Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
കൈ നിറയെ മഞ്ചാടിക്കുരുവും ചന്തക്കാരൻ മയിൽപ്പീലിയും കണ്ട് അതിശയപ്പെട്ട, ചിത്രങ്ങൾക്ക് നിറമില്ലാതിരുന്നിട്ടും കഥകളിൽ ആവോളം മുങ്ങിക്കുളിച്ച കുട്ടിക്കാലം. വഴിയിൽ നിന്ന് കിട്ടിയ മാർബിൾ കഷ്ണത്തിൽ പോലും അഗാധമായ സൗന്ദര്യം കണ്ടെത്തിയിരുന്ന ആ കുട്ടിക്കാലം ഇന്ന് എവിടെയോ എത്തി നിൽക്കുന്നു.
ഇന്ന് കുട്ടികൾക്ക് കളിക്കാൻ പല നിറത്തിലും, രൂപത്തിലുമുള്ള കളിപ്പാട്ടങ്ങളുണ്ട്, വാങ്ങി നൽകാൻ ഇഷ്ടംപോലെ ആൾക്കാരുമുണ്ട്. എന്നാൽ മിക്കവരും കളിപ്പാട്ടങ്ങളുടെ ആകർഷകമായ നിറത്തിലും രൂപത്തിലും തൃപ്തിപ്പെടുന്നവരാണ്. അതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു എന്താണെന്നറിയേണ്ട, അതിലടിച്ചിരിക്കുന്ന നിറം എന്താണെന്നറിയേണ്ട, ഏതെങ്കിലും തരത്തിൽ അത് കുഞ്ഞിന് അപകടമുണ്ടാക്കുന്നതാണോ എന്നറിയേണ്ട എല്ലാം സൗന്ദര്യാതിഷ്ഠിതം മാത്രം.
ഒരു കാര്യം ചിന്തിച്ചു നോക്കൂ, എത്ര ബുദ്ധിമുട്ടിയാണ് കുഞ്ഞുങ്ങളെ നാം വളർത്തി വലുതാക്കുന്നത്. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളുടെ എണ്ണം എത്രയോ അധികമാണ് നമ്മുടെ നാട്ടിൽ. ഇതിനൊക്കെ ഇടയിൽ നമ്മുടെ കുഞ്ഞുങ്ങളെ ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും നാം വാങ്ങിനൽകുന്ന സാധനങ്ങൾ യഥാർത്ഥത്തിൽ അവരെ ചിരിപ്പിക്കുക്കയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്ന് കൂടി നാം ഓർക്കണ്ടേ?
ഇത്തരത്തിലൊരു ചോദ്യം മുന്നോട്ടുവയ്ക്കാനുണ്ടായ സാഹചര്യം വളരെ ഗൗരവമുള്ളതാണ്. നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകും ചില ചോക്ലേറ്റുകൾക്കും , ബാലപ്രസിദ്ധീകരണങ്ങൾക്കുമൊപ്പം കുഞ്ഞ് കളിപ്പാട്ടങ്ങൾ, ഏകദേശം നമ്മുടെ ചെറുവിരലോളം പോന്നത് സമ്മാനമായി നൽകുന്ന ഒരു പരിപാടി. ഒരേ സാധനം തന്നെ ഒരുപാടുപേർ വിപണിയിലേക്ക് എത്തിക്കുന്നതോടെ രൂപപ്പെടുന്ന കടുത്ത മത്സരത്തിന്റെ ഭാഗമാണ് ഇത്തരം സമ്മാനങ്ങൾ എന്ന് വളരെ സിംപിളായി നമുക്ക് മനസ്സിലാവും. എന്നാൽ ഇതുപോലെ കൗതുകം തോന്നിക്കുന്ന സൂപ്പർമാന്റേയും, മാലാഖയുടേയും കുഞ്ഞ് രൂപങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ അത് കൂട്ടിയൊട്ടിച്ച പുസ്തകത്തിനും ചോക്ലേറ്റിനുമായി വാശിപിടിക്കും. ചിലപ്പോൾ ശല്ല്യം സഹിക്കാതെയോ മറ്റ് ചിലപ്പോൾ വാത്സല്ല്യം നിറഞ്ഞ് തുളുമ്പിയതിന്റേയോ അനന്തരഫലമായി നാമത് വാങ്ങിനൽകാറുമുണ്ട്.
