Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
രണ്ട് വർഷം മുൻപാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തനിക്ക് സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അത്.
‘' മരുന്ന് കഴിച്ചാൽ വണ്ണം കുറയുമെന്ന് പറഞ്ഞാണ് 1000 രൂപയുടെ മരുന്ന് വാങ്ങിയത്. എന്നാൽ മരുന്ന് ഉപയോഗിച്ചിട്ടും വണ്ണത്തിൽ കുറവൊന്നും വന്നില്ല. ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാൻ സഹായിക്കും എന്നതായിരുന്നു പരസ്യം. കുറച്ച് നാളുകൾ കൊണ്ട് തടി കുറയ്ക്കാൻ സാധിക്കുമെന്നും പരസ്യത്തിൽ ഉണ്ടായിരുന്നു. ഇതൊക്കെ വിശ്വസിച്ചാണ് മരുന്ന് വാങ്ങിക്കഴിച്ചത്. എന്നാൽ മരുന്ന കൊണ്ട് യാതൊരുവിധ പ്രയോജനം ഉണ്ടായില്ല. ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നു'’ എന്നുമാണ് അദ്ധേഹം പറഞ്ഞത്. തുടർന്ന് അദ്ധേഹം ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് പരാതി നൽകി. പരാതിപ്രകാരം അന്വേഷിച്ചപ്പോൾ പരസ്യം നൽകിയ കമ്പനി ഡെൽഹി കേന്ദ്രീകരിച്ചുള്ളതല്ലെന്നും അമേരിക്ക കേന്ദ്രീകരിച്ചുള്ളതുമാണെന്നും മനസിലായത്.
ഇത്തരം മരുന്ന് തട്ടിപ്പുകൾക്ക് ഒരു കുറവും ഇപ്പോഴും സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരും അഭ്യസ്തവിദ്യരായ ആളുകളുമെല്ലാം ഇത്തരം തട്ടിപ്പിന് ഇരയാകുന്നുവെന്ന് മേൽപ്പറഞ്ഞ സംഭവത്തിൽ നിന്ന് നമുക്ക് വ്യക്തമായതാണ്. ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം മരുന്നുകൾ സൗന്ദര്യം വർധിപ്പിക്കാനും തടി കുറയ്ക്കാനും കൂട്ടാനുമൊക്കെയായാണ് വിപണിയിലെത്തുന്നത്. ഇതിൽ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്കാണ് വൻ ഡിമാന്റ്.
വണ്ണം കുറയ്ക്കാനെന്ന പേരിൽ മാരക പാർശ്വഫലങ്ങൾ ശരീരത്തിനുണ്ടാകുന്ന മരുന്നുകളാണ് നമ്മുടെ വിപണിയിൽ എത്തുന്നത്. അമിതവണ്ണം വലിയൊരു സൗന്ദര്യപ്രശ്‌നമായി കാണുന്നവരും യുവാക്കളുമാണ് ഇത്തരം മരുന്നുകൾ കൂടുതലായും ഉപയോഗിക്കുന്നത്. പ്രോട്ടീൻ പൗഡറുകൾ, പാനീയങ്ങൾ, മറ്റ് ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഇത്തരം മരുന്നുകൾ നമുക്കിടയിലേയ്ക്ക് എത്തുന്നത്. നമ്മുടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന നിലവാരമില്ലാത്ത ന്യൂട്രീഷ്യൻ ക്ലബ്ബുകളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ജിംനേഷ്യങ്ങളിലും ഇവയുടെ വിൽപ്പന സജീവമാണ്. ഹെർബൽ ആൻഡ് ഡയട്രി സപ്ലിമെന്റ് ( ഔഷധ പഥ്യാഹാര ചേരുവകൾ) എന്ന ഗണത്തിൽപ്പെടുത്തിയാണ് ഇവ വിൽക്കുന്നത് എന്നത് കൊണ്ടുതന്നെ ഇതിന് ലൈസൻസും ആവശ്യമില്ല.
ഇത്തരം മരുന്നുകളിൽ പലതിനും കേട്ടാൽ ഞെട്ടുന്ന വിലയാണെങ്കിൽപ്പോലും, സൗന്ദര്യവർധനയുടെ ഭാഗമായിക്കണ്ട് ആളുകൾ ഇവ വാങ്ങിക്കൂട്ടുന്നു. ഏകദേശം നാല് ആഴ്ച്ചയോളം വരുന്ന ഉപയോഗത്തിന് 10,000 രൂപയാണ് ചിലവ് എന്ന് ഓർക്കണം. ഇത്രയും വലിയ തുക നൽകി വാങ്ങുന്ന മരുന്നിന്റെ ഗുണത്തേക്കുറിച്ച് ആരും ബോധവാൻമാരല്ല എന്നതാണ് ഏറെ നിരാശാജനകം. മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾരോഗം വന്ന് മരിച്ച യുവതി ഇത്തരം മരുന്നുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വെറും രണ്ട് മാസത്തെ മരുന്നുപയോഗത്തിലൂടെയാണ് യുവതി രോഗബാധിതയായത്. ഇതിൽ നിന്നുതന്നെ ഇത്തരം മരുന്നുകൾ എത്രത്തോളം മാരകമാണെന്ന് മനസിലാക്കാവുന്നതേയുള്ളു.
ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമായ കരൾരോഗത്തിനാണ് വഴിവെക്കുന്നത്. വണ്ണം കുറയ്ക്കാനുള്ള മരുന്നുകളിൽ വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബ്യൂട്രോലാക്ടോൺ, ലെഡ്, ആർസനിക്, ബേരിയം, കാഡ്മിയം, രോഗം വരുത്താൻ ശേഷിയുള്ള അണുക്കൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗ്രീൻ ടീ, കുടമ്പുളി എന്നിവയുടെ സത്തും വിവിധ രൂപത്തിൽ പല കമ്പനികളും വിപണിയിലെത്തിക്കുന്നുണ്ട്. ഇവയുടെ ഉപയോഗവും കരൾരോഗത്തിന് കാരണമാകുന്നതാണ്. കൂടാതെ ഇവയിലെ ലോഹങ്ങളുടെ സാന്നിധ്യം കരളിന് പുറമെ ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയേയും സാരമായി ബാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
ഗുണനിലവാരത്തെക്കുറിച്ചോ, ഉണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചോ യാതൊരു പഠനവും ക്ലിനിക്കൽ പരിശോധനയുമൊന്നും നടത്താതെ വിപണിയിലെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഇത്രയെങ്കിലും അധികൃതർ ചെയ്യേണ്ടിയിരിക്കുന്നു.
Some weight loss products can cause severe damage to liver