Posted By
ലേഖകൻ : ഡോ. മോഹൻ റോയ് അസ്സോസിയേറ്റ് പ്രൊഫസർ
മാനസികാരോഗ്യ വിഭാഗം ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം
കേട്ടാൽ പലരും ഞെട്ടിപ്പോകുന്ന കാരണങ്ങളാണ് ഇപ്പോൾ വിവാഹമോചനത്തിലേക്കു നയിക്കുന്നത്. നമ്മുടെ ചെറുപ്പക്കാർക്ക് എന്ത് സംഭവിക്കുന്നു എന്ന് പലരേയും ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് ചുറ്റുപാടും നടക്കുന്നത്.
കേരളം ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനം ആയിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഏകദേശം 52,000 കേസുകൾ കേരളത്തിലെ കുടുംബകോടതികളിലുണ്ട്. നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയലധികം വരുന്ന ഒൻപത് സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേസുകൾ ഇന്ത്യയുടെ വെറും മൂന്നു ശതമാനം ജനസംഖ്യയുള്ള കേരളത്തിൽ ഉണ്ടെന്നുളളതാണ് യാഥാർത്ഥ്യം. ഇത്തരം സാമൂഹ്യ മാറ്റങ്ങൾ നമ്മുടെ സാമൂഹ്യ ഘടനയെത്തന്നെ ബാധിക്കുന്നു എന്നും വാദങ്ങളുണ്ട്. ഈ പ്രശ്നത്തിന്റെ ചില കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും നമുക്ക് ചർച്ച ചെയ്യാം.
ഉയർന്ന അവകാശബോധം
സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പണ്ടുകാലത്തെ അപേക്ഷിച്ച് സ്ത്രീകൾക്കുണ്ട്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അതുവഴി അവകാശ നിഷേധങ്ങളെക്കുറിച്ചും വ്യക്തമായി അവർക്കറിയാം. അതുകൊണ്ട് തന്നെ പഴയകാലത്തെപ്പോലെ സർവ്വംസഹകളായി അവർ വിധിയെപ്പഴിച്ചു കഴിച്ചുകൂട്ടുന്നില്ല. (അങ്ങനെ കഴിച്ചുകൂട്ടണം എന്ന് ലേഖകന് അഭിപ്രായവുമില്ല). ഉന്നത വിദ്യാഭ്യാസവും കുടുംബശ്രീപോലെയുള്ള സംവിധാനങ്ങളിലൂടെയുണ്ടായ നിയമ സാമൂഹിക സാക്ഷരതയും സ്ത്രീകളെ ശരിക്കും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ചിരിക്കുന്നു. പക്ഷെ പുരുഷന്മാരാകട്ടെ തങ്ങളുടെ പഴയ കാഴ്ചപ്പാടിൽ നിന്നു മാറുന്നുമില്ല. ഇത്തരം വൈരുദ്ധ്യങ്ങൾ വിവാഹമോചനത്തിലേക്കു നയിക്കുന്നു.
സാമ്പത്തിക സ്വാതന്ത്യം
അവന്റെ മുന്നിൽ ചില്ലിക്കാശിനു കൈനീട്ടി നിന്ന കാലമൊക്കെ എന്നേ മാറിയിരിക്കുന്നു. ഇന്ന് അവൾ സാമ്പത്തികമായി സ്വാതന്ത്യം നേടിയ ശേഷമേ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ പുരുഷന്റെ എല്ലാവിധ പീഡനവും സഹിച്ച് അവൾ തന്റെ ജീവിതത്തെ പഴിച്ചുകൊണ്ടു നിൽക്കുന്നില്ല. തനിക്കും ഒരു ജീവിതമുണ്ടെന്നും അത് തന്റേതാണെന്നും അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാഹത്തിനു മുൻപേ സാമ്പത്തിക സുസ്ഥിരത നേടാൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ട്.
