Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാറാണ് ഡിസ്‌ലെക്സിയ. വാക്കുകളിലെ അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിലും വാക്കുകള്‍ ഉച്ചരിക്കുന്നതിലും അര്‍ഥം മനസിലാക്കിയെടുക്കുന്നതിലും വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നതിലും മനസിലാക്കിയ കാര്യങ്ങള്‍ എഴുതി പിടിപ്പിക്കുന്നതിലും സംഖ്യകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം ഈ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ടുതന്നെ വായനയും എഴുത്തും ഇവര്‍ക്ക് വളരെ ശ്രമകരമായി തോന്നുകയും സ്കൂളിലെ പ്രകടനം മോശമാവുകയും ചെയ്യും.
സംസാരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഉച്ചാരണം തെറ്റിയും സ്ഥാനം മാറിയും ഉപയോഗിക്കുക, അക്ഷരങ്ങള്‍ പഠിക്കാനും അവയുടെ ഉച്ചാരണം എങ്ങനെ എന്ന് മനസിലാക്കാനും പറ്റാതെ വരിക, അതുകൊണ്ട് തന്നെ വായന വളരെ പതിയെ ആകുകയും വായിക്കുമ്പോള്‍ പിശകുകള്‍ വരികയും ചെയ്യുക, സംസാരിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ ക്രമമായി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുക, അക്ഷരപ്പിശകുകള്‍ സ്ഥിരമായുണ്ടാകുക, കണക്കിലെ ക്രിയകളില്‍ പിശകുണ്ടാകുക തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ഇതൊക്കെ പക്ഷേ, കുട്ടികളുടെ പഠനവൈകല്യമായോ ഉഴപ്പായോ മോശം പ്രകടനമായോ ഒക്കെ ചിത്രീകരിക്കപ്പെടുമ്പോഴാണ് പ്രശ്നം. കുട്ടികള്‍ ബുദ്ധിവികാസം കുറവുള്ളവരായിവരെ ചിത്രീകരിക്കപ്പെട്ടേക്കാം. കൂടെക്കൂടെ തെറ്റുകള്‍ വരുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചിലപ്പോള്‍ കുട്ടികളെ ശിക്ഷിച്ചെന്നും വരാം.
പഠനത്തെ ബാധിക്കാൻ സാധ്യതയുള്ള കാഴ്ചക്കുറവ്, കേൾവിക്കുറവ് ഒന്നും ഇവരിൽ ഉണ്ടാകില്ല. ഇങ്ങനെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി വൃത്തിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോൾ ആണ് ഡിസ്‌ലെക്സിയ ശ്രദ്ധയിൽപ്പെടുക. പക്ഷെ സ്കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്.
ഡിസ്‌ലെക്സിയ ഉള്ളവര്‍ക്ക് ബുദ്ധിവളര്‍ച്ച കുറവാണെന്നത് തെറ്റായ ധാരണയാണ്. സാധാരണമോ അതില്‍ കൂടുതലോ ബുദ്ധിവളര്‍ച്ച ഇവര്‍ക്കുണ്ട്. ലോകത്ത് ആകമാനം അഞ്ചു മുതല്‍ പത്തുവരെ ശതമാനം ആളുകളില്‍ ഈ അവസ്ഥ കാണാം. നേരത്തെ കണ്ടെത്തുകയും കൃത്യമായി പരിഹാര മാര്‍ങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ വളരെ സാധാരണമായ ജീവിതം ഇവര്‍ക്ക് സാധ്യമാണ്. നേരത്തെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അത് പഠനത്തെയും മറ്റും സാരമായി ബാധിക്കുകയും ചെയ്യും.
വായിക്കുന്നതിനും എഴുതുന്നതിനുമുള്ള കഴിവുകുറവ് മുന്നോട്ടുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്തും. കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം നഷ്ടമാകാനും പഠനം വളരെ കഠിനമായ ഒരു പ്രക്രിയ ആവാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും കളിയാക്കലുകള്‍ക്കും ഇരയാകും. ഇത് അവരുടെ ആത്മവിശ്വാസം കുറയാനും അപകര്‍ഷബോധത്തിലേക്ക് നയിക്കപ്പെടാനും ഇടയാകും. നേരത്തെ ഈ അവസ്ഥ കണ്ടെത്തി പരിഹരിക്കാത്തത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടും. ഇതൊക്കെ കുട്ടികളെ സ്കൂളില്‍ പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകാറുണ്ട്.
