Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
മാര്‍ച്ച് 26- ലോക അപസ്മാര ദിനം: അറിയാം അപസ്മാരത്തെപ്പറ്റി
ആയിരത്തിൽ അഞ്ചു പേരെ ബാധിക്കുന്ന സാധാരണമായ ഒരു മസ്തിഷ്‌ക രോഗമാണ് അപസ്മാരം. 'ചുഴലി' എന്ന നാടൻ പേരും ഇതിനുണ്ട്. അപസ്മാരമുള്ള മൂന്നിൽ രണ്ടുപേരും കുട്ടികളാണ്. നല്ലൊരു പങ്ക് ആളുകളിലും അപസ്മാരത്തിന്റെ തുടക്കം ഇരുപതു വയസ്സിനു മുൻപാണ്. സന്നി ബാധിച്ച് വിറയലോടെ നിലത്തു വീഴുന്നതും വായിൽ നിന്ന് നുരയും പതയും വരുന്നതും ശരീരം കോച്ചിപ്പിടിക്കുന്നതും അപശബ്ദങ്ങൾ കേൾപ്പിക്കുന്നതും വെട്ടിവിറയ്ക്കുന്നതുമെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളാണ്. ഒന്നോ രണ്ടോ മിനിട്ടു നേരത്തേക്കു മാത്രമാണ് ഇത് നീണ്ടുനിൽക്കുക. ഒരുകാലത്ത് അപസ്മാരത്തെ പ്രേതബാധയായൊക്കെ തെറ്റിദ്ധരിച്ചിരുന്ന സമൂഹമാണ് നമ്മുടേത്. ഇപ്പോൾ അത് മാറിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല വിദഗ്ദ്ധ ചികിൽസ കൊണ്ട് പൂർണമായും ഭേദമാക്കാൻ കഴിയുന്ന രോഗമാണ് ഇന്ന് അപസ്മാരം.
തലച്ചോറിലെ അനേകലക്ഷം കോശങ്ങൾക്കിടയിൽ സദാസമയവും ഉണ്ടാകുന്ന നേർത്ത വൈദ്യുതസ്പന്ദനങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടാക്കുന്ന മാറ്റമാണ് അപസ്മാരത്തിനു കാരണമാകുന്നത്. ജനിതകകാരണങ്ങളോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളോ അപസ്മാരത്തിനു കാരണമാകാറുണ്ട്. ഗർഭകാലത്തോ പ്രസവസമയത്തോ ശിശുവിന് ഉണ്ടാകുന്ന മസ്തിഷ്‌ക ക്ഷതങ്ങൾ, മസ്തിഷ്‌ക ജ്വരം പോലുള്ള രോഗങ്ങൾ തുടങ്ങിയവയും ഇതിനു കാരണമാണ്. അച്ഛനമ്മമാരിലാർക്കെങ്കിലും അപസ്മാരമുണ്ടെന്നതിനാൽ മക്കൾക്ക് രോഗം വരണമെന്നില്ല.
അപസ്മാരമുണ്ടാകാൻ പോകുന്നതിനു മുന്നോടിയായി ചിലയാളുകളിൽ തലവേദന, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങളിലൂടെ അപസ്മാര ബാധ മുൻകൂട്ടി കാണാനും അപകടസാധ്യത ഒഴിവാക്കാനും സാധിക്കാറുമുണ്ട്. തലച്ചോറിന്റെ ഇസിജി പരിശോധനയിലൂടെയും ദിവസങ്ങളോളം രോഗിയെ നിരീക്ഷണത്തിൽവച്ച് രോഗബാധ പൂർണമായി ചിത്രീകരിച്ചും തലച്ചോറിലുണ്ടാകുന്ന പ്രതികരണങ്ങൾ രേഖപ്പെടുത്തിയുമാണ് ഇന്ന് അപസ്മാര ചികിൽസയിൽ രോഗനിർണയം നടത്തുന്നത്.
