Posted By
ലേഖകൻ:Dr Arun B Nair, Asst Prof in Psychiatry, Trivandrum
ഉച്ചപ്പടങ്ങളെന്ന് ഓമനപ്പേരുള്ള നീലച്ചിത്രങ്ങളും പാതയോരത്ത് ഒളിപ്പിച്ചുവച്ച് വില്‍ക്കുന്ന അശ്ലീലപുസ്തകങ്ങളുമായിരുന്നു ഒരു കാലത്ത് നമ്മുടെ കൗമാരക്കാരുടെ ലൈംഗിക ‘അറിവു’കളെ വികസിപ്പിച്ചിരുന്നത്. അല്ലെങ്കില്‍ ‘അനുഭവസമ്പന്നര്‍’ എന്നു സ്വയം നടിക്കുന്ന സുഹൃത്തുക്കളാകും ഇതിനു പിന്നില്‍. കാലം മാറിയപ്പോള്‍ മൊബൈല്‍ ഫോണുകളിലൂടെ പ്രചരിക്കുന്ന ക്ലിപ്പിംഗുകളും ഇന്റര്‍നെറ്റില്‍ സുലഭമായ ലൈംഗിക വീഡിയോകളും മറ്റും ആ സ്ഥാനം ഏറ്റെടുത്തു. ലൈംഗികതയെക്കുറിച്ച് കുട്ടിക്കാലത്ത് സംശയങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം വീട്ടിലോ സ്‌കൂളിലോ പലര്‍ക്കും ലഭിച്ചിക്കുന്നില്ല. സ്വാഭാവികമായും, ഇവര്‍ക്ക് കിട്ടുന്നത് അബദ്ധജടിലമായ വികലധാരണകള്‍ മാത്രമായിരിക്കും. നീലച്ചിത്രങ്ങളില്‍ കാണുന്ന ‘അഭിനയ’മാണ് യഥാര്‍ഥ ജീവിതത്തിലും സംഭവിക്കുന്നതെന്നു ധരിച്ചുവശായി, അവയൊക്കെ അനുകരിച്ച് ജീവിതം നശിപ്പിക്കുന്നവര്‍ ധാരാളമാണ്. പങ്കാളിയുടെ ലൈംഗികാഭിരുചി മനസ്സിലാക്കാതെയും കണക്കിലെടുക്കാതെയും സ്വന്തം വികലധാരണകള്‍ അടിച്ചേല്‍പ്പിച്ച് കാര്യങ്ങള്‍ വഷളാക്കുമ്പോള്‍ പലതും വിവാഹമോചനത്തില്‍ വരെയെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ക്കും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ആവശ്യമായ വിദ്യാഭ്യാസം ഇക്കാലത്ത് അനിവാര്യമായി വന്നിരിക്കുന്നു.
എന്റെ ലിംഗം ചെറുതാണോ…..?
ആരോഗ്യപ്രസിദ്ധീകരണങ്ങളിലെ ലൈംഗികസംശയങ്ങള്‍ ഉന്നയിക്കാനുള്ള ചോദ്യോത്തര പംക്തികളില്‍ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെടുന്ന സംശയം പുരുഷലിംഗത്തിന്റെ നീളത്തെക്കുറിച്ചുള്ളതാണ്. ഇത്തരം സംശയങ്ങള്‍ പലരുടെയും മനസ്സിലുണ്ടാകാന്‍ കാരണമാകുന്നത് നീലച്ചിത്രങ്ങളിലും അശ്ലീലപുസ്തകങ്ങളിലും കണ്ട കാഴ്ചകളാണ്! തന്റെ ലിംഗം ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ പോന്നതാണോ എന്നു ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുകയും വിഷാദമനുഭവിക്കുകയും ചെയ്യുന്നവര്‍ ധാരാളം. വിജയകരമായ ഒരു ലിംഗ-യോനി സംഭോഗം നടക്കാന്‍ ഉദ്ധരിച്ച അവസ്ഥയില്‍ പുരുഷലിംഗത്തിന് അഞ്ച് സെന്റിമീറ്റര്‍ നീളമുണ്ടായാല്‍ മതി. ലിംഗവലുപ്പമാണ് പൗരുഷത്തിന്റെ പരമപ്രധാനലക്ഷണമെന്ന മട്ടില്‍ പല കഥകളും നാട്ടില്‍ പ്രചാരത്തിലുണ്ട്. ലിംഗവലുപ്പം കൂടുതലായതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. ലിംഗവലുപ്പം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങള്‍, തൈലങ്ങള്‍, കുഴമ്പുകള്‍ എന്നിവയുടെയൊക്കെ പരസ്യങ്ങള്‍ സുലഭമായി കാണാം. എന്നാല്‍ ഇവയൊന്നും ലിംഗവലുപ്പമോ പ്രവര്‍ത്തനശേഷിയോ വര്‍ധിപ്പിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഇത്തരം സംഗതികളുടെ ഉപയോഗം മൂലം അലര്‍ജിയും ചൊറിച്ചിലും അണുബാധയുമൊക്കെയുണ്ടായി ലൈംഗികാരോഗ്യം മോശമാകുന്നതായും കണ്ടുവരുന്നുണ്ട്.
