Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനും ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാനും ഐഎംഎയുടെ തീരുമാനം.
ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ പത്രം, ആശുപത്രി, പാല്‍ എന്നിവയെ ഒഴിവാക്കാറുണ്ടെങ്കിലും ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതന്‍ സെക്രട്ടറി ഡോ. എന്‍. സുള്‍ഫി എന്നിവര്‍ ചൂണ്ടിക്കാട്ടി. ആശുപത്രികളിലേക്ക് ജീവനക്കാര്‍ക്കോ, രോഗികള്‍ക്കോ എത്താന്‍ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. സാധാരണക്കാരായ രോഗികള്‍ക്ക് ആശുപത്രികളിലെത്താന്‍ വാഹനങ്ങള്‍ പോലും ലഭിക്കാറില്ല. ഇതുമൂലം പലരും പ്രസ്തുത ദിവസം ചികില്‍സതേടി ആശുപത്രിയില്‍ പോകേണ്ടെന്നു വയ്ക്കും. യഥാസമയം ചികില്‍സ തേടാത്തത് പല രോഗങ്ങളും ഗുരുതരമാകാന്‍ കാരണമായെന്നുവരാം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഹര്‍ത്താലിനെതിരെ ശക്തമായി രംഗത്തു വരാന്‍ തീരുമാനിച്ചത്.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിനെതിരെ പ്രതികരിക്കാനാണ് തീരുമാനം. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മാത്രമല്ല ആശുപത്രിയില്‍ എത്തേണ്ട ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി വിപുലമായ സംവിധാനം ഒരുക്കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.
ഐഎംഎ ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരായ ചോദ്യം ഉയരുമെന്ന കാര്യവും തങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍മാരെ സംബന്ധിച്ച് അവസാനത്തേതും ഒഴിവാക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ ചെയ്യുന്നവയാണ് സമരങ്ങള്‍. ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ഒരു ഡോക്ടറും പൊതു സമൂഹവും അംഗീകരില്ലെന്ന തിരിച്ചറിവും ഐഎംഎക്കുണ്ട്. ഡോക്ടര്‍മാര്‍ സമരത്തിന് നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ മറ്റ് മാര്‍ഗങ്ങൾ എന്തൊക്കയാണെന്നതിനെപ്പറ്റി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
Doctors and medical staff must stay away from hartal says IMA Kerala IMAlive