Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
മിത്ത്: ഇടിമിന്നലുണ്ടാകുന്ന സമയത്ത് പുറത്താണെങ്കിൽ നിലത്ത് കമിഴ്ന്നു കിടക്കുക
സത്യം: ഇടിമിന്നലിൽ നിന്നു രക്ഷപ്പെടാൻ തുറസ്സായ സ്ഥലത്ത് കമിഴ്ന്നു കിടക്കുന്നതുകൊണ്ടോ കുനിഞ്ഞു നിൽക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. ഏതെങ്കിലും കെട്ടിടത്തിലേക്ക് ഓടിക്കയറുകയോ കനമുള്ള മേൽമൂടിയുള്ള വാഹനത്തിൽ കയറിയിരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. ഓർക്കുക, ഇടിമിന്നലുണ്ടാകുമ്പോൾ പുറത്ത് തുറസ്സായ സ്ഥലം ഒരിക്കലും സുരക്ഷിതമല്ല.
മിത്ത്: ഒരേസ്ഥലത്ത് രണ്ടുതവണ മിന്നലേൽക്കില്ല
സത്യം: ഒരേ സ്ഥലത്ത് പലതവണ മിന്നലേൽക്കാം. ഉയർന്നതോ കൂർത്തതോ ഒറ്റപ്പെട്ടതോ ആയ പ്രതലങ്ങളാണെങ്കിൽ പ്രത്യേകിച്ചും.
മിത്ത്: മഴ പെയ്യുന്നില്ലെങ്കിൽ, തലയ്ക്കു മുകളിൽ മേഘങ്ങൾ ഇല്ലാത്ത സമയമാണെങ്കിൽ മിന്നൽ അപകടമുണ്ടാക്കില്ല.
സത്യം: മിന്നലിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് മൂന്നു കിലോമീറ്ററിലേറെ അകലത്തിൽപോലും മിന്നലേൽക്കാം. മഴയോ മേഘങ്ങളോ അകലെയാണെങ്കിൽപോലും മിന്നലേൽക്കാനുള്ള സാധ്യതയുണ്ട്.
മിത്ത്: കാറുകളുടെ റബർ ടയറുകൾ ഇൻസുലേറ്ററായി പ്രവർത്തിക്കുന്നതിനാൽ വാഹനത്തിനുള്ളിലാണെങ്കിൽ മിന്നലേൽക്കില്ല
സത്യം: കാറുകൾ മിന്നലിൽ നിന്ന് സംരക്ഷിക്കുന്നത് റബർ ടയറുകളുള്ളതിനാലല്ല, മറിച്ച് അവയുടെ കടുപ്പമേറിയ ലോഹനിർമിതമായ ചട്ടക്കൂട് ഉപയോഗിച്ചാണ്. സൈക്കിളുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ, ഫൈബർ ഗ്ലാസ് മേൽക്കൂരയുള്ള വാഹനങ്ങൾ തുടങ്ങിയവയൊന്നും മിന്നലിൽ നിന്ന് സംരക്ഷണം നൽകില്ല. വാഹനത്തിൽ മിന്നലേൽക്കുമ്പോൾ വൈദ്യുതി ലോഹനിർമിത ചട്ടക്കൂട് വഴി ഭൂമിയിലേക്ക് പോകുകയാണ് ചെയ്യുന്നത്.
മിത്ത്: ഇടിമിന്നലേൽക്കുന്നയാളിൽ വൈദ്യുതിപ്രവാഹമുണ്ടാകും. അവരെ തൊട്ടാൽ തൊടുന്നയാൾക്ക് വൈദ്യുതാഘാതമേൽക്കും.
സത്യം: മനുഷ്യശരീരം വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നില്ല. മിന്നലേറ്റയാളെ സ്പർശിക്കുന്നതുകൊണ്ട് യാതൊരു അപകടവും ഉണ്ടാകില്ല. വൈദ്യുതാഘാതമേൽക്കുമെന്ന് ഭയന്ന് മിന്നലേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കുകയോ അവരെ സ്പർശിക്കാതിരിക്കുകയോ ചെയ്യരുത്.
മിത്ത്: മിന്നലുണ്ടാകുന്ന സമയത്ത് നനയാതെ ഏതെങ്കിലും മരച്ചുവട്ടിൽ അഭയം തേടണം
സത്യം: മരച്ചുവട്ടിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
മിത്ത്: വീടിനുള്ളിലാണെങ്കിൽ മിന്നലിൽ നിന്ന് നൂറു ശതമാനം സുരക്ഷിതമാണ്.
സത്യം: വൈദ്യുത ചാലകങ്ങളൊന്നുമായി സ്പർശിക്കുന്നില്ലെങ്കിൽ മാത്രമാണ് വീടിനുള്ളിൽ മിന്നലിൽ നിന്ന് സംരക്ഷണം ലഭിക്കുക. ലാൻഡ് ഫോൺ, വൈദ്യുതോപകരണങ്ങൾ, ടെലിവിഷൻ കേബിൾ, വയറുകൾ, കംപ്യൂട്ടർ, ലോഹ നിർമിതമായ കതകുകൾ, ജനലുകൾ തുടങ്ങിയവയുമായി വീടിനുള്ളില്‍ വച്ച് മിന്നലിന്റെ സമയത്ത് സമ്പർക്കം ഉണ്ടാകാൻ പാടില്ല.
മിത്ത്: ഇടിമിന്നൽ തുടങ്ങുമ്പോൾ പുറത്ത് കളികളിലേർപ്പെട്ടിരിക്കുകയാണെങ്കിൽ ഉടനെ കളി നിറുത്തുക.
സത്യം: കളി നിറുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ഉടനടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും വേണം. മുതിർന്നവർ ഇക്കാര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം.
മിത്ത്: ലോഹനിർമിതമായ വസ്തുക്കളും ശരീരത്തിൽ ധരിച്ചിട്ടുള്ള ലോഹനിർമിത ആഭരണങ്ങളും വസ്തുക്കളും മിന്നലിനെ പെട്ടെന്ന് ആകർഷിക്കും.
സത്യം: ലോഹനിർമിതമല്ലാത്ത കുന്നുകളിലും മരങ്ങളിലും ഇടിമിന്നലേൽക്കുന്നില്ലേ? ലോഹനിർമിതമാണെന്നതല്ല, മറിച്ച് ഉയർന്നതും കൂർത്തതും ഒറ്റപ്പെട്ടതുമായ പ്രതലങ്ങളാണ് മിന്നലേൽക്കാൻ സാധ്യത കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഇടിമിന്നലുണ്ടാകുമ്പോൾ ലോഹനിർമിത വസ്തുക്കൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലും അത്യാവശ്യം സുരക്ഷിതമായ സ്ഥലത്തേക്കു മാറുകയാണ്. അതേസമയം ലോഹങ്ങൾ വൈദ്യുത ചാലകങ്ങളായതിനാൽ ലോഹംകൊണ്ടുള്ള ഫെൻസിങ്ങുകൾ, റെയ്‌ലിങ്ങുകൾ തുടങ്ങിയവയുമായുള്ള സമ്പർക്കം മിന്നലിന്റെ സമയത്ത് ഒഴിവാക്കുക.
Time of the year when lightning strikes us across Kerala state. Know about the myths and facts and stay safe