Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ആർത്തലച്ച് വരുന്ന വെള്ളത്തിൽ നിന്നും ഓടിയോ ഒഴിഞ്ഞോ മാറാൻ കഴിയാതെ, സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരന്തങ്ങളും നിസ്സഹായതയോടെ നിറകണ്ണുകളുമായി നോക്കിനിൽക്കേണ്ടിവരുന്ന ഒരു വിഭാഗമുണ്ട്, വൃദ്ധജനങ്ങൾ. വെള്ളം നിറഞ്ഞ് ജീവനുമായി ഓടിയവർക്കിടയിൽ നിന്ന് അനങ്ങാനാകാൻ കഴിയാതെ നിന്ന നിരവധി വയോജനങ്ങളെയാണ് വഞ്ചിയിലും അല്ലാതെയുമൊക്കെയായി രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരോടും ഭക്ഷണവും വെള്ളവും നൽകിയവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെങ്കിലും ദുരന്തഘട്ടങ്ങളിൽ ആസന്നമാകുന്ന സാഹചര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് ഇത്തരക്കാർ.
2011ലെ സെസൻസസ് പ്രകാരം കേരളത്തിലെ വൃദ്ധജനങ്ങളുടെ എണ്ണം 42 ലക്ഷത്തിലധികമാണ്. ഈ കണക്കുകൾ വച്ച് നോക്കുമ്പോൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന വയോജനങ്ങളുടെ എണ്ണം കുറയാൻ വഴിയില്ല. ചലനക്ഷമതയാണ് ഇവരുടെ പ്രധാന പ്രശ്‌നം എന്നു വേണമെങ്കിൽ പറയാം. പെട്ടന്നുണ്ടാകുന്ന അറിയിപ്പുകളുടെ ഭാഗമായോ, കുത്തിയൊലിച്ച് വരുന്ന വെള്ളമോ കണ്ട് യുവാക്കളെപ്പോലെ പെട്ടന്ന് ഓടി മാറാൻ ശാരീരികമായ പല വൈഷമ്യങ്ങളുമുള്ള വയോജനങ്ങൾക്ക് സാധിക്കാതെ വരുന്നു. സ്‌നേഹസമ്പന്നരായ നമ്മുടെ സഹോദരങ്ങൾ രക്ഷകരായി എത്തുന്നുണ്ടെങ്കിലും ചലനക്ഷമതയുടെ പ്രശ്‌നം വൃദ്ധജനങ്ങൾക്ക് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് വിലങ്ങുതടിയാകുന്നു എന്നതാണ് യാഥാർത്ഥ്യം.
അടുത്തുള്ളതും അകലെയുള്ളതുമെല്ലാം കാണുവാൻ നല്ല വെളിച്ചം ആവശ്യമുള്ളവരാണ് വൃദ്ധജനങ്ങൾ. നമ്മുടെ നാട്ടിൽ മഴക്കാലമാകുന്നതോടെ വൈദ്യുതി മുടങ്ങുക പതിവാണ്. കടുത്ത വെള്ളപ്പൊക്കത്തിന്റെ ഭാഗമായി പലയിടത്തും ദിവസങ്ങളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ഇതിനോടൊപ്പം തിമിരംപോലുള്ള കാഴ്ച്ചസംബന്ധമായ രോഗങ്ങൾ കൂടിയാകുമ്പോൾ വയോജനങ്ങളുടെ കാഴ്ച്ചയുടെ പരിധികൾ അവസാനിക്കുന്നു. ഇതിനോടൊപ്പം കൂട്ടിവായിക്കാവുന്നതാണ് കേൾവിക്കുറവും. എന്തെങ്കിലും അസ്വാഭിവകമായി സംഭവിക്കുമ്പോൾ ശബ്ദം കേട്ട് അത് എന്തെന്ന് മനസ്സിലാക്കാൻ വൃദ്ധജനങ്ങൾക്ക് സാധിക്കാതെ വരുന്നു. അപകടങ്ങളിൽ നിന്നുമുള്ള രക്ഷതേടലിൽ ചലനക്ഷമതക്കൊപ്പം കാഴ്ച്ചക്കുറവും, കേൾവിക്കുറവും വയോജനങ്ങളെ പിറകോട്ടടിക്കുന്നു.
