Posted By
ലേഖകൻ :ഡോ. ആർ.വി. ജയകുമാർ
എൻഡോക്രൈനോളജിസ്റ്റ്
ആസ്റ്റർ മെഡിസിറ്റി, കൊച്ചി
സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളം, പക്ഷേ, ആരോഗ്യകരമായ ജീവിതരീതിയിൽ മുൻപന്തിയിലല്ല. പണ്ടുകാലത്തെ അപേക്ഷിച്ച് കേരളീയരുടെ ഭക്ഷണകാര്യങ്ങളും ജീവിതരീതിയും പാടെ മാറിക്കഴിഞ്ഞു. അരി ആഹാരമായിരുന്നു പണ്ടുമുതൽക്കേ കേരളീയരുടെ ഇഷ്ടഭക്ഷണമെങ്കിലും ആ കാലഘട്ടത്തിൽ കേരളീയർ പാടത്തും പറമ്പിലും നന്നായി അദ്ധ്വാനിക്കുന്നവരായിരുന്നു. ഇപ്പോൾ മിക്ക കേരളീയരും പടിഞ്ഞാറന്‍ ലോകത്തുള്ള ആഹാരരീതിയാണ് കൂടുതലും സ്വീകരിക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണമായി കോൺഫ്ളെക്സ്(conflex) , ഓട്സ് (oats), ബ്രഡ്ടോസ്റ്റ്( bread toast) ഒക്കെയാണ് സമൂഹത്തിലെ സമ്പന്നവിഭാഗം തിരഞ്ഞെടുക്കുന്നത്. ദോശയും അപ്പവും പൂട്ടുമൊക്കെ ഇഷ്ടമാണെങ്കിലും അവ ഉണ്ടാക്കാനുള്ള വിഷമങ്ങൾ കാരണം പലരും ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കുന്നു. കഞ്ഞിയും പയറും എന്നൊരു ആഹാരം കാണാത്ത ചെറുപ്പക്കാരും കേരളത്തിൽ ഉണ്ട്.
ഇന്ന് വളരെ വിരളമായി മാത്രമേ ശാരിരീകമായി അദ്ധാനിക്കുന്നവരെ കാണുന്നുള്ളൂ. കേരളീയരിൽ പലരും പ്രവാസ ജീവിതത്തിലേക്ക് തിരിഞ്ഞപ്പോൾ കേരളത്തിലെ പറമ്പുകളിലും വീടുപണി സ്ഥലങ്ങളിലും കടകളിലും ജോലി എടുക്കുന്നതിന് നമുക്ക് ഒറീസയിലും ആസ്സാമിലും നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ട സ്ഥിതി വിശേഷമാണ്. കേരളീയരില്‍ പലരും സുഖവാസ ജീവിതശൈലിയുടെ ഭാഗമായി എ.സി മുറികളിലുള്ള വൈറ്റ്കോളർ ജോലികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കുറഞ്ഞപക്ഷം ഫാനെങ്കിലും വേണം. അതോടൊപ്പം കേരളീയരുടെ ഭക്ഷണക്രമവും പാടെ മാറി.
കാൽനടയായി മാത്രം സഞ്ചരിച്ചിരുന്നവരാണ് പണ്ടത്തെ കേരളീയർ. ഇന്ന് ആരെങ്കിലും കാല്‍നടയായി പോകുന്നുണ്ടെങ്കില്‍ അത് പ്രമേഹവും കൊളസ്ട്രോളും(cholesterol) കുറയ്ക്കാനുള്ള വ്യായാമത്തിനു വേണ്ടിയുള്ള വെറുംനടപ്പായിരിക്കും. ഔദ്യോഗിക കാര്യങ്ങള്‍ക്കുള്‍പ്പെടെ കാറിലും ബൈക്കിലുമാണ് മിക്ക സമയവും സഞ്ചരിക്കുന്നത്. അപ്പോൾ വ്യായാമത്തിനുവേണ്ടി നടക്കാന്‍ സമയം കണ്ടെത്തേണ്ട അവസ്ഥയായി. പണ്ട് വളരെ അപൂർവ്വമായിമാത്രം കണ്ടുവന്നിരുന്ന കുടവയർ ഇന്ന് സർവ്വസാധാരണമായി. കിലോമീറ്ററുകൾ നടന്നാണ് പണ്ട് കാലങ്ങളിൽ കൂട്ടികൾ സ്കൂളിൽ പോയിരുന്നത്. ഇന്ന് വീടിന്റെ ഗേറ്റിന് മുൻപിൽ നിന്നും സ്കൂൾ വണ്ടിയിലോ മറ്റു വാഹനങ്ങളിലോ അവർ യാത്ര ചെയ്യുന്നു. പാടത്തും പറമ്പിലും ഓടിച്ചാടി നടക്കുന്ന കൂട്ടികൾ അപൂർവ്വ കാഴ്ചയായി. പകരം ടെലിവിഷനിലേക്കും വീഡിയോ ഗെയിമിലേക്കുമായി അവരുടെ കളികൾ ഒതുങ്ങി. ഇത് കൂട്ടികളിലും അമിതവണ്ണം വരാൻ ഒരു കാരണമായി.
