിർത്തിയാലുണ്ടാവുന്ന വിഭ്രാന്തി വ്യാപകമായ മാനസിക രോഗങ്ങളിലേക്ക് നയിക്കുമെന്നുള്ള തെററിദ്ധാരണയും കടപുഴകി .ഈ അറിവുകൾ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയാൽ വലിയൊരു വിഭാഗം ആൾക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റും.
അതേ സമയം ഇതിന്റെ മറുവശം കൂടി കാണുമ്പോൾ മാത്രമെ ചിത്രം പൂർണമാവുകയുള്ളൂ. മദ്യാസക്തരായ വ്യക്തികൾ വിടുതൽ ലക്ഷണങ്ങളിൽ നിന്ന് കരകയറിയെങ്കിലും അവരുടെ മദ്യാസക്തി പഴയത് പോലെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് പ്രശ്നം. മദ്യത്തോടുള്ള ആർത്തി വിട്ടുമാറാൻ കുറെ കാലം പിടിക്കുകയും ചെയ്യും.ഇങ്ങനെയുളള ആളുകൾക്ക് ലഹരി വിമുക്ത ചികിത്സ ഒഴിവാക്കാനാവില്ല. ഇതിനായി അവരുടെ കുടുംബാംഗങ്ങൾ സമയോചിതയായി ഇടപെട്ടാൽ ലോക്ക്ഡൌൺ മൂലമുണ്ടായ നേട്ടം കൈമുതലാക്കി ലഹരിയിൽ നിന്നുള്ള മോചനം യാഥാർത്ഥ്യമാക്കാനാവും.
മദ്യം ഉപയോഗിക്കുന്നവരിൽ 70-80% വും Social Drinking അതായത് പ്രധാനമായുംആളുകൾ കൂടുന്ന അവസരങ്ങളിൽ മദ്യപിക്കുന്ന സ്വഭാവമുള്ളവരാണ്. മദ്യാസക്തിയെ കുറിച്ച് പ്രാഥമികമായ അറിവു നേടുകയും, സ്വയം നിരീക്ഷണത്തിലൂടെയും, സ്വയം നിയന്ത്രിക്കാൻ പരിശീലനം നടത്തുകയും ചെയ്താൽ മദ്യപിക്കുന്നവരിൽ ഒരു വലിയ വിഭാഗത്തിന് മദ്യാസക്തരായി മാറാതെ രക്ഷപ്പെടാനാവും
മദ്യാസക്തിയുടെ കാലഗതി
മദ്യം പ്രധാനമായും മസ്തിഷ്കത്തിലെ ഡോപോമൈൻ വ്യൂഹത്തിൽ പ്രവർത്തിക്കുന്നത് മൂലമാണ് താൽകാലികമായ ഒരു സുഖം അനുഭവപ്പെടുന്നത് .മദ്യപാനം പതിവാകുമ്പോൾ ഈ സുഖാനുഭവം കിട്ടാൻ കൂടുതൽ കൂടുതൽ മദ്യം ഉപയോഗിക്കേണ്ടി വരുന്നു. ഇങ്ങനെ കുറെക്കാലം മദ്യപാനം തുടരുമ്പോൾ സുഖാനുഭവം തീരെ ഇല്ലാതാവുകയും, വിടുതൽ ലക്ഷണങ്ങൾ (Withdrawal Symptoms) ൽ നിന്ന് രക്ഷപ്പെടുവാനായി മാത്രം മദ്യപിക്കേണ്ട അവസ്ഥ വരുകയും ചെയ്യുന്നു.
മദ്യപാനം വർഷങ്ങളോളം തുടരുന്ന വ്യക്തികൾ മദ്യത്തിന് അടിമയായി മാറുന്നത് മിക്കവാറും ഈ വിധത്തിലാണ്.പാരമ്പര്യ ഘടകങ്ങൾ ഉള്ളവരും, സാമൂഹികമായും,സാമ്പത്തികമായും,വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരും മദ്യാസക്തരായി മാറാനുളള സാധ്യതകൾ കൂടുതലാണ്.
സ്വയം നിരീക്ഷണവും നേരത്തെയുള്ള തിരിച്ചറിയലും
സോഷ്യൽ ഡ്രിങ്കിങ്ങിൽ നിന്നും മദ്യാസക്തിയിലേക്ക് മാറാൻ വർഷങ്ങൾ എടുക്കുമെങ്കിലും ഈ മാറ്റങ്ങൾ മദ്യപിക്കുന്ന ആളുകൾ മിക്കവാറും അറിയാതെ പോകുന്നു. അങ്ങനെയുള്ള വ്യക്തികളെ ഉദ്ദേശിച്ച്, മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ലളിതമായ ഒരു ചോദ്യാവലി വീണ്ടും അവതരിപ്പിക്കുന്നു.
ഓർമ്മിക്കാൻ സൗകര്യത്തിന് വേണ്ടി സ്വരാക്ഷരങ്ങളുടെ ക്രമത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അ - അളവ് കൂടുന്നു. മദ്യപാനം പതിവാകുമ്പോൾ ലഹരി ലഭിക്കാനാവശ്യമായി കൂടുതൽ മദ്യം കഴിക്കുന്നു.
അതെ/ഇല്ല
ഇ- ഇടവേളകൾ കുറയുന്നു - മദ്യം കഴിക്കുന്ന അവസരങ്ങൾക്കിടയിലെ ഇടവേളകൾ കുറയുന്നു.
അതെ/ഇല്ല
ഉ - ഉലച്ചിൽ തട്ടുന്നു .മദ്യപാനം തുടർച്ചയാവുമ്പോൾ കുടുംബവും സമൂഹവു മായുളള വ്യക്തി ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടുന്നു.
അതെ/ഇല്ല.
എ- എല്ലാ പ്രവർത്തനങ്ങളിലും ,അവസരങ്ങളിലും മദ്യം തേടുന്ന പ്രവണത കൂടുന്നു.
അതെ/ഇല്ല.
ഒ - ഒററക്കിരുന്ന് മദ്യപിക്കാനുളള താൽപര്യം കൂടുന്നു.
അതെ/ഇല്ല.
ഈ അഞ്ചു ചോദ്യങ്ങളിൽ ഒന്നിനെങ്കിലും അതെ എന്നാണ് ഉത്തരമെങ്കിൽ സ്വയം മുൻകരുതലുകളും നിയന്ത്രണങ്ങളും സ്വീകരിക്കാൻ സമയമായി.യോഗ, ധ്യാനം മുതലായവ യോഗ്യരായ വ്യക്തികളിൽ നിന്നും പഠിച്ച് നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് സ്വയം നിയന്ത്രണം പരിശീലിക്കാൻ സഹായിക്കും. ഒന്നിൽ കൂടുതൽ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ വിദഗ്ദ സഹായം തേടാൻ സമയമായി എന്ന് മനസ്സിലാക്കാം.
കൊറോണ ബാധ ഏറ്റക്കുറച്ചിലുകളുമായി ഇനിയും മാസങ്ങളോളം നീണ്ടു നിൽക്കുമെന്നുറപ്പാണ്. യാതനകളും വറുതികളുമാണ് നമ്മെ കാത്തിരിക്കുന്നത്.ഈ അത്യസാധരണമായ കാലം എല്ലാവരിൽ നിന്നും അങ്ങേയറ്റം സംയമനവും വിവേകവും ആവശ്യപ്പെടുന്നുണ്ട്
Dr. Ashok Kumar explains about the current lockdown situation and how it has affected alcoholism and addiction.