Posted By
രണ്ട് ദശകങ്ങൾക്ക് മുൻപാണ്. ഇന്നത്തേക്കാൾ ചെറുപ്പവും, ആരോഗ്യവാനുമായിരുന്ന ഞാൻ ഒരു പത്രന്റെ തലക്കെട്ടിലൂടെ കണ്ണോടിക്കുകയായിരുന്നു. അവയവ ദാനത്തെക്കുറിച്ച്, വൃക്കവ്യാപാരം എന്ന തരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചർച്ചയെപ്പറ്റിയുള്ള വാര്‍ത്തയില്‍ എന്റെ കണ്ണുകൾ ഉടക്കി. അത് കണ്ടപ്പോൾ തന്നെ എനിക്ക് ഉണ്ടായ വികാരം, ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ വായിച്ചു സമയം കളയുന്നവരോടുള്ള സഹതാപമായിരുന്നു. എന്നാൽ ഇന്ന്, എന്റെ ലാപ്‌ടോപിനുമുന്നിൽ ഇരുന്ന് അതേ വിഷയത്തെപ്പറ്റി എഴുതുമ്പോൾ ഞാൻ ആ പഴയ അധികാര മട്ടുള്ള 44 വയസ്സുകാരനായ ഡോക്ടറല്ല, മറിച്ച് ഒരു വിട്ടുമാറാത്ത വൃക്ക രോഗം (സ്റ്റേജ് 5) ബാധിച്ച രോഗിയാണ്.
വളരെയധികം ദുഃഖത്തോടെയാണ് ഞാനിതെഴുതുന്നത്. ഈ വിഷമാവസ്ഥയിൽ, എനിക്കുമുന്നിൽ ആകെ രണ്ട് വഴികളാണ് അവശേഷിച്ചിരിക്കുന്നത്. ഒന്നുകിൽ ഡയാലിസിസ് ചെയ്യുക അല്ലെങ്കിൽ വൃക്ക മാറ്റിവെയ്ക്കുക. സാങ്കേതിക കാരണങ്ങളാലും പ്രായോഗിക ബുദ്ധിമുട്ടുകളാലും ഡയാലിസിസ് ഒരു ശാശ്വത പരിഹാരമല്ല. അവശേഷിക്കുന്ന ഒരേ ഒരു വഴി വൃക്ക മാറ്റിവെയ്ക്കലാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്തെ കർക്കശനിയമങ്ങൾക്കനുസരിച്ച് അത് ചെയ്യുക തീരെ എളുപ്പവുമല്ല.
കേരളത്തിലാകെ വിരലിലെണ്ണാവുന്ന ആശുപത്രികളിലേ വൃക്ക മാറ്റിവെയ്ക്കൽ നടക്കുന്നുള്ളൂ. അതിനുള്ള ചിലവാകട്ടെ 20-25 ലക്ഷങ്ങൾക്കടുത്ത് വരും. എനിക്കാണെങ്കിൽ സഹോദരീ സഹോദരൻമാരുമോ വൃക്കദാനത്തിന് തയ്യാറായ സാമ്പത്തിക അടിത്തറയുള്ള ബന്ധുക്കളുമോ ഇല്ല. എന്റെ അമ്മയ്ക്ക് അറുപതുവയസ്സിനുമുകളിൽ പ്രായമായി. ഭാര്യ മറ്റൊരു ബ്ലഡ് ഗ്രൂപ്പുമാണ്. ഒരു വൃക്ക ദാതാവിനെ തേടിയുള്ള അന്വേഷണത്തിലാണ് ഞാൻ ഇന്ന്. നമ്മുടെ സംസ്ഥാനത്തിലെ നിയമങ്ങൾ പ്രകാരം എനിക്ക് എന്റെ ആവശ്യം മുൻനിർത്തി പരസ്യം ചെയ്യാനുമാകില്ല. എന്റെ ഒരു അടുത്ത സുഹൃത്ത് ഒരു മാസം മുൻപ് തമിഴ്‌നാട്ടിൽ വെച്ച് വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. ഡൽഹിയിലുള്ള ഒരു ബന്ധുവും അടുത്തിടെ ഈ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടുപേർക്കും ഒരാഴ്ചയിലധികം സമയം വേണ്ടിവന്നില്ല ശസ്ത്രക്രിയക്ക് വിധേയരാകാൻ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തിൽ ഇതിന്റെ പത്തിരട്ടി സമയമാണ് ഇതേ പ്രക്രിയക്ക് എടുക്കുന്നത്. നമുക്കിവിടെ ഒരു വൈകാരികമായി അടുപ്പമുള്ള ബന്ധുവിനെ ഒരുപക്ഷെ കണ്ടെത്താൻ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ടാകും. ഇനി, ഭാഗ്യത്തിന് ഒരു വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായ ഒരാളെ കണ്ടുപിടിക്കാൻ സാധിച്ചാൽത്തന്നെ, പലതരം കമ്മിറ്റികളുടെ കാർക്കശ്യമുള്ള ചുഴിഞ്ഞു നോക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ആ ഭാഗ്യത്തിന് അധികം ആയുസ്സുണ്ടാകില്ല.
ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം, ദയാവധം, തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് മുതലായ വിഷയങ്ങളിൽ ധാരാളം ചർച്ചകളും പോസ്റ്റുകളും ഞാൻ ഫേസ്ബുക്കിൽ കാണാറുണ്ട്. എന്നാൽ എനിക്കാകെ പറയാനുള്ളത് ഇത്രയാണ്, ഒരു തെരുവ്നായെ കൊല്ലുന്നത് പോലെയോ സ്ത്രീകളുടെ ക്ഷേത്രപ്രവേശനമോ പോലെ ലളിതമായ സംഗതിയല്ലിത്, ഒരു മനുഷ്യന്റെ സ്വന്തം ജീവനുവേണ്ടിയുള്ള അഭ്യർത്ഥനയാണ്. എന്റെ അഞ്ചംഗ കുടുംബത്തിന്റെ ഒരേയൊരു ആശ്രയം ഞാനാണ്. ഈ മരണത്തിനും ജീവിതത്തിനുമിടയിലുള്ള അവസ്ഥയിൽ നിന്ന് ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളേ, എനിക്കെവിടെന്നാണ് അവയവ-വൃക്കവ്യാപാരം നടത്താനുള്ള ഊർജ്ജവും സമയവും? സമൂഹത്തിൽ പ്രമുഖരായ ആളുകൾ അവയവദാനത്തിന് തയ്യാറാകുമ്പോൾ അവാർഡ് കൊടുക്കുകയും സാധാരണ മനുഷ്യർ ഇതേ വിഷയത്തിൽ സഹാനുഭൂതിയോടെ താല്പര്യം പ്രകടിപ്പിക്കുമ്പോൾ അതിനെ കച്ചവടമെന്ന് വിളിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ്?
ഇത്തരത്തിൽ അവയവദാനം പരിമിതപ്പെടുത്തുന്നത്, പുറംവാതിൽ വഴിയുള്ള അവയവ കച്ചവടത്തിന് വലിയൊരളവിൽ കാരണമാകുന്നുണ്ട്. അതെല്ലാം ആളുകളെ വഞ്ചിക്കുന്ന ഇടപാടുകളായി അവസാനിക്കുകയും ചെയ്യുന്നു. നിയമാനുസൃതമല്ലാത്തതിനാൽ ഭൂരിപക്ഷം ആളുകളും ഇതേപ്പറ്റി പരാതിപ്പെടുകയുമില്ല. പലപ്പോഴും പെരുപ്പിച്ച് കാണിക്കുന്ന നിരക്കുകളും സാധാരണക്കാരെ ഇതിൽനിന്ന് പിന്നോട്ടവലിക്കുന്നു. കേരളത്തിൽ പ്രമേഹരോഗകളുടെ എണ്ണം ആശങ്കാകുലമാകും വിധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ശ്രദ്ധയൂന്നേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യകതയാണ്. ഒരു രാഷ്ട്രീയനേതാവോ സമൂഹോദ്ധാരകനോ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചു ചെയ്യുംപോലെ ഒരു സാധാരണക്കാരന് അമേരിക്കയിലോ യൂറോപ്പിലോ പോയി ചെയ്യാനാകുന്നതല്ല ഇത്. സാധാരണക്കാരായ രോഗികൾക്ക് കൂറേക്കൂടി ഉപകാരപ്പെടുന്നതും സുതാര്യവും ലളിതവുമായ നിയമങ്ങൾ അവയവദാനത്തിന്റെ കാര്യത്തില്‍ കൊണ്ടുവരാന്‍ ഈ രാഷ്ട്രീയക്കാരെല്ലാം ചേര്‍ന്ന് ശ്രമിക്കുമെന്ന പ്രതീക്ഷിച്ചുകൊണ്ടും ഇത് വായിക്കാൻ സന്മനസ്സ് കാണിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ഞാൻ അവസാനിപ്പിക്കുകയാണ്. ഇതൊരു കച്ചവട പരസ്യമല്ല, മറിച്ച് ദുരിതമനുഭവിക്കുന്ന ഒരു വൃക്ക രോഗിയുടെ വാക്കുകളാണ്.
ഡോ. സുനോജ്
Kidney transplantation or renal transplantation is the organ transplant of a kidney into a patient with end-stage renal disease.