Posted By
ലേഖകൻ :ഡോ സുൽഫി നൂഹു വൈസ് പ്രസിഡന്റ് .
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരള ഘടകം .
വരൂ എന്നെ പറ്റിക്കൂ , ഞാൻ മലയാളി!
ഇതാണോ മലയാളിയുടെ അടിസ്ഥാനപരമായ മനശാസ്ത്രമെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്തരുത്
ഈ പരസ്യം അൽപം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
പഴയ പരസ്യത്തിൽ അൽപം ഉപ്പും കുരുമുളകുമൊക്കെയിട്ട് പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പുതിയ ചില പങ്കാളികളെ ഉൾപ്പെടുത്തിയാണ് ഈ വലിയതരികിട ഇപ്പോൾ.
കേരളത്തിലെ പ്രമുഖ പത്രങ്ങളിലൊക്കെ ലക്ഷക്കണക്കിന് രൂപ നൽകി മുൻപേജിൽ പരസ്യം നൽകുന്ന ഈ വിരുതന്മാർ ചില്ലറക്കാരല്ലയെന്നുറപ്പ്.
കേരളത്തിലെ എല്ലാ പത്രങ്ങളിലും എല്ലാ എഡിഷനിലും മുൻപേജിൽ പരസ്യം നൽകുവാൻ ഏതാണ്ട് ഒരു കോടിയിലേറെ രൂപ വരുമെന്നാണ് നിഗമനം.
ഒരുകോടിയിലേറെ രൂപ നൽകി പരസ്യം നൽകുന്ന ഒരാളിന് ഇതിൽ നിന്നും ലഭിക്കുന്ന ലാഭം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.ലാഭമുണ്ടാക്കുന്നത് നല്ലകാര്യം. പക്ഷേ ഈ തരികിടയിലൂടെയാകാൻ പാടില്ല എന്ന് മാത്രം .
അലർജി എന്നുള്ളത് ധാരാളം ഇമ്മ്യൂണോളജിക്കൽ ഘടകങ്ങൾ ശരീരത്തെ സ്വാധീനിക്കുന്ന ഒരു പ്രതിഭാസമാണ് .അതിനു ധാരാളം പാരമ്പര്യ ഘടകങ്ങൾ ,ഒരാൾ ജീവിക്കുന്ന സാഹചര്യങ്ങൾ എന്നവ സ്വാധീനിക്കും.
അതിനു ചികിത്സ നടത്തുവാൻ ശാസ്ത്ര സമൂഹം അംഗീകരിച്ച ചികിത്സാ മാർഗങ്ങളും നിലവിലുണ്ട്. അതിന് ആവശ്യമായ ടെസ്റ്റുകൾ ചെയ്യുന്നത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം എന്നുമാത്രം .
പുതിയ ടെസ്റ്റ് ആണെന്ന് അവകാശപ്പെട്ടു വരുന്ന പല പ്രസ്ഥാനങ്ങളും പിന്നീട് പൊട്ടിപൊളിഞ്ഞു പോകുന്നത് നാം കണ്ടിട്ടുണ്ട് .പുതിയ ഒരു ചികിത്സാ രീതിയോ പരിശോധനയോ ഉയർന്നു വരുമ്പോൾ അത് ശാസ്ത്രസമൂഹം അംഗീകരിക്കണമെങ്കിൽ പ്രധാനപ്പെട്ട പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുകയും അവ പ്രസിദ്ധമായ അംഗീകൃതമായ മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തുകയും പ്രധാനപ്പെട്ട പ്രൊഫഷണൽ ബോഡികളിൽ ചികിത്സാ സംവിധാനമോ പരിശോധനാ മാർഗമോ ചർച്ചക്കു വിധേയമാകുകയും ചെയ്ത ശേഷം മാത്രമാണ് പലതും അംഗീകാരം നേടുന്നത് .
പലപ്പോഴും ഇതിന് വർഷങ്ങൾ വേണ്ടി വരും ,പൊതുവിൽ സ്വീകാര്യത ലഭിക്കുവാൻ .എന്നു മാത്രമല്ല ഇതിൽ നല്ല ഒരു ശതമാനം അംഗീകാരം ലഭിക്കാതെ കാലയവനികയിൽ തിരോധാനം ചെയ്യും .
അതുവരെ പുതിയത് അത്യന്താധുനികം , എന്നൊക്കെ പറഞ്ഞു വരുന്ന തരികിട പരസ്യങ്ങളിൽ ഈയാം പാറ്റകളെ പോലെ വീണു പോകുന്നവരാണ് മലയാളികൾ.
ആട് മാഞ്ചിയം തേക്ക് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പറ്റിക്കപെട്ടുപോയവർ ആണ് നാം എന്നോർക്കണം. പിന്നീട് എയ്ഡ്സിന് ചികിത്സ എന്ന് പറഞ്ഞ് ഒരാൾ നമ്മെ ദീർഘനാൾ പറ്റിച്ചു.
ഈയടുത്ത കാലം വരെ പൈൽസിനും ഫിസ്റ്റുലക്കും അത്യന്താധുനിക ലേസർ ചികിത്സ എന്ന് പറഞ്ഞ് മറ്റൊരു വിദ്വാൻ കേരളക്കരയെ മുഴുവൻ പറ്റിച്ച് ,നാഴികയ്ക്ക് നാല്പതുവട്ടം പ്രമുഖ ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി കോടികൾ സമ്പാദിച്ചു മുങ്ങി .
ഏതാണ്ട് 3000 രൂപയുടെ ടെസ്റ്റ് വഴി ഒരു ലക്ഷം മലയാളികളെ പറ്റിക്കാൻ കഴിഞ്ഞാൽ കിട്ടുന്ന ലാഭം ആണ് ഈ ഒരു കോടി രൂപ ചെലവാക്കി പരസ്യം നൽകുന്നവരുടെ ലക്ഷ്യം.
ഇത്തരം പരസ്യം നൽകിയതതിനെതിരെ ഐ.എം.എ എത്തിക്സ് കമ്മിറ്റിയും മെഡിക്കൽ കൗൺസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
അത് നിലനിൽക്കുമ്പോൾ തന്നെയാണ് പുതിയ പരസ്യം.
അലർജി ബാധിക്കുന്നതു ശരീരത്തിലെ ഏത് സിസ്റ്റം എന്നുള്ളതിന് അനുസരിച്ചാണ് ചികിത്സ.
അതിന് വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുകയും അതിൻറെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ശാസ്ത്രീയ അടിത്തറയുള്ള ചികിത്സരീതി.
ഇനി ,
വരൂ എന്നെ പറ്റിക്കൂ, ഞാൻ മലയാളി, എന്നുള്ളത് തന്നെയാണ് നമ്മുടെ അടിസ്ഥാനപ്രമാണമെങ്കിൽ മറ്റൊന്നും പറയാനില്ല.
ഈശ്വരോ രക്ഷതു!
Malayalees who fall in ads news