Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ എല്ലാ മേഖലകളിലും തന്നെ കേരളമാണ് ബഹുദൂരം മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ചേര്‍ന്നു പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്വേഷൻ എന്നിവ ചേർന്നാണ് 2016ലെ കണക്കുകളെ അടിസ്ഥാനമാക്കി 'ഇന്ത്യാ സ്റ്റേറ്റ് ലെവൽ ഡിസീസ് ബർഡൻ ഇനിഷ്യേറ്റീവ്’ എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ തുടങ്ങുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഇന്ത്യയിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 73.8 വയസ്സും, സ്ത്രീകളുടേത് 78.7 വയസ്സുമാണ്. പുരുഷന്മാരുടെ ആയുർദൈർഘ്യം ഏറ്റവും കുറവ് ആസാമിലാണ്- 63.6 വയസ്സ്. സ്ത്രീകളുടേത് ഉത്തർപ്രദേശിലും- 66.8 വയസ്സ്. ഇന്ത്യയിലെ ആയുർദൈർഘ്യം പുരുഷന്മാരുടേത് 66.9 വയസ്സും സ്ത്രീകളുടേത് 70.3 വയസ്സുമാണ്. ദേശീയശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് കേരളം.
സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിലും കേരളംതന്നെയാണ് ഇന്ത്യയിൽ ഏറ്റവും മുന്നിൽ. ഇവയുടെ പകർച്ച അനുപാതം കേരളത്തിൽ 0.16 ശതമാനം മാത്രമാണ്. ഗോവയാണ് രണ്ടാം സ്ഥാനത്ത് - 0.21. ബീഹാറാണ് (൦.74) ഏറ്റവുമധികം സാംക്രമിക രോഗങ്ങളുള്ള സംസ്ഥാനം. രോഗം, അംഗവൈകല്യം, അകാല മരണം എന്നിവ മൂലം ഒരു വ്യക്തിക്ക് ശരാശരി ആയുർ ദൈർഘ്യത്തിൽ സംഭവിക്കുന്ന ആകെ നഷ്ടത്തിന്റെ നിരക്കിലും (Disability Adjusted life year- DALY) കേരളമാണ് എല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും മെച്ചപ്പെട്ടിരിക്കുന്നത്. കേരളത്തിൽ 1.00 ആണിത്. അതേസമയം ഏറ്റവും കൂടുതലുള്ള ആസാമിൽ ഇത് 1.81 ആണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ് ഏറ്റവും കുറവ്. ദേശീയ ശരാശരി 3.92 ശതമാനം ആണെങ്കിൽ കേരളത്തിലത് 1.28 ശതമാനം മാത്രമാണ്. 5.22 ശതമാനമുള്ള ആസ്സാമും 4.87 ശതമാനമുള്ള ഉത്തർപ്രദേശുമാണ് ശിശുമരണനിരക്കില്‍ ഏറെ മുന്നിലുള്ളത്. കേരളത്തിലേതിന്റെ നാലിരട്ടിയാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ശിശു മരണനിരക്കുകളെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
ആകെ സംഭവിക്കുന്ന മരണങ്ങളുടെ 2.7 ശതമാനം മാത്രമാണ് കേരളത്തിൽ 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടേത്. അതിൽ 36.2 ശതമാനവും ജന്മനാ ഉണ്ടാകുന്ന പ്രശ്‌നങ്ങളാൽ സംഭവിക്കുന്ന മരണങ്ങളാണ്. 15 മുതൽ 39 വരെ പ്രായമുള്ളവരുടെ മരണം ആകെ മരണത്തിന്റെ 6.5 ശതമാനമാണ്. ഇതിൽ ഏറ്റവും കൂടുതൽ ആത്മഹത്യയോ അക്രമമോ മൂലം മരിക്കുന്നവരാണ്- 24.4 ശതമാനം. 14.8 ശതമാനം പേർ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നു. 40 മുതൽ 69 വരെ പ്രായമുള്ളവരുടെ മരണനിരക്ക് ആകെ മരണത്തിന്റെ 38.4 ശതമാനമാണ്. ഇതിന്റെ 37.8 ശതമാനം മരണവും സംഭവിക്കുന്നത് ഹൃദയസംബന്ധമായ അസുഖം നിമിത്തമാണ്. 21.5 ശതമാനം പേർ ക്യാൻസർ ബാധിച്ചും മരിക്കുന്നുണ്ട്. ആകെ മരണത്തിന്റെ 52.4 ശതമാനവും എഴുപതിനുമേൽ പ്രായമുള്ളവരാണ്. ഇവരിൽ 45.7 ശതമാനം പേരും മരിക്കുന്നത് ഹൃദയസംബന്ധമായ രോഗം മൂലമാണ്.
ഇന്ത്യയുടെ സമാനമായ സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളുള്ള ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് ഓരോ നിരക്കുകളുടേയും ഇന്ത്യയിലെ ആഗോളനിലവാരം റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ശിശു മരണത്തിന്റെ കാര്യത്തിൽ ഇന്ത്യ ശ്രീലങ്കയിലെ നിരക്കിന്റെ അഞ്ചിരട്ടി മുന്നിലാണ്. ക്ഷയരോഗത്തിലാകട്ടെ ഇന്ത്യയിൽ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തി.യ കേരളത്തിൽ പോലും അത് ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ നിരക്കിന്റെ ഇരട്ടിയാണ്. ഇന്ത്യയിലാകട്ടെ പത്തിരട്ടിയും.
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും ആരോഗ്യ പരിരക്ഷയിൽ കൈക്കൊള്ളുന്ന നയസമീപനങ്ങളാണ് ഈ സൂചികയിൽ നിന്ന് വ്യക്തമാകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യപരിരക്ഷയിൽ എത്രമാത്രം മുന്നിലാണെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നൂറിലേറെ സ്ഥാപനങ്ങളുടേയും ഒട്ടേറെ വിദഗ്ദ്ധരുടേയും സഹകരണത്തോടെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ്’, 'ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്', 'ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത്', 'ദി ലാൻസെറ്റ് ഓങ്കോളജി' എന്നീ പ്രസിദ്ധീകരണങ്ങളിലായി അഞ്ച് ഗവേഷണ പ്രബന്ധങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"According to a study published by the Central Government, Kerala is far ahead in healthcare sector"