Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
2019 ഡിസംബർ 31 നാണ് ചൈനയിലെ വുഹാനിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ന്യുമോണിയ ബാധ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി 7 ന് ഇതുവരെ മനുഷ്യരെ ബാധിക്കാത്ത ഒരു പുതിയ തരം കൊറോണ വൈറസ് ബാധയാണ് ഈ ന്യുമോണിയ ബാധയ്ക്ക് കാരണമെന്ന് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചു. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും വായുവിലൂടെയും സ്പര്ശത്തിലൂടെയും പകരുന്ന ഈ വൈറസ് ബാധയ്ക്ക് ഇതുവരെ മരുന്നുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.
ചൈനയ്ക്ക് പുറത്ത് ഏകദേശം ഇരുപതിലധികം രാജ്യങ്ങളിലാണ് ഇതുവരെയായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 7500 ലധികം കേസുകൾ ലോകത്താകമാനം കണ്ടെത്തിയിട്ടുണ്ട്. 170 ൽ അധികം രോഗികൾ ഇതിനകം മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ വൈറസ് ബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ചൈനയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രികർ വഴി മാത്രമാണ് നിലവിൽ വൈറസ് വ്യാപനമുണ്ടായിട്ടുളളത്.
ജലദോഷം പോലെയുള്ള മിതമായ ശ്വാസകോശ രോഗങ്ങൾക്ക് കൊറോണ വൈറസുകൾ സാധാരണയായി കാരണമാകുന്നു. മിക്ക ആളുകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഈ വൈറസുകൾ ബാധിക്കാറുണ്ട്. എങ്കിലും ഈ രോഗങ്ങൾ സാധാരണയായി ഒരു ചെറിയ സമയത്തേക്ക് മാത്രമേ നിലനിൽക്കൂ. കൊറോണ വൈറസ് ചിലപ്പോൾ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെങ്കിലും ജലദോഷം, തൊണ്ടവേദന, തലവേദന, ചുമ, പനി, തളർച്ച എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഗുരുതരമായ അണുബാധ ന്യുമോണിയയ്ക്കും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർഡിഎസ്) എന്ന ശ്വാസകോശ സംബന്ധമായ അസുഖത്തിനും കാരണമാകും. അത്തരം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണം നൽകുകയും വേണം. വളരെ കഠിനമായ കേസുകളിൽ ഇത് ഒന്നിലധികം അവയവവ്യവസ്ഥയുടെ തകരാറിനും വ്യാപകമായ അണുബാധയ്ക്ക് കാരണമാകും.
വൈറസ് ബാധ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ നമ്മുടെ ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ചൈനയിൽ നിന്നും കേരളത്തിലേക്കെത്തിയ ആളുകളെല്ലാം തന്നെ നിരീക്ഷണത്തിലായിരുന്നു. വുഹാനിൽ നിന്നും കേരളത്തിലെത്തിയ നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥികളിൽ ഒരാൾക്ക് കൊറോണബാധ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. ഇരുപത് സെക്കൻഡോളം കൈകൾ സോപ്പുപയോഗിച്ച് കൈകൾ കഴുകണം.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.
അനാവശ്യമായി കണ്ണുകൾ, മൂക്ക്, വായ മുതലായവ സ്പർശിക്കുന്നത് ഒഴിവാക്കുക.
കഴുകാത്ത കൈകൾ കൊണ്ട് വായ, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കരുത്.
പനി, ചുമ, ന്യുമോണിയ എന്നിവയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കരുത്.
അനാവശ്യമായി കണ്ണുകൾ, മൂക്ക്, വായ മുതലായവ സ്പർശിക്കുന്നത് ഒഴിവാക്കുക.
അനാവശ്യ ആശുപത്രി-രോഗി സന്ദർശനങ്ങൾ ഒഴിവാക്കുക.
പനി, ചുമ, തുടങ്ങിയ രോഗലക്ഷങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക.
