Posted By
ലേഖിക : Dr Santha kumari
''ഹൃദയ സ്തംഭനം വരാൻ നിനക്ക് ഹൃദയമുണ്ടോ''..ഇടക്കെങ്കിലും ഭർത്താക്കൻമാർ കുസൃതിയോടെ ഭാര്യമാരെ ചൊടിപ്പിക്കാൻ പറയുന്ന വാക്കുകളാണിത്. സ്ത്രീകൾ ഹൃദയ സ്തംഭനം വന്ന് മരിക്കുന്നത് പുരുഷൻമാരെ അപേക്ഷിച്ച് കുറവായതും ഇങ്ങനെയൊരു കളിയാക്കലിന് കാരണമാണ്. ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീയുടെ ശരീരത്തിലെ സ്ത്രൈണ ഹോര്‍മോണുകള്‍ സ്ത്രീഹൃദയങ്ങള്‍ക്ക് നല്‍കിയിരുന്ന പരിരക്ഷയാണ് സ്ത്രീകളിലെ ഹൃദയ സ്തംഭന സാധ്യത കുറച്ചിരുന്നത്. പക്ഷെ കാലം മാറിയപ്പോൾ ഹൃദയ സ്തംഭനം പുരുഷൻമാരെ പോലെ സ്ത്രീകളെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു
വീട്ടിനുള്ളിലെ സംഘര്‍ഷങ്ങള്‍, ജോലി സ്ഥലങ്ങളിലെയും ഔദ്യോഗിക രംഗങ്ങളിലെയും സംഘര്‍ഷങ്ങള്‍ എന്നിവ നിമിത്തം പല വീട്ടമ്മമാരുടെ ഹൃദയവും സുരക്ഷിതമല്ലാതായിരിക്കുന്നു. ഒപ്പം സ്വന്തം ഹൃദയാരോഗ്യത്തെപ്പറ്റി ഇവർ ബോധവതികളും അല്ല. ഗൃഹനാഥനോ മറ്റു കുടുബാംഗങ്ങള്‍ക്കോ ഉണ്ടാകാറുള്ള നിസ്സാര രോഗങ്ങള്‍ക്ക് പോലും ഉടനടി വൈദ്യസഹായം തേടുന്ന കുടുംബാംഗങ്ങള്‍ പോലും സ്ത്രീകള്‍ക്കുണ്ടാകുന്ന ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു, അവര്‍ അവഗണിക്കപ്പെടുന്നു.
നാല്‍പ്പത്തഞ്ചു ശതമാനത്തിലേറെ സ്ത്രീകളും പുരുഷൻമാരും മധുരവും കൊഴുപ്പും വളരെ അധികമായി അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്
എന്നിവ കഴിക്കുന്നവരാണ്. ആധുനിക ജീവിത ശൈലിയിലെ ഈ ആപത്ഘടകങ്ങളുടെ അതിപ്രസരം തന്നെയാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്ന പ്രധാന ഘടകം. ഇക്കൂട്ടരില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവ ഒന്നിന് പിന്നാലെ മറ്റൊന്നായി ഒരു പാക്കേജായി ജീവിതത്തിലേക്ക് രംഗ പ്രവേശനം ചെയ്യുന്നു. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നീട് വിട്ടുമാറാത്ത ഇവയെ ശരിയായ രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും നിയന്ത്രിച്ചു നിറുത്തുന്നതില്‍ മലയാളികളില്‍ നല്ലൊരു ശതമാനം പേര്‍ ശ്രദ്ധിക്കാറില്ല.
വ്യായാമക്കുറവാണ് മറ്റൊരു പ്രശ്നം. 55 ശതമാനത്തോളം സ്ത്രീകളും പുരുഷൻമാരും യാതൊരു വ്യായാമവും ഇല്ലാതെ ജീവിക്കുന്നവരാണ്.സ്ത്രീകള്‍ക്ക് ആധുനിക അടുക്കളകളിലെ ജോലികളിലൂടെ യാതൊരു ശാരീരികാദ്ധ്വാനവും ലഭിക്കുന്നില്ല. ഇതിന് പുറമേ ഒരു ഇരുചക്രവാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. കുറച്ചുദൂരം പോലും നടക്കുന്നതിന് ആരും മെനക്കെടാറില്ല.ഇത്തരത്തിലുള്ള വ്യായാമരഹിത ജീവിതം കനിഞ്ഞു നല്‍കുന്ന ദുര്‍മ്മേദസും അമിതവണ്ണവും ഹൃദയാഘാതത്തിന്‍റെ പ്രവേശന കവാടമായി മാറുകയാണ് പതിവ്. പ്രമേഹം എന്ന ഏറ്റവും വലിയ ജീവിതശൈലി രോഗമാണ് സ്ത്രീകളെ രൂക്ഷമായ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം. പ്രമേഹരോഗ
ബാധിതരായ പുരുഷൻമാരില്‍ ഹൃദ്രോഗ സാധ്യത 3 മുതല്‍ 5 മടങ്ങ് ആണെങ്കില്‍ സ്ത്രീകളില്‍ ഇത് 5 മുതല്‍ 7 മടങ്ങ് ആണ്.പുകവലിയ്ക്കുന്നവരും മദ്യപാനികളും ആയ ഗൃഹനാഥൻമാർ ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.പുകവലിക്കാരായ കുടുംബാംഗങ്ങള്‍ ഉള്ള ഭവനങ്ങളില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന പുക വീട്ടമ്മമാരുടെ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പുകയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന ഘടകം രക്തക്കുഴലുകളില്‍ സങ്കോചം ഉണ്ടാക്കുന്നു, ബി.പി വര്‍ദ്ധിപ്പിച്ച് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു.
മാനസിക സംഘര്‍ഷമാണ് മറ്റൊരു വില്ലന്‍. കുടുംബത്തിനുള്ളിലെയും തൊഴില്‍ രംഗങ്ങളിലെയും സംഘര്‍ഷങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിക്കാറുണ്ട്. മനസ്സ് സംഘര്‍ഷഭരിതമാകുമ്പോള്‍ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുകയും അവയെ മനസ്സില്‍ ഒതുക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ കോര്‍ട്ടിസോണ്‍ എന്നീ ഹോര്‍മോണുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു, ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.
പാരമ്പര്യഘടകങ്ങള്‍ ഏറ്റവും പ്രധാനമാണ്. യൗവ്വനകാലത്ത് ഹൃദയാഘാതത്താല്‍ മരിച്ച കുടുംബാംഗങ്ങളുടെ ചരിത്രമുള്ളവര്‍ ഇക്കാര്യത്തില്‍ യൗവ്വനം മുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ് കാരണം പാരമ്പര്യഘടകങ്ങളെ മാറ്റുക സാദ്ധ്യമല്ലല്ലോ.
Heart disease is the single biggest killer of Australian women. Women are almost three times more likely to die from heart disease than breast cancer