ലൈംഗികമായ പൊരുത്തക്കേടുകൾ
പണ്ട് കാലത്ത് കിടപ്പറയിലെ കാര്യങ്ങൾ കിടപ്പറയിൽ തന്നെ ഒതുങ്ങുമായിരുന്നു. പക്ഷെ ഇപ്പോൾ അത് ദമ്പതികൾക്കിടയിൽ പല അസ്വാരസ്യങ്ങൾക്കും വഴി തെളിക്കുന്നു. എന്നു മാത്രമല്ല ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഇന്ന് സമൂഹത്തിൽ കൂടുതലുമാണ്. പക്ഷേ ഇപ്പോഴും വിവാഹത്തിൽ നാം ലൈംഗിക പൊരുത്തം ചർച്ച ചെയ്യാറില്ല. ഇത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. ഇവ പലതരം അസ്വാരസ്യങ്ങൾക്കും വിവാഹമോചനത്തിനും കാരണമാകുന്നു.
നവമാധ്യമങ്ങളും ടെക്നോളജിയും
പല വിവാഹബന്ധങ്ങളിലും ടെക്നോളജി ഒരു വില്ലനായി മാറുന്നുണ്ട്. വിവാഹേതര ബന്ധങ്ങളിലും ഇത് ഒരു പ്രധാന ഘടകമാണ്. ഇത്തരം ബന്ധങ്ങളെക്കുറിച്ച് പങ്കാളി അറിഞ്ഞുകഴിയുമ്പോൾ അത് പ്രശ്നങ്ങളിലേക്കും നയിക്കാം. ലൈംഗികബന്ധങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളിലേക്കും ഇന്റർനെറ്റ് നയിക്കും. യാഥാർത്ഥ്യവും പ്രതീക്ഷകളും തമ്മിലുള്ള പൊരുത്തക്കേട് വിവാഹബന്ധത്തിലെ വിള്ളലുകളിലേക്കും വിവാഹമോചനത്തിലേക്കും നയിക്കാം.
അണുകുടുംബവൽക്കരണം
അണുകൂടുംബവൽക്കരണം സാമൂഹ്യബന്ധങ്ങളിൽ വലിയ ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് ഗുണഫലങ്ങൾ ഉണ്ടെങ്കിലും ഇതിന് ധാരാളം ദൂഷ്യവശങ്ങളുമുണ്ട്. കൂട്ടുകുടുംബങ്ങളിൽ ഉള്ള അത്രയും സാമൂഹികബന്ധങ്ങൾ അണുകൂടുംബങ്ങളിൽ ഇല്ലെന്ന് ലോകത്താകമാനം നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അണുകുടുംബവൽക്കരണം കേരളത്തിലെ കുടുംബ ബന്ധങ്ങളിലും കുടുംബ ജീവിതത്തിലും വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ യഥാർത്ഥത്തിൽ മലയാളിയുടെ മാറുന്ന മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. ഒന്നോ രണ്ടോ കൂട്ടികൾ ഉള്ളപ്പോൾ പങ്കുവെച്ച് വളരുന്ന ശീലം കുറയുകയും, എന്തും തനിക്കെന്നും, എന്റേതെന്നും നിന്റേതെന്നുമുള്ള വേർതിരിവുണ്ടാകുകയും ചെയ്യും. ക്ഷമയും പങ്കുവെക്കലും അവിഭാജ്യഘടകമായ വിവാഹബന്ധത്തിൽ ഇത്തരം മനോഭാവങ്ങൾ തീർച്ചയായും വില്ലനായി മാറിയേക്കാം.
ന്യൂജൻ മനോഭാവം
മരണം വരെ ഒരുമിച്ച് പോകാം എന്ന പഴയ സങ്കൽപ്പമൊക്കെ എന്നേ പോയിക്കഴിഞ്ഞു. വിവാഹമോചനം അത്ര വലിയ കുറ്റമായി പുതിയ തലമുറ കാണുന്നില്ല. ആകെയുള്ള ഒരു ജിവിതം നരകിച്ചു തീർക്കാതെ ആസ്വദിക്കാനുള്ളതാണ് എന്ന സങ്കൽപ്പം വിവാഹജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ചിരിക്കുന്നു.
Family problems on the rise among people of Kerala