Posted By
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകള്‍ വന്നതോടെ അവയവലഭ്യത കുറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി പഠിക്കുമെന്നും അവയവദാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗും ചേര്‍ന്ന് സംഘടിപ്പിച്ച അവയവ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അവയവദാന പദ്ധതിക്കെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ചില നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തത്. മസ്തിഷ്ക മരണം തീരുമാനിക്കുന്നതിനു നടത്തുന്ന രണ്ടു പരിശോധനകളുടെ പാനലിലും സര്‍ക്കാര്‍ ന്യൂറോളജിസ്റ്റു കൂടി ഉള്‍പ്പെട്ടിരിക്കണമെന്നതും പരിശോധന വീഡിയോയില്‍ ചിത്രീകരിക്കണമെന്നതുമായിരുന്നു അവയില്‍ പ്രധാനം. ഈ നിബന്ധനകള്‍ വന്നതോടെ സ്വകാര്യ ആശുപത്രികള്‍ അവയവദാനപദ്ധതിയോട് അകലം പാലിച്ചുവോയെന്ന് സംശയമുണ്ട്. ഏതെങ്കിലും തരത്തില്‍ അവയവദാനപദ്ധതിയെ ഇല്ലായ്മ ചെയ്യാനല്ല മറിച്ച് അത് സുതാര്യമാക്കാനും ആരോപണ രഹിതമാക്കാനുമാണ് സര്‍ക്കാര്‍ ഈ നിബന്ധനകള്‍ കൊണ്ടുവന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ദാതാക്കളുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുകയാണ്. മസ്തിഷ്കമരണങ്ങളുടെ എണ്ണം കുറഞ്ഞതുകൊണ്ടല്ല അതെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ദാതാക്കളുടെ എണ്ണത്തിലുണ്ടായ കുറവിന്റെ കാരണം പരിശോധിക്കുമെന്നും പരിഹരിക്കേണ്ട പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനു തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അവയവദാനത്തിനെതിരായ പ്രചാരണങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഐഎംഎയുമെല്ലാം ചേര്‍ന്ന് അവയവദാന ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിവിധ സമയങ്ങളില്‍ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി അവയവങ്ങള്‍ ലഭിച്ചവരും അവരുടെ കുടുംബാഗങ്ങളും, ജീവിച്ചിരിക്കെ അവയവം ദാനം ചെയ്തവരും, മസ്തിഷ്കമരണത്തെതുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുമെല്ലാം സ്വാനുഭവങ്ങള്‍ വിവരിച്ചു.
പരിപാടിയില്‍ പങ്കെടുത്ത മിക്കവരും അവയവങ്ങള്‍ ലഭിക്കാനായി നടത്തിയ കാത്തിരിപ്പിനെപ്പറ്റിയാണ് പറഞ്ഞത്. മരണത്തോടു മുഖാമുഖം നിന്നശേഷം അവയവം ദാനംചെയ്തു കിട്ടിയതിനാല്‍ മാത്രം ജീവിതത്തിലേക്കു തിരികെയെത്തിയ കഥ പലരും കണ്ണീരോടെയാണ് പറഞ്ഞു പൂര്‍ത്തിയാക്കിയത്. അവയവം സ്വീകരിച്ച ശേഷം കഴിക്കേണ്ടി വരുന്ന മരുന്നുകളുടെ ചെലവ് താങ്ങാനാകില്ലെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ സഹായമുള്ളതിനാല്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടതായി ചിലര്‍ ചൂണ്ടിക്കാട്ടി.
കായംകുളം സ്വദേശിയായ അജിത് ഭാര്യയോടും പതിനാലും ഒന്നും വയസ്സുള്ള കുട്ടികളോടുമൊപ്പമാണ് പരിപാടിക്ക് എത്തിയത്. ആദ്യം ഭാര്യയില്‍ നിന്ന് വൃക്ക സ്വീകരിച്ചെങ്കിലും ഏതാനും വര്‍ഷത്തിനുശേഷം അതും പ്രവര്‍ത്തനരഹിതമായി. പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവരാനാകില്ലെന്നു കരുതിയിരിക്കെ മൃതസഞ്ജീവനി പദ്ധതി പ്രകാരം വൃക്ക ലഭിക്കുകയും ശസ്ത്രക്രിയയിലൂടെ രണ്ടാമതും വൃക്ക മാറ്റിവച്ച് പൂര്‍ണ ആരോഗ്യവാനായി മാറുകയുംചെയ്ത അജിത്തിന് അതിനുശേഷമാണ് രണ്ടാമത്തെ കുട്ടി പിറന്നത്. അജിത്തിന്റെ ജീവിതാനുഭവം ശ്രദ്ധയോടെ കേട്ട മന്ത്രി, അജിത്തിനും കുടുംബത്തിനും ആശംസകള്‍ അര്‍പ്പിച്ചാണ് മടങ്ങിയത്.
