Posted By
ലേഖകൻ :ഡോ. ഷാഹുൽ അമീൻ
സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റൽ, ചങ്ങനാശ്ശേരി
സമ്പൂർണ്ണ സാക്ഷരതയുള്ള, സമസ്ത മേഖലകളിലും കേമത്തം കരസ്ഥമാക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന മലയാളിക്ക് പക്ഷേ മറ്റൊരു മുഖം കൂടിയുണ്ട്. പല തട്ടിപ്പുകളിലും നാം മുൻപിൻനോക്കാതെ തലവെച്ചുകൊടുക്കുന്നതാണത്. മണി ചെയിനും ആടു-തേക്കു-മാഞ്ചിയവും തൊട്ട് ടോട്ടൽ ഫോർ യൂ-വും നൈജീരിയാക്കാരുടെ ഓൺലൈൻ കൗശലങ്ങളും വരെയുള്ള ഒട്ടനേകതരം തട്ടിപ്പുകൾക്ക് മലയാളി ഏറെ ഇരയായിക്കഴിഞ്ഞിട്ടുണ്ട്.
ബുദ്ധിയോ വിദ്യാഭ്യാസ യോഗ്യതയോ ഒരാൾ തട്ടിപ്പുകാരുടെ സൂത്രങ്ങളിൽ കുരുങ്ങുന്നതു തടയാൻ പര്യാപ്തമാകുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല, അഭ്യസ്തവിദ്യർ തട്ടിപ്പിൽ കൂടുങ്ങാനുള്ള സാദ്ധ്യത പലപ്പോഴും കൂടുതൽപോലുമാണ്. ‘തന്നെയാർക്കും കബളിപ്പിക്കാനാവില്ല’ എന്ന മൂഢമായ ആത്മവിശ്വാസം ഇവിടെ ഒരു ഘടകമാണ്. ഒരു മേഖലയിൽ നല്ല പരിചയവും പ്രാവിണ്യവും ഉള്ളവരാകാം ആ മേഖലയുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിൽ കൂടുതലായും പെടുന്നത്.
ഇങ്ങോട്ടു വല്ല ഉപകാരവും ചെയ്തവർക്ക് എന്തെങ്കിലും പ്രത്യുപകാരം ചെയ്തു കൊടുക്കാനുള്ള ത്വര മനുഷ്യസഹജമാണ്. 'Reciprocity principle' എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. ചില സമ്മാനങ്ങളോ സഹായങ്ങളോ മറ്റോ തന്നവരോടുള്ള കടപ്പാട് മനസ്സിൽ നിലനിൽക്കുമ്പോൾ അവർ ഇങ്ങോട്ടുവല്ലതും ആവശ്യപ്പെടുമ്പോൾ മടികൂടാതെ അതിനു വഴങ്ങിക്കൊടുക്കും. ഒരു പദ്ധതിയിൽ നിക്ഷേപിക്കാൻ പരിമിതമായ ആളുകൾക്കേ അവസരമുള്ളുവെന്ന് അറിയിച്ചാൽ ആ സവിശേഷപരിഗണനയ്ക്കുള്ള നന്ദിസൂചകമായി നാം ആ പദ്ധതിയിൽ നിക്ഷേപിച്ചുപോകാം. ഈ തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനശ്ശാസ്ത്രം പരിശോധിക്കാം.
• മനുഷ്യന്റെ ചില ആവശ്യങ്ങളാണ് ഭയമോ വേദനയോ നേരിടേണ്ടി വരരുതെന്ന ആഗ്രഹവും എല്ലാവരും തന്നെ ഇഷ്ടപ്പെട്ടിരിക്കണമെന്ന നിർബന്ധവും. ഈ വികാരങ്ങളെ ഉത്തേജിപ്പിച്ചാണ് വാഗ്ദാനങ്ങൾ നൽകി ചിലര്‍ ഇരകളെ വീഴ്ത്തുന്നത്. കിട്ടാനുള്ള ലാഭവുമായുള്ള തുലനത്തിൽ താൻ ചെലവാക്കേണ്ട തുക ഏറെ നിസ്സാരമാണെന്ന ധാരണ, ഒരു വൈമനസ്യവുമില്ലാതെ മടിശ്ശീല തുറക്കാൻ ആളുകൾക്കു പ്രേരണയാകാം. 'Phantom fixation' എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്.
