Posted By
ലേഖകൻ :ഡോ. അബ്ദുൽ ഹലീം
രാഘവൻ ഗൾഫിലെത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ, പക്ഷേ, അയാള്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഒരേ നിര്‍ബന്ധം.
ഡിഗ്രി പാസായിക്കഴിഞ്ഞ് കുറേ നാൾ, ഒത്താൽ സർക്കാർ മേഖലയിൽ, അല്ലെങ്കിൽ സ്വകാര്യമേഖലയിൽ ഒരു വൈറ്റ്‌കോളർ ജോലിക്കായി അലഞ്ഞു. വർഷങ്ങൾ കടന്നുപോയതല്ലാതെ വിധി കനിഞ്ഞില്ല. വീട്ടിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അച്ഛന്റേയും അമ്മയുടേയും മുഖത്ത് അവജ്ഞ നിഴലിക്കുന്നതായി ഒരു സംശയം. എങ്ങിനെയൊക്കെയോ സഹകരണ ബാങ്കിൽ നിന്ന് ഒരു വായ്പ തരപ്പെടുത്തി. അങ്ങാടിയിലെ വാടകമുറിയിൽ ഒരു കൊച്ച് പലവ്യഞ്ജനക്കട തുടങ്ങി. സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ സാധനങ്ങൾ വാങ്ങി നല്ല നിലയിൽ പ്രോൽസാഹിപ്പിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. പയ്യെപ്പയ്യെ പലരും കടയിൽ വരാതായി. ബാങ്കിലെ കടം പെരുകി വന്നപ്പോൾ കച്ചവടം നിലച്ചു.
സുഹൃത്തുക്കൾ പറഞ്ഞു, രാഘവന്റെ നല്ല മനസ്സുമായി കച്ചവടം തുടരാനാകില്ല. മുതൽമുടക്കില്ലാത്ത ഒരു കച്ചവട മേഖലയുണ്ട്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ദല്ലാൾ പണി. പരിചയസമ്പന്നരായ ആളുകൾക്കൊപ്പം പ്രവർത്തിച്ച് തുടങ്ങുക. അങ്ങനെ ആ മേഖലയിൽ കാലെടുത്ത് വച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയപ്പോഴേക്കും ഇടിത്തീ പോലെ നോട്ട് നിരോധനം വന്നു. അതോടെ ആ മേഖലയും ഏതാണ്ട് സ്തംഭിച്ച അവസ്ഥയായി. കടവും വീട്ടിലെ സാഹചര്യങ്ങളും വച്ച് മറ്റൊരു പരീക്ഷണത്തിന് ഒരു പഴുതും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഒരു വിസയുടെ സാധ്യത തെളിഞ്ഞത്. ജോലി ഒട്ടൊക്കെ കഠിനമാണെന്ന് അറിയാമായിരുന്നു. ശമ്പളവും നന്നേ കുറവ്. എന്നാലും കുറേ കടവും സുഹൃത്തുക്കളുടെ സഹായവുമൊക്കെയായി ലഭിച്ച വിസയിൽ ഗൾഫിലെത്തുകയല്ലാതെ തരമില്ലായിരുന്നു.
രാഘവൻ എന്റെ ക്ലിനിക്കിൽ എത്തുന്നത് അടിവയറ്റിലെ ശക്തിയായ വേദനയും, മൂത്രത്തിലൂടെ രക്തം പോകുന്നതിനാലുമാണ്. മൂത്രനാളിയിൽ കല്ലായിരിക്കുവാനാണ് സാധ്യത എന്ന് മനസ്സിലാക്കാൻ ഡോക്ടർ അത്ര വലിയ മിടുക്കനാവണമെന്നൊന്നുമില്ല. മൂത്ര പരിശോധനയും അൾട്രാസൗണ്ട് സ്‌കാനിങ്ങും കഴിഞ്ഞപ്പോൾ കല്ല് തീരെ ചെറുതാണെന്നും അൽപ്പം ക്ഷമിച്ചാൽ തനിയേ പുറത്ത് പോകാനുള്ളതേയുള്ളൂ എന്നും വ്യക്തമായി. പക്ഷേ രാഘവന് നാട്ടിൽ പോയി ചികിത്സിക്കണം. അങ്ങിനെ പോയാൽ ജോലിക്കാര്യം ഉറപ്പ് പറയാനാകില്ലെന്ന് കമ്പനി പറയുന്നു. രാഘവന്റെ കടബാധ്യതകൾക്ക് ഒരു പരിഹാരമാകാത്ത സാഹചര്യത്തിൽ ജോലിക്കാര്യം അനിശ്ചിതത്വത്തിലാക്കി ഇപ്പോൾ നാട്ടിൽ പോകുന്നത് അനാവശ്യമാണെന്ന് ഡോക്ടറും അഭ്യുദയകാംക്ഷികളും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാഘവന് നാട്ടിൽ പോകുകതന്നെ വേണം.