സ്വയം ചികിത്സ അത്യാപത്ത്
ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന വിപണിയാണ് കേരളം. എന്നാല്‍ പലരും, തങ്ങളുടെ ലൈംഗികപ്രശ്‌നങ്ങളുടെ ചികിത്സയ്ക്ക് ഒരു ഡോക്ടറെ കാണാന്‍ താത്പര്യപ്പെടാറില്ല. ‘ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ ഒരു ഡോക്ടറുടെ മുഖത്തുനോക്കി പറയും’ എന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടു തന്നെ, മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് എന്തെങ്കിലുമൊരു മരുന്നുവാങ്ങി പരീക്ഷിക്കാനാണ് പലര്‍ക്കുമിഷ്ടം. എന്നാല്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കാതെ അവ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന ചിലതരം മരുന്നുകളോടൊപ്പം ചില പ്രത്യേകയിനം ലൈംഗികോത്തേജന ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രതിപ്രവര്‍ത്തനമുണ്ടാകാനും മരിക്കാനും കാരണമാകാം. ഒരു വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്കുശേഷം, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മാത്രമേ ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ ഉപയോഗിക്കാവൂ.
പിള്ളേരോട് ഞാനിതെങ്ങനെ പറയും…..?
പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ എത്ര അച്ഛന്മാര്‍, സ്വന്തം ആണ്‍മക്കള്‍ കൗമാരമെത്തുമ്പോള്‍ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്? വളരെക്കുറവായിരിക്കും. സ്വന്തം മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള ശാസ്ത്രീയ പരിജ്ഞാനം രക്ഷിതാക്കള്‍ക്കില്ലാതെ വരുന്നത് തീര്‍ച്ചയായും നന്നല്ല. കൗമാരക്കാരുടെ സംശയം ദൂരീകരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വരുമ്പോഴാണ് അവര്‍ മറ്റ് അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ജിജ്ഞാസയ്ക്ക് ശമനം വരുത്തുന്നത്. തീര്‍ച്ചയായും ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരും പെണ്‍കുട്ടികള്‍ക്ക് അമ്മമാരും ലൈംഗികവിദ്യാഭ്യാസത്തിന്റെ ബാലപാഠം നല്‍കേതുണ്ട്. പറഞ്ഞുകൊടുക്കാന്‍ സങ്കോചമോ അറിവില്ലായ്മയോ ഉള്ളപക്ഷം, ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധ്യാപകരുടെയോ കുടുംബ ഡോക്ടറുടെയോ സഹായം തേടാം.
