Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
തിരുവിതാംകൂറിന്റെ ഓര്‍മ്മകളുള്ള മുതിര്‍ന്ന തലമുറയിലെ ചിലരെങ്കിലും ഡോ. മേരി പുന്നന്‍ എന്ന പേര് കേട്ടിരിക്കും. ജനിക്കുമെന്നോ, ജനിച്ചാല്‍ തന്നെ ജീവിക്കുമെന്നോ ഉറപ്പില്ലാതിരുന്ന ഒരു കാലത്ത് സുരക്ഷിതമായ ജനനം നടത്തി, ജീവിതം സമ്മാനിച്ച ഡോക്ടറെ അവര്‍ നന്ദിയോടെ ഓര്‍ക്കുന്നുണ്ടാവും.
ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനവും മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പദവിയും വീണ്ടും കേരളം നിലനിര്‍ത്തിയെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വരുന്നതിനു രണ്ടു ദിവസം മുമ്പാണ് മലയാള മനോരമ പബ്ലിക്കേഷന്‍സ് ' Trailblazer, The Legendary Life and Times of Dr Mary Poonen Lukose, Surgeon General of Travancore' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനികതയുടെ പുതിയ യുഗത്തിന് തുടക്കമിട്ട ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ ഐതിഹാസിക ജീവിതത്തെക്കുറിച്ച് പറയുന്ന പുസ്തകമാണിത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറലും തിരുവിതാംകൂര്‍ ആരോഗ്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഡോ. മേരി.
പെണ്‍കുട്ടിയാണെന്ന കാരണത്താല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അവര്‍ക്ക് സയന്‍സ് ബിരുദത്തിന് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. ചരിത്ര പഠനത്തിനാണ് അഡ്മിഷന്‍ കിട്ടിയത്. കോളേജിലെ ഒരേയൊരു പെണ്‍ വിദ്യാര്‍ത്ഥി അങ്ങനെ കേരളത്തില്‍ ബിരുദം നേടുന്ന ആദ്യത്തെ വനിതയുമായി. അക്കാലത്ത് ഇന്ത്യയില്‍ മെഡിസിന്‍ പഠനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയായ തന്റെ അച്ഛന്റെ സഹായത്തോടെ ലണ്ടനില്‍ പോയി ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് പലയിടങ്ങളില്‍ നിന്നായി ഗൈനക്കോളജി-ഒബ്സ്ട്രറ്റിക്സിലും പീഡിയാട്രിക്സിലും പരിശീലനവും. കുറച്ചുകാലം യുകെയിലെ പല ആശുപത്രികളിലും ജോലി ചെയ്ത് തികഞ്ഞ അനുഭവപരിചയവുമായാണ് അവര്‍ കേരളത്തിലേക്കു മടങ്ങിയത്. 1916 ല്‍ കേരളത്തിലെത്തിയ ഡോ. മേരി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഒബ്സ്ടട്രീഷ്യനായി സേവനമാരംഭിച്ചു.
1920 ലാണ് കേരളത്തില്‍ ആദ്യത്തെ സിസേറിയന്‍ സംഭവിക്കുന്നത്. വയറ്റാട്ടിമാര്‍ (Midwife) പ്രസവമെടുക്കുന്ന കാലമായിരുന്നു അത്. പ്രസവത്തോടെ തന്നെ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ സാധാരണമായിരുന്ന കാലം. ഡോ. മേരി തന്നെ നേരിട്ട് ജനങ്ങളെക്കണ്ട് നടത്തിയ വളരെ നാളത്തെ ബോധവല്‍ക്കരണത്തിന്റെ ഫലമായിരുന്നു ആദ്യ സിസേറിയന്‍. പ്രസവം ആശുപത്രിയില്‍ തന്നെ നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെക്കുറിച്ചും അവര്‍ നിരന്തരമായി ജനങ്ങളോട് സംസാരിച്ചു.
ഇന്ന് ലോകത്തെവിടെയും കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ കാണാം. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടെ നഴ്സുമാരില്ലായിരുന്നു. ആശുപത്രിയില്‍ പ്രസവസഹായത്തിനും മറ്റുമായി സ്ത്രീകളെ സംഘടിപ്പിക്കാനായി ആശുപത്രി പരിസരത്തെ വയറ്റാട്ടിമാരുടെ മക്കള്‍ക്ക് മിഡ് വൈഫറി പരിശീലന പരിപാടി നടത്തിയത് വലിയ വിജയമായിരുന്നു. പിന്നെയും നാളുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും നഴ്സുമാരുടെ വലിയ കൂട്ടം വിദേശത്തും മറ്റുമായി ജോലി തേടിപ്പോയത്.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ റൂം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. തൂങ്ങിക്കിടക്കുന്ന വിളക്കിന്റെ ആടുന്ന നിഴല്‍ രോഗിയുടെ ദേഹത്ത് പതിക്കാതിരിക്കാന്‍ നിഴലിനനുസരിച്ച് മാറിമാറി നിന്നാണ് ഡോ. മേരി തന്റെ ചികിത്സ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. പലപ്പോഴും ആരെയെങ്കിലും സഹായത്തിന് വിളിച്ച് വിളക്ക് അനക്കാതെ പിടിച്ചുവെക്കാന്‍ ഏല്‍പ്പിച്ചാണ് അവര്‍ തന്റെ സര്‍ജറിയും മറ്റും നടത്തിയിരുന്നത്. 1929 മാര്‍ച്ച് എട്ടിന് തിരുവിതാംകൂറില്‍ വൈദ്യുതി ലഭ്യമായത് ഡോക്ടര്‍മാര്‍ക്ക് വലിയ ആശ്വാസമായിരുന്നു.