അരക്ഷിതബോധം
ഇത് അപൂർവ്വമോ അസാധാരണമോ ആയ ഒരു രോഗമല്ല, പ്രവാസിയുടെ സർവ്വ സാധാരണമായ അരക്ഷിതാവസ്ഥയാണ്. കുടുംബത്തിന്റെ സർവാത്മനായുള്ള പിന്തുണയുടെ പശ്ചാത്തലത്തിൽ സ്വന്തം നാട്ടിൽ ഒരാള്‍ക്ക് കിട്ടുന്ന സുരക്ഷിത ബോധം പ്രവാസിക്ക് എന്നും അന്യമാണ്. പ്രവാസിയുടെ ആരോഗ്യപ്രശ്‌നങ്ങളിൽ ഒരുപക്ഷേ ഞാനേറ്റവും മുൻഗണന നൽകുന്നത് മനസ്സിൽ രൂപപ്പെടുന്ന ഈ അരക്ഷിതബോധത്തിനാണ്.
സാധാരണ സാഹചര്യങ്ങളിൽ ആവശ്യങ്ങളുടെ തീവ്രത കാരണം പ്രവാസ ജീവിതത്തെ മനസ്സുകൊണ്ട് സ്വീകരിക്കുന്ന പ്രവാസി, രോഗത്തിനോ മറ്റേതെങ്കിലും സമ്മർദ്ദങ്ങൾക്കോ അടിപ്പെടുമ്പോൾ കാറ്റുപോയ ബലൂൺ പോലെ കുഴഞ്ഞ് പോകുന്നത് സാധാരണമാണ്. കുടുംബത്തിന്റെ പിന്തുണയും മനോധൈര്യവുമുണ്ടെങ്കിൽ നല്ല ഉയരങ്ങൾ കണ്ടെത്താൻ പ്രാപ്തിയുള്ള പല വ്യക്തികളും കൊച്ചുകൊച്ചു ജോലികളിൽ ഒതുങ്ങിപ്പോകുന്നതും ഉരുകിത്തീരുന്നതും പ്രവാസലോകത്തെ പതിവ് സംഭവമാണ്. അകാരണമായ ക്ഷീണമായും തലവേദനയായും ശ്വാസതടസ്സമായും നെഞ്ചിനകത്ത് വിമ്മിഷ്ടമായും ക്ലിനിക്കിലെത്തുന്ന രോഗികളിൽ നല്ലൊരു ശതമാനവും ഇത്തരം അരക്ഷിതബോധവും ഉത്കണ്ഠയും ഉള്ളിലൊതുക്കി നടക്കുന്നവരാണ്. പരിഹാരം പലപ്പോഴും എളുപ്പമാകണമെന്നില്ല. പക്ഷേ ശരിയായ തിരിച്ചറിവുകൾ ആവശ്യമായ കരുത്ത് നേടാൻ നമ്മെ ഏറെ സഹായിക്കും. പ്രവാസികളും അല്ലാത്തവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ജീവിതശൈലീ രോഗങ്ങളെപ്പറ്റി താഴെപ്പറയുന്നു.
അമിതവണ്ണം
ബോഡി മാസ് ഇന്‍ഡക്സാണ്(Body Mass Indexa )അമിതവണ്ണത്തിന്റെ സുപ്രധാന അളവുകോല്‍. ഉയരവും തൂക്കവും തമ്മിലുള്ള അനുപാതമാണത്. തൂക്കത്തെ (കിലോഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) സ്ക്വയര്‍ കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ബിഎംഐ. 1.7 മീറ്റർ ഉയരവും 70 കിലോഗ്രാം തൂക്കവുമുള്ള ഒരാളുടെ ബിഎംഐ 70/2.89 = 24.22 ആയിരിക്കും. 19 മുതൽ 25 വരെയുള്ള ബിഎംഐ നോർമൽ ആയിട്ടാണ് കണക്കാക്കുന്നത്. അതിൽ കൂടുതലാണെങ്കില്‍ അമിതവണ്ണം ഉണ്ടെന്നർത്ഥം.