തട്ടിപ്പിന്റെ വിളഭൂമി
സ്വപ്‌നസ്ഖലനം, സ്വയംഭോഗം, സ്വവര്‍ഗപ്രേമം തുടങ്ങിയവയൊക്കെ മഹാരോഗങ്ങളാണെന്നു ധരിച്ച് ചികിത്സയ്ക്കായി പണം ചെലവാക്കി കബളിപ്പിക്കപ്പെടുന്നവര്‍ ധാരാളമാണ്. ലൈംഗിക വിഷയങ്ങളുടെ ചികിത്സ ഫലവത്തായില്ലെങ്കിലും ആരും പരാതി പറയില്ലെന്നത് ചൂഷകര്‍ക്ക് പ്രോത്സോഹനമാകുന്നു. സ്വപ്‌നസ്ഖലനം ഒരു സാധാരണ കാര്യമാണെന്നും അത് ചികിത്സ വേണ്ട ഒന്നല്ലെന്നുമുള്ള തിരിച്ചറിവ് മുതിര്‍ന്നവര്‍ക്കാണാവശ്യം. സ്വയംഭോഗം ഒരു നൈസര്‍ഗിക ലൈംഗികാസ്വാദനമാര്‍ഗമാണെന്നും വൈദ്യശാസ്ത്രദൃഷ്ടിയില്‍ സ്വവര്‍ഗപ്രേമം ഒരു രോഗമല്ലായെന്നതും ഇതോടൊപ്പം അറിയേണ്ട വസ്തുതകളാണ്.
പ്രകൃതിവിരുദ്ധം പ്രശ്‌നമാകുമ്പോള്‍
പങ്കാളിയുടെ ലൈംഗിക അഭിരുചികള്‍ തെല്ലും പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചില ‘സാഹസിക’ ലൈംഗിക പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. സ്വാഭാവിക ലിംഗ-യോനി സംഭോഗത്തെക്കാള്‍, ലിംഗ-അധര സംഭോഗവും ലിംഗ-പായു സംഭോഗവുമൊക്കെ ചില പുരുഷന്മാര്‍ക്ക് പ്രിയമേറിയ രീതികളാണ്. തികച്ചും യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ നിന്നുവരുന്ന ഭാര്യക്കാവട്ടെ ഇവയൊക്കെ തീര്‍ത്തും അരോചകവും അസഹ്യവുമായ കാര്യങ്ങളുമായിരിക്കും. ദാമ്പത്യത്തിലെ മറ്റേതു ഘടകത്തിലുമെന്നപോലെ ലൈംഗികതയിലും ഒരു ‘ജനാധിപത്യ’ സമീപനം സ്വീകരിക്കേത് അത്യാവശ്യമാണ്. ഏതു ലൈംഗികരീതി അവലംബിക്കുന്നതിനും മുമ്പ് സ്വന്തം പങ്കാളിയുടെ താത്പര്യങ്ങള്‍ ആരാഞ്ഞു മനസ്സിലാക്കി, അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള രീതിയാണ് നല്ലത്.
കിടപ്പറ യുദ്ധക്കളമല്ല
ആദ്യരാത്രിതെന്ന ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ സംഭോഗത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് പരസ്പരം അറിയാനും ലൈംഗികാവയവങ്ങളിലല്ലാതെ സ്പര്‍ശിച്ച് പരസ്പരം ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇണയുടെ ശരീരത്തിലെ ‘ഉത്തേജകമേഖലകള്‍’ കണ്ടെത്തുന്നതും നല്ലതാണ്. കഴുത്ത്, ചെവി, തുടകള്‍, വയര്‍, കാലിന്റെ പെരുവിരല്‍ തുടങ്ങിയ ശരീരഭാഗങ്ങളിലെ സ്പര്‍ശവും ലൈംഗികോത്തേജനമുണ്ടാക്കാം. ഇത്തരം മേഖലകളില്‍ സ്പര്‍ശിച്ചു തുടങ്ങുന്ന ബന്ധം ക്രമേണ പൂര്‍ണസംഭോഗത്തിലെത്തിക്കാം.
ലൈംഗികബന്ധം അത്യന്തം വേദനാജനകമാണ്, അത് ഘോരമായ രക്തസ്രാവത്തിനു കാരണമാകും എന്ന മട്ടിലുള്ള ധാരണകള്‍ സ്ത്രീകളിലുണ്ട്. ഇവമൂലം ആദ്യ ലൈംഗികാനുഭവംതന്നെ കല്ലുകടിയായി മാറാറുണ്ട്. ലൈംഗിക നിസ്സഹകരണത്തിനും വിരക്തിക്കും യോനീസങ്കോചത്തിനുമൊക്കെ ഈ ഉത്കണ്ഠകള്‍ കാരണമാകാം. പരസ്പര സഹകരണത്തിലൂടെ ലൈംഗികത ആസ്വാദ്യകരമാക്കാം എന്ന അറിവാണ് ഇവര്‍ക്കാവശ്യം.