1938 ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ സര്‍ജന്‍ ജനറലായും ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറലായും നിയമിതയാകുന്നതുവരെ ഡോ. മേരി തൈക്കാട് ആശുപത്രിയില്‍ തുടര്‍ന്നു. 32 ഗവണ്‍മെന്റ് ആശുപത്രികളുടെയും 40 ഗവണ്‍മെന്റ് ഡിസ്പെന്‍സറികളുടെയും 20 സ്വകാര്യ സ്ഥാപനങ്ങളുടെയും മേല്‍നോട്ടമാണ് സര്‍ജന്‍ ജനറലെന്ന നിലയ്ക്ക് അവര്‍ക്ക് വഹിക്കാനുണ്ടായിരുന്നത്.
ആരോഗ്യമേഖലയ്ക്കായി ആറു ശതമാനം മാത്രം ബഡ്ജറ്റ് നീക്കിവെപ്പുണ്ടായിരുന്ന കാലത്ത് അധികാരത്തിലെ തന്റെ ഇടം ആരോഗ്യമേഖലയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ 1922 ല്‍ കേരളത്തിലെ ആദ്യത്തെ വനിതാ ലെജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ 1937 ല്‍ ആ സ്ഥാനത്തു നിന്നു മടങ്ങും വരെ നിരന്തരം പരിശ്രമിച്ചു.
ലണ്ടന്‍ ബിരുദവുമായാണ് തിരികെ വന്നതെങ്കിലും ജോലി ലഭിക്കാനും ജോലി നിലനിര്‍ത്താനും ഡോ. മേരിക്ക് വലിയ യുദ്ധം തന്നെ നയിക്കേണ്ടിവന്നിട്ടുണ്ട്. ബ്രിട്ടീഷുകാരോടു മാത്രമല്ല തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും. സ്ഥാനം, ശമ്പളം അങ്ങനെ എല്ലാത്തിനു വേണ്ടിയും അവര്‍ക്ക് പോരാടേണ്ടിവന്നിട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഫെഡറേഷന്‍ ഓഫ് ഒബ്സ്ട്രറ്റിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സ്ഥാപകാംഗങ്ങളിലൊരാള്‍. വൈഡബ്ലിയുസിഎ (Young Women's Christian Asosciation) തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റ്. 50 വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്ന അപൂര്‍വം പേരിലൊരാള്‍.
ക്ഷയരോഗി (Tuberculosis) കള്‍ക്കായി നാഗര്‍കോവിലില്‍ ഒരു സാനറ്റോറിയം സ്ഥാപിച്ചത് ഡോ. മേരിയാണ്. പിന്നീടത് കന്യാകുമാരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജായി മാറ്റി സ്ഥാപിക്കപ്പെട്ടു. തിരുവനന്തപുരത്തെ എക്സ്റേ-റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട്, തൈക്കാട് ആശുപത്രിയുടെ നവീകരണം എന്നിവ മേരിയുടെ നേതൃത്വത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളാണ്. ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണത്തിന് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാമെന്നും അത് സമ്പൂര്‍ണ്ണ വിജയമാക്കാമെന്നും മേരി തെളിയിച്ചത് തൈക്കാട് ആശുപത്രിയുടെ നവീകരണം നല്ലരീതിയില്‍ പൂര്‍ത്തിയാക്കിയാണ്. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ അന്ന് വലിയ തുക സംഭാവനയായി നല്‍കിയിരുന്നു. ഡോ. മേരിയുടെ ഭര്‍ത്താവ് ലേബര്‍ വാര്‍ഡിന്റെ ചെലവ് ഏറ്റെടുത്തു. ഒരുപക്ഷേ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിലെ ആദ്യത്തെ ക്രൗഡ് ഫണ്ടിംഗിനായിരിക്കാം ഡോ. മേരി അന്ന് തുടക്കമിട്ടത്.
ലണ്ടനില്‍ സംഗീതപഠനത്തിനും സമയം കണ്ടെത്തിയിരുന്നു. ലണ്ടന്‍ മ്യൂസിക് പരീക്ഷ വിജയിച്ചാണ് മടങ്ങിയത്.
തിരുവിതാംകൂറിന്റെ അവസാന ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയില്‍ നിന്ന്
വൈദ്യശാസ്ത്രകുശല ബഹുമതി നേടിയിട്ടുണ്ട്. പിന്നീട് 1975 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഡോ. മേരിയുടെ കയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിരുന്ന മരുമകള്‍ ഏലി ലൂക്കോസാണ് ഡോ. മേരിയെക്കുറിച്ചൊരു പുസ്തകം എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. ഡോ. മേരി വിട പറഞ്ഞ് 43 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കല്‍ അത്ര എളുപ്പമായിരുന്നില്ല എന്ന് ഇതു മായി ബന്ധപ്പെട്ട് ജോലി ചെയ്തവര്‍ പറയുന്നു. ഒട്ടേറെ അന്വേഷണങ്ങളും ഗവേഷണങ്ങളും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.
Mary Poonen Lukose was an Indian gynecologist, obstetrician and the first female Surgeon General in India.