• ആദ്യം എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു വാഗ്ദാനം നേടിയെടുത്തിട്ട്, പിന്നീട് വലിയ കാര്യങ്ങൾ മുന്നോട്ടു വെക്കുമ്പോൾ ''നോ' പറഞ്ഞാൽ, മുമ്പു കൊടുത്ത വാഗ്ദാനത്തെ ഓർമപ്പെടുത്തി കുറ്റബോധം ഉളവാക്കി തുടരാവശ്യങ്ങൾക്കും 'യെസ്' മുളിക്കുക എന്ന വിദ്യയും ചിലർ പയറ്റാം. അതുപോലെ അവരുടെ കൊച്ചു വർത്തമാനങ്ങൾക്കു നാം ഉത്തരം കൊടുത്തു കഴിഞ്ഞാൽ, പിന്നെയവർ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും മറ്റും ചോദിച്ചു തുടങ്ങിയാൽ, പെട്ടെന്നു വായടയ്ക്കാൻ നമുക്കു വൈമനസ്യമുണ്ടായേക്കാം.
• അപൂർവമോ അസുലഭമോ ആയ കാര്യങ്ങൾ സ്വന്തമാക്കാൻ നമുക്ക് കൂടുതൽ ആവേശമുണ്ടാകാം. 'Scarcity principle' എന്നാണിതിനു പേര്. ഈയൊരു ദൗർബല്യത്തെ മുതലെടുക്കാൻ ഉദ്ദേശിച്ച്, ''ഈ ഓഫർ ആദ്യം ചേരുന്ന നൂറു പേർക്കുമാത്രം' എന്നൊക്കെയുള്ള നമ്പറുകൾ തട്ടിപ്പുകാർ പയറ്റാം.
• ഒരു കാര്യം വേറെയും അനേകം പേർ ചെയ്യുന്നുണ്ടെങ്കിൽ അതു സുരക്ഷിതം തന്നെയാകും എന്നു നാം അനുമാനിച്ചു പോകാം. 'രണ്ടായിരം പേർ ഇതിൽ ഇപ്പോഴേ ചേർന്നു കഴിഞ്ഞു' എന്നൊക്കെപ്പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കുമ്പോൾ തട്ടിപ്പുകാർ ഈ ദൗർബല്യത്തെ മുതലെടുക്കുകയാണ്.
• കാണാൻ കൊള്ളാവുന്ന, പ്രായം കൊണ്ടോ വിദ്യാഭ്യാസംകൊണ്ടോ മറ്റോ നമ്മോടു സമാനതകളുള്ള ആളുകളെ നാം കൂടുതലായി മുഖവിലക്കെടുക്കാം. ഇതറിയാവുന്ന തട്ടിപ്പുകാർ, നമ്മുടെ ജനനത്തിയതി മനസ്സിലാക്കി തന്റേതും അതേ തീയതിയാണെന്നു പറയുകയൊക്കെ ചെയ്യും.
• ആദ്യം നമ്മെക്കൊണ്ട് നിയമവിരുദ്ധമായ എന്തെങ്കിലും ചെറിയ കാര്യം ചെയ്യിക്കുക, എന്നിട്ട് അതുവെച്ച് ഭീഷണിപ്പെടുത്തി വലിയ കാര്യങ്ങൾക്കു നിർബന്ധിതരാക്കുക എന്ന രീതിയും പ്രയോഗിക്കപ്പെടാം.
• നമുക്ക് നന്നായൊന്നാലോചിക്കാൻ അവർ വേണ്ടത്ര സമയം തരാതിരിക്കാം. ''ഈ ഓഫർ ഇന്നത്തേയ്ക്ക് മാത്രം' എന്നൊക്കെപ്പറയുന്നവർ എടുത്തുചാടി തീരുമാനമെടുക്കാൻ നമ്മെ നിർബന്ധിക്കുകയാണ്.
മേൽപ്പറഞ്ഞതിൽ ഒന്നിലധികം വിദ്യകൾ ഒന്നിച്ചു പയറ്റപ്പെടുമ്പോഴാണ് പലരും വിണുപോകുന്നത്. അതുകൊണ്ടു തന്നെ, ഇവയെയൊക്കെപ്പറ്റി എപ്പോഴും ജാഗ്രത പുലർത്തുന്നതു നന്നാകും.
ചില വിഭാഗക്കാർ തട്ടിപ്പുകളിൽ കൂടുങ്ങാൻ കൂടുതൽ സാധ്യതയുണ്ടെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എടുത്തുചാട്ടമുള്ളവർ, അടുത്തിടെ കടുത്ത സാമ്പത്തികനഷ്ടം നേരിടുകയോ ജോലി പോവുകയോ ചെയ്തവർ, ഏകാന്തത അനുഭവിക്കുന്നവർ എന്നിവർ ഇതിൽപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാർ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.
Why people quickly fall into Scams and Money Traps