കന്യാചര്‍മവും ജി-സ്‌പോട്ടും
വിവാഹശേഷം ഭാര്യക്ക് കന്യാചര്‍മമില്ലെന്നറിഞ്ഞ് തന്റെ ജീവിതം തകര്‍ന്നു എന്നു വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. സ്ത്രീ ജനനേന്ദ്രിയത്തിനു മേലുള്ള നേര്‍ത്ത ആവരണമായ ‘കന്യാചര്‍മം’ (hymen) ലൈംഗികബന്ധം മൂലമല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും പൊട്ടിപ്പോകാം. ഡാന്‍സ്, സ്‌പോര്‍ട്‌സ്, ജിംനാസ്റ്റിക്‌സ്, കുതിരസവാരി, കരാട്ടെ തുടങ്ങിയവ പരിശീലിക്കുന്നതു മൂലമോ ചില അപകടങ്ങള്‍ മൂലമോ ഒക്കെ അത് തകരാം. ഇക്കാരണം കൊണ്ടുതന്നെ കന്യാചര്‍മം നോക്കി കന്യകാത്വം നിര്‍ണയിക്കുന്നത് അബദ്ധമാണ്.
സ്ത്രീകള്‍ക്ക് പരമാവധി ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഒരു ഭാഗമാണ് യോനിയുടെ ഉള്ളില്‍ അല്പം മുകളിലായി നിലകൊള്ളുന്ന ‘ഗാഫെന്‍ബര്‍ഗ് സ്‌പോട്ട്’ അഥവാ ‘ജി-സ്‌പോട്ട്’. ചില സ്ത്രീകളില്‍ ഇത്തരമൊരു സ്ഥലം ഉണ്ടാകാറുമില്ല. ജി-സ്‌പോട്ട് തിരഞ്ഞു കണ്ടെത്തിയ ശേഷം മാത്രം ലൈംഗികബന്ധം നടത്താമെന്ന രീതിയില്‍ ചിലര്‍ നിലപാടെടുക്കാറുണ്ട്. അത്തരമൊരു സമീപനം ആവശ്യമില്ല. തലച്ചോറിലെ ചില രാസപദാര്‍ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങളാണ് ലൈംഗികോത്തേജനം സാധ്യമാക്കുന്നത്. അത് ലൈംഗികാനുഭൂതിയുടെ ആകെത്തുകയുടെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. മറിച്ച്, കേവലം ‘ജി-സ്‌പോട്ട്’ കേന്ദ്രീകൃത സമീപനത്തിലൂടെ മാത്രമല്ല.
ലൈംഗികതയും കുട്ടികളും
ചിലയവസരങ്ങളിലെങ്കിലും മുതിര്‍ന്നവരുടെ ചില അലക്ഷ്യമായ ലൈംഗിക സമീപനങ്ങള്‍, കുട്ടികളെ ദോഷകരമായി ബാധിക്കാറുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, കതകടയ്ക്കാതെ കുട്ടികള്‍ക്കിത്തരം ദൃശ്യങ്ങള്‍ കാണാന്‍ അറിയാതെയെങ്കിലും അവസരമൊരുക്കുക, കമ്പ്യൂട്ടറില്‍ അശ്ലീലദൃശ്യങ്ങള്‍ പൊതുസ്ഥലത്തിരുന്ന് കാണുക തുടങ്ങിയവയൊക്കെ പ്രശ്‌നമാകാം. രക്ഷിതാക്കള്‍ കാണുന്ന ലൈംഗിക സിനിമകള്‍ ഒളിഞ്ഞിരുന്ന് കാണുന്ന കുട്ടികള്‍, ആ രംഗങ്ങള്‍ അനുകരിക്കാന്‍ സാധ്യതയേറെയാണ്.
കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്ന മുതിര്‍ന്നവരുടെ കഥകളും നാം നിത്യേന കേള്‍ക്കാറുണ്ട്. പീഡനങ്ങള്‍ അനുഭവിച്ച പല കുട്ടികള്‍ക്കും ഭാവിയില്‍ വിവിധ മാനസിക-പഠന പ്രശ്‌നങ്ങളുണ്ടാകുന്നതായും ചിലരെങ്കിലും അമിത ലൈംഗിക വൈകൃതങ്ങളിലേക്കോ ലൈംഗിക വിരക്തിയിലേക്കോ പോകുന്നതായും കാണപ്പെടുന്നുണ്ട്. പതിനാറു വയസ്സില്‍ താഴെയുള്ള ഒരാളുമായി ഒരു കാരണവശാലും ലൈംഗിക ബന്ധത്തിലേര്‍പ്പടരുതെന്ന പാഠം ഓരോ വ്യക്തിയും മനസ്സിലാക്കേതുണ്ട്. പതിനാറിന് മുകളില്‍ പ്രായമായ ഒരാളുമായിപ്പോലും അയാളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിനു ശ്രമിക്കരുതെന്നത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു പാഠമാണ്.
ആത്മനിയന്ത്രണം പ്രധാനം
പുരുഷന്മാര്‍ക്ക് മറ്റാരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പ്രായമായാലും ലൈംഗിക താത്പര്യമുണ്ടാകും. എന്നാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കുന്നതോടെ യോനീഭാഗത്ത് വരള്‍ച്ചയുണ്ടാകുകയും സംഭോഗം വേദനാജനകമാകുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികാസ്വാദനരീതിയില്‍ മാറ്റംവരുത്താന്‍ ചില ശ്രമങ്ങള്‍ നടത്തണം. യോനി ആര്‍ദ്രമാക്കാന്‍ സഹായിക്കുന്ന ചില ലൂബ്രിക്കന്റ് ജെല്ലികളും ഇപ്പോള്‍ ലഭ്യമാണ്. ഇവയുടെ സഹായത്തോടെ ലൈംഗികബന്ധത്തിന് ശ്രമം നടത്താവുന്നതാണ്.
ലൈംഗികതയിലെ സ്ത്രീപുരുഷ വ്യത്യാസങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മ വിവാഹജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. പങ്കാളിയുടെ ലൈംഗികസംതൃപ്തിയെക്കുറിച്ച് തെല്ലും ചിന്തയില്ലാതെ വേഗം രതിമൂര്‍ച്ഛയിലെത്തുന്ന പുരുഷന്മാരുടെ പങ്കാളികള്‍ ലൈംഗികസംതൃപ്തി എന്തെന്നറിയാതെ ജീവിതം തള്ളിനീക്കുന്നു. തനിക്ക് യാതൊരു സുഖവും പകരാത്ത ഈ പ്രവൃത്തിയോട് താത്പര്യമില്ലായ്മയും വെറുപ്പും തോന്നിത്തുടങ്ങുന്നതോടെ ഭാര്യ ഭര്‍ത്താവിനോട് നിസ്സഹകരിക്കുന്ന അവസ്ഥ സംജാതമാകും. ഇതോടെ പുരുഷന്മാര്‍ പരസ്ത്രീബന്ധം, മദ്യപാനം, കഞ്ചാവ് ഉപയോഗം തുടങ്ങിയവയിലേക്ക് തിരിയുന്നത് കുടുംബത്തിലെ സ്ഥിതി സങ്കീര്‍ണമാക്കും. ഗാര്‍ഹിക ശാരീരിക പീഡനങ്ങളുടെ നിരവധി കാരണങ്ങളിലൊന്ന് പുരുഷന്റെ ലൈംഗിക അസംതൃപ്തിയാണെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബഡായി വീരന്മാര്‍……!