ജീവിതനിലവാരവും ആധുനികവൽക്കരണവും ഉയരുന്നതിനനുസരിച്ച് സമൂഹത്തിൽ അമിത വണ്ണമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതായി കാണാം. മിക്ക ജീവിതശൈലീ രോഗങ്ങളുടേയും അടിസ്ഥാനമോ തുടക്കമോ അമിതവണ്ണമാണെന്ന് പറയാം. അമിതഭാരംമൂലം സന്ധികളിലുണ്ടാകുന്ന തേയ്മാനവും തുടർന്ന്, സന്ധിവേദനയിൽ തുടങ്ങി പ്രമേഹവും രക്താദി സമ്മർദ്ദവും, കൊളസ്‌ട്രോളിന്റേയും യൂറിക്ക് ആസിഡിന്റേയും വർദ്ധിതമായ അളവുകളിലൂടെ വൃക്ക രോഗങ്ങളിലും ഹൃദയാഘാതത്തിലും പക്ഷാഘാതത്തിലും എത്തുന്ന രോഗങ്ങളെയാണ് പൊതുവേ ജീവിതശൈലീ രോഗങ്ങളായി നാം പറയാറുള്ളത്. പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളും അമിത മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങളും വെറ്റില മുറുക്ക് മൂലമുണ്ടാകുന്ന അർബുദവും(Cancer) ജീവിതശൈലീജന്യമായ രോഗങ്ങൾ തന്നെയാണെങ്കിലും അവയെ വേറെയാണ് പ്രതിപാദിച്ചിട്ടുള്ളത്.
പ്രമേഹം(Diabetics)
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം(Diabetics). പഞ്ചസാര മധുരമാണെങ്കിലും ജീവിതത്തിലെ മധുരം നുള്ളിമാറ്റി ആശങ്ക നിറയ്ക്കുന്ന രോഗമാണ് പ്രമേഹം(Diabetics). ജനിതക ഘടകം കഴിഞ്ഞാൽ അമിതവണ്ണവും വ്യായാമക്കുറവുമാണ് പ്രമേഹത്തിന്റെ പ്രധാന ഹേതുക്കൾ. ശരീരത്തിലെ മുഴുവൻ രക്തക്കുഴലുകളേയും ബാധിക്കുകവഴി ഒട്ടുമിക്ക അവയവങ്ങളേയും കുഴപ്പത്തിലാക്കാൻ പോന്നതാണെങ്കിലും കാഴ്ചയേയും, വൃക്കകളേയും ഞരമ്പുകളേയും ഹൃദയ-മസ്തിഷ്‌ക ഞരമ്പുകളേയും ബാധിച്ച് നമ്മുടെ ജീവിതത്തിന്റെ താളം അവതാളത്തിലാക്കുന്ന രോഗമാണ് പ്രമേഹം. ശരിയായ ഭക്ഷണം മിതമായി കഴിക്കുകയും നല്ല വ്യായാമം ചെയ്യുകയും വേണ്ട പരിശോധനകൾ നടത്തി ആവശ്യമായ മരുന്നുകൾ കഴിക്കുകയും ചെയ്താൽ വികൃതിയായ സ്വന്തം മകനേപ്പോലെ നമുക്ക് കൊണ്ടുനടക്കാനാകും പ്രമേഹത്തെ.
രക്താതിസമ്മർദ്ദം(High blood pressure)
കൃത്യമായ മർദ്ദത്തിൽ കൃത്യമായ അളവിൽ രക്തക്കുഴലിലൂടെ രക്തം പ്രവഹിച്ചാൽ മാത്രമേ എല്ലാ അവയവങ്ങൾക്കും ആവശ്യമായ രക്തം വേണ്ടവണ്ണം കിട്ടിക്കൊണ്ടിരിക്കുകയുള്ളൂ. പൊതുവേ പറഞ്ഞാൽ രക്തസമ്മർദ്ദം 140/90ൽ കൂടാതെ സൂക്ഷിക്കേണ്ടതുണ്ട്. ജനിതകഘടനയും അമിതവണ്ണവും പ്രമേഹവും രക്തസമ്മർദ്ദം അഥവാ പ്രഷർ വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളാണ്. പ്രഷർ ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തികളിൽ പ്രായമേറുംതോറും അത് പ്രത്യക്ഷപ്പെടാനും വർദ്ധിക്കാനും ഇടയുണ്ട്. കൂടിയ രക്തസമ്മർദ്ദം രക്തക്കുഴൽ പൊട്ടാനിടയാക്കും. തലച്ചോറിലും മറ്റും അങ്ങിനെയുണ്ടാകുന്ന രക്തവാർച്ച പക്ഷാഘാതം പോലെയുള്ള ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കാം. അല്ലെങ്കിൽ രക്തക്കുഴലുകളുടെ ഭിത്തിക്ക കേടുണ്ടാക്കി വൃക്ക പോലുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കി മരണത്തിനിടയാക്കിയേക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഫലപ്രദവും പാർശ്വഫലങ്ങൾ കുറവായതുമായ മരുന്നുകൾ ഇപ്പോൾ സുലഭമാണ്. നിർദേശാനുസരണം പരിശോധനകൾക്ക് വിധേയരായി മരുന്നുകൾ കഴിച്ചാൽ അകാല ദുരന്തങ്ങളും മരണവും ഒരു പരിധിവരെ ഒഴിവാക്കാനാകും.