ആറു മുതല്‍ എട്ടു വയസ്സുവരെയുള്ള സമയത്താണ് കുട്ടികളില്‍ ഡിസ്‌ലെക്സിയയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ഇത്തരമൊരവസ്ഥ സംശയിച്ചു തുടങ്ങിയാല്‍ അപ്പോള്‍തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത്. വിശദമായ പരിശോധന നടത്തി ബുദ്ധിവികാസക്കുറവ്, ഓട്ടിസം, തലച്ചോറിന്റെ മറ്റ് രോഗാവസ്ഥകള്‍, ADHD തുടങ്ങിയവ ഇല്ല എന്ന് ഉറപ്പാക്കണം. മരുന്ന് കൊടുത്തു മാറ്റാവുന്ന രോഗാവസ്ഥ അല്ല ഡിസ്‌ലെക്സിയ. അതുകൊണ്ടുതന്നെ മറ്റു മാര്‍ഗങ്ങളിലൂടെ, ഓരോ കുട്ടിയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരുടെ പഠനവും മറ്റും പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനായി നിരവധി രീതികള്‍ ഉപയോഗിക്കാറുണ്ട്.
ഏറ്റവും പ്രധാനം ഡിസ്‌ലെക്സിയ എത്രയും നേരത്തെ കണ്ടെത്തുക എന്നതാണ്. ഓരോ കുട്ടിയുടെയും ആവശ്യം വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കണം. പഠിപ്പിക്കുന്നതില്‍തന്നെ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ഇതിന്റെ കൂടെ വരാന്‍ സാധ്യതയുള്ള ADHD, വിഷാദം , ഉത്കണ്ഠ തുടങ്ങിയവ കണ്ടെത്തി ചികിത്സ നല്‍കണം.
ഡിസ്‌ലെക്സിയ ഉള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക സ്കൂളുകള്‍ ഇന്ന് നിലവിലുണ്ട്. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധ, കൊച്ചി പാലാരിവട്ടത്തെ വിഗ്യാന്‍ വാലി, തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. തിരുവനന്തപുരത്തെ സ്കൂള്‍ നടത്തുന്ന സന്ധ്യ പ്രജിന്‍ തന്റെ ഡിസ്‌ലെക്സിയ ബാധിതനായ മകനു വേണ്ടി തുടങ്ങിയ സ്ഥാപനമാണത്. ഇപ്പോഴവിടെ ഡിസ്‌ലെക്സിയ ബാധിച്ച എണ്‍പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റിന്റെ വണ്‍നോട്ട് പോലുള്ള ടൂളുകളും ഡിസ്‌ലെക്സിയ ബാധിച്ച കുട്ടികളുടെ വികാസത്തിന് ഉപയോഗിക്കുന്നുണ്ട്. വണ്‍നോട്ട് ഇത്തരം കുട്ടികളില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമാണെന്ന് ബ്രിട്ടീഷ് ഡിസ്‌ലെക്സിയ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ലേണിംഗ് ആലി ആണ് ഡിസ്‌ലെക്സിയ ബാധിച്ച കുട്ടികള്‍ക്കുള്ള മറ്റൊരു ടൂള്‍. ഓഡിയോ ബുക്കുകളാണ് ഇതിന്റെ പ്രത്യേകത. ഡിസ്‌ലെക്സിയ ബാധിതര്‍ക്കായി ഗെയിമിന്റെ രീതിയില്‍ രൂപപ്പെടുത്തിയിട്ടുള്ള മറ്റൊരു ആപ്പാണ് ഡിസ്‌ലെക്സിയ ക്വസ്റ്റ്.
അക്ഷരങ്ങളേയും വാക്കുകളേയും മറ്റും തിരിച്ചറിയുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള കാരണം. ജനിതകമായ പ്രത്യേകതകളുള്ളതിനാല്‍തന്നെ അടുത്ത ബന്ധത്തില്‍ ഉള്ളവരിലും ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള ജനനം, ജനന സമയത്തെ ചില സങ്കീര്‍ണ്ണതകള്‍, തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹത്തിന് നേരിട്ട തടസ്സം, ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ഉണ്ടാകുന്ന ചില അണുബാധകള്‍ തുടങ്ങിയവയും ഈ രോഗത്തിന് വഴിതെളിക്കാറുണ്ട്.
ഇതൊരു മാനസിക രോഗമേയല്ല. കാഴ്ചക്കുറവുകൊണ്ടുണ്ടാകുന്ന പ്രശ്നമാണെന്നതും തെറ്റായ ധാരണയാണ്. കൃത്യമായ പരിശീലനം താഴ്ന്ന ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു നല്‍കിയാല്‍ രോഗം നേരത്തേ കണ്ടെത്താനും പരിഹാരം തേടാനുമാകും. അത്തരത്തിലുള്ള പരിശീലനങ്ങള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
Dyslexia affects the brain's ability to process graphic symbols, such as letters and numbers