വിവാഹം കഴിഞ്ഞിട്ട് രണ്ടുവര്‍ഷമായിട്ടും ലൈംഗികബന്ധം സാധ്യമാകാത്തതിനെത്തുടര്‍ന്ന് കൗണ്‍സലിങ്ങിനെത്തിയതാണ് മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവിന് ഉദ്ധാരണം കിട്ടുന്നുങ്കെിലും അത് നിലനില്‍ക്കുന്നില്ല എന്നതാണ് പ്രശ്‌നം. എന്നാല്‍ ഭാര്യയോട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ തനിക്കീ പ്രശ്‌നമുള്ളൂവെന്നും വിവാഹത്തിനുമുന്‍പ് പല സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയപ്പോഴൊന്നും യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നുമാണ് അയാളുടെ വാദം. കുറ്റം മുഴുവന്‍ ഭാര്യയുടേതാണ് എന്ന മട്ടിലായിരുന്നു അയാളുടെ സംസാരം.
എന്നാല്‍ അയാള്‍ പറഞ്ഞത് കള്ളമാണെന്നും അമിത ഉത്ക്കണ്ഠ മൂലമുള്ള പ്രശ്നമാണ് ബാധിച്ചിരിക്കുന്നതെന്നും പിന്നീട് മനസ്സിലായി. തന്റെ ലൈംഗികപ്രശ്‌നത്തെ ചില നുണക്കഥകള്‍കൊണ്ട് മൂടിവെക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സത്യം തുറന്നുപറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ അദ്ദേഹത്തിന്റെ ഉത്കണ്ഠ കുറയുകയും ഒരുമാസത്തിനുള്ളില്‍ സുഗമമായ ലൈംഗികബന്ധം സാധ്യമാവുകയും ചെയ്തു.
വിദ്യാഭ്യാസംകൊണ്ട് എന്തുപ്രയോജനം?
മുതിര്‍ന്നവര്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതുകൊണ്ട് എന്തുപ്രയോജനമെന്ന് ചിലരെങ്കിലും ചിന്തിക്കാം. എന്നാല്‍ അല്പം വൈകിയാണെങ്കില്‍പ്പോലും വിവാഹത്തിനുമുന്‍പ് ലൈംഗികവിദ്യാഭ്യാസം ലഭിക്കുന്നതു കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രയോജനങ്ങളുണ്ടാകും. ലൈംഗികവിദ്യാഭ്യാസം നേടിയ യുവാക്കള്‍ ലൈംഗികജീവിതം താരതമ്യേന വൈകിയാണ് ആരംഭിക്കുന്നത്. ഇത്തരക്കാര്‍ ഗര്‍ഭനിരോധന ഉറപോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് എച്ച്.ഐ.വി.യും മറ്റ് ലൈംഗിക പകര്‍ച്ചവ്യാധികളും ഇവര്‍ക്കുണ്ടാകാനും സാധ്യത കുറവാണ്.
ലൈംഗികവിദ്യാഭ്യാസം ലഭിച്ച പുരുഷന്മാര്‍, പങ്കാളികളോട് കൂടുതല്‍ ആദരവ് പുലര്‍ത്തുന്നതായും അവരുടെ അഭിപ്രായങ്ങളെ കൂടുതല്‍ പരിഗണിക്കുന്നതായും കണ്ടുവരുന്നു. ഇവരില്‍ മദ്യാസക്തി, മയക്കുമരുന്നുപയോഗം, അക്രമസ്വഭാവം എന്നിവയും കുറവായിരിക്കും. ലൈംഗികവിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും മെച്ചപ്പെട്ട ആശയവിനിമയശേഷിയുള്ളവരുമായിരിക്കും. ലൈംഗികവിദ്യാഭ്യാസം ലഭിച്ചവരുടെ കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനത്തിന്റെ തോത് കുറവാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലൈംഗികവിദ്യാഭ്യാസം ലഭിച്ചവരില്‍ പരീക്ഷണത്വര, ലൈംഗിക രോഗങ്ങള്‍, വിവാഹപൂര്‍വ ഗര്‍ഭധാരണം, സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ച എന്നിവയുടെ തോത് കുറവായിരിക്കും. ഇവരില്‍ ലൈംഗികതയെ സംബന്ധിച്ച തെറ്റിദ്ധാരണകളും മാനസിക പ്രശ്‌നങ്ങളും കുറവായിരിക്കുകയും ചെയ്യും.
Knowledge and attitude about reproductive and sexual health among Malayalis