Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
പ്രസവത്തെത്തുടര്‍ന്ന് സംഭവിക്കുന്ന സങ്കീര്‍ണതകളും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതും അമ്മയുടെ മരണവും കേരളത്തില്‍ പലപ്പോഴും ആശുപത്രികളെ യുദ്ധക്കളങ്ങളാക്കാറുണ്ട്. ശരിയായ ചികില്‍സ ലഭിക്കാത്തതുകൊണ്ടോ പ്രസവത്തിനു മേല്‍നോട്ടം വഹിച്ച ഡോക്ടറുടെ ശ്രദ്ധക്കുറവുകൊണ്ടോ സംഭവിച്ചതാണ് ഇതൊക്കെയെന്ന തരത്തിലാണ് പലപ്പോഴും ഇത് ബന്ധുക്കളും മാധ്യമങ്ങളും പുറംലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ആശുപത്രികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കു നേരേയുള്ള കയ്യേറ്റങ്ങള്‍ക്കും ഇത്തരം സംഭവങ്ങള്‍ പലപ്പോഴും കാരണമാകാറുണ്ട്. ഗര്‍ഭ നിര്‍ണയം മുതല്‍ പ്രസവസമയം വരെ ചികില്‍സിച്ച ഡോക്ടര്‍, ഒരു പ്രശ്നമുണ്ടെങ്കില്‍ എന്തുകൊണ്ട് അത് നേരത്തേ ബന്ധുക്കളോട് പറഞ്ഞില്ല എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
രോഗിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ ഇതു ശരിയാണെന്നു തോന്നാം. ആദ്യപ്രസവമാണെങ്കില്‍ രണ്ടാമതൊരു പ്രസവത്തിന് അവസരമില്ലാത്തവിധം ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഡോക്ടറെ ക്രൂരകൃത്യം ചെയ്ത കുറ്റവാളിയെപ്പോലെയാണ് പലരും കാണുന്നത്. കൃത്യമായ നിരീക്ഷണങ്ങളും പരിശോധനകളും സ്കാനിംഗും ഒക്കെ നടത്തിയിട്ട് ഒരു പ്രശ്നമുണ്ടെങ്കില്‍ അതെന്തുകൊണ്ടായിരിക്കാം ഡോക്ടര്‍ക്ക് നേരത്തേ കണ്ടെത്താനാകാതെ പോയതെന്ന സംശയം ആരിലുമുണ്ടാകാം. പക്ഷേ, പരിശോധനകളില്‍ കണ്ടെത്തുന്ന പ്രശ്നങ്ങള്‍ ഒരു ഡോക്ടറും മറച്ചുവയ്ക്കാറില്ലെന്നതാണ് വാസ്തവം. ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവിനോടോ ബന്ധുക്കളോടോ ഓരോ കാര്യങ്ങളും അവര്‍ യഥാസമയം വ്യക്തമാക്കിയിരിക്കും.
പിന്നെ എന്തുകൊണ്ടാണ് പ്രസവത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്?