കൊളസ്‌ട്രോൾ(Cholestrol)
രക്തധമനികളില്‍ തുരുമ്പെന്നപോലെ അടിഞ്ഞുകൂടി രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്ന വസ്തുക്കളാണ് കൊളസ്‌ട്രോളും അനുബന്ധ കൊഴുപ്പുകളും. കൊളസ്‌ട്രോൾ((Cholestrol)) ഒട്ടും അപകടകാരിയല്ലെന്നും മറ്റുമുള്ള അഭിപ്രായങ്ങൾ നവമാധ്യമങ്ങളിൽ ഈയിടെയായി പലപ്പോഴും കാണാറുണ്ട്. ശാസ്ത്രീയാടിസ്ഥാനമില്ലാതെയുള്ള അവകാശവാദങ്ങളാണ് അവ. ജനിതകഘടനയും ജീവിതശൈലിയും പ്രമേഹവുമൊക്കെ കൊളസ്ട്രോളിന്റെ ആധിക്യത്തിലേക്ക് നയിക്കുന്നു. ആട്, പശു, പന്നി, പോത്ത് എന്നിവയുടെ മാംസം വർജ്ജിക്കുകയോ ആവുന്നത്ര കുറയ്ക്കുകയോ ചെയ്യുക. എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിയുന്നത്ര കുറയ്ക്കുക. പാചകത്തിനുപയോഗിക്കുന്ന എണ്ണയുടെ അളവ് കഴിയുന്നത്ര കുറയ്ക്കുകയും ഓരോ പാചകത്തിനും അനുയോജ്യമായ എണ്ണ മാറിമാറി ഉപയോഗിക്കുകയും ചെയ്യുക എന്ന പൊതു തത്വം സ്വീകരിക്കുകയാവും ഏറ്റവും അഭികാമ്യം. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ രോഗലക്ഷണങ്ങൾ തുടങ്ങും മുൻപേ കഴിച്ചു തുടങ്ങുന്നത് നല്ല ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി തന്നെയാണ്.
യൂറിക് ആസിഡ്(Uric acid)/ ഗൗട്ട്
സാധാരണ രക്തത്തിലുണ്ടാകുന്ന ചില തന്മാത്രകൾ ചിലരുടെ സന്ധികളിൽ പരൽ രൂപത്തിലടിഞ്ഞുകൂടി ശക്തിയായ വേദനയും നീർകെട്ടുമുണ്ടാകുന്നതാണ് ഗൗട്ട് എന്ന രോഗത്തിന് കാരണം. ചിലരിൽ ഇത് വൃക്കകളിൽ കല്ലുണ്ടാക്കുകയും ചെയ്യുന്നു. ആൽക്കഹോളും മൃഗങ്ങളുടെ മംസവും, ഞണ്ട്, ചെമ്മീൻ, കൂന്തൽ എന്നിവയും ഇത്തരം രോഗികൾ ഒഴിവാക്കണം. മൂത്രത്തിൽ കല്ലുണ്ടാകുന്ന എല്ലാരോഗികളെയും പോലെ ധാരാളം വെള്ളം കുടിക്കുകയും വേണം.
ചുരുക്കത്തിൽ
പ്രവാസത്തെ ഒരു പനിനീർ ചെടിയോട് ഉപമിക്കാമെന്ന് തോന്നുന്നു. മുള്ളുകളുണ്ട്, പക്ഷെ ശരിയായ അറിവും ശ്രദ്ധയും കൊണ്ട് നമുക്ക് മുള്ളുകളെ തോൽപ്പിക്കാം. അതിൽ വിരിയാനിരിക്കുന്ന മനോഹരമായ പുഷ്പങ്ങൾക്കായി നാം അധ്വാനിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുക. നമുക്കായി പൂക്കൾ വിടരാൻ മടിച്ച ഒരു മണ്ണിൽ നിന്നാണ് നിറമുള്ള സ്വപ്നങ്ങളുമായി പ്രവാസലോകത്തേക്ക് നാം സ്വയം പറിച്ച് നട്ടത്. ആരോഗ്യമുള്ള ശരീരവും മനസ്സും പരിപാലിച്ച് നിർത്തിയാൽ പ്രവാസലോകത്തിൽ കുറച്ച് പൂക്കളെങ്കിലും വിരിയാതിരിക്കില്ല.
Health of Malayali living abroad is always a concern