Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ആരോഗ്യമേഖലയിലും സംഘർഷഭരിതമായ ഒരു വർഷമാണ് കടന്നുപോയതെന്നു പറയാം. അതിമാരകമായ നിപ്പ വൈറസിന്റെ പിടിയിൽ നിന്ന് കേരളത്തെ രക്ഷിച്ചതും നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിൽ നിന്ന് ഉണ്ടായേക്കാമായിരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ വ്യാപ്തി കുറച്ചതുമെല്ലാം ആരോഗ്യപ്രവർത്തകരുടെ നിതാന്ത ജാഗ്രത കൊണ്ടുതന്നെയാണ്. പ്രതിരോധ മരുന്നുകൾ നൽകുന്നതിനെതിരായ കുപ്രചരണങ്ങൾ നടത്തുന്നവരെ നിയമത്തിലൂടെയും അല്ലാതെയും ഒരുപരിധിവരെ നേരിടാനും സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അപ്പോഴും അവയവദാനം പോലുള്ള മഹത്തായ കർമങ്ങളിൽ കേരളം പിന്നോട്ടു പോകുന്നതിനും പോയവർഷം സാക്ഷ്യം വഹിച്ചു.
നിപ്പ പനിയായിരുന്നു 2018ൽ കേരളത്തിലെ ആരോഗ്യമേഖല നേരിട്ട ഏറ്റവും ഭീതിദമായ കാര്യം. മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. ഈ വൈറസ് ബാധയ്ക്ക് നിപ്പ എന്ന പേരുവരാനും അതാണ് കാരണമായത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരാം.
2018 മേയ് മാസത്തിൽ കേരളത്തിൽ നിപാ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാണ് ഈ പകർച്ചവ്യാധിയുടെ ഉറവിടം എന്നാണ് കരുതുന്നത്. നിപ്പ ബാധിച്ച രോഗികളെ പരിചരിച്ച നഴ്സ് ലിനിയുടെ മരണത്തിനും നിപ്പബാധ കാരണമായി. കേരളത്തില്‍ നിപ്പ ബാധയുണ്ടെന്ന് കണ്ടെത്തിയ 18 പേരിൽ 16 പേരും മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്ക്. അതേസമയംതന്നെ 23 പേരിലാണ് നിപ്പ ബാധ കണ്ടെത്തിയതെന്നും ഇതില്‍ 21 പേരും മരണപ്പെട്ടുവെന്നും കരുതപ്പെടുന്നുണ്ട്. പരിശോധന വഴി രോഗം സ്ഥിരീകരിക്കാന്‍ സാധിച്ചത് 18 പേരുടെ കാര്യത്തില്‍ മാത്രമാണ്. ശരീര സ്രവങ്ങളോ രക്തസാമ്പിളുകളോ ലഭ്യമാകാത്തതിനാല്‍ ആദ്യം രോഗം ബാധിച്ചിരിക്കാമെന്നു കരുതപ്പെടുന്ന അഞ്ചുപേരുടെ കാര്യത്തില്‍ ലാബ് പരിശോധനയിലൂടെ നിപ്പ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ഏതാനും ആഴ്ചകളിലെ ആരോഗ്യപ്രവര്‍ത്തകരുടെ കഠിനശ്രമങ്ങളുടെ ഭാഗമായി ഈ വൈറസിനേയും നേരിടാന്‍ കേരളത്തിനു സാധിച്ചു.
നിപ്പയുടെ ഭീതിയില്‍ നിന്ന് മോചനം നേടിവരുമ്പോഴാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. പ്രളയകാലത്തുള്‍പ്പെടെ ആരോഗ്യകേരളം കനത്ത ജാഗ്രതയിലായിരുന്നു. പ്രളയ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും ചികില്‍സാ സഹായവുമായി ഐഎംഎ സജീവമായി രംഗത്തുണ്ടായിരുന്നു. ഒട്ടേറെ സ്ഥലങ്ങളിലേക്ക് സൗജന്യമായ അവശ്യമരുന്നുകള്‍ ശേഖരിച്ച് എത്തിക്കാനും സാധിച്ചു.
വെള്ളമിറങ്ങിയതോടെ കേരളം പകര്‍ച്ച വ്യാധി ഭീഷണിയിലായി. എലിപ്പനിയും കോളറയും ടൈഫോയ്ഡും എല്ലാം പടര്‍ന്നു പിടിക്കാനുള്ള സാധ്യത ആരോഗ്യരംഗത്തെ വീണ്ടും ജാഗ്രത്താക്കി. വെള്ളമിറങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതിനൊപ്പം തന്നെ എലിപ്പനിക്കെതിരായ പ്രതിരോധ ഗുളിക ഡോക്സിസൈക്ലിന്‍ വിതരണം ചെയ്തും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചും രോഗപ്രതിരോധത്തിനായി ക്യാംപുകള്‍ സംഘടിപ്പിച്ചും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചു. എന്നിട്ടും പ്രളയാനന്തരമാസങ്ങളില്‍ മാത്രം എലിപ്പനി ബാധിച്ച് 55 പേര്‍ മരിച്ചുവെന്ന കാര്യം വിസ്മരിക്കാനാകില്ല.
