Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
കേരളത്തില്‍ നിന്നു നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട കുഷ്ഠരോഗം തിരിച്ചെത്തുന്നതു തടയുന്നതിനായി ആരോഗ്യവകുപ്പ് വിപുലമായ ബോധവല്‍ക്കരണ രോഗനിര്‍ണയ പരിപാടിക്ക് രൂപംകൊടുത്തിരിക്കുകയാണ്. അശ്വമേധം എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടി 2018 ഡിസംബർ അഞ്ച് മുതൽ രണ്ടാഴ്ചക്കാലം മലപ്പുറം അടക്കം എട്ട് ജില്ലകളിലാണ് നടപ്പാക്കുന്നത്. ഈ എട്ട് ജില്ലകളിൽ മുതിർന്നവരിലും കുട്ടികളിലും വളരെ കൂടിയ രീതിയിൽ രോഗലക്ഷണം കാണപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതലെന്നോണം ഇത്തരത്തിലൊരു ബോധവൽക്കരണ പരിപാടി സർക്കാർ ആരംഭിക്കുന്നത്.
പരിശീലനം ലഭിച്ച ഒരു ആശാ പ്രവർത്തകയും ഒരു സന്നദ്ധ പ്രവർത്തകനുമടങ്ങുന്ന സംഘം ജില്ലയിലെ ഓരോ വീട്ടിലുമെത്തി കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് അവബോധം നൽകും. വീട്ടിലുള്ള എല്ലാവരുടെയും ശരീരം സുര്യപകാശമുള്ളമുള്ളിടത്തുവച്ച് പരിശോധിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തും. എന്തെങ്കിലും സംശയാസ്പദ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അത് പ്രത്യേകം ഫോമിൽ രേഖപ്പെടുത്തി സുപ്പർവൈസർക്ക് കൈമാറുന്നു. ഇവരെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് രോഗമുണ്ടെങ്കിൽ സാജന്യചികിത്സ നൽകി സുഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓർക്കുക, ഇക്കാര്യങ്ങളെല്ലാം തീർത്തും രഹസ്യമായിട്ടും ആളുകളുടെ സ്വകാര്യത സംരക്ഷിച്ചുമായിരിക്കും ചെയ്യുക.
പ്രകടമായ വൈകല്യങ്ങളുള്ള രോഗികൾ കുറവാണെങ്കിലും കുഷ്ഠരോഗ ലക്ഷണങ്ങൾ മലപ്പുറം ജില്ലയുടെ പല മേഖലകളിലും ഇപ്പോഴും സജീവമാണ്. തുടക്കത്തിൽ തന്നെ ചികിത്സ ലഭിക്കാതിരുന്നാൽ മുഖവൈകല്യവും അംഗവൈകല്യവും വരാം.
മനുഷ്യനിൽ മാത്രം ജീവിക്കുന്ന മൈക്കോബാക്ടീരിയം ലെപ്രേ എന്ന കുഷ്ഠരോഗാണു രോഗി ചുമയ്ക്കുകയോ തുമ്മുകയോ ഒക്കെ ചെയ്യുമ്പോൾ പുറത്ത് വന്ന് വായുവിൽ പടരുകയും മറ്റൊരാളിലേക്ക് ശ്വസനനാളം വഴി പ്രവേശിക്കുകയും ചെയ്യും. പ്രതിരോധശേഷി കുറഞ്ഞവരാണെങ്കിൽ അയാൾക്കും രോഗമുണ്ടാകുന്നു. ആരംഭദശയിൽ രോഗലക്ഷണങ്ങൾ ബാധിച്ചയാൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടോ, അലോസരമോ ഉണ്ടാകില്ല. ഇത് രോഗ നിർണയം വൈകാനും ചികിത്സ ലഭിക്കാതെ അംഗവൈകല്യമുണ്ടാകാനും ഇടയാക്കുന്നു. ഈ ഘട്ടത്തിൽ ത്വക് രോഗം പരത്തുകയും ചെയ്യും. ഇത് കൊണ്ടാണ് നിർബന്ധമായും ശരീരപരിശോധന നടത്തണമെന്ന് പറയുന്നത്.
ശിരസിനും കാൽപാദത്തിനുമിടയിൽ ശരീരത്തിലെവിടെയും കുഷ്ഠരോഗ ലക്ഷണങ്ങൾ കാണപ്പെടാം. ചൂട്, തണുപ്പ്,സ്പർശനം, വേദന, തുടങ്ങിയവ നഷ്ടപ്പെടുകയോ കുറഞ്ഞതോ ആയ നിറം മങ്ങിയ പാടുകൾ, തടിപ്പുകൾ, കൈകാൽ മരവിപ്പ്, ഉണങ്ങാൻ താമസിക്കുന്ന വൃണങ്ങൾ, കണ്ണടയ്ക്കാൻ പ്രയാസം, അറിയാതെ ചെരിപ്പൂരിപ്പോവുക എന്നിവയൊക്കെ കുഷ്ഠരോഗ ലക്ഷണങ്ങളാകാം
നമ്മുടെ വീടുകളിലെത്തുന്ന സന്നദ്ധപ്രവർത്തകർക്ക് ഇങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ അവസരം നൽകുക. നമ്മിലാരെങ്കിലും മറഞ്ഞ് കിടക്കുന്ന രോഗോഗാവസ്ഥയിലാണെങ്കിൽ അത് കണ്ടുപിടിച്ച് ചികിത്സ തുടങ്ങാമല്ലോ. അതുവഴി രോഗവിമുക്തി നേടുകയും ചെയ്യാം.
രോഗം നിർണയിക്കപ്പെട്ടാലാകട്ടെ ഒട്ടും ഭയപ്പെടേണ്ടതില്ല. രോഗം പൂർണമായും സുഖപ്പെടുത്താവുന്ന എം.ഡി.റ്റി ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. പുറമേ പ്രതിമാസം 1000 രൂപ നിരക്കിൽ സർക്കാർ സഹായവും നൽകുന്നു. ലളിതമായ 2-3 ഗുളികകൾ 6 മുതൽ 12 മാസം വരെ കഴിച്ചാൽ രണ്ട് വർഷത്തോളം പഴക്കമുള്ള കുഷ്ഠരോഗം വരെ
സുഖപ്പെടും. ചികിത്സ തുടങ്ങിയാൽ രോഗപ്പകർച്ച ഇല്ലാതാവുകയും ചെയ്യുന്നു.
കുഷ്ഠരോഗത്തിനെതിരായ പോരാട്ടത്തില്‍ നമുക്കൊന്നിച്ച് അണിനിരക്കാം
The diagnosis of leprosy is often established from the patient's clinical signs and symptoms