Posted By
ദശാബ്ദങ്ങളായി കേരളമാർജിച്ച ചികിത്സാമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് കനത്ത ആഘാതമാണ് പ്രളയമേൽപ്പിച്ചത്. തകർന്നുപോയ ആശുപത്രികൾ, കേടുവന്ന വിലപിടിപ്പുള്ള ഉപകരണങ്ങൾ, നശിച്ചുപോയ മരുന്നുകളും ആശുപത്രി സാമഗ്രികളും എന്നിവയെല്ലാം കോടികളുടെ നഷ്ടമാണ് നമുക്കുണ്ടാക്കിയത്.
സർക്കാരിന്റെ കണക്കുകൾ പരിശോധിച്ചാൽ തന്നെ 168 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും 22-ഓളം കമ്യൂണിറ്റി താലൂക്ക് ആശുപത്രികളും പൂർണമായും തകർക്കപ്പെടുകയും, 50-ഓളം ആശുപത്രികൾക്ക് സാരമായ കേടുപാടും 96 എണ്ണത്തിന് ഭാഗികമായ നാശവും സംഭവിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ നാശനഷ്ടം ഏകദേശം 80 കോടിയും ഉപകരണങ്ങളുടേത് 10 കോടിയും ഫർണിച്ചർ 10 കോടി, മരുന്നുകളുടെ നാശനഷ്ടം 20 കോടി എന്നിങ്ങനെയും സുമാർ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നു. സ്വകാര്യചികിത്സാ മേഖലയിലെ കണക്കുകൾ ഇതിലുമധികമാണ്. സ്വകാര്യ ചികിത്സാ മേഖലയ്ക്ക് ചുരുങ്ങിയത് ഏകദേശം 250 കോടിയോളം നഷ്ടമുണ്ടായതായാണ് കണക്ക്. ഗ്രാമീണമേഖലയിലെ ക്ലിനിക്കുകളും ചെറുകിട ആശുപ്രതികളുമാണ് ഇവയിൽ മഹാഭൂരിഭാഗവുമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലെ വിദൂരമേഖലയിലെ ആരോഗ്യചികിത്സാരംഗത്തെ പ്രധാന നാഴികക്കല്ലുകളാണ്. പ്രാഥമിക ചികിത്സാരംഗത്തു മാത്രമല്ല രോഗ പ്രതിരോധ മേഖലയിലും ഇത്തരം സ്ഥാപനങ്ങൾ മുന്നിൽ തന്നെ. അതുകൊണ്ട് ആരോഗ്യരംഗത്ത് പ്രത്യേകിച്ചും ഗ്രാമീണ ആരോഗ്യ ചികിത്സാരംഗത്ത് വലിയൊരു പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ആരോഗ്യ-ചികിത്സാ മേഖലയിലെ പുനർനിർമാണം
സർക്കാർ-സ്വകാര്യ മേഖലകളിലെ മുഴുവൻ ആശുപത്രികളും പുനർ നിർമിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ഉയർന്നുവന്നേക്കാം. തദ്ദേശീയമായ ഭൂമിശാസ്ത്ര ഘടനയ്ക്കനുസരിച്ചുള്ള ആശുപത്രി കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ വേണം. ഉപയോഗ്യതയുടെ അടിസ്ഥാനത്തിൽ പൊതുസ്വകാര്യ പങ്കാളിത്തം അഥവാ കൈകൊടുക്കൽ കേരളത്തിന്റെ ആരോഗ്യമേഖലയിൽ പരീക്ഷണാർഥം നടപ്പാക്കാവുന്ന ഒരു സാഹചര്യം കൂടിയാണിപ്പോൾ.
സ്വകാര്യ ക്ലിനിക്കുകളിലും ചെറുകിട ആശുപത്രികളിലും സർക്കാർ മരുന്നുകൾ സൗജന്യമായി നൽകുക, ഉപകരണങ്ങൾക്കും വൈദ്യുതിജലനിരക്കുകൾക്കും സബ്സിഡി അനുവദിക്കുക, ആശുപത്രി പുനർനിർമാണത്തിന് പലിശരഹിത വായ്പ നൽകുക എന്നിവ അഭികാമ്യമായ നടപടികളാണ്. അതിനുപകരമായി എല്ലാ ദിവസവും നിശ്ചിതശതമാനം രോഗികൾക്ക് സൗജന്യചികിത്സ (കൺസൾട്ടേഷൻ) സ്വകാര്യ ആശുപത്രികൾക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.