ഇനി പറയാൻ പോകുന്നതാണ് ഇത്തരം കുഞ്ഞ് രൂപങ്ങൾക്ക് പിന്നിലെ വലിയ പ്രശ്നങ്ങൾ. ദേ, നിങ്ങൾ അതിൽ പൂശിയിരിക്കുന്ന പെയിന്റ് ശ്രദ്ധിച്ചോ, അതിന്റെ വലിപ്പം കണ്ടോ, ഒന്നും വേണ്ട അതുണ്ടാക്കിയിരിക്കുന്നത് കട്ട ലോക്കൽ പ്ലാസ്റ്റിക്ക് കൊണ്ടാണെന്നെങ്കിലും ശ്രദ്ധിച്ചോ? ശ്രദ്ധിച്ചിട്ടില്ലെങ്കിൽ കേട്ടോളൂ ഇത്തരം കാര്യങ്ങൾ തന്നെയാണ് കുഞ്ഞു കളിപ്പാട്ടങ്ങളുടെ പ്രശ്നവും.
• കയ്യിലെന്ത് കിട്ടിയാലും അത് വായിലേയ്ക്ക് കൊണ്ടുപോകുന്ന പ്രകൃതക്കാരാണ് മിക്ക കുട്ടികളും. ഇത്തരക്കാരുടെ കയ്യിലേക്കാണ് അവരുടെ കയ്യിലൊതുങ്ങുന്ന കുഞ്ഞ് കളിപ്പാട്ടം എത്തുന്നത്. ഇത് കളിപ്പാട്ടം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുന്നതിനും വലിയ അപകടം സംഭവിക്കുന്നതിനും കാരണമാകുന്നു.
• ഇന്ന് വിപണിയിൽ ലഭ്യമായ ഭൂരിഭാഗം കളിപ്പാട്ടങ്ങളും പിവിസിയിൽ (Polyvinyl chloride) തയ്യാറാക്കുന്നവയാണ്. കളിക്കോപ്പാക്കി മാറ്റാൻ പിവിസിയുടെ കാഠിന്യം കുറച്ച് മാർദവമുള്ളതാക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വസ്തുവാണ് താലേറ്റ്. ഇത് വലിയ അപകടകാരിയാണ്. ഇവ രക്തത്തിൽ കലരുന്നതിന്റെ ഫലമായി ബുദ്ധിമാന്ദ്യം, ഐക്യൂവിലെ കുറവ്, കിഡ്നി രോഗങ്ങൾ, വർധിച്ച രക്തസമ്മർദ്ദം, എന്നിവ ഉണ്ടായേക്കാം. കൂടാതെ തീരെ ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ വായിലേക്കെത്തുന്നതും കുഞ്ഞിന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
• മറ്റൊരു പ്രധാന പ്രശ്നം കുഞ്ഞ് കളിപ്പാട്ടങ്ങളിലെ പെയിന്റാണ്. കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന പെയിന്റുകളിൽ ഈയം, കാഡ്മിയം തുടങ്ങിയ വിഷങ്ങൾ അടങ്ങിയിട്ടുണ്ടാകാം. നേരിയതോതിലുള്ള ഈയത്തിന്റെ സാന്നിധ്യം പോലും ശരീരത്തിനു വളരെ ദോഷകരമാണെന്നോർക്കണം. ഇത്തരം കളിപ്പാട്ടങ്ങളിൽ നക്കുകയോ കടിക്കുകയോ ചെയ്യുമ്പോഴോ അവയിൽ പിടിച്ച കൈ വായിൽ വയ്ക്കുമ്പോഴോ ഈയം ഉള്ളിൽ ചെല്ലാം. ഇതു നാഡീവ്യവസ്ഥ ഉൾപ്പെടെയുള്ളവയെ ദോഷകരമായി ബാധിക്കും. ബൗദ്ധിക, ശാരീരിക വികാസത്തിനുള്ള കാലതാമസം, പഠനവൈകല്യം, അസ്വസ്ഥത, രുചിയില്ലായ്മ, വിളർച്ച, ഭാരം കുറയൽ, മന്ദത, ക്ഷീണം, വയറുവേദന, ഛർദ്ദി തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് ഈ വിഷബാധ കാരണമാകാം.
Parents, please note small toy poses a choking risk