പ്രമേഹ രോഗം അവഗണിക്കപ്പെട്ടാൽ, അത്, കാലക്രമേണ ശരീരത്തിലെ മിക്ക അവയവങ്ങളുടേയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ആൻജിയോപ്ലാസ്റ്റി(angioplasty), കൊറോണറി ബൈപ്പാസ്(coronary bypass surgery), കീമോ ഡയാലിസിസ്(hemodialysis), വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ ചെലവുകൂടിയ ചികിത്സാരീതി ജീവിതകാലം മുഴുവൻ അനുവര്‍ത്തിക്കേണ്ടി വരികയും ചെയ്യും.
ഇത്രയും വലിയ ക്രോണിക് കോംപ്ലിക്കേഷൻസ് (chronic complications)ഉണ്ടാകാൻ സാധ്യതയുള്ള പ്രമേഹ രോഗത്തെ രോഗിയും ഡോക്ടർമാരും ഭരണാധികാരികളും ഗൗരവമായിട്ട് എടുക്കുന്നില്ല എന്നത് ഒരു വാസ്തവം മാത്രമാണ്. രോഗിയുടെ ഭാഗത്താണെങ്കിൽ രോഗത്തെ നല്ലവണ്ണം ചികിത്സിക്കാൻ മെനക്കെടാറില്ല. വല്ലപ്പോഴും ഒരിക്കൽ ഒരു രക്തപരിശോധന ചെയ്യുകയും പണ്ട് കഴിച്ചുകൊണ്ടിരുന്ന ഗുളികകൾ കൂട്ടുകയും കുറയ്ക്കുകയും മാത്രമേ ചെയ്യാറുള്ളൂ. അതേസമയം ഹൃദ്രോഗം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിൽ കാർഡിയോളജി സെന്ററിൽ (cardiology center)പോയി ആൻജിയോഗ്രാം(angiogram) വരെ ചെയ്താലെ രോഗിക്ക് സമാധാനം വരൂ.
പ്രമേഹ രോഗചികിത്സയിൽ വളരെയേറെ പുരോഗമനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇപ്പോൾ. പണ്ടു കാലത്ത്, പഞ്ചസാരയുടെ അളവ് നോക്കി മരുന്നുകൾ എഴുതുകയാണ് പതിവ്. പക്ഷെ ഇപ്പോൾ പ്രമേഹരോഗത്തിന് പേർസണലൈസ്ഡ് ചികിത്സ(personalized medicine) ആണ് ചെയ്യേണ്ടത്. അതായത് രോഗിക്ക് ഹൃദ്രോഗം ഉണ്ടോ, വൃക്കരോഗം ഉണ്ടോ, വരാനുള്ള സാധ്യതകൾ ഉണ്ടോ എന്ന് തീരുമാനിക്കുക. ഇവ അനുസരിച്ചാണ് പ്രമേഹരോഗ ചികിത്സയെപ്പറ്റി തീരുമാനം എടുക്കേണ്ടത്. കൂടാതെ രോഗിയുടെ വണ്ണം, ജീവിതരീതി, സാമ്പത്തികം എല്ലാം കണക്കിലെടുത്താണ് മരുന്നുകൾ ചികിത്സിക്കുന്നത്. ഇതിനെയാണ് പേർസണലൈസ്ഡ് ചികിത്സ എന്ന് പറയുന്നത്. ഈ ചികിത്സാരീതി നടപ്പിലാകാൻ രോഗികളും ഡോക്ടർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ പ്രമേഹം എന്ന രോഗത്തെ രോഗികളും ഡോക്ടർമാരും വളരെ ഗൌരവമായി എടുക്കേണ്ട ഒരു രോഗമാണ്. പ്രമേഹം നല്ലവണ്ണം ചികിത്സിച്ചാല്‍ വൃക്ക മാറ്റിവയ്ക്കലും ഡയാലിസിസും ആൻജിയോപ്ലാസ്റ്റിയും(angioplasty) ഒക്കെ തടയാൻ സാധിക്കും.
Diabetes is a ticking bomb among Malayalis