Posted By
ഡോ. രാജീവ് ജയദേവന്‍,
ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ്
കാട്ടുതീയാണ് വിഷയം. കഴിഞ്ഞ വർഷമാണ് തമിഴ്‌നാട്- കേരള അതിർത്തിയിൽ പടർന്ന കാട്ടുതീയിൽ 11 യുവാക്കൾ വെന്തു മരിച്ചത്. ഈ വർഷവും തീപിടുത്തങ്ങളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ബന്ദിപ്പൂർ വനമേഖലയിലുൾപ്പെടെ തീ പടരുന്നു. കേരളത്തിലും സ്ഥിതി മോശമല്ല. തീയിൽ നിന്നു രക്ഷപ്പെടാൻ അതേപ്പറ്റിയുള്ള അറിവും പരിശീലനവും കൂടിയേ തീരൂ.
കാട്ടുതീ എങ്ങിനെയാണ് ഉണ്ടാവുന്നത് ?
വേനൽക്കാലങ്ങളിലാണ് കാട്ടുതീ കൂടുതലും പടരുന്നത്. തൊണ്ണൂറു ശതമാനത്തിലധികവും മനുഷ്യനാണ് കാട്ടുതീയ്ക്ക് ഉത്തരവാദി.
സിഗററ്റു കുറ്റികളും തീപ്പെട്ടിക്കൊള്ളികളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും, ട്രെക്കിങ് പോകുന്നവർ അലസമായി ക്യാമ്പ് ഫയർ നടത്തുന്നതും, പശുക്കൾക്ക് മേയാൻ നല്ല പുല്ലു വളരുന്നതിനായി മഴയ്ക്ക് മുൻപ് തീയിടുന്നതും, കൃഷിയിടം ഒരുക്കുന്നതിനു മനപ്പൂർവ്വം തീയിടുന്നതും ഒക്കെ കാട്ടുതീയുടെ കാരണങ്ങളാണ്. പ്രകൃതിജന്യമായ കാട്ടുതീയുടെ കാരണം പലപ്പോഴും ഇടിമിന്നലായിരിക്കും.
മൂന്നു ഘടകങ്ങൾ ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്. തീയുടെ ഉറവിടമായ ചൂട്, തീ കത്തിപ്പിടിക്കാനുള്ള ഇന്ധനം, പിന്നെ കത്തലിനെ സഹായിക്കുന്ന ഓക്‌സിജൻ.
എണ്ണയോ വാതകമോ വിറകോ അങ്ങനെ എന്തുമാകാം തീ പിടുത്തത്തിന്റെ ഇന്ധനം. ചെറിയൊരു തീപ്പൊരിയോ തീപ്പെട്ടിക്കൊള്ളിയോ, അണയാത്ത സിഗററ്റു കുറ്റിയോ ആകാം ഉറവിടം. കത്താനാവശ്യമായ ഓക്‌സിജനാകട്ടെ വായുവിൽ ആവശ്യത്തിനുണ്ടുതാനും.
കാട്ടുതീയിൽ നിന്നും എങ്ങനെ രക്ഷപെടാം:
1. ഓടുന്ന മനുഷ്യന്റെ വേഗതയേക്കാൾ കൂടുതലാവാം അഗ്നിയുടെ സഞ്ചാരവേഗം. അതുകൊണ്ടുതന്നെ കാട്ടുതീ പടരുമ്പോൾ അതിൽ നിന്ന് ഓടി രക്ഷപ്പെടുക അത്ര എളുപ്പമല്ല. നല്ല കാറ്റുള്ളപ്പോൾ അഗ്നിയുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിനു മീതേയാവാം . അതുകൊണ്ടുതന്നെ തീപിടുത്തത്തിന്റെ വരവ് മനസ്സിലാക്കിയാലുടൻ രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. അന്തരീക്ഷത്തിലൂടെ പറന്നുവരുന്ന ചാരം, പുല്ലും മറ്റും കത്തുന്നതിന്റെ ശബ്ദം ഇതൊക്കെ കാട്ടുതീയുടെ സാന്നിധ്യം അറിയാൻ ഉപകരിക്കും.
2. നിരപ്പായ പ്രതലത്തേക്കാൾ വേഗത്തിൽ തീ കത്തിപ്പിടിക്കുക ഉയരത്തിലേക്ക് ചരിഞ്ഞുപോകുന്ന പ്രതലങ്ങളിലാണ്. ചൂടു വായു മുകളിലേക്കുയരുംപോലെയാണിതും. മുകളിലേക്കുള്ള ചരിവ് ഓരോ പത്തു ഡിഗ്രി കൂടുന്തോറും തീയുടെ വേഗത ഇരട്ടിയാകും. കുന്നിൻ ചരിവാണെങ്കിൽ തീയിൽനിന്നു രക്ഷപ്പെടാൻ മുകളിലേക്ക് ഓടരുത്. തീ പടരാത്ത മേഖലയിലൂടെ താഴേക്ക് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്. മുകളിലേക്ക് ഓടുന്നത് നിങ്ങളുടെ ഊർജ്ജവും ശോഷിപ്പിക്കും.