ഡോക്ടർമാർ നിഷ്‌കർഷിക്കുന്ന അത്രയും കാലം മരുന്ന് മുടക്കംകൂടാതെ കഴിക്കണം. ആറുമാസമോ ഒരുവർഷമോ അപസ്മാരം ഉണ്ടായില്ലെന്നു കരുതി മരുന്ന് മുടക്കിയാൽ അത് പൂർണമായ രോഗമുക്തി വൈകാൻ ഇടയാക്കും. ഭേദമാകാത്തയിനം അപസ്മാരമുള്ള അപൂർവ്വം രോഗികളിലും ചികിൽസയിലൂടെ തോത് കാര്യമായി കുറയ്ക്കാൻ സാധിക്കുന്നുണ്ട്. മരുന്നുകൊണ്ട് മാറാത്ത അപസ്മാരത്തിന് ഫലപ്രദമായ ശസ്ത്രക്രിയാ രീതികൾ ഇപ്പോൾ നിലവിലുണ്ട്. തലച്ചോറിലെ രോഗത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി നടത്തുന്ന ഇത് വളരെ സങ്കീർണമായ ഒന്നാണ്.
ബോധക്ഷയമുണ്ടായോ അല്ലാതെയോ പെട്ടെന്നു വീഴുന്നതാണ് അപസ്മാരത്തിന്റെ പ്രധാന ലക്ഷണം. അപസ്മാരസാധ്യതയുള്ളവർ വെള്ളം, തീ മുതലയാവയുടെ സമീപത്ത് പോകരുതെന്നു പറയുന്നത് വെള്ളത്തിലോ തീയിലോ വീണ് അപകടമുണ്ടാകാതിരിക്കാനാണ്. അപസ്മാരമുണ്ടാകുമ്പോള്‍ പ്രഥമ ശുശ്രൂഷയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഏതു സ്ഥലത്തുവച്ചും ഇത്തരക്കാര്‍ക്ക് രോഗബാധയുണ്ടാകാം. അപ്പോള്‍ അവരെ നല്ല വായുസഞ്ചാരമുള്ളിടത്ത് തറയില്‍ നിവര്‍ത്തിക്കിടത്തുകയാണ് ചെയ്യേണ്ടത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഇവരുടെ സമീപത്ത് ഉണ്ടാകാന്‍ പാടില്ല. അപസ്മാരം ബാധിച്ചവരുടെ കയ്യിൽ ഇരുമ്പു നൽകിയാൽ രോഗം പെട്ടെന്നു മാറുമെന്ന വിശ്വാസം പലർക്കുമുണ്ട്. ഇത് തെറ്റാണ്. പല്ലുകൾ കടിച്ച് നാവ് മുറിയാതിരിക്കാൻ പല്ലുകൾക്കിടയിൽ അപകടരമല്ലാത്ത എന്തെങ്കിലും വസ്തു വയ്ക്കുന്നത് നല്ലതാണ്.
അപസ്മാരമുള്ളവർ ജോലിയിൽ നിന്നോ സാമൂഹ്യജീവിതത്തിൽനിന്നോ മാറിനിൽക്കേണ്ട ഒരു കാര്യവുമില്ല. അത്തരക്കാരെ മാറ്റിനിറുത്താനും പാടില്ല. ദിവസവും ഏഴ് മണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങുക, സമയത്ത് ഭക്ഷണം കഴിക്കുക, വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നവ കഴിക്കാതിരിക്കുക, വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ഉയരക്കൂടുതലുള്ള ഇടങ്ങളിലും വെള്ളത്തിനും അഗ്നിക്കും സമീപത്തും ജോലി ചെയ്യുകയോ സമയം ചെലവഴിക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയവ അപസ്മാര രോഗികൾ നിർബന്ധമായും അനുവർത്തിക്കേണ്ട കാര്യങ്ങളാണ്.
Epilepsy is a common neurological condition characterized by recurrent seizures