Posted By
വാർദ്ധക്യം മനസ്സിനെയും ശരീരത്തിനെയും ബാധിക്കാൻ അനുവദിക്കാതെ ജീവിക്കുന്ന ഒരുപാട് മുതിർന്ന പൗരൻമാരെ നമുക്ക് ചുറ്റും കാണാൻ കഴിയും. ഉദാഹരണത്തിന് നമ്മുടെ രാഷ്ട്രീയ രംഗത്ത് ഏറ്റവും ഉന്നത പദവികൾ വഹിക്കുന്ന പലരും വയസ്സേറെയായാലും എപ്പോഴും സജീവമായി തന്നെ നിൽക്കും. വാർദ്ധക്യം എന്ന അവസ്ഥയെ മറികടന്ന് പ്രസരിപ്പോടെ പ്രവർത്തിക്കുന്നതാണ് അവരുടെയെല്ലാം വിജയ രഹസ്യം. അറിവും അനുഭവസമ്പത്തും പരമാവധി പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കാലഘട്ടമാണ് വാർദ്ധക്യം എന്നത് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു.വിരമിച്ചതിനുശേഷം സജീവമായി മറ്റു ജോലികളിലോ, വീട്ടുകാര്യങ്ങളിലോ സാമൂഹിക പ്രവര്‍ത്തനങ്ങളിലോ ഇടപെടുന്നത് വാർദ്ധക്യത്തിലെ ശൂന്യതയെ മറികടക്കാനുള്ള ഏറ്റവും നല്ല വഴിയാണ്
യുവതലമുറയുമായി പരസ്പരബഹുമാനത്തിലധിഷ്ഠിതമായ സൗഹൃദം നിലനിര്‍ ത്തുന്നത് വാര്‍ധക്യം ആഹ്ളാദകരമാക്കാൻ വളരെയേറെ സഹായകമാകും. യുവാക്കളില്‍ നിന്ന് പുതിയ അറിവുകളും സാങ്കേതിക വിദ്യകളുമൊക്കെ പഠിക്കുന്നത് മനസ്സിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ഉപകാരപ്പെടും. മാനസികമായി യൗവനം നിലനിര്‍ത്താനും ഇത്തരം ഊഷ്മളമായ ബന്ധങ്ങള്‍ ഏറെ ഉപകരിക്കും.
ദിവസേന കുറച്ചുനേരമെങ്കിലും ഹോബികള്‍ക്കായി നീക്കിവയ്ക്കുന്നത് ജീവിതം ആഹ്ളാദകരമാക്കാൻ സഹായിക്കും. സംഗീതം, ചിത്രകല, വായന, എഴുത്ത്, കൃഷി തുടങ്ങി ഏത് ഹോബിയായാലും, ദിവസേന അവയ്ക്കു സമയം കണ്ടെത്തുന്നത് വാര്‍ധക്യത്തെ കൂടുതല്‍ പ്രസാദാത്മകമാക്കും. പലപ്പോഴും ജീവിതത്തിന്‍റെ തിരക്കിനിടയില്‍ നാം മാറ്റിവച്ച പല കാര്യങ്ങളും ഇവിടെ വീണ്ടും ഉപയോഗിക്കാനുള്ള അവസരം ലഭിക്കുകയാണ്.പഴയകാല സുഹൃത്തുക്കളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് വാര്‍ധക്യത്തെ
ആഹ്ളാദകരമാക്കാൻ ഏറെ സഹായകമാകും. സ്കൂളിലോ കോളേജിലോ കൂടെപ്പഠിച്ചവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതും അവരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നതും പഴയകാല ഓര്‍മ്മകളെ ഉത്തേജിപ്പിക്കുന്നതുമെല്ലാം ഏറെ ആഹ്ളാദം നല്‍കുന്നകാര്യങ്ങളാണ്.ദിവസേന അര മണിക്കൂറെങ്കിലും കാര്‍ഷികവ്യായാമങ്ങള്‍ക്കു സമയം കണ്ടെ ത്താം. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്ന പക്ഷം ജീവിതശൈലി ജന്യരോഗങ്ങള്‍ നിയന്ത്രണ വിധേയമാകാന്‍ സാധ്യതയുണ്ട്.