രോഗലക്ഷങ്ങൾ ഉള്ളവർ പുറത്തിറങ്ങുകയോ സാമൂഹികമായ കൂട്ടായ്മകളിൽ ചെയ്യരുത്.
പനികുറഞ്ഞാലും 48 മണിക്കൂർ നേരത്തേക്ക് വീട്ടിൽ തന്നെ തുടരുക.
പനിയുള്ളവരെ പരിചരിക്കുന്നവർ മൂന്ന് അടരുകളുള്ള മാസ്ക് ഉപയോഗിക്കണം. വൈറസ് ബാധയുള്ള സ്ഥലത്തുള്ളവരെല്ലാവരും തന്നെ നിർബന്ധമായും എൻ 95 മാസ്ക് ധരിക്കണം.
ഹൃദയ-ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, വിട്ടുമാറാത്ത കരൾ രോഗങ്ങൾ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, ശിശുക്കൾ, മുതിർന്നവർ എന്നിവർ കൂടുതൽ സൂക്ഷിക്കണം. കൊറോണ വൈറസ് അണുബാധയുടെ മരണനിരക്ക് 3% ൽ കുറവാണ് (SARS 10-20%, MERS- 50%). വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പ്രദേശത്ത് നിന്ന് മടങ്ങിയെത്തി 14 ദിവസത്തിനുള്ളിൽ തൊണ്ടവേദന, ചുമ, പനി, അല്ലെങ്കിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നവർക്ക് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും വീടുകളിൽ 28 ദിവസം വരെ നിരീക്ഷിക്കുന്നുണ്ട്. ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലാണ് ചികില്സിക്കുന്നത്. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയവരോ സംശയിക്കപ്പെടുന്നവരോ ശസ്ത്രക്രിയാ മാസ്ക് ധരിക്കുകയും അടച്ച ഒരു മുറിയിൽ തുടരുകയും വേണം. മറ്റുള്ളവരിൽ അണുബാധ പടരാതിരിക്കാൻ രോഗികൾ ചുമയോ തുമ്മലോ ഉള്ളപ്പോൾ മൂക്കും വായയും മൂടണം. ആൽക്കഹോളുള്ള ഹാൻഡ് റബ്ബറുകൾ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ ശുചിയായി സൂക്ഷിക്കണം.
ചികിത്സ പ്രധാനമായും പരിചരണമാണ്. കൊറോണ വൈറസിനായി നിർദ്ദിഷ്ട ആന്റി വൈറൽ മരുന്നുകളൊന്നും ഇതുവരെ ലഭ്യമല്ല, എന്നിരുന്നാലും എൻകോവിക്കെതിരായ ലോപിനാവിർ-റിറ്റോണാവിർ സംയോജനത്തിന്റെ ഫലപ്രാപ്തി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചരണത്തിൽ പ്രധാനമായും വേണ്ടത്ര ഓക്സിജൻ ഉറപ്പാക്കൽ, റെസ്പിറേറ്ററി അണുബാധകൾ ഉണ്ടെങ്കിൽ അവ ചികിത്സിക്കുക, മറ്റ് അവയവങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നിവയാണ്.
കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാത്രമല്ല ചൈനയിൽ നിന്നും കേരളത്തിലേക്ക് എത്തിയിട്ടുള്ള ആളുകളെല്ലാം തന്നെ കൃത്യമായ നിരീക്ഷണതിലുമാണ്. ആരോഗ്യമേഖലയിൽ മുന്പുണ്ടായിട്ടുള്ള വെല്ലുവിളികളെ നമ്മൾ സമയോചിതമായും സുരക്ഷിതമായതും നേരിട്ടതോർക്കുക. ഈ സമയത്ത് പരിഭ്രാന്തിയല്ല ജാഗ്രതയാണ് നമുക്ക് ആവശ്യം.
Novel Corona Virus Infection from China- Vigilance and not panic is the Mantra