2017ല്‍ കേരളത്തില്‍ പനിമരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡെങ്കിപ്പനി ബാധമൂലമായിരുന്നു. പോയ വര്‍ഷം അത് എലിപ്പനിയായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രളയവും പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടായ പ്രശ്നങ്ങളും മൂലമാണ്. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കാതെ ശുചീകരണത്തിനും മറ്റും ഇറങ്ങിയവരാണ് എലിപ്പനി ബാധയ്ക്ക് ഇരയായതിലേറെയും. 2017ല്‍ 165 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സ്ഥാനത്ത് പോയ വര്‍ഷം അത് അഞ്ചിലൊന്നായി കുറയ്ക്കാനായി. പ്രളായനന്തരം കൊതുകുകള്‍ പെരുകാനും അതിലൂടെ ഡെങ്കി വ്യാപകമാകാനും ഉണ്ടായിരുന്ന സാധ്യതയെ ഇല്ലാതാക്കിയാത് ആരോഗ്യപ്രവര്‍ത്തകരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ്. ചിക്കുന്‍ ഗുനിയ, കോളറ, ടൈഫോയ്ഡ് തുടങ്ങിയവ പേടിപ്പിക്കുന്ന രീതിയില്‍ പടര്‍ന്നു പിടിക്കുകയോ ആരെങ്കിലും മരിക്കുകയോ ചെയ്തതുമില്ല.
കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വലിയൊരു പ്രശ്നം ചില തല്‍പരകക്ഷികള്‍ നിരന്തരം നടത്തുന്ന ദുഷ്പ്രചരണങ്ങളാണ്. പ്രത്യേകിച്ച് വാക്സിനുകള്‍ക്കെതിരെ. 2017ല്‍ എംആര്‍ വാക്സിനെതിരെ രംഗത്തുവന്നതുപോലെ ഇവര്‍ പ്രളയകാലത്ത് എലിപ്പനിക്കെതിരായ വാക്സിനുകള്‍ക്കെതിരേയും രംഗത്തെത്തി. കുറേപ്പേരെങ്കിലും ഇവരുടെ കള്ളത്തരത്തില്‍ പെട്ടുപോകാറുണ്ടെന്നതാണ് വാസ്തവം. ഡോക്സിസൈക്ലിന്‍ കഴിക്കുന്നതില്‍ നിന്ന് പലരേയും ഇവരുടെ പ്രചാരണങ്ങള്‍ പിന്തിരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുകയും പ്രതിരോധ മരുന്നുകള്‍ക്കെതിരെ കള്ളപ്രചാരണം നടത്തി ആളുകളെ അത് ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കി മരണത്തിലേക്കു തള്ളിവിടുന്നവരെ നിയമപരമായി നേരിടുകയും ചെയ്തു. ആധുനിക ചികില്‍സാ രീതികള്‍ക്കെതിരെ നിരന്തരം കള്ളപ്രചാരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റു ചെയ്തതിലൂടെ ഇത്തരക്കാരുടെ കള്ളപ്രചരണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരു പരിധിവരെ സാധിക്കുകയും ചെയ്തു.
ഐഎംഎയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അത്യാഹിത രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംവിധാനത്തിന് തുടക്കമിടാനായതും എടുത്തു പറയേണ്ട കാര്യമാണ്. വരും വര്‍ഷങ്ങളില്‍ അപകടമരണങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാന്‍ ഇതിന്റെ വ്യാപനത്തിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയും സാധിക്കുമെന്ന് കരുതാം.
പൊതുജനാരോഗ്യമേഖലയില്‍ നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെ മികച്ച സൗകര്യങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്കെത്തിക്കാനും ഈ വര്‍ഷം സാധിച്ചിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതുമുതല്‍ മെഡിക്കല്‍ കോളജുകളെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതുവരെ നീളുന്ന ആ പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ‘ആര്‍ദ്രം’ പദ്ധതി പോലുള്ളവയ്ക്ക് ആരോഗ്യപ്രവര്‍ത്തകരും ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളും നിര്‍ലോഭമായ പിന്തുണയാണ് നല്‍കിവരുന്നത്.
അവയവദാനത്തിന്റെ കാര്യത്തില്‍ പോയ വര്‍ഷം നാം ഏറെ പിന്നോട്ടുപോയെന്നതാണ് ദുഃഖകരമായ പ്രധാന കാര്യം. 2015ല്‍ 14 ഹൃദയങ്ങളും 62 കരളുകളും 218 പ്രധാന അവയവങ്ങള്‍ ദാനം ചെയ്ത കേരളത്തില്‍ പിന്നീടത് പടിപടിയായി കുറഞ്ഞു വന്നു. പോയ വര്‍ഷം മൂന്നു ഹൃദയങ്ങളും ആറു കരളുകളും ഒരു പാന്‍ക്രിയാസും രണ്ട് കൈകളും മാത്രമാണ് അവയവദാനത്തിലൂടെ മാറ്റിവയ്ക്കാനായത്. അവയവദാനപ്രക്രിയയുമായി ബന്ധപ്പെട്ട ചില നൂലാമാലകളും കുപ്രചരണങ്ങളും മറ്റുമാണ് മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതില്‍ നിന്ന് ബന്ധുക്കളെ പിന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് കരുതുന്നത്. ഇതിനെതിരെ വലിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം ഐഎംഎ ഉള്‍പ്പെടെ ശ്രമിക്കുന്നത്.
Kerala fought bravely against Nipah and Flood and emerged more stronger in 2018