Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടുംചൂട് വര്‍ധിക്കുകയാണ്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത രീതിയിലാണിത്. കഴിഞ്ഞദിവസം കേരളത്തില്‍ ചിലര്‍ മരിച്ചത് സൂര്യാഘാതത്തെത്തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ചൂട് ഇനിയും ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത വെയിലിനേയും ചൂടിനേയും നേരിടാന്‍ മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.
പകല്‍സമയത്ത് തുറസായ സ്ഥലങ്ങളില്‍ പണി എടുക്കുന്നവര്‍ക്കു മാത്രമല്ല സൂര്യാഘാതം ഏല്‍ക്കുക. റോഡിലും പാടങ്ങളിലും പണിയുന്നവരും കെട്ടിടനിര്‍മാണ തൊഴിലാളികളും പകല്‍ 11 മുതല്‍ മൂന്നു വരെ പണിക്കിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊടുംചൂടിന്റെയും വെയിലിന്റെയും സമയമാണിത്. ഈ സമയത്ത് കഴിയുന്നതും വെയിലേല്‍ക്കും വിധം ആരും പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഇരുചക്ര വാഹനങ്ങള്‍ കഴിയുന്നതും ഒഴിവാക്കാനും നടക്കുന്നവര്‍ കുട ചൂടാനും മറക്കരുത്.
പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകള്‍ വരുമ്പോഴും അധികമാരും ശ്രദ്ധിക്കാത്തത് വെയിലത്ത് ബൈക്കോടിക്കുന്നവരെയാണ്. മറ്റുള്ളവരെപ്പോലെയോ അല്‍പം അധികമായോ ബൈക്കോടിക്കുന്ന ചെറുപ്പക്കാരും സൂര്യനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതത്തെ നേരിടാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു.
• പൊരിവെയിലത്ത് ബൈക്കോടിക്കുന്നവരും പണിയെടുക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും ഈ വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കുക. നിർജലീകരണമാണ് സൂര്യാഘാതത്തിന്റെ ആഘാതശേഷി നിർണയിക്കുന്നത്. അതുകൊണ്ട് ദാഹിച്ചാലും ഇല്ലെങ്കിലും ധാരാളം വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. ഒരു കുപ്പി വെള്ളം യാത്രയിലുടനീളം കൈയ്യിൽ കരുതുക.
• മദ്യപിക്കരുത്, കാപ്പി പോലുള്ളവയും ഒഴിവാക്കുക. ഇവ രണ്ടും നിർജലീകരണത്തിന്റെ തോത് വര്‍ധിപ്പിക്കും.
• അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കാരണം, ശരീരം വിയർക്കുന്നത് ചൂട് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. വിയർപ്പ് ബാഷ്പീകരിച്ച് പുറത്ത് പോകാനാകാത്ത വസ്ത്രമാണെങ്കിൽ, ശരീരം വീണ്ടും വീണ്ടും വിയർത്തുകൊണ്ടിരിക്കുമെന്ന് മാത്രം. ചൂട് കുറയില്ല. വിയർപ്പിലൂടെ വെള്ളവും ഉപ്പും (സോഡിയം) നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഇത് കൂടുതല്‍ അപകടകരമാണ്
• ശരീരം മൊത്തം കവർ ചെയ്യുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം. കറുത്ത വസ്ത്രം ഒഴിവാക്കുക. ഫുൾസ്ലീവ് ഷർട്ടും, ചുരിദാറുമൊക്കെ ഉപയോഗിക്കാം. ബൈക്കോടിക്കുമ്പോള്‍ കൈത്തണ്ടകളിലേക്ക് നേരിട്ട് വെയിലേല്‍ക്കുന്നത് തടയാന്‍ ഇതാണ് ഉത്തമം.
• പുറത്തിറങ്ങുമ്പോള്‍ തൊപ്പി ധരിക്കാന്‍ ശ്രദ്ധിക്കുക.
• ഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ചും പ്രഭാത ഭക്ഷണം.
• നിര്‍ജലീകരണം മൂലം വെള്ളം പോലെ തന്നെ ഉപ്പും ശരീരത്തില്‍ നിന്ന് ധാരാളമായി നഷ്ടപ്പെടും. നഷ്ടങ്ങൾ ഒരുപാടായാൽ നമ്മൾ കഷ്ടപ്പെടും. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെ ഇടയ്ക്ക് കുടിയ്ക്കുന്നത് നല്ലതാണ്.
• തണ്ണിമത്തൻ പോലെ നീര് അധികമുള്ള പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
• ഒരു കാരണവശാലും പെപ്സി, കോള തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ ഈ സമയത്ത് കുടിയ്ക്കരുത്. ദാഹം തല്‍ക്കാലം ശമിപ്പിച്ചാലും നിർജലീകരണത്തിന്റെ തോത് വളരെയധികം കൂട്ടുന്നവയാണ് ഇത്തരം പാനീയങ്ങള്‍.
