Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഭ്രൂണഹത്യ എല്ലാക്കാലത്തും ചര്‍ച്ചയാകാറുള്ള കാര്യമാണ്. പ്രത്യേകിച്ച് പെണ്‍ഭ്രൂണഹത്യ. കേരളത്തില്‍ ഇത് വളരെ കുറവാണെങ്കിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമൂഹിക സാഹചര്യങ്ങള്‍ മൂലം ഇപ്പോഴും വലിയതോതിലുള്ള പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്.
ഗർഭാവസ്ഥയിൽ വെച്ചുതന്നെ ശിശുവിന്റെ ജീവൻ അവസാനിപ്പിക്കുന്നതിനെയാണ് ഭ്രൂണഹത്യ എന്ന് പറയുന്നത്. ചിലയിടങ്ങളിലെ തെറ്റായ പൊതുധാരണകളും സാഹചര്യങ്ങളും ആൺകുഞ്ഞുങ്ങളെ പെൺകുഞ്ഞുങ്ങളെക്കാൾ മികച്ചതായിട്ടാണ് കാണുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ പൊതുവായുള്ള സ്ത്രീധന സമ്പ്രദായം, ചിലയിടങ്ങളിലെ ഒറ്റക്കുഞ്ഞ് നയം, ലിംഗവിവേചനം എന്നിവയാണ് പൊതുവിൽ പെൺകുഞ്ഞുങ്ങളെ വേണ്ടെന്ന് വെയ്ക്കാനുള്ള പ്രധാന കാരണങ്ങൾ. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തി, പെൺകുഞ്ഞാണെന്ന് കണ്ടെത്തുമ്പോൾ അതിന്റെ നിഷ്ക്കളങ്കമായ ജീവൻ അവസാനിപ്പിക്കുന്ന നിന്ദ്യവും നീചവുമായ പ്രവർത്തിയാണ് പെൺ ഭ്രൂണഹത്യ.
ഗർഭിണിയായ അമ്മയുടെ പ്രമേഹം പോലുള്ള സ്വാഭാവിക കാരണങ്ങളാൽ ഗർഭഛിദ്രം സംഭവിക്കാം. Rh-ve രക്തമുള്ള അമ്മ Rh+ve രക്തമുള്ള പിതാവിൽ നിന്നു ഗർഭം ധരിക്കുന്നതുകൊണ്ടോ, അമ്മയുടെ ഉയർന്ന രക്തസമ്മർദ്ദം കൊണ്ടോ സ്വാഭാവിക ഗർഭഛിദ്രം ഉണ്ടാകാറുണ്ട്.
അതേസമയം നീതീകരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഗർഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഗർഭനിരോധന ഉപകരണത്തിന്റെ പരാജയം, ഗർഭിണിയുടെ ജീവന് അപായമുണ്ടാവാനുള്ള സാധ്യത, ബലാത്സംഗം മൂലം ഗർഭിണിയാവുക എന്നിങ്ങനെയുള്ള സാഹര്യങ്ങളിൽ നിര്‍ബന്ധിത ഗർഭഛിദ്രം നിയമപരവുമാണ്. ഗർഭഛിദ്രം പല കാരണങ്ങളാൽ സംഭവിക്കുമ്പോൾ പെൺ ഭ്രൂണഹത്യ ബോധപൂർവ്വമായ നരഹത്യയാണ്.
സംഖ്യകൾ സംസാരിക്കുമ്പോൾ
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (സി.ആർ.എസ്) കണക്കുകൾ അനുസരിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പെൺ ജനനനിരക്ക് കുറയുന്നതായിട്ടാണ് കാണുന്നത്. താഴ്ന്ന പെൺ ജനനനിരക്കിന്റെ കണക്കിൽ ഇപ്പോൾ ആന്ധ്രാപ്രദേശ് രാജസ്ഥാനുമായി മത്സരിക്കുകയാണ്. ജനന നിരക്കിൽ ചെറുതായെങ്കിലും പുരോഗതിയുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം. 2007നെ അപേക്ഷിച്ച് 2016ൽ ചെറിയൊരു വർധനവുണ്ടായി, എസ്ആർബി 944 നിന്നും 954 ആയി എന്നുമാത്രം.
