Posted By
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടമായി തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ നിരീക്ഷിക്കാൻ വിപുലമായ നിരീക്ഷണ സംവിധാനങ്ങളൊരുക്കി കേരള സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ കണക്കുകളനുസരിച്ച് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേയ്ക്കാണ് കൂടുതൽ ആളുകളെത്തുക.
വിമാനത്താവളം മുതൽ ആരംഭിക്കുന്ന പരിശോധനകൾ ഇങ്ങനെ ;
ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപു തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു മുഖേന നാട്ടിലേയ്ക്ക് എത്തുന്ന പ്രവാസികളുടെ കൃത്യമായ എണ്ണം ലഭ്യമാകും.
തിരികെയെത്തുന്ന പ്രവാസികളിൽ രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കാൻ വിമാനത്താവളത്തിൽ നിന്ന് വീടുവരെ പോലീസ് അനുഗമിക്കും.വീട്ടിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്.
രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വാഹനത്തിൽ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് എത്തിക്കും. ഇവരെ താമസിപ്പിക്കുന്നതിന് വിമാനത്താവളത്തിന് സമീപം സജ്ജീകരണമൊരുക്കും. ആശുപത്രി സേവനം ഇവിടെ ലഭ്യമാകും.ഇവരുടെ ലഗേജ് കൃത്യമായി വീടുകളിലെത്തും.
ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി ഉണ്ടായിരിക്കും. എയർപോർട്ട് അതോറിറ്റി, പോലീസ്, ആരോഗ്യവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങൾ ആയിരിക്കും. ഓരോ വിമാനത്താവളത്തിലും എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കൺട്രോൾ റൂം പ്രവർത്തനസജ്ജമായിരിക്കും.
വിമാനത്താവളത്തിൽ വിപുലമായ പരിശോധനാ സൗകര്യം ഏർപ്പെടുത്തും. ഇവിടെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയമിക്കും. തിരക്കൊഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ സജ്ജീകരിക്കും. കൂടാതെ എല്ലായ്‌പ്പോഴും പോലീസ് സാന്നിധ്യം ഉണ്ടായിരിക്കും.
ഓരോ വിമാനത്താവളത്തിന്റേയും പരിധിയിൽ വരുന്ന ജില്ലകളിൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നവരുടെ മേൽനോട്ട ചുമതല ഡിഐജിമാർക്ക് ആയിരിക്കും.
വീടുകളിൽ നിരീക്ഷണത്തിലാകുന്നവർക്ക് കൃത്യമായ വൈദ്യപരിശോധന ലഭ്യമാക്കും. ഇതിന് സ്വകാര്യ ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഇതിന് സജ്ജീകരണങ്ങളുണ്ടാകും. ടെലിമെഡിസിൻ, മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവ ഏർപ്പെടുത്തും. കൂടാതെ ആരോഗ്യപ്രവർത്തകർ ഇടയ്ക്കിടെ വീടുകളിലെത്തും.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സ്വന്തം ആരോഗ്യനില അന്നന്ന് ആരോഗ്യവിഭാഗത്തെ അറിയിക്കണം. വിവരം ലഭിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ടവർ വീട്ടിൽ നേരിട്ട് ചെന്ന് വിവരങ്ങൾ ശേഖരിക്കും. ഇവരെ നിരീക്ഷിക്കുന്നതിന് വാർഡ് തല സമിതിക്ക് ചുമതല നൽകും. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവിഭാഗം, പോലീസ് എന്നിവരെ നിയോഗിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്ക് സർക്കാർ ഒരുക്കുന്ന ഇടങ്ങളിൽ കഴിയാം.
The Kerala government has prepared a protocol for the orderly return of expatriates once transport curbs are lifted, to prevent new COVID-19 infections swamping its healthcare system