Posted By
ലേഖകൻ : ഡോക്ടർ കെ പി അയ്യപ്പൻ
ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്ത് അതിനുള്ള തയ്യാറെടുപ്പുകളോടെ ആവണം എന്നതാണ് ആധുനിക ചിന്ത. അതിന് ഗര്‍ഭധാരണപൂര്‍വ്വ പരിശോധനകളും ഉപദേശങ്ങളും വേണം. നമ്മുടെ സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ അപൂര്‍വ്വമായേ കാണുന്നുള്ളൂ. പലപ്പോഴും ഗര്‍ഭധാരണാനന്തരമാണ് പരിശോധനകള്‍ക്കായെത്തുക.നേരത്തേ പരിശോധിക്കാനായാല്‍ഗര്‍ഭധാരണം ഒഴിവാക്കേണ്ടതുണ്ടോ, അല്ലെങ്കില്‍ പോഷണന്യൂനതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിയും.
ഗര്‍ഭകാലത്തെ ആഹാരരീതികള്‍
കുഞ്ഞുവേണമെന്ന ചിന്തയുദിക്കുമ്പോള്‍ തന്നെ ഫോളിക് ആസിഡ് ഗുളിക(Folic acid acid pills) കഴിച്ചു തുടങ്ങുന്നവരുമുണ്ട്. അത്രയും നന്ന്. ഗര്‍ഭകാലം സന്തോഷപ്രദമായിരിക്കണമെങ്കില്‍ ശരിയായ പരിചരണം ആവശ്യമാണ്.പരിശോധനകളും നിര്‍ദ്ദേശങ്ങളും കിട്ടുന്നുണ്ടാവും. എന്നാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആഹാര കാര്യം തന്നെയെടുക്കാം. സ്വാഭാവിക ശരീരഭാരമുള്ള ഒരു ഗർഭിണിക്ക് ദിവസവും വേണ്ട കലോറികൾ - ആദ്യത്തെ മൂന്ന് മാസം 1800 കലോറി, അടുത്ത മൂന്ന് മാസം 2200 കലോറി, പിന്നീടുള്ള മൂന്ന് മാസം 2400 കലോറി. ഇത് ഗർഭിണിയല്ലാത്ത, പ്രവർത്തനനിരതയായ ഒരു സ്ത്രീക്ക് വേണ്ടതിനെ അപേക്ഷിച്ചു 300 -500 കലോറി അധികമാണ്. .അതില്‍ തന്നെ ഊര്‍ജ്ജലഭ്യതയോടൊപ്പം പോഷകങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. ഗര്‍ഭാവസ്ഥയ്ക്കു മുന്‍പു കഴിച്ചുകൊണ്ടിരുന്നതില്‍ കൂടുതല്‍ ആഹാരം കഴിക്കണം. ഇലക്കറികള്‍,പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം,മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മുട്ട, നെയ്യ്, വെണ്ണ എന്നിവ സാധാരണയായി ഒഴിവാക്കേണ്ടതില്ല. മുട്ട കഴിച്ചാല്‍കുരുക്കള്‍ വരുമെന്ന് ഒരു തെറ്റായ പ്രചരണമുണ്ട്. നെയ്യ്, വെണ്ണ എന്നിവ ഭാരം കുടുതലുണ്ടാക്കുമെന്നും ചിലരെങ്കിലും കരുതുന്നു. ഇതൊക്കെ തെറ്റായ അറിവുകളാണ്. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള അവസ്ഥയില്‍ അതെവിടെ നിന്നാണു ലഭിക്കുക എന്നു ചിന്തിക്കുന്നില്ല.
സാധാരണയായി 10-15 കി.ഗ്രാം ഭാരം ഗര്‍ഭകാലത്ത് അമ്മയ്ക്ക് അധികമായുണ്ടാകുന്നു; ഉണ്ടാകണം. ഇതൊക്കെ ഉറപ്പാക്കിയില്ലെങ്കിലാണ് അമ്മയ്ക്ക് വിളര്‍ച്ചയും തളര്‍ച്ചയുമുണ്ടാകുന്നത്. അതുപോലെ തന്നെ വളര്‍ച്ച മുരടിച്ച ശിശുജനനം, മാസം തികയാതുള്ള പ്രസവം, ചാപിള്ളയുണ്ടാവുക, പ്രസവാനന്തര രക്തസ്രാവം എന്നീ വിപത്തുകളും ഉണ്ടാകുന്നു. ശരിയായ ഗര്‍ഭകാല പരിരരക്ഷയുടെ അഭാവത്താല്‍ശിശുനഷ്ടം മാതൃനഷ്ടം മുതലായവയ്ക്ക് സാദ്ധ്യതയുണ്ടാകുന്നു.