സാങ്കേതികവിദ്യയും ഭ്രൂണഹത്യയും
ഭ്രൂണത്തിന്റെ ലിംഗം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകൾ അമ്നിയോസെന്റീസിസ്, ക്രോണിക് വില്ലി ബയോപ്സി (സി.വി.ബി), അൾട്രാസോഗ്രാഫി എന്നിവയാണ്. 35 വയസ്സിന് മുകളിലുള്ള, ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണികളിലാണ് അമ്നിയോസെന്റസിസ് ഉപയോഗിക്കുക. തലസ്സീമിയ, സെസ്റ്റിക് ഫൈബ്രോസിസ്, മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയ പാരമ്പര്യരോഗങ്ങൾ കണ്ടെത്തുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് സി.വി.ബി. കേന്ദ്രനാഡീവ്യൂഹവുമായി ബന്ധപ്പെട്ട 50% തകരാറുകളും കണ്ടുപിടിക്കാൻ സാധിക്കുന്ന ബാഹ്യമായ പരിശോധനയാണിത്. എന്നാൽ ലിംഗനിർണ്ണയത്തിനുള്ള ഒരു ഉപാധിയായിട്ടാണ് ഇന്നിത് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.
പെൺ ഭ്രൂണഹത്യയും ഇന്ത്യൻ നിയമവും
നീതികരിക്കാവുന്ന കാരണങ്ങൾ ഒന്നുമില്ലാതെ, ലിംഗനിർണയം നടത്തിയതിനുശേഷം ഗർഭസ്ഥശിശുവിന്റെ കൊല്ലുന്നതാണ് നിയമവിരുദ്ധം. വൈദ്യശാസ്ത്രപരമായ കാരണങ്ങളാലോ, സാമൂഹികമായ കാരണങ്ങളാലോ ഗർഭഛിദ്രം നടത്തുന്നത് 1971ൽ പാസാക്കിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എം.ടി.പി) നിയമമനുസരിച്ച് കുറ്റകൃത്യമല്ല. പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ട് ആൻഡ് റൂൾസ് 1994 (പി.സി. പി.എൻ.ഡി.ടി.) പ്രകാരം ഏതെങ്കിലും വിധത്തിൽ, ഗർഭധാരണത്തിന് മുൻപോ ശേഷമോ, ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പ്രീ-നാഷണൽ ഡയഗ്നോസ്റ്റിക് ടെക്നിക്സിന്റെ ദുരുപയോഗം നിയന്ത്രിക്കാനും അത് തടയാനുമാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന്റെ ഉപയോഗം തീർത്തും നിഷേധിക്കുകയല്ല നിയമം ചെയ്യുന്നത്. മറിച്ച്, ക്രോമസോം തകരാറുകൾ, ജനിതക ഉപാപചയ വൈകല്യങ്ങൾ, ജന്മസിദ്ധമായ ക്രമക്കേടുകൾ എന്നിവയ്ക്ക് PNDT ആക്റ്റ് പ്രീ-നാറ്റൽ ഡയഗ്നോസിസ് അനുവദിക്കുന്നു. എന്നാൽ അൾട്രാസൗണ്ട് ക്ളിനിക്കുകൾ, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട മെഡിക്കൽ ക്ലിനിക്കുകൾ, പ്രത്യുത്പാദന സൗകര്യങ്ങൾക്കുള്ള ക്ലിനിക്കൽ സേവനങ്ങൾ തുടങ്ങിയവ ഇന്ത്യയിൽ നിയമാനുസൃതമാണ്.
Female foeticide in India is the abortion of a female foetus outside of legal methods.