Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ലോകാരോഗ്യസംഘടനയുടെ 2018ലെ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന സാംക്രമികരോഗമെന്ന ദുഷ്പേരില്‍ നിന്ന് ക്ഷയരോഗം ഇപ്പോഴും മുക്തമായിട്ടില്ല. ആഗോളതലത്തിൽ ക്ഷയരോഗത്തെ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി രണ്ടായിരാമാണ്ടുമുതൽ 5.4 കോടി ആളുകളെയാണ് ക്ഷയം മൂലമുള്ള മരണത്തില്‍ നിന്ന് രക്ഷിക്കാൻ സാധിച്ചിട്ടുളളത്.
2030ഓടെ ക്ഷയത്തെ ലോകത്തുനിന്നു തുടച്ചുനീക്കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. എന്നാൽ അതിനുവേണ്ട പ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും നടക്കാത്ത സാഹചര്യത്തിൽ രാജ്യങ്ങൾക്കകത്തും പുറത്തും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഒരുമിപ്പിക്കാൻ ലോകാരോഗ്യസംഘടന മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി, ലോകത്താദ്യമായി ക്ഷയരോഗത്തെ സംബന്ധിച്ച ഉന്നത തലയോഗം ഈ വർഷം സെപ്റ്റംബർ 26ന് ന്യൂയോർക്കിൽ ചേരും. ലോകത്തെങ്ങുമുള്ള ക്ഷയരോഗബാധിതര്‍ക്ക് ചികിത്സയെത്തിക്കുക, 2030ഓടെ ക്ഷയരോഗത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ അമ്പതോളം രാഷ്ട്രത്തലവൻമാരാണ് അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംബന്ധിക്കുക.
മുന്‍വര്‍ഷങ്ങളില്‍ ക്ഷയരോഗം മൂലമുള്ള മരണങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും 2017ലെ കണക്കുകൾ പ്രകാരം പുതുതായി ഒരുകോടി ആളുകൾക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 16 ലക്ഷം ആളുകൾ രോഗം ബാധിച്ച് മരിച്ചു. അതിൽ മൂന്നു ലക്ഷംപേര്‍ എച്ച്.ഐ.വി ബാധിതരായിരുന്നു. ഓരോവർഷവും പുതുതായി രോഗം ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ രണ്ടു ശതമാനം കുറവുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
രോഗം നിര്‍ണയിക്കപ്പെടാതെ പോകുന്നതും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നതും ഇപ്പോഴും പ്രധാന വെല്ലുവിളികളാണ്. കഴിഞ്ഞവർഷം ക്ഷയം ബധിച്ച ഒരു കോടി ആളുകളിൽ 64 ലക്ഷം മാത്രമാണ് ദേശീയ റിപ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. ബാക്കി 36 ലക്ഷം രോഗം നിര്‍ണയിക്കപ്പെടാതെ പോയവരോ, കണ്ടുപിടിച്ചിട്ടും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയവരോ ആണ്. ഇതില്‍ 80 ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണ്. അതില്‍ ഇന്ത്യ, ഇൻഡോനേഷ്യ, നൈജീരിയ മുതലായ രാജ്യങ്ങളാണ് മുന്നിലുള്ളത്.
2017ൽ രോഗമുണ്ടെന്നു കണ്ടെത്തിയ പത്തുലക്ഷത്തോളം കുട്ടികളില്‍ പകുതിപ്പേരുടേത് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുതിർന്നവരെ അപേക്ഷിച്ച് കണ്ടുപിടിക്കപ്പെടുന്ന ടി.ബി കേസുകളുടെ എണ്ണത്തിൽ വളരെ കുറവാണിത്. ചികിത്സ ലഭിക്കുന്ന ആളുകൾ ഇപ്പോഴും 64 ശതമാനം മാത്രമാണ്. 2030 ഓടെ ക്ഷയത്തെ തുടച്ചുമാറ്റണമെങ്കിൽ 2025 ലെങ്കിലും ഇത് 90 ശതമാനം ആകേണ്ടതുണ്ട്
ക്ഷയരോഗനിര്‍ണയം, നിലവാരമുള്ള ചികിത്സ എന്നിവ 2018 മുതൽ 2022 വരെയുള്ള കാലയളവിൽ, നാലു കോടി ജനങ്ങളിലേക്ക് എത്തിക്കാൻ ഡബ്ല്യു.എച്ച്.ഒയും മറ്റു സംഘടനകളും ചേർന്ന് 2018 ൽ ഒരു പുതിയ സംരംഭം ആസൂത്രണം ചെയ്യുന്നുണ്ട്. മൂന്നു കോടി ജനങ്ങൾക്കെങ്കിലും ആ കാലയളവിൽ ടി.ബിയെ ചെറുക്കാനുള്ള ചികിത്സ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
എച്ച്.ഐ.വി ബാധിതരും, ടി.ബി. ബാധിച്ചവരോടൊപ്പം താമസിക്കുന്ന അഞ്ച് വയസിൽ താഴെയുള്ള കുട്ടികളും ക്ഷയരോഗ പ്രതിരോധമാർഗ്ഗങ്ങൾ നിർബന്ധമായും സ്വീകരിച്ചിരിക്കേണ്ടതാണ് എന്നാണ് യു.എൻ. പറയുന്നത്. ആരോഗ്യമേഖലയോട്, രോഗത്തിന് കാരണമായ അവസ്ഥകളെ കണ്ടെത്തുന്നതിനോടൊപ്പം പ്രതിരോധിക്കാനും യുഎൻ ആവശ്യപ്പെടുന്നു. കൂടാതെ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും ഊർജ്ജം പകരാനും രാഷ്ടതലവന്മാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
2030ഓടെ ക്ഷയത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ വേണ്ട അടിയന്തിര തീരുമാനങ്ങൾ ഈ യോഗത്തില്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
Tuberculosis kills five thousand people every day