Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കുക, ശരീരത്തിന്റെ അമിതഭാരം വിഷാദരോഗം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളിലേക്കു നിങ്ങളെ നയിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത ശരീരഭാരവുമായി ബന്ധപ്പെട്ട ജനിതക ഘടകങ്ങളാണ് ഇതിനു കാരണം. എന്നാൽ വിഷാദരോഗം ശരീരഭാരത്തിൽ മാറ്റം വരുത്തുകയാണോ ചെയ്യുന്നത് അതോ തിരിച്ചാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) ഉയര്‍ന്നു നില്‍ക്കുന്നതുമൂലമുള്ള ജനിതക ഘടകങ്ങൾ വിഷാദരോഗത്തിന് കാരണമാവുന്നത് പുരുഷന്മാരേക്കാൾ കൂടുതല്‍ സ്ത്രീകളിലാണ്. ശരീരവടിവ് പോലുള്ള ഘടകങ്ങൾപോലും ഇത്തരത്തിൽ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. പൊണ്ണത്തടിയുടെ പാർശ്വഫലങ്ങളിൽ ഒന്നാകാം ഈ വിഷാദരോഗമെന്നാണ് ഗവേഷകരിലൊരാളായ എക്സെറ്റർ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ പ്രൊഫ. ടിം ഫ്രൈലിംഗ് പറയുന്നത്.
2006-10 കാലയളവിൽ 37 മുതല്‍ 73 വയസ്സു വരെ പ്രായമുള്ള അഞ്ചു ലക്ഷം പേരില്‍ ഗവേഷണ സ്ഥാപനമായ യുകെ ബയോബാങ്കാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇതേപ്പറ്റി ഇന്റർനാഷണൽ ജേർണൽ ഓഫ് എപിഡെമോളജിയിൽ ബ്രിട്ടണിലും ഓസ്ട്രേലിയയിലും നിന്നുള്ള ഗവേഷകര്‍ വിശദമാക്കുന്നുണ്ട്.
അമിത ശരീരഭാരമുള്ളതും പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കും ഉയർന്ന സാധ്യതയുള്ളതുമായ 73 ജനിതക ഗ്രൂപ്പുകളെയും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞ അമിതവണ്ണമുള്ള 14 ജനിതക ഗ്രൂപ്പുകളെയുമാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ആദ്യത്തെ ഗ്രൂപ്പിൽ ജൈവശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ കാരണങ്ങളാൽ വിഷാദരോഗം കണ്ടെത്തിയെങ്കിൽ രണ്ടാമത്തെ ഗ്രൂപ്പിന് മനഃശാസ്ത്രപരമായ കാരങ്ങളാൽ മാത്രമാണ് വിഷാദരോഗം കണ്ടെത്തിയത്.
തിരഞ്ഞെടുത്തവരിൽ നിന്ന്, ആകാംക്ഷയോ വിഷാദരോഗമോ കാരണം ഡോക്ടറെയോ മനഃശാത്രജ്ഞനെയോ കണ്ട ആളുകളുടെ ചികില്‍സാ റിപ്പോർട്ടുകളും മറ്റ് ആശുപ്രത്രി രേഖകളും, ചോദ്യാവലിനല്‍കി അവയുടെ ഉത്തരങ്ങളും പരിശോധിച്ചശേഷം 49,000 ആളുകൾക്ക് വിഷാദരോഗമുള്ളതായി ഗവേഷകർ കണ്ടെത്തി. പൊതുവിൽ പൊണ്ണത്തടിയുള്ളവർക്ക് വിഷാദരോഗം വരാൻ മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത കൂടുതലാണെന്നതും ഗവേഷകർ കണ്ടെത്തി.
ജനിതകപരമായുള്ള കാരണങ്ങളാൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യതയുള്ളവർക്ക് വിഷാദരോഗത്തിനും സാധ്യതയുണ്ടെന്നതും ഈ പ്രവണത പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ കൂടുതലാണെന്നതും കണ്ടെത്തലിലുണ്ട്. സൈക്യാട്രിക് ജിനോമീസ് കൺസോർഷ്യത്തിലെ വിവരങ്ങളുപയോഗിച്ച്, വിഷാദരോഗത്തിന്റെ കുടുംബചരിത്രമുള്ളവരെ ഒഴിവാക്കി നടത്തിയ പഠനത്തിലും ഇതേ ഫലം തന്നെയാണുണ്ടായത്.
പഠനത്തിൽ നിന്നും വ്യക്തമായതനുസരിച്ച് 73 ജനിതക ഗ്രൂപ്പുകളിൽ, ഓരോ 4.7 പോയിന്റ് വ്യത്യാസം ബോഡി മാസ്സ് ഇന്ഡകക്സിൽ (ബി.എം.ഐ.) വരുമ്പോഴും വിഷാദരോഗം വരാനുള്ള സാധ്യത 18 ശതമാനം വർധിക്കുന്നതായാണ് കണ്ടെത്തല്‍. ഇതുതന്നെ സ്ത്രീകളിൽ 23 ശതമാനമായിട്ടാണ് വർധിക്കുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ, ഉപാപചയ പ്രവർത്തങ്ങളുടെ കുഴപ്പം കൊണ്ടല്ലാതെ ശരീരഭാരം വർധിപ്പിക്കുന്ന 14 ജനിതക ഘടകങ്ങൾ വിഷാദരോഗത്തിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ശാരീരികമായ ഘടകങ്ങള്‍ മനഃശാസ്ത്രപരമായ ഘടകങ്ങള്‍ പോലെതന്നെ ശക്തമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഫ്രൈലിങ്ങ് പറഞ്ഞു.
ഇതു വരെയുള്ള പഠനങ്ങളിൽ വിഷാദരോഗത്തിന് അമിത ശരീരഭാരം കാരണമാകുന്നു എന്നതിന് ഏറ്റവും ശക്തമായ തെളിവുകൾ നൽകുന്ന പഠനമാണിതെന്നാണ്, ഗ്ലാസ്കോ സർവകലാശാലയിലെ മെറ്റബോളിക് മെഡിസിൻ പ്രൊഫസറായ നാവേദ് സത്താർ പറയുന്നത്. മറ്റു പല ഘടകങ്ങളും വിഷാദരോഗത്തിന് ഇടയാക്കുമെങ്കിലും ശരീരഭാരം കുറക്കുന്നത് ചില വ്യക്തികളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നുണ്ടെന്നും ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Being obese, from a young age may substantially increase a lifetime risk of major depression