Posted By
ലേഖകൻ :ഡോക്ടർ. നാഗ്‌രാജ് അശോക് ദേശായി
പണ്ടൊക്കെ ഷഷ്ടിപൂർത്തിയോട് അടുക്കുമ്പോഴാണ് ആളുകളില്‍ പ്രമേഹം (Diabetes) പിടിമുറുക്കിയിരുന്നതെങ്കില്‍ ഇന്ന് പ്രായഭേദമന്യേ പ്രമേഹ രോഗികളുടെ എണ്ണം കൂടുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ന് പ്രമേഹബാധിതരായുള്ളത്. പ്രമേഹവുമൊത്തുളള ജീവിതം ഒരു വെല്ലുവിളിയാണെന്നതാണ് വാസ്തവം. ജീവിതശൈലീ രോഗങ്ങൾ എന്നറിയപ്പെടുന്ന രോഗങ്ങളിൽ പ്രഥമസ്ഥാനമാണ് പ്രമേഹത്തിനുള്ളത്. എന്നാൽ വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കൃത്യമായ ചികിത്സയും ചിട്ടയായ ഭക്ഷണശീലവും അനുയോജ്യമായ ജീവിതശൈലിയുമുണ്ടെങ്കിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുവാൻ സാധിക്കും.
പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല പ്രമേഹം. അതു വരാതെ നോക്കുകയാണ് പ്രധാനം. ഭക്ഷണശൈലി, ദിനചര്യകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നമ്മുടെ വരുതിയിൽ നിർത്താനാകും. നേരത്തെ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരത്തിലെ പ്രധാന അവയവങ്ങളായ കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും കാർന്നു തിന്നുന്ന രോഗമാണിത്. പ്രമേഹം നിയന്ത്രിക്കാന്‍ രോഗിമാത്രം ശ്രദ്ധിച്ചാല്‍പോര. രോഗമുള്ളവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹം(Diabetes) എന്ത്, എങ്ങനെ?
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണു പ്രമേഹം എന്നുപറയുന്നത്.
ഒരു പരിധിവരെ നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റം മൂലം ഊർജസാന്ദ്രവും കൊഴുപ്പുകൂടിയതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനാൽ കൂടുതൽ ഇൻസുലിൻ ഉപയോഗിക്കേണ്ടിവരുന്നു. എന്നും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ തോത് നോർമലാക്കുന്നതിനു വേണ്ടി ശരീരം കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരിൽ ഏകദേശം 50 വയസിനു മുകളിൽ പ്രായമാകുന്നതോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ അളവിൽ കുറവുണ്ടാവുകയോ അതിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കില്ല. ഇതാണ് ഒരാൾ പ്രമേഹത്തിന് അടിപ്പെടുന്നതിനു പിന്നിലെ വസ്തുത.
കാർബോ ഹൈഡ്രേറ്റുകൾ കുറഞ്ഞ ആഹാരങ്ങൾ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ശീലിക്കുകയും ചെയ്താൽ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമങ്ങളും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
അമിതവിശപ്പ്, ദാഹം, അമിതമായ മൂത്രശങ്ക, അകാരണമായ ക്ഷീണം, ഭാരം കുറയുക, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാനുള്ള കാലതാമസം മുതലായവയാണ് പ്രമേഹത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് വർധിക്കുന്നതുമൂലമാണ് വർധിച്ച ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നത്.
ആഹാരത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്കെത്തിക്കുവാനാണ് ഇൻസുലിൻ സഹായിക്കുന്നത്. നമുക്ക് പ്രമേഹമുണ്ടെങ്കിൽ, ശരീരം പര്യപ്തമായ അളവിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നില്ല അല്ലെങ്കിൽ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഉപയോഗിക്കാൻ ശരീരത്തിന് കഴിയുന്നില്ല എന്നുവേണം കരുതാന്‍. ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നുനിൽക്കുന്നു.
പ്രമേഹം വന്നാല്‍
പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുന്നതോടൊപ്പംതന്നെ കഴിക്കുന്ന ആഹാരത്തിലെ കലോറി കുറച്ച് ശരീരഭാരവും ഉപ്പു കുറച്ച് രക്തസമ്മർദവും നിയന്ത്രിക്കണം. ആഹാരം കൃത്യസമയത്ത് കഴിക്കുകയും ആഹാരത്തിൽ കൂടുതൽ പക്കക്കറികൾ ഉൾപ്പെടുത്തുകയും വേണം. ദിവസേന 45-60 മിനിറ്റ് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികൾ പുകവലി, മദ്യപാനം, കൊഴുപ്പേറിയതും മധുരമുള്ളതും ഉപ്പ് കൂടുതലുള്ളതുമായ ആഹാരം തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
പ്രമേഹത്തിന്റെ ദീർഘകാല സങ്കീർണതകൾ പലതാണ്. ഡയാലിസിസിലേക്ക് അഥവാ വൃക്കകളുടെ പരാജയത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കരോഗമാണ് അതിലൊന്ന്. പരിശോധനയിലൂടെ ഇത് നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. മറ്റൊന്ന് ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദവുമാണ്. ഇതിനും ഇ.സി.ജി തുടങ്ങിയ പരിശോധനകൾ ലഭ്യമാണ്. പ്രമേഹരോഗികൾക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന നേത്രരോഗമാണ് മറ്റൊന്ന്. വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹരോഗികൾ നേത്രരോഗ വിദഗ്ദ്ധനെ കാണേണ്ടതാണ്. അൽപ്പം ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുവാൻ നമുക്ക് സാധിക്കും.
Strong international evidence shows diabetes prevention programs can help prevent type 2 diabetesin up to 58 per cent of cases.