Posted By
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലംകൊണ്ട് ഇന്ത്യയില്‍ പല രോഗങ്ങളുടെ കാര്യത്തിലും രേഖപ്പെടുത്തിയിട്ടുള്ളത് പകുതിയിലേറെ വര്‍ധനവ്. 1990 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഹൃദ്രോഗവും സ്ട്രോക്കുകളും 50% വർദ്ധിച്ചപ്പോള്‍ പ്രമേഹ രോഗികളുടെ എണ്ണം 2.6 കോടിയില്‍ നിന്ന് 6.5 കോടിയായി കുതിച്ചുയർന്നു. ഇതേ കാലയളവിൽ, ശ്വാസകോശ രോഗികളുടെ എണ്ണം 2.8 കോടിയില്‍ നിന്ന് നിന്ന് 5.5 കോടിയായാണ് കൂടിയത്. 'ഇന്ത്യാ സ്റ്റേറ്റ് ലെവൽ ഡിസീസ് ബർഡൻ ഇനിഷ്യേറ്റീ’വിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാന്‍സര്‍ മരണകാരണമാകുന്നതിന്റെ അനുപാതം 1990നെ അപേക്ഷിച്ച് 2016ല്‍ ഇരട്ടിയായി. ക്യാൻസർ രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. തൊട്ടു പിന്നില്‍ ആസാമും. ഓരോ സംസ്ഥാനങ്ങളിലുമുള്ള വിവിധയിനം ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ഓരോ സ്ഥലങ്ങളിലും ഉണ്ടാകുന്ന വ്യത്യസ്ത ക്യാന്‍സറുകളുടെ കാരണങ്ങളെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കി മാത്രമേ നിയന്ത്രണവും പ്രതിരോധവും സാധ്യമാകുകയുള്ളു.
ഏറ്റവുമധികം ഹൃദ്രോഗ ബാധിതരുള്ളത് പഞ്ചാബിലാണ്. രണ്ടാം സ്ഥാനത്ത് തമിഴ്നാട്. പ്രമേഹത്തിന്റെ കാര്യത്തിൽ ഇത് നേരേ തിരിച്ചാണ്; തമിഴ്നാട് ഒന്നാമതും പഞ്ചാബ് രണ്ടാമതും. ഏറ്റവുമധികം പക്ഷാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പശ്ചിമബംഗാളിലാണ്, രണ്ടാം സ്ഥാനത്ത് ഒഡിഷ. എല്ലാ സംസ്ഥാനങ്ങളിലും പ്രമേഹ ബാധിതരുടെ എണ്ണം ഇരട്ടിയായതിന്റെ ഏറ്റവും വലിയകാരണങ്ങളിലൊന്ന് അമിതാശരീരഭാരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളും, പകർച്ചവ്യാധികളും പൊതുവേ കൂടുതലായ അവികസിത സംസ്ഥാനങ്ങളിലാണ് പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങളും കൂടുതലായി കാണപ്പെടുന്നത്.
15നും 39നും ഇടയിൽ പ്രായമുള്ളവരിലെ മരണത്തിന്റെ പ്രധാന കാരണം ആത്മഹത്യയാണ്. ചെറുപ്പക്കാരിലെ ആത്മഹത്യയുടെ നിരക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ വർധിച്ചിട്ടുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നൂറിലേറെ സ്ഥാപനങ്ങളുടേയും ഒട്ടേറെ വിദഗ്ദ്ധരുടേയും സഹകരണത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (പിഎച്ച്ഐഐ), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷൻ (ഐഎച്ച്എംഇ) എന്നിവ സംയുക്തമായാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മെഡിക്കൽ ജേണലായ ദി ലാൻസെറ്റിലെ പരാമര്‍ശങ്ങള്‍ക്കൊപ്പം 'ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്', 'ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത്', 'ദി ലാൻസെറ്റ് ഓങ്കോളജി' എന്നീ പ്രസിദ്ധീകരണങ്ങളിലായി അഞ്ച് ഗവേഷണ പ്രബന്ധങ്ങളായാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
The highest number of cancer cases in India is detected from Kerala