ആരോഗ്യകരമായ ലൈംഗികജീവിതം വാര്‍ധക്യത്തിലും ഗുണകരമാണ്. പ്രായത്തിനും ശാരീരികക്ഷമതയ്ക്കും അനുസരിച്ചുള്ള ലൈംഗികലീലകളിലേര്‍പ്പെടുന്നത് മനസ്സിനെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കും.ജീവിതപങ്കാളിയുടെ താല്‍പ്പര്യം കൂടി പരിഗണിച്ചുവേണം ഇത്തരം പ്രവര്‍ത്തങ്ങളിലേര്‍പ്പെടാന്‍ എന്നു മാത്രം.
രോഗപീഡ മനസ്സു തളര്‍ത്താതിരിക്കാന്‍
ഗൗരവസ്വഭാവമുള്ള ഒരു രോഗം ബാധിക്കുന്നതോടെ ആ വ്യക്തിയുടെ മാനസികനിലയില്‍ ചില വ്യത്യാസങ്ങള്‍ പ്രകടമാകും. രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നയുടന്‍ മനസ്സ് ഒരു 'നിഷേധഘട്ടത്തിലേക്ക്' കടക്കുന്നു. ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാനും അതുമായി പൊരുത്തപ്പെടാനും ഏറെ ബുദ്ധിമുട്ട് ഈ ഘട്ടത്തിലുണ്ടാകും. തുടര്‍ന്ന് കഠിനമായ 'രോഷം'മനസ്സില്‍ പ്രകടമാകുന്നു. 'എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ വന്നു,' എന്ന ചിന്തയുടെ തുടര്‍ച്ചയായി ചുറ്റുമുള്ളവരോട് അകാരണമായി ദേഷ്യപ്പെടുന്ന അവസ്ഥവരാം.
മൂന്നാമത്തെ ഘട്ടം 'വിലപേശലിന്‍റെ' ഘട്ടമാണ്. കൂടുതല്‍ ജീവിതകാലം നേടാനായി ദൈവത്തോടും ഡോക്ടറോടും ആവശ്യപ്പെടുന്ന ഘട്ടമാണിത്.നാലാമതായി മനസ്സ് 'വിഷാദ'ത്തിന്‍റെഘട്ടത്തിലേക്കു പോകുന്നു. രോഗാവസ്ഥയെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനൊപ്പം മനസ്സിലേക്ക് ഒരു നിരാശാബോധം കടന്നുവരുന്നു. ഒടുവില്‍
യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി 'അംഗീകരിക്കുന്ന' ഘട്ടത്തിലേക്ക് ആ വ്യക്തി എത്തിച്ചേരുന്നു. യാഥാര്‍ത്ഥ്യബോധത്തോടെ ശിഷ്ടകാലം നന്നായി ജീവിക്കാന്‍ അയാള്‍ തയ്യാറെടുക്കുന്നു.
ദീര്‍ഘകാലമായി സംസാരിക്കാതിരുന്ന സുഹൃത്തുക്കളെപ്പോലും വിളിച്ച് പരിചയം പുതുക്കാന്‍ ഈ സമയം വിനിയോഗിക്കാം. സൗഹൃദത്തിന്‍റെ പഴയ ഓര്‍മ്മകളും രസകരമായ അനുഭവങ്ങളുമൊക്കെ ഓര്‍ത്തു സംസാരിക്കുന്നത് മനസ്സില്‍ വളരെയേറെ സന്തോഷം നിറയ്ക്കും.രോഗബാധ കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്യാനും തീരുമാനിക്കാനും ഈയവസരം വിനിയോഗിക്കണം. ഉറക്കം ക്രമീകരിക്കാനുള്ള നിദ്രാശു ചിത്വ വ്യായാമങ്ങള്‍, മനസ്സ് ശാന്തമാക്കാറുള്ള റിലാക്സേഷന്‍ വ്യായാമങ്ങള്‍, മനോനിറവ് പരിശീലനം തുടങ്ങിയവയൊക്കെ ശീലിക്കുന്നതും ഈയവസരത്തില്‍ പ്രയോജനപ്രദമാകും.
