Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഒരു സാധാരണ സിഗരറ്റ് പോലെയോ, പേന പോലെയോ തോന്നിപ്പിക്കുന്ന ഒരു ഉപകരണമാണ് ഇലക്ട്രോണിക് സിഗരറ്റ് അഥവാ ഇ-സിഗരറ്റ്. ബാറ്ററിയിലും, ചാർജ് ചെയ്തും ഉപയോഗിക്കാവുന്ന ഈ ഉപകരണത്തിൽ ദ്രാവക രൂപത്തിലുള്ള നിക്കോട്ടിൻ, രാസവസ്തുക്കൾ, കൃത്രിമ രുചികൾ എന്നിവ അടങ്ങിയിരിക്കുന്നു. വ്യത്യസ്തങ്ങളായ രുചികളിൽ ഇവ ലഭ്യമാണെന്നത് ഇ-സിഗരറ്റിനെ ആകർഷണീയമാക്കുന്നു.
പുകവലി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്കവരും ഇ്-സിഗരറ്റ് ഉപയോഗിച്ച് തുടങ്ങുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളിൽ നിന്നുള്ള മോചനമാണ് ഇത്തരക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് അത്ര എളുപ്പമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
സാധാരണ സിഗരറ്റിൽ നിന്നുള്ള വ്യത്യാസം
സാധാരണ സിഗരറ്റിൽനിന്ന് വ്യത്യസ്തമായി പുകയ്ക്കു പകരം ആവിയാണ് ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നത്. സാധാരണ കടകളിൽ നിന്ന് ഇത് ലഭ്യമല്ല. എന്നാൽ ഇ- കൊമേഴ്സ് സ്ഥാപനങ്ങൾ വഴിയും കൊറിയർ കമ്പനികൾ വഴിയും ഇത് ലഭിക്കും. പുകവലിക്കാരുടെ ആരോഗ്യം മാറ്റിനിർത്തിയാൽ, സാധാരണ പുകവലിയേക്കാൾ, സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം കുറവാണ് എന്ന് പറയാം. സിഗരറ്റ് കത്തിയെരിഞ്ഞു ഉയരുന്ന പുക പോലെ ഇ-സിഗരറ്റിൽ നിന്ന് പുക ഉണ്ടാകുന്നില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
അപകടസാധ്യതകൾ
ഇ-സിഗരറ്റിലും സാധാരണ സിഗരറ്റിലും അടങ്ങിയിട്ടുള്ളത് നിക്കോട്ടിൻ തന്നെയാണെന്നതിനാൽ ഇവ സൃഷ്ടിക്കുന്ന ആസക്തി ഒന്നുതന്നെയാണ്. രക്തധമനികളെ ഇത് സാരമായി ബാധിക്കുന്നു. പുകവലിയുടെ ദൂഷ്യവശങ്ങൾ ഇതിനും ഉള്ളതിനാൽ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കരുത്.
കൂടാതെ, ഗർഭിണികളായ സ്ത്രീകളും, ചെറുപ്പക്കാരും ഇവ പൂർണ്ണമായും ഉപേക്ഷിക്കണം എന്നും നിർദേശിക്കപ്പെടുന്നു. ചില ഇ-സിഗരറ്റ് ബ്രാൻഡുകൾ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഏറെ അപകടം സൃഷ്ടിക്കുന്നവയാണ്. ക്യാൻസറിനു കാരണമായേക്കാവുന്ന ഫോര്‍മാൽഡിഹൈഡിന്റെ സാന്നിധ്യവും ചില ഇ-സിഗരറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. പോപ്കോൺ പോലെയുള്ളവയിൽ ചേർക്കുന്ന ഡൈയസെറ്റയിളും ഇ-സിഗരറ്റിൽ ചേർക്കുന്നുണ്ട്. ഇത് ഉയർന്നമർദ്ദത്തിൽ ശ്വസിക്കുന്നതും നല്ലതല്ല.
പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവൽക്കരിക്കപ്പെടുന്നതെങ്കിലും ഇതിന് ശാസ്ത്രീയ പിന്തുണ ഇനിയും ലഭിച്ചിട്ടില്ല. എന്നുമാത്രമല്ല, ഇതിന്റെ ദൂഷ്യഫലങ്ങൾ പലതും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
E-cigarettes 'may do more harm than good'