ദുർഘടമേഖലകളിൽ പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിൽ വിഭവശേഷികൾ പങ്കുവയ്ക്കുന്നതിനുള്ള മാർഗങ്ങൾ തേടാവുന്നതാണ്. ഉദാഹരണത്തിന് ചെലവേറിയ രോഗനിർണയ സംവിധാനങ്ങൾ (സി.ടി. സ്കാൻ, എം.ആർ.ഐ., കാത്ത് ലാബ്, ഇമ്യുണോളജി ടെസ്റ്റുകൾ), സങ്കീർണമായ ശസ്ത്രക്രിയകൾ (ബൈപ്പാസ് സർജറി, ന്യൂറോ സർജറികൾ, അവയവദാന ശസ്ത്രക്രിയകൾ തുടങ്ങിയവ) സ്വകാര്യ ആശുപത്രികളിൽ നിശ്ചിതനിരക്കിൽ ചെയ്തുകൊടുക്കുകയും പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സച്ചെലവ് സർക്കാർ വഹിക്കുകയും ചെയ്യുക. ഇങ്ങനെ വരുമ്പോൾ ആധുനിക സാങ്കേതികവിദ്യ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളുടെ ചെലവ് കുറയ്ക്കാൻ കഴിയുകയും ചെയ്യും. രോഗപ്രതിരോധത്തിനുള്ള മരുന്നുകൾ (എലിപ്പനി തടയുന്നതിനുള്ള ഡോക്സിസൈക്ലിൻ, വാക്സിനുകൾ), ജീവിതശൈലീ രോഗ ചികിത്സാ മരുന്നുകൾ, സാംക്രമിക രോഗങ്ങളായ ടി.ബി., ചിക്കൻപോക്സ്, മലമ്പനി എന്നിവയ്ക്കുള്ള മരുന്നുകൾ തുടങ്ങിയവ എല്ലാ ക്ലിനിക്കുകളിലും ചെറുകിട ആശുപത്രികളിലും സൗജന്യമായി നൽകാൻ വേണ്ട രീതിയിൽ സർക്കാരിന് ലഭ്യമാക്കാവുന്നതാണ്. ഇതുമൂലം രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ കഴിയും.
ഈ രംഗത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അവലോകനം ചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനും സംസ്ഥാനതലത്തിൽ ഒരു അടിയന്തരാരോഗ്യ കർമസമിതി (Emergency Health Task Force) രൂപവത്കരിക്കുകയും സമയബന്ധിതമായി നിർദേശങ്ങൾ സമർപ്പിക്കപ്പെടുകയും വേണം. രൂപരേഖ തയ്യാറായാൽ ജില്ലാ പ്രാദേശികതലത്തിൽ ഇവ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കർമ നിരീക്ഷണസമിതികൾ (Implementation and Monitoring Cell) ഉണ്ടാകുകയും വേണം.
പൊതുജനാരോഗ്യരംഗത്തിന് വെല്ലുവിളിയായി പകർച്ചവ്യാധികൾ തലപൊക്കുമ്പോൾ സർക്കാരും പൊതുസമൂഹവും ഒറ്റക്കെട്ടായി, ഒരു മനസ്സോടെ നേരിടേണ്ടതുണ്ട്. എന്നാൽ, കേരളത്തിന്റെ ആരോഗ്യത്തിന്റെ മുഴുവൻ സംരക്ഷകരായി ചില അവതാരങ്ങൾ പല അശാസ്ത്രീയ കാഴ്ചപ്പാടുകളും വെളിപാടുകളുമായി മുന്നോട്ടുവരുന്നുണ്ട്. ഇത്തരം ആളുകളുടെ ജനവിരുദ്ധ ജൽപനങ്ങളിൽ നാം വീണുകൂടാ. ഇവരെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.
ഡോ.വി.ജി പ്രദീപ് കുമാർ
(ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
News source: mathrubhumi.com
Kerala tries to rebuild itself after its worst flood