സാമൂഹികജീവിതം ആഹ്ളാദകരമാക്കാം
ചുരുങ്ങിയത് അഞ്ചു വ്യത്യസ്ത സുഹൃത്സംഘങ്ങളെങ്കിലും നമുക്കു ചുറ്റുമുണ്ടാകുന്ന സ്കൂളിലെ സഹപാഠികള്‍, കോളേജിലെ സഹപാഠികള്‍, അയല്‍വാസികള്‍,ബന്ധുക്കളുടെയിടയിലെ സുഹൃത്തുക്കള്‍,സഹപ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ നമുക്കാവശ്യമുണ്ട്. സാമൂഹ്യമാധ്യമങ്ങളൊക്കെ ഇത്തരം ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്താന്‍ ഉപയോഗിക്കാം. ഇടയ്ക്കിടെ ഈ സൗഹൃദങ്ങള്‍ പുതുക്കാന്‍സമയം കണ്ടെത്താം.ഒഴിവുസമയം കിട്ടുമ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് പരമാവധി പ്രയോജനം ചെയ്യുന്ന തരം സാമൂഹികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ശ്രമിക്കാം. രക്തദാനം, വരുമാനത്തിന്‍റെ ഒരു വശം ജീവകാരുണ്യ കര്‍മ്മങ്ങള്‍ക്കു നീക്കിവയ്ക്കുക, വൃദ്ധജനങ്ങളെപരിപാലിക്കുക എന്നിവയൊക്കെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകാന്‍ സഹായിക്കും.
ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ നമ്മെ സഹായിച്ച വ്യക്തികളെ ഓര്‍ക്കുക. കഴിയുമെങ്കില്‍ അവരെ നേരിട്ടു സന്ദര്‍ശിച്ചോ ഫോണില്‍ വിളിച്ചോ നമ്മുടെ കൃതജ്ഞത രേഖപ്പെടുത്തുക. അവര്‍ മരണപ്പെട്ടു പോയെങ്കില്‍, ആഴ്ചയില്‍ ഒരിക്കല്‍, അത്തരമൊരു വ്യക്തിക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവരുടെ ബന്ധുക്കള്‍ക്ക് ഒരു കത്തെഴുതുക. ജീവിതത്തില്‍ നമ്മെ സഹാ യിച്ചവരോട് കൃതജ്ഞത പ്രകടിപ്പിക്കുക വഴി മനസ്സ് കൂടുതല്‍ ശുദ്ധത കൈവരിക്കുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ്, അന്നേ ദിവസം ജീവിതത്തില്‍ നടന്ന മൂന്ന് നല്ല കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കാം. രുചികരമായ ഭക്ഷണം കഴിച്ചതോ, രസകരമായ ഒരു തമാശ കേട്ടതോ, നല്ലൊരു ഗാനം കേട്ടതോ ആയ കാര്യങ്ങള്‍ ഇങ്ങനെ കുറിച്ചിടും.ഈ സംഭവങ്ങള്‍ കിടക്കുന്നതിനു മുമ്പ് ഒന്നുകൂടി വായിച്ചിട്ട് കിടക്കാം. തന്‍റെ ജീവിതം അത്ര മോശമല്ല, അത് നിരവധി ആഹ്ളാദനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് എന്നു സ്വന്തം മനസ്സിനെ ബോദ്ധ്യപ്പെടുത്താന്‍ ഇത് ഉപകരിക്കും.രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചെയ്യുന്ന അവസാന കാര്യമായിരിക്കും
രാവിലെ ഉറക്കമുണരുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. ഉദാഹരണത്തിന് രാത്രി ആരോടെങ്കിലും വഴക്കിട്ടിട്ടാണ് നാം ഉറങ്ങുന്നതെങ്കില്‍, രാവിലെ ഉണരുമ്പോഴും
ആ ദേഷ്യവും വഴക്കിടാനുള്ള പ്രവണതയും ബാക്കിയുണ്ടാകും. രാത്രി കിടക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ കുട്ടിക്കാലത്ത് - കഴിയുന്നതും പത്തു വയസ്സിനു മുമ്പ് - നടന്ന രസകരമായ എന്തെങ്കിലുമൊരു സംഭവം മനസ്സിലോര്‍ത്തുകൊണ്ട് കിടക്കുക. ആ സംഭവത്തിന്‍റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വികാരങ്ങളും മനസ്സിലേക്ക് ആവാഹിക്കുക അങ്ങനെ പതിയെ ഉറക്കത്തിലേക്കു വഴുതിവീഴുക.രാവിലെ ഉണരുമ്പോള്‍, വളരെ ശാന്തവും സമാധാനപരവുമായ ഒരു മാനസികാവസ്ഥയിലായിരിക്കും നമ്മള്‍. ഇത്തരത്തില്‍ എന്നും രാത്രിയില്‍, ഒരു ബാല്യകാലാനുഭവം ഓര്‍ത്തുകൊണ്ടുറങ്ങിയാല്‍ വളരെ ആഹ്ളാദകരമായൊരു പ്രഭാതത്തിലേക്ക് നമുക്ക് ഉറക്കമുണരാന്‍ കഴിയും.
Happiness can be experienced more often when we are older, contrary to most peoples' expectations of old age