Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഇന്ത്യയെ വിമർശിച്ച് ഡബ്ല്യുഎച്ച്ഒയും, യുണിസെഫും
ലോകത്തിൽ ജനിക്കുന്ന 78 ദശലക്ഷം കുഞ്ഞുങ്ങൾക്കും ജനിച്ച ആദ്യത്തെ ഒരു മണിക്കൂറിൽ മുലയൂട്ടൽ ലഭിക്കുന്നില്ലെന്ന് യുണിസെഫിന്റെയും , ഡബ്ല്യു എച്ച് ഒയുടെയും റിപ്പോർട്ട് . ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമാണ് ഇത് കൂടുതലും സംഭവിക്കുന്നത്.പ്രസവിച്ച ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ നവജാത ശിശുവിന്റെ ജീവാപായ സാധ്യത 22 ശതമാനം കുറക്കുമെന്നാണ് യൂനിസെഫ് നടത്തിയ പഠനം. മുലയൂട്ടൽ വൈകും തോറും കുഞ്ഞുങ്ങളുടെ ജീവന് അത് ഭീഷണിയാകും. കുഞ്ഞ് ജനിച്ചയുടനെയുള്ള മുലയൂട്ടല്‍ ന്യൂമോണിയ, സെപ്സിസ്, ഹൈപ്പോതെര്‍മിയ, വയറിളക്കം തുടങ്ങിയ രോഗാണുക്കളുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ ജനിക്കുന്ന അഞ്ച് കുട്ടികളിൽ മൂന്ന് പേർക്കും ആദ്യ മണിക്കൂറിൽ മുലപ്പാൽ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് മുലപ്പാൽ ലഭിക്കുന്ന കുട്ടികളുടെ എണ്ണം വെറും 40 ശതമാനം മാത്രം. എന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിൽ ജനിക്കുന്ന 10 കുട്ടികളിൽ 9 പേർക്കും ആദ്യ മണിക്കൂറിൽ മുലപ്പാൽ ലഭിക്കുന്നുണ്ട്. കുഞ്ഞ് ജനിച്ചയുടനെയുള്ള മുലയൂട്ടൽ കിഴക്കൻ രാജ്യങ്ങളിലും ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലും ആണ്. ഇവിടങ്ങളിൽ ജനിക്കുന്ന 65 ശതമാനം കുഞ്ഞുങ്ങൾക്കും ജനിച്ചയുടൻ മുലപ്പാൽ ലഭിക്കുന്നു. ഏറ്റവും കുറവ് കിഴക്കൻ ഏഷ്യൻ , പസഫിക് രാഷ്ട്രങ്ങളിലുമാണ്. ഇത് സംബന്ധിച്ച് തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യക്ക് 56 ആം സ്ഥാനം മാത്രമാണ് ഉള്ളത്.
ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ മണിക്കൂറിൽ തന്നെ മുലപ്പാൽ ലഭ്യമാക്കുന്നതിൽ ഇന്ത്യയുടെ നയങ്ങളെയും ലോക ആരോഗ്യ സംഘടന വിമർശിച്ചിട്ടുണ്ട്. സുതാര്യവും സ്വതന്ത്രവും ആയ സംവിധാനം ഇതിന് ആവശ്യമാണെന്ന് സംഘടന ആവശ്യപ്പെടുന്നു.
പ്രസവിച്ചയുടന്‍ പുറപ്പെടുന്ന കൊളസ്ട്രം(ഇളം മഞ്ഞ നിറത്തിലുള്ള ആദ്യ മുലപ്പാല്‍) കുഞ്ഞിനു ലഭിക്കുന്ന ആദ്യ പ്രതിരോധ വാക്സിനാണ്. കൊളസ്ട്രത്തില്‍ അടങ്ങിയിട്ടുള്ള ഇമ്യൂണോ ഗ്ലോബുലിനുകള്‍ നവജാത ശിശുവിന് മാരകമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ആദ്യത്തെ കുറേ ആഴ്ചകളില്‍ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്നും വയറിളക്കത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിയും. അതേസമയം ഏറെ രോഗപ്രതിരോധ ശേഷിയുള്ള പാൽ പലരും കുഞ്ഞുങ്ങള്‍ക്ക് നല്‍കാറില്ല.ആദ്യ ആറുമാസത്തില്‍ കൃത്യമായി മുലകുടിച്ച കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാത്തവരേക്കാള്‍ പതിനാല് മടങ്ങ് അതിജീവന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശൈശവത്തിലെ പോഷകക്കുറവ് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.കുഞ്ഞ് ജനിച്ച് അര മണിക്കൂറിനും ഒരു മണിക്കൂറിനുമുള്ളില്‍ത്തന്നെ മുലയൂട്ടല്‍ നടത്തിയിരിക്കണം. സിസേറിയനാണെങ്കില്‍ 3-4 മണിക്കൂറിനകം മുലപ്പാല്‍ കൊടുക്കാം
നേരത്തെ പൊതു ഇടങ്ങളിൽ മുലയൂട്ടുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനെതിരെ ഡൽഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ഇതിനുള്ള സൗകര്യമൊരുക്കുമ്പോൾ ഇന്ത്യയിൽ സ്ഥിതി പരിതാപകരമാണെന്ന് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
60 percent newborn not breastfed in the first hour of life in India