ദുരന്തങ്ങളിൽ അകപ്പെടുന്നവർക്ക് ഭക്ഷണവും വെള്ളവും കിടക്കാനൊരിടവും നൽകുന്ന ദുരിതാശ്വാസക്യാംപുകളുടെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്നാൽ അത്യാവശ്യത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുമ്പോഴും നിലവിൽ പുലർത്തിയിരുന്ന ജീവിതചര്യങ്ങളെ വയോജനങ്ങൾക്ക് നിർബന്ധപൂർവ്വം ഉപേക്ഷിക്കേണ്ടിവരുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ അസുഖങ്ങളുള്ളവർ ഇത്തരം സാഹചര്യങ്ങളിൽ വല്ലാതെ പ്രയാസമനുഭവി ക്കുന്നു. കാൻസർ പോലുള്ള മാരകരോഗങ്ങളുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഓർക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നോ കുറിപ്പടിയോ എടുക്കാൻ സാധിക്കാതെ വീടുകളിൽ നിന്ന് പ്രാണഭയത്താൽ തപ്പിത്തടഞ്ഞ് രക്ഷപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും വേദനയോടെയല്ലാതെ കാണാൻ സാധിക്കില്ല. ക്യാംപുകളിലെ സന്നദ്ധപ്രവർത്തകരും സംഘാടകരും ഒരുവിധം മരുന്നുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അപര്യാപ്തത തുടരുകയാണ്.
പ്രായാധിക്യം നഷ്ടപ്പെടുത്തിയ ഉറക്കമാണ് വയോജനങ്ങളുടെ മറ്റൊരു പ്രശ്‌നം. പ്രത്യേകിച്ച് ക്യാംപുകളിൽ എത്തുന്നതോടെ ഉറക്കക്കുറവ് പതിവിലും വലിയ പ്രശ്‌നമാകുന്നു. വാർധക്യത്തിലെ ഉറക്കമില്ലായ്മ, ക്രമംതെറ്റിയ ഉറക്കം മുതലായവ വാർദ്ധക്യബാധിതന് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നവയാണ്. പ്രളയബാധിതരെ പാർപ്പിച്ചിരുന്ന റിലീഫ് ക്യാമ്പുകളിൽ ഉറക്കമില്ലാതെയും ഉറക്കത്തകരാറുകൾ കാരണവും വിഷമമനുഭവിക്കുന്ന ഒട്ടേറെപേരെ നമുക്ക് കാണാനാകും.
എല്ലാ ദുരന്തങ്ങളിലും രണ്ട് ചിന്തകളാണ് നമുക്ക് മുന്നിലേക്കെത്തുക, മരണഭയവും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ചിന്തയും. പിന്നീടാണ് സ്വത്തിനേക്കുറിച്ചും ജീവനോപാധികളായ വസ്തുക്കളെക്കുറിച്ചും നാം ചിന്തിക്കുകയുള്ളു. സ്വയം രക്ഷപ്പെടുന്നതിനോടൊപ്പം നമുക്ക് വേണ്ടപ്പെട്ടവരേയും രക്ഷപ്പെടുത്താനുള്ള പ്രയത്‌നവും മരണഭയത്തോട് ചേർത്തുവായിക്കേണ്ടതാണ്. ഇവിടെ എല്ലാം നഷ്ടപ്പെടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന മാനസികസമ്മർദ്ദം, അത് വളരെ വലുതാണ്. കാലങ്ങളോളം മനസിൽ കലങ്ങിമറിഞ്ഞും ഒളിഞ്ഞും തെളിഞ്ഞും അതങ്ങനെ കിടക്കും. വയോജന ങ്ങളെ സംബന്ധിച്ച് ഇത്തരം മാനസികസമ്മർദ്ദങ്ങളെ അതിജീവിക്കുക വളരെ പ്രയാസകരമാണ്. ഇത്തരത്തിലുണ്ടാകുന്ന മാനസികസമ്മർദ്ദം മാനസികാരോഗ്യത്തിനൊപ്പം ശാരീരികമായ പ്രശ്‌നങ്ങൾക്കും വഴിവെക്കുന്നു.
കേരളം പുനർനിർമാമണത്തിലൂടെ കടന്നുപോകുമ്പോൾ മുൻപ് സൂചിപ്പിച്ച ദയനീയ മുഖങ്ങളെ ഏറെ കരുതലോടെ കാക്കുന്ന സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഓരോ പഞ്ചായത്തിലേയും നിരാലംബരായ വൃദ്ധരുടെ ലിസ്റ്റ് പരിശോധിച്ച്, രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലും അവർക്ക് മുൻഗണന നൽകാവുന്നതാണ് വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ ചിന്തകളിൽ ഇനിയും മുന്നേറ്റം അനിവാര്യമാണ്. പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവർക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘർഷങ്ങൾ പരിഗണിച്ച് ഇത്തരം ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക ആരോഗ്യ-കൗൺസലിംഗ് സംഘത്തെ സജ്ജമാക്കണം. ഇതിനായി ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, കൗൺസലർമാർ എന്നിവർക്ക് പുറമെ ഈ രംഗത്തെ പ്രഫഷണലുകൾ, വളണ്ടിയർമാർ എന്നിവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തണം.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ സർക്കാരിന്റേയോ, മറ്റ് സംഘടനകളുടേയോ പോരായ്മകളല്ലെന്നും വയോജനങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ടുള്ള ദുരിതങ്ങളാണെന്നുകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
Photo Couresy: The hindu
The impact of natural disasters on the elderly