Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) നിയമനിർമ്മാണം നടത്താനൊരുങ്ങുന്ന വാർത്ത നമ്മളേവരും കണ്ടതാണല്ലോ. സ്‌കൂൾ കാന്റീനുകളിലും സ്‌കൂൾ കാമ്പസുകളുടെ 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡുകളുടെ പരസ്യവും വിൽപ്പനയും നിരോധിക്കുക എന്നതാണ് എഫ്എസ്എസ്എഐ മുന്നോട്ട് വയ്ക്കുന്ന നിർദേശം. യഥാർത്ഥത്തിൽ ജങ്ക് ഫുഡ് അത്രത്തോളം മാരകമാണോ? നമുക്ക് പരിശോധിക്കാം.
അമിത അളവിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണപദാർത്ഥങ്ങളായ ജങ്ക് ഫുഡ്‌സ് സ്‌കൂൾ കാന്റീനിലോ, കാമ്പസിന്റെ 50 മീറ്റർ ചുറ്റളവിലോ വിൽക്കരുതെന്നാണ് എഫ്എസ്എസ്എഐ പറയുന്നത്. കൂടാതെ ഇത്തരം ഭക്ഷണസാധനങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും സ്‌കൂൾ കാമ്പസിന് പരിസരത്ത് പാടില്ലെന്നും എഫ്എസ്എസ്‌ഐ നിർദേശിക്കുന്നു. ഈ നിർദേശങ്ങളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കണമെങ്കിൽ ജങ്ക് ഫുഡ്‌സ് എന്തെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കലോറി കൂടുതലും ശരീരത്തിനാവശ്യമായ പോഷകങ്ങൾ കുറവുമായവയാണ് ജങ്ക് ഫുഡുകൾ. കൊക്കക്കോള, കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിവിധയിനം വറുത്തതും മസാലയും നിറങ്ങളും രാസവസ്തുക്കളും ചേർത്തതുമായ ഭക്ഷണങ്ങൾ, ചിലയിനം മിഠായികൾ എന്നിവയെല്ലാം ഈയിനത്തിൽപ്പെടും. മസാലദോശ, സമോസ, ബജി, വട, പഴംപൊരി, പൊറോട്ട, കട്‌ലറ്റ്, മിക്‌സചർ, ചിപ്‌സ് എന്ന് തുടങ്ങി നാം നാടൻ ഭക്ഷണമെന്ന് വിളിക്കുന്ന പലതും ജങ്ക് ഫുഡ് വിഭാഗത്തിൽ പെടുന്നവയാണ്. കുട്ടികളും മുതിർന്നവരും കഴിക്കാൻ ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ്‌സ്. ജങ്ക് ഫുഡ്‌സിൽ പ്രധാനികളായ പിസ , ബർഗർ തുടങ്ങിയവ ഇന്നത്തെ യുവാക്കളുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമായിക്കഴിഞ്ഞു.ഇവ ശരീരത്തിലെ കലോറികളുടെ അളവ് കൂട്ടുകയും ശാരീരിക ക്ഷമത കുറക്കുകയും ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടുകൂടി ഇവയുടെ ജനപ്രീതിക്ക് ഒട്ടും കുറവില്ല.
ആറുവയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ട ഊർജത്തിന്റെ തോത് 1500 കിലോ കാലറിയാണ്. 10 വയസ്സും 30 കിലോ ഭാരവുമുള്ള കുട്ടിക്ക് ഇത് 1700 കിലോ കാലറിയും, കൗമാരക്കാരായ ആൺകുട്ടികൾക്ക് 2400 കിലോ കാലറിയും പെൺകുട്ടികൾക്ക് 2200 കിലോ കാലറിയുമാണ്. ഒരു ബർഗറോ മീറ്റ് റോളോ രണ്ടു കഷണംരെഫഡ് ചിക്കനോ കഴിക്കുമ്പോൾ ലഭിക്കുന്നത് 1200-1500 കിലോ കാലറി. പിന്നീട് സാധാരണയായി കഴിക്കുന്ന ഭക്ഷണം ഇതിന് പുറമെ വീണ്ടും കൂടുതൽ കലോറി ശരീരത്തിന് നൽകുന്നു. അതായത് ആവശ്യത്തിലേറെ കലോറി ശരീരത്തിലേക്ക് എത്തുന്നു എന്നർത്ഥം. ഈ കലോറി ഉപയോഗിക്കാതെ വരികയും അവ കൊഴുപ്പായി ശരീരത്തിലടിഞ്ഞ് ചീത്ത കൊളസ്‌ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി ഹൃദ്രോഗവും, മറ്റ് ജീവിതശൈലീ രോഗങ്ങളും ഉണ്ടാവുന്നു. കൂടാതെ ഇത്തരം ആഹാരം ശീലമാക്കിയവരിൽ ഹൃദ്രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധപഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് കാൻസർ സാധ്യതയും ഏറെയാണ്.ഭക്ഷണത്തിന്റെ രുചിയും ആകർഷണവും കൂട്ടാനായി ചേർക്കുന്ന കൃത്രിമ നിറങ്ങളും വലിയ പ്രശ്‌നമാണ്. പൂപ്പൽ ഒഴിവാക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസൊയേറ്റ് എന്നിവയൊക്ക ഈ ഗണത്തിൽപ്പെടുന്നവയാണ്. സംസ്‌കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അർബുദത്തിനാണു കാരണമാവുക. റസ്റ്ററന്റുകളിലും മറ്റും വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തിൽനിന്നു മാറ്റാതെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ അടിഞ്ഞുകൂടുന്ന രാസപഥാർഥങ്ങളും കാൻസറിലേക്കാണ് നമ്മെ നയിക്കുക.
കുട്ടികളിൽ നല്ലൊരു പങ്ക് മാംസാഹാര പ്രിയരായതിനാൽ ജങ്ക് ഫുഡ് ഉപയോഗം ഒരു ബോധവൽക്കരണത്തിലൂടെ കുറയുമെന്ന് കണക്കാക്കുക വയ്യ. ഇത്തരത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുന്ന രീതികളെ നിയമത്തിലൂടെയെങ്കിലും തടയുക എന്നത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണ്.
Junk food should be banned at all schools