ഗര്‍ഭകാല വ്യായാമം പ്രധാനം
ഭക്ഷണക്രമത്തിലുള്ള നിഷ്ടപോലെ തന്നെ പ്രധാനമാണ് വ്യായാമം. വെറുതെ ചടഞ്ഞു കൂടിയിരിക്കുന്നപ്രകൃതം ഗര്‍ഭിണികള്‍ക്കുനന്നല്ല. ഗര്‍ഭാരംഭത്തോടുകൂടി തന്നെ ശരീരമനക്കാതെയും ഒരു ജോലിയും ചെയ്യാനനുവദിക്കാതെയും ഒരുപാവയെപ്പോലെയിരുത്തി, ഇതിനു കാവലിരിക്കുന്ന അമ്മമാരും ഭര്‍ത്താക്കന്മാരും കൂടി വരുന്നു. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ചുമ്മാകിടന്നുറങ്ങുന്നവരുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വിശ്രമം അനിവാര്യമെന്നു ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയിലൊഴികെ വ്യായാമം ഒരു ശീലമാക്കേണ്ടതാണ്.
കൂടുതല്‍ വ്യായാമരീതികള്‍ കഴിയുന്നില്ലെങ്കില്‍ രാവിലെയും വൈകിട്ടും തുറന്ന സ്ഥലത്ത് നടക്കാന്‍ പോകാനെങ്കിലും കഴിയണം.
മനസ്സിനും വ്യായാമം വേണം.സത്കൃത്യങ്ങളെ കുറിച്ചുള്ള അറിവും ചിന്തയുമാകണം വേണ്ടത്. പൈങ്കിളി കഥകളും ത്രില്ലര്‍ നോവലുകളുമല്ല വിജ്ഞാനപ്രദവും സന്തോഷദായകവുമായ വിജ്ഞാനദായിനികളാണാവശ്യം. മദ്യപിച്ചുണ്ടാകുന്ന ബഹളവും അക്രമങ്ങളും ഗർഭിണികളുടെ ശ്രദ്ധയിൽ വരാതിരിക്കണം. എല്ലാം ഉദരത്തില്‍ വളരുന്ന ഉണ്ണിയെ സ്വാധീനിക്കും. മറ്റുള്ളവരുടെ സംഭാഷണം പോലും ശ്രദ്ധയോടെ കേള്‍ക്കുകയും ഒരുപക്ഷേ അഭിമന്യുവിനെപ്പോലെ പ്രതികരിക്കുകയും ചെയ്യും. ഗൃഹാന്തരീക്ഷം നിര്‍മ്മലമായിരിക്കണം. അത് കുഞ്ഞിന് ഏറെ ഗുണം ചെയ്യും.പീഢനങ്ങള്‍ക്കിരയാകേണ്ടിവരുന്ന ഗര്‍ഭവതികളായ അമ്മമാര്‍ക്ക് സത്പുത്രനു ജന്മം നല്‍കാനാവില്ല. ഇത്തരം സാമൂഹ്യവിപത്തുകള്‍ക്കും പരിഹാരമുണ്ടാകേണ്ടതുണ്ട്.
ഗര്‍ഭകാല പരിചരണത്തില്‍ മരുന്നുകള്‍ ഒഴിവാകുന്ന അവസ്ഥയാണു നല്ലത്. ശരീരകോശ പുഷ്ടിക്കും ശുദ്ധിക്കുമുതകുന്ന വിറ്റാമിനുകളും, ധാതുക്കളും മറ്റും നല്‍കേണ്ടിവരും. അവയെ മരുന്നുകള്‍ എന്നു വിശേഷിപ്പിക്കുകയില്ല. അവ പോഷണങ്ങളാണ്. പോഷണ പൂരകങ്ങളാണ്. എന്നാല്‍ വേദന സംഹാരികള്‍,ആന്‍റിയോട്ടിക്കുകള്‍ എന്നിവ കഴിവതും ഒഴിവാക്കണം. ഗര്‍ഭാരംഭത്തിലെ ആദ്യ ത്രൈമാസം അവയവ രൂപീകരണ കാലമാണ്. ആ കാലയളവില്‍ മേല്‍പ്പറഞ്ഞ മരുന്നുകള്‍ ഒഴിവാക്കുക തന്നെവേണം. കോശസമൂഹ വിഭജനവും കൂടിച്ചേരലുകളും നടക്കുന്ന ഈ സമയത്ത് കോശ വിഘടന സാദ്ധ്യതകള്‍ ഒഴിവാക്കേണ്ടതുണ്ട്. പില്‍ക്കാലത്ത് അനിവാര്യമായ സാഹചര്യങ്ങളില്‍ ഒരു പക്ഷേ ആന്‍റിയോട്ടിക്കുകളും മറ്റും നല്‍കേണ്ടി വന്നേക്കാം. വിദഗ്ദ്ധരുടെ നിരീക്ഷണത്തില്‍ മാത്രമേ അങ്ങനെ ചെയ്യാവൂ. അതുപോലെ തന്നെ പലതരം നാട്ടറിവുകളും കേട്ടറിവുകളും വച്ചുകൊണ്ടുള്ള ചികിത്സാരീതികളും ഒഴിവാക്കണം.
The Healthy Mothers, Healthy Babies Program addresses maternal risk behaviours and provides women with support during their pregnancy.