Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയ പരത്തുന്ന രോഗം ഇതിനകം ചൈനയിൽ മൂവായിരത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ട്, ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നതായാണ് റിപ്പോർട്ടുകൾ.
കോവിഡ് 19 മഹാമാരി ലോകത്താകമാനം തുടരുന്നതിനിടെ, ചൈനയിലെ ലാൻഷോ സിറ്റിയിലെ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ ആഴ്ച ബ്രൂസെല്ലോസിസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചു. കോവിഡ് 19 പോലെ തന്നെ ഒരു മൃഗജന്യ രോഗമായ ബ്രൂസെല്ലോസിസിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോൾ ലോകം.
ബ്രൂസെല്ലോസിസ് അഥവാ മാൾട്ട പനി അടുത്തിടെ പാലക്കാട് ജില്ലയിലും പടർന്നുപിടിച്ചിരുന്നു. ചികിൽസിച്ചില്ലെങ്കിൽ വളരെ കാലം നീണ്ടുനിൽക്കാവുന്ന വളരെ ഗുരുതരമായ ഒരു രോഗമാണ് ബ്രൂസെല്ലോസിസ്.
എന്താണ് ബ്രൂസെല്ലോസിസ്?
പ്രധാനമായും കന്നുകാലികൾ, പന്നികൾ, ആടുകൾ, ആടുകൾ, നായ്ക്കൾ എന്നിവയെ ബാധിക്കുന്ന ബ്രൂസെല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയ പരത്തുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയോ അല്ലെങ്കിൽ മലിനമായ മൃഗ ഉൽപ്പന്നങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയും, വായുവിലൂടെയോ ഒക്കെ മനുഷ്യർക്ക് രോഗം പിടിപെടാം.
നമ്മുടെ രാജ്യത്ത് മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത അപകടരകരമാം വണ്ണം കൂടുതലാണ്. കൃത്യമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെയും പാസ്ചറൈസ് ചെയ്യാത്ത പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം. ശരീരത്തിലുണ്ടായ മുറിവുകളിലൂടെയും രോഗം നമ്മളിലെത്താൻ സാധ്യതയുണ്ട്.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ, രോഗം ബാധിച്ച ആടുകളിൽ നിന്നുള്ള പാലോ പാലുല്പന്നങ്ങളോ കഴിക്കുന്നത് മൂലമാണ് രോഗം പ്രധാനമായും വരുന്നത്. എന്നാൽ മൃഗങ്ങളുടെ ചാണകം വളമായി ഉപയോഗിച്ച പച്ചക്കറികൾ കഴിക്കുന്നത് മൂലവും രോഗം പകരാം.
ബ്രൂസെല്ലോസിസ് ലക്ഷണങ്ങൾ
പനി, വിയർപ്പ്, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, തലവേദന, പേശി വേദന എന്നിവയാണ് രോഗത്തിൻറെ ലക്ഷണങ്ങൾ. ചില ലക്ഷണങ്ങൾ വളരെക്കാലം നിലനിൽക്കുകയും മറ്റു ചിലത് ഒരിക്കലും വിട്ടുപോവുകയുമില്ല എന്നതാണ് ഈ രോഗബാധയുടെ പ്രത്യേകത.
ആവർത്തിച്ചുള്ള പനി, സന്ധിവാതം, വൃഷണങ്ങളുടെയും വൃഷണസഞ്ചിയുടെയും വീക്കം, ഹൃദയത്തിന്റെ വീക്കം, ന്യൂറോളജിക് ലക്ഷണങ്ങൾ, വിട്ടുമാറാത്ത ക്ഷീണം, വിഷാദം, കരൾ-പ്ലീഹ എന്നിവയുടെ വീക്കം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത് വിരളമാണ്.
രോഗത്തിന്റെ ഉത്ഭവം
വളരെ മുന്നേ തന്നെ ശാസ്ത്രലോകം തിരിച്ചറിഞ്ഞ ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. 2019 ഡിസംബർ 7 ന് ഒരു ചൈനീസ് വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ ചോർച്ചയോടെയാണ് രോഗം പടരാൻ ആരംഭിച്ചത്. ഇതിനകം 3245 പേരെ ബാധിച്ചെന്നാണ് ചൈനീസ് അധികാരികൾ വ്യക്തമാക്കുന്നത്.
വികസ്വര രാജ്യങ്ങളിൽ ഈ രോഗം കൂടുതൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് സമീപകാല തെളിവുകൾ സൂചിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ വഴി ഇത് മറ്റിടങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച കന്നുകാലികളെ ദയാവധത്തിന് ഇരയാക്കുകയല്ലാതെ വേറെ നിവർത്തിയില്ലെങ്കിലും മനുഷ്യരിൽ ഇത് ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിൽസിച്ചു മാറ്റാം. കന്നുകാലികൾക്ക് നൽകാവുന്ന ബ്രൂസെല്ല വാക്സിൻ നിലവിലുണ്ട്, വികസിത രാജ്യങ്ങളിൽ രോഗം പൊതുവെ കണ്ടുവരാത്തതിന്റെ കാരണവും ഈ വാക്സിനേഷനാണ്.
രോഗത്തിന്റെ മരണനിരക്ക് 2 ശതമാനമാണെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റിഫാംപിൻ ഡോക്സിസൈക്ലിൻ, സ്ട്രെപ്റ്റോമൈസിൻ എന്നിങ്ങനെയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് രോഗം ചികില്സിക്കുന്നത്. രോഗനിർണ്ണയമാണ് ബ്രൂസെല്ലോസിസ് ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാവുന്ന രോഗം ചികിത്സയിലൂടെ മാറുന്നതാണ്. അതുകൊണ്ടുതന്നെ വിട്ടുമാറാത്ത പനി, മറ്റു ബ്രൂസെല്ലോസിസ് ലക്ഷണങ്ങൾ എന്നിവയുള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.
Brucellosis Outbreak: Why should we be careful?