3. തീ അടുത്തേക്കു വരുമ്പോൾ സമീപത്ത് കുളമോ നീരൊഴുക്കോ ഉണ്ടെങ്കിൽ അതിൽ അഭയം പ്രാപിക്കുക. തീ കടന്നുപോയ ശേഷം മാത്രം അവിടെനിന്നു പുറത്തുവരിക. കുഴികളോ താഴ്ചയുന്ന ഭാഗങ്ങളോ ആണ് രക്ഷപ്പെടാനുള്ള അടുത്ത മാർഗം.
4. പച്ചപ്പ് ഉള്ള ഭാഗങ്ങളിലേക്ക് തീ പടർന്നു പിടക്കുമെന്നതിനാൽ തരിശായ പ്രദേശമോ പരന്ന പാറപ്പുറങ്ങളോ രക്ഷപ്പെടാനായി ആശ്രയിക്കാം.
5. ഒരു റോഡോ നീരൊഴുക്കോ കണ്ടാൽ ഉടൻ അതിന്റെ മറുഭാഗത്തേക്ക് കടക്കുക. ഇത് തീയ്ക്കും നമുക്കുമിടയിൽ ഒരു ഫയർലൈൻപോലെ പ്രവർത്തിക്കുകയും തീ മറുഭാഗത്തേക്ക് വരുന്നത് തടയുകയും ചെയ്യും.
6. കാറ്റിന്റെ ദിശയിലാണ് കാട്ടുതീ പടരുന്നത്. കാറ്റിന്റെ ദിശാവ്യതിയാനം തീയുടെ ദിശയും വേഗതയും സ്വഭാവവും നശീകരണശക്തിയുമെല്ലാം പെട്ടെന്നു വർധിപ്പിക്കും. ചൂടുവായുവിന്റെ ചലനം മൂലം വലിയ കാട്ടുതീ ചിലപ്പോൾ ശക്തിയായ കാറ്റിനെ സൃഷ്ടിക്കാറുണ്ട് .
7. അതുകൊണ്ടുതന്നെ തീയുടെ സാന്നിധ്യം മനസ്സിലായാലുടൻ കാറ്റിന്റെ ഗതി നിരീക്ഷിക്കുന്നതും നന്നായിരിക്കും. തീപിടിച്ച ഇലകളും മറ്റും കാറ്റിൽ പറന്ന് മറ്റൊരിടത്ത് പോയി വീഴുന്നത് അവിടെ പുതിയതായി തീ പടരാനും കാരണമാകും. ദൂരെനിന്നും തീ വരുന്നത് കാണ്ടാൽ കാറ്റിന്റെ ഗതിക്ക് എതിർദിശയിലായിരിക്കണം നമ്മുടെ സഞ്ചാരം.
8. തീപോലെതന്നെ അപകടകാരിയാണ് പുക. കാട്ടുതീയിൽ അകപ്പെടുന്നവർ പൊള്ളലേറ്റു മാത്രമല്ല പുക മൂലവും മരണപ്പെടാം. പുക മുകളിലേക്ക് ഉയർന്നു പോകുമെന്നതിനാൽ നിലത്തോട് ചേർന്ന് കുനിഞ്ഞു മുന്നോട്ടു പോകുന്നത് ശുദ്ധവായു ലഭിക്കാൻ ഉപകാരപ്പെടും.
9. കാട്ടുതീയിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ തീയിലേക്ക് ഓടിക്കയറുക എന്ന സാഹസിക മാർഗവും ചില അവസരങ്ങളിൽ രക്ഷയ്‌ക്കെത്തിയേക്കാം. കാട്ടുതീയുടെ ഏറ്റവും ദുർബലമായ ഭാഗം ഏതെന്ന് മനസ്സിലായാൽ അതുവഴി ഓടുന്നത് പെട്ടെന്ന് തീയുടെ മറുപുറത്തെത്താൻ സഹായകമാണ്. നേരത്തേ തീ കത്തി അണഞ്ഞ ഭാഗത്ത് ആശ്രയം കണ്ടെത്തുന്നതിനാണ് ഇങ്ങനെ ചെയ്യുക. അങ്ങനെ തീയെ മുറിച്ചുകടക്കുമ്പോൾ നനഞ്ഞ തുണികൊണ്ട് മുഖം സംരക്ഷിക്കുകയും പച്ചിലക്കമ്പുകൾ കൊണ്ട് തീയെ വകഞ്ഞുമാറ്റുകയും ചെയ്യുക. പക്ഷേ, അതിഭീകരമായ രീതിയിൽ തീ പടർന്നുപിടിക്കുമ്പോൾ ഈ മാർഗം ഒട്ടും ഉചിതമല്ലതാനും.
10. തീയെ തീകൊണ്ടു നേരിടുന്നതാണ് മറ്റൊരു മാർഗം. (Fighting for with fire) ദൂരെനിന്ന് വലിയ തീ വരുന്നതു കാണുമ്പോൾ രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലെങ്കിൽ നമുക്കു ചുറ്റും നിയന്ത്രിതമായ രീതിയിൽ തീയിടുക. ഇതിലൂടെ തീ പടരാൻ സഹായിക്കുന്ന ഇലകളും പുല്ലുകളും മറ്റും നശിപ്പിക്കാനും അതിലൂടെ വലിയ തീ അടുത്തെത്തുന്നത് തടയാനും സാധിക്കും.