• വെയിലത്ത് കുളങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം. തീരങ്ങള്‍ പോലെ മണല്‍ കൂടുതലുള്ള ഭാഗങ്ങളിലും പോകരുത്. കുളവും മണല്‍പ്പരപ്പും വെയിലിനെ പ്രതിഫലിപ്പിക്കുകയും ചൂട് കൂട്ടുകയും ചെയ്യുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്.
• പനിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
• അരമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ബൈക്കോടിക്കാതിരിക്കുക. ഇടയ്ക്ക് തണലുള്ളയിടങ്ങളിൽ നിർത്തി, വെള്ളമൊക്കെ കുടിച്ച ശേഷം യാത്ര തുടരുക.
• ബൈക്കോടിക്കുമ്പോൾ ക്ഷീണമോ തലകറക്കമോ മറ്റ് അസ്വസ്ഥതകളോ തോന്നിയാൽ നേരെ അടുത്ത ആശുപത്രിയിലേക്ക് ചെല്ലുക. സൂര്യാതപത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം ഇവ. അങ്ങനെയെങ്കിൽ വിശ്രമം അനിവാര്യം. ആവശ്യമെങ്കിൽ ചികിത്സയും.
• മറ്റു് ട്രാൻസ്പോർട്ട് സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയാണെങ്കിൽ, ചൂടുകാലത്ത് പകൽ ബൈക്ക് ഉപയോഗിക്കണ്ടാന്ന് വയ്ക്കുന്നതും വളരെ നല്ലൊരു തീരുമാനമായിരിക്കും
• പരീക്ഷാക്കാലമാണ്. കുട്ടികള്‍ പരീക്ഷയ്ക്കു പോകുന്നതോ അല്ലെങ്കില്‍ പരീക്ഷ കഴിഞ്ഞ് തിരികെ വരുന്നതോ ഉച്ച സമയത്താണ്. പത്താം ക്ലാസ് പരീക്ഷകള്‍ ഉച്ചകഴിഞ്ഞായതിനാല്‍ ഉച്ചയ്ക്കാണ് മിക്ക കുട്ടികളും സ്കൂളുകളിലേക്കു പോകുന്നത്. കഴിയുന്നതും ദീര്‍ഘദൂരം നടന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉച്ചകഴിഞ്ഞ് പരീക്ഷയുള്ളവര്‍ രാവിലെ 11 നു മുന്‍പ് സ്കൂളിലെത്താനും ഉച്ചയ്ക്കു മുന്‍പ് പരീക്ഷയുള്ളവര്‍ മൂന്നുമണി വരെ സ്കൂള്‍ പരിസരത്ത് തണലില്‍ വിശ്രമിക്കാനും ശ്രമിക്കുന്നത് നല്ലതാണ്. പറ്റുമെങ്കില്‍ മാതാപിതാക്കളുടെ കൂടെക്കൂട്ടുക. കുട ചൂടാന്‍ മടിക്കരുത്. പരീക്ഷയ്ക്കു പോകും മുന്‍പ് ധാരാളം വെള്ളം കുടിക്കുക. കയ്യില്‍ ഒരു കുപ്പി വെള്ളം കരുതുന്നതും നല്ലതാണ്.
• വസ്ത്രം കൊണ്ട് മൂടിയിട്ടില്ലാത്ത കൈത്തണ്ടയും മുഖവും പോലുള്ള ശരീര ഭാഗങ്ങളില്‍ സണ്‍ സ്ക്രീനുകള്‍ പുരട്ടുന്നത് നല്ലതാണ്. വെയിലത്തേക്ക് ഇറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പായി സണ്‍ സ്ക്രീന്‍ പുരട്ടണം. മൂന്നു മണിക്കൂറിനുശേഷം വീണ്ടും വെയില്‍ കൊള്ളാനിടയുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കുകയും വേണം.
• ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടാല്‍ അവിടെ തണുത്ത വെള്ളമൊഴിക്കുക. അതിനുശേഷം തൊലി മൃദുവാക്കാനുപകരിക്കുന്ന ക്രീമുകള്‍ പുരട്ടാം.
• ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
• തുടര്‍ച്ചയായി വെയിലത്ത് നില്‍ക്കേണ്ടിവരുന്ന ട്രാഫിക് വാര്‍ഡന്മാരെപ്പോലുള്ളവരുടെ കാര്യത്തിലും സൂര്യാഘാതത്തെ ചെറുക്കാന്‍ ആവശ്യമായ ജാഗ്രത വേണം.
With mercury levels in Kerala be alert. Tiredness, giddiness, headache, muscle pain, severe perspiration, thirst, reduced count of urine, and blisters on skin are the usual symptoms of sunstroke