Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
വിവിധ രാഷ്ട്രീയ പാർട്ടികളുമായി ഇന്ന് നടത്തിയ വിശദമായ വീഡിയോ കോൺഫെറെൻസിലാണ് ഏപ്രിൽ 14 നു ശേഷവും ലോക് ഡൌൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ലോക് ഡൌൺ മുഴുവനായും നീട്ടണമോ അതോ ലോക് ഡൌൺ നിയന്ത്രണങ്ങൾ പടിപടിയായി കുറച്ചു കൊണ്ടുവരികയാണോ ചെയ്യേണ്ടത് എന്നതിനെ പറ്റി ഗവണ്മെന്റ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏപ്രിൽ 14 തീരേണ്ടിയിരുന്ന ലോക് ഡൌൺ അടുത്ത 21 ദിവസത്തേക്ക് നീട്ടണമെന്ന് കേന്ദ്രത്തോട് ഐഎംഎ കേരളം ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ കോവിഡ് 19 കേസുകൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ലോക് ഡൌൺ പിൻവലിക്കുന്നത് പൊതുസ്ഥലങ്ങളിലും ഗതാഗതസംവിധാനങ്ങളിലും തിരക്കും സംസ്ഥാനങ്ങളിൽ നിന്നും, പുറം രാജ്യങ്ങളിൽ നിന്നും ആളുകളുടെ ഒഴുക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേരളത്തിലുള്ള അതിഥി തൊഴിലാളികളടക്കമുള്ള ജനങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ സഞ്ചരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. കോവിഡ് 19 ആശങ്ക ഒഴിയുന്നതുവരെ സാമൂഹിക വ്യാപനം ചെറുക്കാനുള്ള എല്ലാ മുൻകരുതലുകളും നമ്മൾ തുടരേണ്ടതുണ്ടെന്നും ഐഎംഎ നിർദേശിച്ചിരുന്നു.
ഏപ്രിൽ 11 വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ ലോക് ഡൌൺ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന മുതലായ സംസ്ഥാനങ്ങൾക്കും ലോക് ഡൌൺ തുടരണമെന്ന അഭിപ്രായമാണുള്ളത്. ഇന്ത്യയിൽ ആകെ 300 ഓളം ജില്ലകളിലാണ് നിലവിൽ കൊറോണ ബാധിതരുള്ളത്. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലൂടെ ലോക് ഡൌൺ സംബന്ധിച്ച തീരുമാനം ഉടൻ എടുക്കുമെന്നാണ് ഗവണ്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മുംബൈ, ഡൽഹി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു മുതലായ നഗരങ്ങളിലെ വർധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കയുണർത്തുന്നതാണ്. ആവശ്യസാധങ്ങളുടെ വിതരണം ഇപ്പോൾ സാധാരണനിലയിൽ ആയതിനാൽ ലോക് ഡൌൺ നീട്ടുന്നത് കൂടുതൽ പ്രയോഗികമാണെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്.
ലോക് ഡൌൺ നിയന്ത്രണങ്ങൾ അയച്ചാലും സാമൂഹിക അകലം, വ്യക്തിശുചിത്വം മുതലായ മുൻകരുതലുകൾ കോവിഡ് 19 ആശങ്കകൾ ഒഴിയുന്നതുവരെ തന്നെ നാം പിന്തുടരേണ്ടതുണ്ട്.
In a detailed video conference with various political parties today, the prime minister said the lockdown would continue even after 14th April