11. ഈ മാർഗങ്ങളൊന്നും നടക്കില്ലെന്നും തീ നമ്മെ മറികടക്കുമെന്നും തോന്നിയാൽ ചെറിയ കുഴിയിലോ ചാലിലോ മറ്റോ തീയുടെ ഭാഗത്തേക്ക് കാലുകൾ വരുംവിധം കമിഴ്ന്നു കിടക്കുക. മുകളിലൂടെ തീ കടന്നുപോകാൻ അനുവദിക്കുക. ഈ സമയത്ത് നനഞ്ഞ തുണിയോ മണ്ണോ ഉപയോഗിച്ച് ശരീരം മൂടുന്നത് പൊള്ളലിന്റെ തോത് കുറയ്ക്കും. കമിഴ്ന്നു കിടക്കുന്നതിലൂടെ മുഖത്തെ പൊള്ളലിൽ നിന്നു രക്ഷിക്കാനും പുക ശ്വസിക്കുന്നത് കുറയ്ക്കാനും സാധിക്കും. നനഞ്ഞ തൂവാലയോ മറ്റോ മുഖത്തോടു ചേർത്തു പിടിക്കുന്നത് ശ്വാസകോശത്തിനും സംരക്ഷണം നൽകും.
കാട്ടുതീ എങ്ങനെ തടയാം?
1. യഥാസമയം നിർമിക്കുന്ന ഫയർലൈനുകളിലൂടെയും മറ്റും വനംവകുപ്പ് കാട്ടുതീ തടയാൻ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. തീ വന്നാലും എറെ ദൂരം പടരാൻ സാധ്യമല്ലാത്ത രീതിയിൽ മുൻകൂറായി നീളത്തിൽ കാടു വെട്ടിത്തെളിക്കലിനെ ഫയർ ലൈൻ fire line എന്ന് വിശേഷിപ്പിക്കും. തെളിഞ്ഞ പ്രദേശത്തു കൂടി തീ സഞ്ചരിക്കുകയില്ല എന്നതാണ് ഇതിന്റെ പിന്നിലുള്ള അടിസ്ഥാന തത്വം. വനം വകുപ്പിനോടൊപ്പം ജനങ്ങളും ഇക്കാര്യത്തിൽ ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്.
2. കാട്ടുതീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളും മറ്റും നിർമിക്കുമ്പോൾ തീപിടുത്തത്തിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങൾ കൂടി സ്വീകരിക്കണം. തീയെ പ്രതിരോധിക്കുന്ന മേൽക്കൂരയും തീ പടരാത്തവിധത്തിലുള്ള landscaping-ഉം ഉദാഹരണങ്ങൾ.
3. എത്ര ചെറിയ കാട്ടുതീയാണെങ്കിലും ശ്രദ്ധയിൽപെട്ടാലുടൻ അധികൃതരെ വിവരമറിയിക്കുക.
4. കാടിനു സമീപം മാലിന്യങ്ങൾ കത്തിക്കരുത്. കാറ്റിൽ ചെറുതീപ്പൊരികൾ പറന്ന് ഉണങ്ങിയ പുല്ലിൽ വീണാൽപോലും തീ പടർന്നു പിടക്കാം.
5. കാട്ടിൽ ക്യാംപിനു പോകുന്നവർ ക്യാംപ് ഫയറും ബാർബിക്യുവുമെല്ലാം ശ്രദ്ധിച്ചുമാത്രമേ ചെയ്യാവൂ.
6. ഹരിതനിബിഡമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സിഗററ്റു കുറ്റിയും മറ്റും വലിച്ചെറിയരുത്.
7. കാടുകൾക്കുസമീപം യാതൊരു തരത്തിലുമുള്ള വെടിമരുന്നു പ്രകടനങ്ങളും പാടില്ല.
8. ഉണങ്ങിയ ഉയരം കൂടിയ തരം പുല്ലുകളുള്ളിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വാഹനത്തിനടിയിലെ ചൂടും എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്നുള്ള ചൂടുമൊക്കെ തീപിടുത്തത്തിനു കാരണമായേക്കാം. ബാംഗ്ലൂരിൽ സമീപനാളിൽ നൂറു കണക്കിനു കാറുകൾ കത്തിയമർന്നതിന്റെ ഒരു കാരണമിതാണെന്നാണ് കരുതുന്നത്.
മനുഷ്യനിർമിതമാണ് കാട്ടുതീ എന്നതിനാൽതന്നെ അത് തടയാനാകുന്ന ഒന്നാണെന്നതില്‍ സംശയമില്ല. തീയിൽപെട്ടശേഷം രക്ഷപ്പെടുന്നതിനെപ്പറ്റി ചിന്തിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് തീയുണ്ടാകാതെ സൂക്ഷിക്കുക തന്നെയാണ്.
കാട്ടുതീയിൽ നിന്നും എങ്ങനെ രക്ഷപെടാം | How to escape a forest fire?