Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ചികിൽസയിലിരിക്കെ രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധിച്ചവരെപ്പറ്റിയുള്ള വാർത്തകൾക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. രക്തദാനത്തിലൂടെ എച്ച്‌ഐവി പകരുന്നതിന് ആധുനിക വൈദ്യശാസ്ത്രം കേൾക്കുന്ന പഴികൾക്കും കുറവൊന്നുമില്ല. രക്തം സ്വീകരിക്കും മുൻപും നൽകും മുൻപും വേണ്ടത്ര പരിശോധനകൾ നടത്തിയാൽ ഈ പ്രശ്‌നം ഒഴിവാകില്ലേ എന്നാണ് പലരുടേയും ചോദ്യം. യഥാർഥത്തിൽ വൈദ്യശാസ്ത്രമല്ല, മറിച്ച് എച്ച്‌ഐവി വിൻഡോ പീര്യഡ് എന്ന സംഗതിയാണ് ഇവിടെ വില്ലനായി മാറുന്നത്.
ഹ്യൂമൻ ഇമ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്‌ഐവി മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ അതിന് വളർച്ചയെത്തി പ്രവർത്തനം തുടങ്ങാൻ അഞ്ച്- ആറ് ആഴ്ചകളെങ്കിലും വേണം. ഈ കാലയളവാണ് വിൻഡോ പീര്യഡ് എന്ന് അറിയപ്പെടുന്നത്. എച്ച്‌ഐവി വിൻഡോ പീര്യഡിലാണെങ്കിൽ സാധാരണ പരിശോധനകളിലൂടെ രക്തത്തിൽ അവയുടെ സാന്നിധ്യം അറിയാനാകില്ല. ഈ സമയത്ത് ദാതാവിൽ നിന്ന് രക്തം സ്വീകരിച്ച് സ്വീകർത്താവിലേക്കു നൽകുമ്പോൾ വൈറസുകൾ സ്വീകർത്താവിന്റെ ശരീരത്തിലും പ്രവേശിച്ച് പിന്നീട് അവരേയും എച്ച്‌ഐവി ബാധിതരാക്കുകയാണ് ചെയ്യുന്നത്.
ഒരാൾ രക്തം ദാനം ചെയ്യാനായി എത്തുമ്പോൾ അവരുടെ രോഗങ്ങളുടെ ചരിത്രം ഡോക്ടര്‍മാര്‍ സാധാരണയായി ചോദിച്ചു മനസ്സിലാക്കാറുണ്ട്. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയെപ്പറ്റിയെല്ലാം ചോദിക്കും. എന്നാൽ രക്തദാതാവിന്റെ ലൈംഗിക ജീവിതം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് രഹസ്യാത്മകത ഉള്ളതിനാൽ അതേപ്പറ്റിയുള്ള വിശദാംശങ്ങൾ തിരക്കുക പതിവില്ല. എങ്കിലും എന്തെങ്കിലും സംശയം തോന്നിയാൽ അവരിൽ നിന്ന് രക്തം സ്വീകരിക്കില്ല.
എച്ച്‌ഐവി ബാധിച്ച ഉടനേയാണെങ്കിൽ പരിശോധനയിൽ അക്കാര്യം വ്യക്തമാകില്ല. അവർക്ക് രോഗമൊന്നുമില്ലെന്ന ധാരണയിൽ ശേഖരിക്കുന്ന രക്തം ഉടനടി നൽകാനല്ലെങ്കിൽ ഒരുമാസം വരെ കോൾഡ് സ്‌റ്റോറേജിൽ സൂക്ഷിക്കാറുണ്ട്. രക്തം നൽകുന്നതിനു മുൻപ് എലിസ ഉൾപ്പെടെ പലവിധ പരിശോധനകൾ നടത്തിയശേഷമാണ് സ്വീകർത്താവിൽ കുത്തിവയ്ക്കുക.
പക്ഷേ, എച്ച്‌ഐവി ഒന്നര മാസത്തിനുശേഷം മാത്രമേ കൃത്യമായി തിരിച്ചറിയാവുന്ന അവസ്ഥയിലെത്തുകയുള്ളു. രക്തം സ്വീകരിച്ചപ്പോൾ മുതൽ നൽകുന്നത് വരെയുള്ള സമയം ഇതിനുള്ളിലാണെങ്കിൽ സാധാരണ പരിശോധനകളിലൊന്നും എച്ച്‌ഐവി കണ്ടെത്താനാകില്ല. പോളിമർ ചെയിൻ പ്രോസസ് എന്ന പരിശോധനയിലൂടെ മാത്രമാണ് വിൻഡോ പീര്യഡിൽ എച്ച്‌ഐവിയെ കണ്ടെത്താനാകുക. ചെലവേറിയ ഈ പരിശോധന വികസിത രാജ്യങ്ങളിൽപോലും അത്ര സാധാരണമല്ല.
അതിനാൽതന്നെ എച്ച്‌ഐവി ബാധിച്ചിട്ടുള്ള രക്തം പരിശോധിക്കുന്നത് വിന്‍ഡോ പീര്യഡിലാണെങ്കില്‍ എച്ച്‌ഐവി കണ്ടെത്താനാകാതെ പോകുകയും അത് സ്വീകർത്താവിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു. രക്തം സ്വീകരിച്ചയാളെ പിന്നീട് പരിശോധനയ്ക്ക വിധേയമാക്കുമ്പോഴായിരിക്കും വിൻഡോ പീര്യഡിനുശേഷം വളർച്ചയെത്തിയ എച്ച്‌ഐവിയുടെ സാന്നിധ്യം തിരിച്ചറിയുക.
ഇപ്പോൾ എച്ച്‌ഐവി പോസിറ്റീവായ ആളുകൾക്ക് സർക്കാർ ആന്റി-റെട്രോവൈറൽ മരുന്നുകൾ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ പരമമായ ലക്ഷ്യം ആളുകളെ പൂർണമായും രോഗത്തില്‍ നിന്ന് സംരക്ഷിച്ചു നിറുത്തുകയാണ്. അനാരോഗ്യകരമായ സാഹചര്യങ്ങളിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും കടന്നുപോയിട്ടില്ലെന്ന് ഉറപ്പുള്ളവർ മാത്രമേ രക്തം ദാനം ചെയ്യാവൂ എന്ന അഭ്യർഥന മാത്രമാണ് ഇക്കാര്യത്തിൽ ചെയ്യാനാകുന്നത്.
HIV window period major issue in blood donation