പ്രസവം സിസേറിയനാണെങ്കില്‍ ഡോക്ടര്‍ക്ക് ജോലി ഏറെയാണ്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തശേഷം ഗര്‍ഭപാത്രം ചുരുങ്ങേണ്ടതുണ്ട്. മറുപിള്ള (placenta) വേര്‍പെടുകയും രക്തസ്രാവം നില്‍ക്കുകയും വേണം. അതിനുശേഷം ഗര്‍ഭപാത്രം തുന്നിക്കെട്ടണം. അടിവയറിലെ ശസ്ത്രക്രിയാ മുറിവ് അടയ്ക്കണം. പക്ഷേ, ഇവിടെ ചിലപ്പോള്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ നടന്നില്ലെന്നു വരും. ഒരു വലിയ ചക്കയുടെ അത്രയും വലിപ്പമുള്ള ഗര്‍ഭപാത്രം ഒരു ക്രിക്കറ്റ് ബോളോളം ചുരുങ്ങി കട്ടിയാകണം. ഇത് നടന്നില്ലെങ്കിൽ രക്തസ്രാവം നിൽക്കില്ല. ‘അറ്റോണിക് പോസ്റ്റ്പാർട്ടം ബ്ലീഡിങ്’ എന്നാണ് ഇതിനു പറയുന്നത്. മറുപിള്ള ഗര്‍ഭപാത്രത്തില്‍ നിന്നു വിട്ടു വന്നില്ലെങ്കിലോ, വിട്ട് പോരാത്തവ ശക്തമായി വലിച്ചെടുത്താലോ രക്തസ്രാവം നില്‍ക്കാതെവരും. നിന്നാല്‍തന്നെ കുറച്ച് അകത്തെങ്ങാനും ഇരുന്നുപോയാൽ പിന്നീട് രക്തസ്രാവം തുടങ്ങും. ഇവിടെയും തീരുന്നില്ല. ഗര്‍ഭപാത്രം കൃത്യമായി ചുരുങ്ങിയാലും മറുപിള്ള കൃത്യമായി വേര്‍പെട്ടാലും പ്രസവസമയത്ത് പെട്ടെന്ന് വരാവുന്ന രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണവും (DIC) രക്തസ്രാവം നിൽക്കാതെ വരാം.
500 മില്ലി വരെ രക്തസ്രാവം സാധാരണമാണ്. അതിൽ കൂടുതൽ വന്നാൽ അമ്മയ്ക്ക് രക്തംകൊടുക്കേണ്ടിവരും. സാധാരണയായി രക്തവും ഫ്ലൂയിഡും മരുന്നുകളും ഒക്കെ കൊടുക്കുമ്പോൾ മിക്ക കേസുകളും ശരിയായേക്കാം. പക്ഷേ, രക്തസ്രാവം തുടര്‍ന്നാല്‍ അമ്മയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന് മരണം സംഭവിച്ചേക്കാം. അതുണ്ടാകാതിരിക്കാന്‍ ഡോക്ടര്‍ക്ക് ചെയ്യാനാകുന്ന ഏക മാര്‍ഗം ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നതുമാത്രമാണ്. Emergency Life Saving Hysterectomy എന്നാണ് ഇതിനു പറയുന്നത്. കാത്തുനില്‍ക്കാന്‍ സമയമില്ല, മിനിട്ടുകള്‍ക്കുള്ളില്‍ ഡോക്ടര്‍ക്ക് തീരുമാനമെടുക്കേണ്ടിവരുമെന്നിടത്താണ് ഈ പ്രശ്നത്തിന്റെ ഗൗരവം.
പ്രസവത്തോടനുബന്ധിച്ചുള്ള ഈ മൂന്ന് പ്രധാന പ്രശ്നങ്ങളും ഒരു രീതിയിലും ഒരു ഡോക്ടർക്കും മുൻകൂട്ടി കണ്ടുപിടിച്ച് പറയാൻ കഴിയില്ല. തലേ ദിവസം നടത്തുന്ന സ്കാനിംഗിലോ രക്തപരിശോധനയിലോ ഒന്നും വ്യക്തമാകുന്ന പ്രശ്നമല്ല ഇത്. അമ്മയുടെ ജീവന്‍ രക്ഷിക്കാനായാണ് പലപ്പോഴും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നത്. അല്ലാതെ അത് ഡോക്ടറുടെ കൈപ്പിഴവുമൂലമോ മറ്റെന്തെങ്കിലും നേട്ടത്തിനോ വേണ്ടിയല്ലെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നാല്‍ കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലും രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടര്‍മാരോട് ആര്‍ക്കും വിരോധമുണ്ടാകില്ലെന്നതാണ് വാസ്തവം
കടപ്പാട് :ഡോക്ടർ ജോഗേഷ് സോമനാഥൻ എസ്
Pregnancy complications and Removal of the Uterus