കാഞ്ഞിരംകുളത്ത് നിന്നെത്തിയത് അവയവദാതാവിന്റെ കുടുംബാംഗങ്ങളായിരുന്നു. 2017ല്‍ ബൈക്കപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച മനു മോഹന്റെ അച്ഛനും അമ്മയും സഹോദരനുമായിരുന്നു അത്. മൂന്നുപേര്‍ക്കാണ് മനുവിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. പക്ഷേ, അവയവദാനം നടത്തി രണ്ടാഴ്ച തികയും മുന്‍പേ ക്രൈംബ്രാഞ്ച് സംഘം ഇവരെത്തേടിയെത്തി. മസ്തിഷ്ക മരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ഇവര്‍ വില്‍പന നടത്തിയെന്ന ആരുടെയോ പരാതിയെത്തുടര്‍ന്നായിരുന്നു അത്. മനുവിന്റെ അവയവങ്ങള്‍ കൊച്ചിയിലുള്ള സ്വീകര്‍ത്താക്കള്‍ക്കാണ് വച്ചു പിടിപിപ്പിച്ചത്. തിരുവനന്തപുരത്തുള്ളവര്‍ക്കു നല്‍കാതെ കൊച്ചിയിലുള്ളവര്‍ക്ക് അവയവം നല്‍കിയെന്നതായിരുന്നു ആരോപണത്തിന്റെ കാരണം. മനുവിന്റെ അച്ഛന്‍ മോഹനേയും സഹോദരന്‍ ജിനുവിനേയും ഒരു ദിവസം മുഴുവനുമാണ് പോലീസ് ചോദ്യം ചെയ്തത്. മകന്‍ നഷ്ടമായ ആ കുടുംബത്തിന് അവയവദാനംകൊണ്ട് കിട്ടിയ ‘നേട്ട’മായിരുന്നു പൊലീസിന്റെ മാനസിക പീഡനം.
അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ അതാര്‍ക്കാണ് ലഭിക്കുന്നതെന്നതിനെപ്പറ്റി തങ്ങള്‍ക്ക് ധാരണയൊന്നുമില്ലായിരുന്നെന്നും സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അത് നല്‍കുന്നതെന്നു മാത്രമേ അറിയാമായിരുന്നുള്ളുവെന്നും മോഹന്‍ പറയുന്നു. മരിച്ച മനുവിന്റെ രക്തഗ്രൂപ്പ് എബി ആയിരുന്നുവെന്നും അതേ രക്തഗ്രൂപ്പില്‍ പെട്ട അവയവ സ്വീകര്‍ത്താക്കള്‍ കൊച്ചിയില്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇതാണ് അവയവങ്ങള്‍ കൊച്ചിയിലേക്കു കൊണ്ടുപോകാന്‍ കാരണമെന്നും KNOS നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. എന്തായാലും മോഹനേയും ജിനുവിനേയും ചോദ്യം ചെയ്യലിനു വിധേയമാക്കിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതോടെ ഇത്തരം കേസുകളില്‍ അവയവദാതാക്കളെ ചോദ്യം ചെയ്യും മുന്‍പ് കെഎന്‍ഒഎസുമായി ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെട്ടിരിക്കണമെന്ന നിര്‍ദ്ദേശം പോലീസ് മേധാവി പുറപ്പെടുവിച്ചത് വലിയ നേട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പലരുമിപ്പോള്‍ അവയവ കച്ചവട മാഫിയയുടെ തലവനായാണ് ചിത്രീകരിക്കുന്നതെന്നും തനിക്കതില്‍ വിഷമമില്ലെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.എന്‍ സുള്‍ഫി പറഞ്ഞു. അമ്മയാണ് തന്റെ റോള്‍ മോഡല്‍. ആ അമ്മയുടെ കണ്ണുകള്‍ ആറു തവണയാണ് മാറ്റിവച്ചത്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച അമ്മയുടെ മാറ്റിവച്ച കണ്ണുകള്‍ ഓരോ തവണയും ശരീരം തിരസ്കരിക്കുകയായിരുന്നു. ആറാം തവണ മാറ്റിവച്ച കണ്ണുകളുമായാണ് അമ്മ ഇപ്പോള്‍ ലോകത്തെ കാണുന്നത്. അതുപോലെതന്നെ സുഹൃത്തായ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന്‍ വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രോഗികളെ ചികില്‍സിക്കുന്നതെന്നും അതും അവയവദാനത്തിലൂടെയാണ് അദ്ദേഹത്തിനു ലഭിച്ചതെന്നും ഡോ. സുള്‍ഫി ചൂണ്ടിക്കാട്ടി. അവയവദാനത്തിനായി സംസാരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത് ഇതൊക്കെയാണെന്നിരിക്കെ അവയവ മാഫിയയുടെ തലവനെന്ന് തന്നെ വിശേഷിപ്പിക്കുന്നതില്‍ പരാതിയില്ലെന്നു സുള്‍ഫി പറഞ്ഞു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് എം.ഇ.സുഗതന്‍, ഐഎംഎ കെഎസ്‌ബി ഓര്‍ഗന്‍ ഡൊണേഷന്‍ വിഭാഗം ചെയര്‍മാന്‍ ഡോ. എസ്. വാസുദേവന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Donation is the giving of an organ and tissue to help someone that needs atransplant. Transplants can save or transform the life of a person